മൂവാറ്റുപുഴ: വീട് കുത്തിതുറന്ന് 30 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പുളിഞ്ചോട് കൊളത്താപ്പിള്ളി മീരാന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ കവർച്ച നടന്നത്.
പരിസരത്തെ സിസിടിവി കേന്ദ്രീകരിച്ച് ഇന്ന് അന്വേഷണം നടത്തും. സംഭവ സമയം വീട്ടിലാരും ഉണ്ടായിരുന്നില്ല. മീരാന്റെ വിദേശത്തുള്ള മകളുടെയാണ് വീട്. ഇവിടെ മീരാനും ഭാര്യയും, കൊച്ചുമകളും മാത്രമാണ് താമസം.
പതിവുപോലെ രാത്രിയില്‍ സമീപത്തെ മകന്റെ വീട്ടിലേയ്ക്കു പോയിരുന്നു. ഇന്നലെ രാവിലെ മടങ്ങിയെത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്ന് അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.
ഇന്നലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇന്നു പരിസരത്തെ സിസിടിവി പരിശോധിക്കും. പുളിഞ്ചുവട് ചാപ്പലിനു സമീപവും മോഷണം ശ്രമം ഉണ്ടായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇവിടെ പോലീസെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാനൂറ് മീറ്റർ ദൂരത്തിലാണ് രണ്ടു സംഭവങ്ങളും ഉണ്ടായത്.
മുൻ വാതിൽ തകർത്ത് 30 പവൻ കവർന്ന കേസിൽ സിസിടിവി നിർണായകം
11:49 AM Dec 07, 2021 | Deepika.com