പരസ്യപാപിനിയെ യേശുവിന്റെ മുന്പിലെത്തിച്ച് കല്ലെറിയാൻ വന്നവരിൽ ഒരുവൻ ചോദിക്കുന്നു, ""ഇവൾ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ്. നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലട്ടെ?''
വേറൊരാൾ: നീ, പാപിയെ രക്ഷിക്കാൻ വന്ന കരുണാമയനായ ദൈവപുത്രനല്ലേ. അപ്പോൾ, എങ്ങനെ ഇവളെ കൊല്ലണമെന്നു പറയും.
മറ്റൊരാൾ: നീ മോശയുടെ നിയമം പൂർത്തിയാക്കാൻ വന്ന ക്രിസ്തുവല്ലേ. എങ്കിൽ എങ്ങനെ കൊല്ലരുത് എന്നു പറയും.
എങ്ങനെ കൊല്ലണം എന്നു പറയും.
എങ്ങനെ കൊല്ലരുത് എന്നു പറയും.
പരിഹാസത്തിന്റെ മുനയുള്ള "കല്ലുകൾ' യേശുവിന്റെ മേൽ പതിക്കുകയാണ്.
പാപത്തിന്റെ പ്രതിഫലം ശിക്ഷ എന്ന പ്രാകൃത നീതിയിൽനിന്ന് സൗജന്യമായ പാപമോചനം എന്ന ദൈവികനീതിയിലേക്കും അതുവഴി മാനസാന്തരത്തിലേക്കും മനുഷ്യനെ ഉയർത്തുകയാണ് ദൈവംതന്നെയായ യേശുക്രിസ്തു.
മോശയുടെ നിയമം ലംഘിക്കാൻ അവിടുന്ന് ആവശ്യപ്പെട്ടില്ല. കല്ലെറിയാൻതന്നെയാണ് യേശു പറഞ്ഞത്. പക്ഷേ, പാപമില്ലാത്തവനേ അതിന് അധികാരമുള്ളൂ. അവിടെയാണ് ദൈവനീതി യുക്തിസഹമാകുന്നത്.
പാപമോചനം നേടാൻവേണ്ടി ബലിയും നേർച്ചകാഴ്ചകളും അർപ്പിച്ചു ഭാരപ്പെടുന്ന മനുഷ്യനു ക്രിസ്തുവഴി എങ്ങനെ മുക്തി ലഭിക്കുന്നു എന്നത് ബൈബിൾ മുൻനിറുത്തി സ്പഷ്ടമാക്കുകയാണ്, കോട്ടയം ഡി പോൾ ക്രിയേഷൻസ് അവതരിപ്പിക്കുന്ന "സ്വർഗവാതിൽപ്പക്ഷികൾക്ക് ഒരു കുന്പസാരക്കൂട്.'
ഉത്പത്തി മുതൽ കുരിശാരോഹണവും ഉഥാനവും വരെയുള്ള നിരവധി ബൈബിൾ മുഹൂർത്തങ്ങളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. ആദം കായേനും ആബേലും, ദാവീദ്, മഗ്ദലനമറിയം, പത്രോസ്, യൂദാസ് തുടങ്ങി വീണുപോയ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. ചെയ്തുപോയ പാതകങ്ങളെപ്രതി മാറത്തടിച്ചു കരയുന്ന അവർക്ക് ഒരേ ചിന്താഭാരമാണുള്ളത്, എങ്ങനെ ദൈവകോപത്തിൽനിന്നും ശിക്ഷാവിധിയിൽനിന്നും രക്ഷ നേടാനാകും.
ദൈവം മനുഷ്യനോട് നിരുപാധികം ക്ഷമിച്ചു എന്ന അറിവിനു മാത്രമേ മനുഷ്യനെ ആശ്വസിപ്പിക്കാനാവൂ. കുരിശാരോഹണത്തിലൂടെ ദൈവംതന്നെയായ യേശുക്രിസ്തു പാപികളെ നോക്കി പ്രഖ്യാപിക്കുന്നു, ""തങ്ങൾ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല.'' ഈ പ്രഖ്യാപനമാണ് മനുഷ്യനു പാപമോചനം സാധ്യമാക്കുന്നത്. ഇത് വിശ്വാസത്തിന്റെ വിഷയമാണ്.
ധൂർത്തപുത്രന്റെ പിതാവിനെപ്പോലെ, പാപിയെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന കാരുണ്യവാനായ ദൈവത്തിലുള്ള വിശ്വാസത്തെക്കാൾ ആശ്വാസദായകമായി മനുഷ്യന് മറ്റൊന്നില്ലെന്ന് നാടകം വിശദമാക്കുന്നു. യേശു സ്ഥാപിച്ച തന്റെ സഭയിലൂടെ കുന്പസാരം എന്ന ശുശ്രൂഷവഴി ഇന്നും ഒരു വിശ്വാസിക്ക് പാപമോചനം ലഭ്യമാണ്.
കുന്പസാരത്തിന്റെ മഹത്വം വ്യക്തമാക്കുന്ന ക്ലൈമാക്സ്, ഈ നാടകത്തെ കാലികപ്രാധാന്യമുള്ള കലാരൂപമാക്കുന്നു. ദൈവസാന്നിധ്യംപോലെ സാത്താന്റെ സാന്നിധ്യവും നാടകത്തിലുടനീളമുണ്ട്. മനുഷ്യനെ തെറ്റിലേക്കു നയിക്കാൻ സാത്താൻ സത്യത്തെ എങ്ങനെയൊക്കെ വളച്ചൊടിക്കുന്നു എന്നത് അതിസൂഷ്മതയോടെ ഇവിടെ വിശദമാക്കുന്നു.
ആബേലിനെ കൊന്നുകളയാൻതക്ക ശത്രുത കായേനിൽ വളർത്തിയെടുക്കുന്ന സാത്താന്റെ ഉന്മൂലന പ്രത്യയശാസ്ത്രം ഇന്നും കേരളത്തിൽപോലും പ്രവർത്തനനിരതമാണെന്നു നാടകം നമ്മെ ഓർമപ്പെടുത്തുന്നു.
പ്രശസ്ത ഗാനരചയിതാവും മാധ്യമപ്രവർത്തകനും ബൈബിൾ പ്രഭാഷകനുമായ ഫാ.മൈക്കിൾ പനച്ചിക്കൽ വിസി ആണ് നാടകത്തിന്റെ ആശയാവിഷ്കാരം നടത്തിയിരിക്കുന്നത്. പ്രസിദ്ധ നാടക സംവിധായകനും ചലച്ചിത്ര നടനും കട്ടപ്പനയിലെ "ആക്ട്' അഭിനയക്കളരിയുടെ ഡയറക്ടറുമായ ജി.കെ.പന്നാംകുഴിയാണ് സംവിധാനം.
സാധാരണ കൊമേഴ്സ്യൽ-ബൈബിൾ നാടകങ്ങളിൽനിന്ന് വ്യത്യസ്തമായ പാഠമാണ് ഈ നാടകം നൽകുന്നത്. ലളിതമായ ആവിഷ്കാരങ്ങളിലൂടെ ശക്തമായ രംഗാവബോധം സൃഷ്ടിക്കാൻ ഇതിനു കഴിഞ്ഞിരിക്കുന്നു. മാലാഖമാർ ആടിപ്പാടിവരുന്ന സ്വർഗസദസുകൾ മനംകവരുന്ന ആകർഷണീയതയാണ്.
വേറിട്ട നാടകാനുഭവം
കെ.ആർ.രാജേന്ദ്രൻ
“ഇഴച്ചിലോ മുഷിച്ചിലോ ഇല്ലാതെ, കണ്ടിരിക്കുന്ന പ്രേക്ഷകന് നാടകം പെട്ടെന്നു തീർന്നുപോയല്ലോ എന്ന പരാതി മാത്രമാണുള്ളത്. ഒരു നാടകത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയും അതുതന്നെയാണല്ലോ.ഒന്നര മണിക്കൂറിനുള്ളിൽ ഇതിലൂടെ പ്രേക്ഷകർക്കു ലഭിക്കുന്നത്, മറ്റെവിടെനിന്നും ആർജിക്കാനാവാത്ത തിരിച്ചറിവുകൾ തന്നെയാണ്. മനുഷ്യന്റെ ദൈവാന്വേഷണം എങ്ങനെ യേശുക്രിസ്തുവിൽ രക്ഷാകരമാകുന്നു എന്നത് ആർക്കും അനുഭവവേദ്യമാകുംവിധമാണ് അവതരണം. ക്രിസ്തുദർശനത്തെ ഇത്ര ലളിതമായും രസകരമായും സ്റ്റേജിലെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കാൻ കഴിയുന്നതിന്റെ പിന്നിലെ ഊർജം മൈക്കിൾ പനച്ചിക്കലച്ചന്റെ തെളിമയുള്ള ആധ്യാത്മിക വീക്ഷണമാണ്.’’
റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ
ആർച്ച്പ്രീസ്റ്റ്, മേജർ ആർക്കി എപ്പിസ്കോപ്പൽ
മർത്തമറിയം തീർഥാടന ദേവാലയം,
കുറവിലങ്ങാട്
സ്വർഗവാതിൽ പക്ഷികൾക്ക് ഒരു കുന്പസാരക്കൂട്
02:15 AM Mar 15, 2020 | Deepika.com