അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയും സോനുവും. ആര്യ ഡിഗ്രി വിദ്യാർഥിനിയും സോനു എൻജിനീയറിങ് വിദ്യാർഥിയുമാണ്. അയാൾ ഫിലിപ്പ് എന്ന ഫിലിപ്പ് കുര്യൻ. പിതാവ് കുര്യനും മാതാവ് ശോശാമ്മയും ജീവിച്ചിരിപ്പുണ്ട്. അയാൾക്കൊപ്പം കുടുംബ വീട്ടിലാണ് താമസം.
തന്റെ ഭർത്താവിനെ കാണ്മാനില്ല എന്ന് പറഞ്ഞു സൗമ്യ സ്ഥലം പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതിന്റെ വെളിച്ചത്തിൽ പോലീസ് ഉദ്യോഗസ്ഥർ അയാൾ ജോലി ചെയ്യുന്ന ബാങ്കിലും അയാളുടെ വീട്ടിലും അന്വേഷണത്തിനായി ചെന്നിരുന്നു. ആ കുടുംബനാഥയും മക്കൾ ഇരുവരും മാതാപിതാക്കളായ കുര്യനും ശോശാമ്മയും അയാളുടെ സഹോദരങ്ങളും കുടുംബാംഗങ്ങളും ഒക്കെ ഇപ്പോൾ വലിയ മാനസിക വ്യഥയിൽ ആണ്. ഫിലിപ്പിനെതിരേ മാസങ്ങൾക്കുമുമ്പ് ബാങ്ക് അധികൃതർ ഒരു കേസ് ഫയൽ ചെയ്തിരുന്നു. അന്വേഷണവിധേയമായി അയാൾ ഇപ്പോൾ സസ്പെൻഷനിലാണ്.
പണപരമായ തിരിമറി നടത്തിയെന്നാണ് അയാളെക്കുറിച്ചുള്ള ആരോപണം. സത്യാവസ്ഥ എന്താണെന്ന് അറിയാൻ പ്രസ്തുത ആരോപണത്തെക്കുറിച്ച് അയാളുടെ ഭാര്യ അയാളോട് ചോദിച്ചെങ്കിലും തന്റെ ഭാര്യയോട് അയാൾ അപ്പോൾ കയർക്കുക മാത്രമാണ് ചെയ്തത്. താൻ അറിയാത്ത എന്തോ ഒക്കെ ഇടപാടുകൾ തന്റെ ഭർത്താവിനുണ്ട് എന്ന ബലമായ സംശയത്തിലാണ് സൗമ്യ. അയാളുടെ ഫോണും മേശയിൽ നിന്ന് കിട്ടിയ ചില രേഖകളും പരിശോധിച്ചതിന്റെ വെളിച്ചത്തിൽകൂടിയാണ് സൗമ്യ ഇത്തരം ഒരു നിഗമനത്തിലെത്തിയത്.
വീട്ടിൽനിന്ന് പോയതിനുശേഷം ബന്ധുവീടുകളിലും അയാളുടെ സുഹൃത്തുക്കളുടെ വീടുകളിലും ഒക്കെ അയാളെക്കുറിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആയ പലരും അന്വേഷണം നടത്തിയെങ്കിലും അയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്തായാലും പോലീസ് അയാളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ആണ് ഇപ്പോൾ. ആളപായം സംഭവിച്ചിരിക്കുമോ എന്ന് പോലീസും ഒപ്പം അയാളുടെ കുടുംബാംഗങ്ങളും ബലമായി സംശയിക്കുന്നുണ്ട്.
ഏതായാലും വലിയ മനോവിഷമത്തിൽ ആണ് ആ ഭാര്യയും മക്കളും അയാളുടെ മാതാപിതാക്കളും. ഇന്ന് ഇത്തരം കെയ്സുകൾ നമ്മുടെ ഇടയിൽ സാധാരണമാണെന്ന് പറയാൻ വയ്യ. എങ്കിലും ഇത്തരമൊരു അവസ്ഥയിലേക്ക് എത്താൻ കാരണമായേക്കാവുന്ന കൈവിട്ട കളികൾ നടത്തുന്ന കുറെയേറെ കുടുംബനാഥൻമാർ നമ്മുടെ ഇടയിൽ ഉണ്ട്. അവരുടെ പെരുമാറ്റവും പ്രകൃതവും കണ്ടാൽ ആർക്കും ഒന്നും പിടി കിട്ടുകയില്ല. എല്ലാം കൈവിട്ടുപോയി കഴിയുമ്പോൾ ആയിരിക്കും ബന്ധപ്പെട്ടവർക്ക് സംഗതിയുടെ ഗൗരവം പിടികിട്ടുന്നത്. അവിവേകത്തോടെ ഇത്തരക്കാർ കാട്ടിക്കൂട്ടുന്ന ചെയ്തികളുടെ ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നത് സൗമ്യയെപ്പോലുള്ള ഭാര്യമാരും മക്കളും ഭാവി തലമുറകളും ആയിരിക്കും.
ആലോചനയില്ലാത്ത പ്രവൃത്തികൾ എന്നേ ഇത്തരം ചെയ്തികളെക്കുറിച്ചു പറയാൻ കഴിയൂ. കുടുംബജീവിതത്തിന് നേതൃത്വം നൽകുന്ന ഒരു കുടുംബനാഥന്റെയോ കുടുംബനാഥയുടെയോ പ്രവൃത്തികളുടെ പരിണിതഫലം ആ കുടുംബത്തിലെ മക്കൾ ഉൾപ്പെടെ എല്ലാവരും അനുഭവിക്കേണ്ടിവരുമല്ലോ എന്ന ബോധം ഉണ്ടാകണമെങ്കിൽ ആ പ്രവൃത്തിക്കു മുമ്പേ ബുദ്ധിപൂർവമായ ആലോചന അത്തരക്കാർ നടത്തണമല്ലോ. ഇതിനൊക്കെ കഴിയണമെന്നുണ്ടെങ്കിൽ അനുഭവസ്ഥരുടെയും കൂടെ കഴിയുന്നവരുടെയുമൊക്കെ വാക്കുകൾ കേൾക്കുകയും കാര്യങ്ങളൊക്കെ അവരോട് ആത്മാർഥമായി തുറന്നു പറയുകയും ചെയ്യണം. ഫിലിപ്പ് കുര്യന്റെ ആലോചനയും പുനരാലോചനയും ഒന്നും ഇല്ലാഞ പ്രവൃത്തിമൂലം അയാളുടെ മാതാപിതാക്കൾക്കും ഭാര്യയ്ക്കും മക്കൾ ഇരുവർക്കും ഉണ്ടായ മാനസികാഘാതത്തിനും നാണക്കേടിനും പ്രതിവിധി ചെയ്യാൻ അയാൾക്കോ മറ്റൊരാൾക്കോ ആകുമോ?
തലമുറകളോളം നീണ്ടുനിൽക്കാൻ ഇടയായേക്കാവുന്ന നാണക്കേട് അയാളുടെ അപ്രത്യക്ഷപ്പെടൽ മൂലമോ ആത്മഹത്യ മൂലമോ നീങ്ങിപ്പോകാൻ ഇടയാകുമോ? കണ്ണടച്ച് ഇരുട്ടാക്കുന്നവർ എന്നേ ഇത്തരക്കാരെപ്പറ്റി പറയാൻ കഴിയൂ. ഇത്തരം സാഹചര്യങ്ങൾ ഒന്നും പെട്ടെന്നൊരു ദിവസം ആരുടെയും ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്നവയല്ലല്ലോ. അവയ്ക്കൊക്കെ ഒരു തുടക്കവും വളർച്ചയും ഉണ്ടാകില്ലേ? കാര്യങ്ങളുടെ നിജസ്ഥിതി ആരംഭത്തിൽതന്നെ ബന്ധപ്പെട്ടവർക്കുകൂടി അറിയാൻ കഴിഞ്ഞാൽ, അവരുടെ വാക്കുകൾകൂടി അത്തരക്കാർക്ക് കേൾക്കാൻ കഴിഞ്ഞാൽ, എത്ര വലിയ ദുരന്തങ്ങളാകും കുടുംബങ്ങളിൽനിന്ന് ഒഴിവായിപ്പോവുക.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
അയാൾ മിസ്സിങ് ആണ്
02:11 AM Mar 15, 2020 | Deepika.com