ഫോളാ അപ്പിലുള്ള കാൻസർ രോഗികളെയും അടച്ചിരിപ്പുകാലം കാര്യമായ രീതിയിൽ ബാധിച്ചിരിക്കുന്നു. കൃത്യമായ ഇടവേളകളിലെ തുടർപരിശോധനകൾ രോഗം വീണ്ടെടുക്കുന്നുണ്ടോ എന്നു കണ്ടെത്താനും അതിനു ഫലപ്രദമായ ചികിത്സ അടിയന്തരമായി നല്കുന്നതിനു സഹായകമാണ്. കാൻസറിന്റെ അവസാന ഘട്ടമെത്തിയ രോഗികളിൽ കൃത്യസമയത്തുള്ള പാലിയേറ്റീവ് ചികിത്സയും മരുന്നുകളും അവരുടെ ജീവിതകാലം പരമാവധി വർധിപ്പിക്കുന്നതിന് സഹായകമാണ്. ഇത്തരം രോഗികളെ ലോക്ഡൗണ്‍ വിലക്കുകളിൽ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെ ചികിത്സ മുടങ്ങി, പലരും അകാല മരണത്തിനു വിധേയരായി. അതുപോലെ തന്നെ വൈകി രോഗം കണ്ടെത്തുന്നതും ചികിത്സ ഫലിക്കുന്നതിനു വെല്ലുവിളിയാണ്. അതിജീവനസാധ്യത കുറയും. പലരിലും രോഗം കണ്ടുപിടിക്കപ്പെടാതെ മൂർച്ഛിച്ച അവസ്ഥയുണ്ടായി. ഇതെല്ലാം പരോക്ഷമായി വരും ദിനങ്ങളിൽ കാൻസർ മരണങ്ങളുടെ തോതു വർധിക്കുന്നതിനു കാരണമാകുമെന്നാണ് ഈ രംഗത്തു ലോകമെന്പാടുമുള്ള വിദഗ്ധർ ആശങ്കപ്പെടുന്നത്.
പാലിയേറ്റീവ് കെയറും നിഷേധിക്കപ്പെടുന്പോൾ
കാൻസർ വ്യാപനത്തിന്റെ സ്റ്റേജ് വ്യത്യാസം പോലും പരിഗണിക്കാതെ കാൻസർ ബാധിതരെ ഒന്നടങ്കം കോവിഡ് റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയതു ന്യായീകരിക്കാവുന്നതല്ല. കാൻസർ ബാധിതന് എന്തിന്റെ പേരിലാണെങ്കിലും ചികിത്സ നിഷേധിക്കപ്പെട്ട സാഹചര്യം ഒട്ടും ഗുണപരമല്ല. ചികിത്സയിലൂടെ രോഗം ഭേദമാക്കാവുന്ന സ്റ്റേജിലുള്ള രോഗി അടുത്ത സ്റ്റേജിലേക്കു കടക്കാനും രോഗം ഗുരുതരമാകാനുള്ള സാഹചര്യം സംജാതമായി.
ചികിത്സിച്ചു ഭേദമാക്കാനാവാത്ത ഘട്ടത്തിലെത്തിയ രോഗികൾക്ക് പാലിയേറ്റീവ് കെയർ നിഷേധിക്കപ്പെടുന്ന സാഹചര്യം വരെ സംഭവിച്ചിരിക്കുന്നു. വേദനസംഹാരിയായ മോർഫിൻ പോലും ലഭ്യമാക്കാനാവാത്ത സ്ഥിതി ലോക്ഡൗണ്‍കാലത്ത് പലയിടങ്ങളിലുമുണ്ടായി.
കോവിഡ് പലരിൽ പലവിധം
കോവിഡ് ബാധിതരിൽ പലരിലും ലക്ഷണങ്ങൾ നാമമാത്രവും പരിമിതവുമാണ്. പക്ഷേ, ഇവരിൽ പലരും കോവിഡ് 19 രോഗാണു വാഹകരായി വർത്തിക്കുന്നു. എന്നാൽ ചിലരിൽ കോവിഡ് ബാധ ശ്വാസകോശ തകരാറുകൾക്കും ശരീര അവയവങ്ങളും വ്യവസ്ഥകളും തകരാറിലാകുന്ന ഗുരുതര അവസ്ഥകൾക്കും ഇടയാകുന്നുമുണ്ട്. ഇവരിൽ അതിജീവന സാധ്യതയുള്ളവർ നന്നേ കുറവാണു താനും.
90 ശതമാനം കോവിഡ് ബാധിതരും ചികിത്സയൊന്നുമില്ലാതെ തന്നെ രോഗബാധ അതിജീവിക്കുന്നു. സാഹചര്യങ്ങൾ ഇതായിരിക്കെ യഥാസമയം ചികിത്സ ലഭ്യമാക്കാതെ കാൻസർ ബാധിതർ മരണത്തിലേക്കു നീങ്ങുന്ന സാഹചര്യം നീതീകരിക്കാവുന്നതാണോ?
നിയന്ത്രണങ്ങൾ യുക്തിസഹമല്ല
മഹാമാരിയുടെ പേരിൽ കാൻസർ ചികിത്സയ്ക്കു നിയന്ത്രങ്ങൾ ഏർപ്പെടുത്തുന്നതു യുക്തിസഹമല്ലെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി പ്രസിദ്ധീകരിച്ച പഠനങ്ങൾ പറയുന്നു. കോവിഡ് കാലത്ത് കൃത്യസമയത്തു കാൻസർ ചികിത്സ നല്കിയതു വഴി കോവിഡ് മരണനിരക്കു കൂടിയിട്ടില്ലെന്ന് അമേരിക്ക, കാനഡ, സ്പെയിൻ എന്നിവിടങ്ങളിലെ രോഗികളിൽ നടത്തിയ ചില പഠനങ്ങൾ. കോവിഡ്കാലത്ത് സർജറി, കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ സ്വീകരിച്ചവരിൽ കോവിഡ് സങ്കീർണതകൾ ഉണ്ടായിട്ടില്ലെന്നും ന്യൂയോർക്ക് കാൻസർ സെന്ററിന്റെ പഠനങ്ങൾ. കോവിഡ് 19 സ്ഥിരീകരിച്ച തൊറാസിക് കാൻസർ ബാധിതരിൽ അവരുടെ പുകവലി ശീലം മാത്രമാണ് മരണകാരണമാകുന്നത് എന്നാണു
പഠനം പറയുന്നത്. (തുടരും)
വിവരങ്ങൾ: ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS
സീനിയർ കൺസൾട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്റ്,കേരള കാൻസർ കെയർ സൊസൈറ്റി
ഫോൺ: 9447173088
കാൻസർ: ഫോളോ അപ് മുടങ്ങുന്പോൾ...
12:40 PM Feb 05, 2021 | Deepika.com