കാർഷിക നാടായ പാലായുടെ ഈ "വിത്ത് ' വാളംതോടിലെ കൃഷിഭൂമിയിൽ വിതച്ചതെല്ലാം നൂറും അതിലധികവും മേനി വിളവു നൽകിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം മൂലം കൃഷി തകർന്നടിഞ്ഞ കക്കാടംപൊയിലിൽ പയർകൃഷി നടത്തിയാണ് മാനുവൽ ശ്രദ്ധേയനാവുന്നത്. ജൈവരീതിയിൽ പരിപാലിക്കുന്ന മാനുവലിന്റെ പച്ചപ്പയറിന് വിപണിയിൽ നല്ല ഡിമാൻഡാണ്. കിലോയ്ക്ക് 35 രൂപ തോതിൽ ഈ വർഷം മൂന്നു ക്വിന്റൽ പയർ ഇതിനകം വിറ്റു. പിതാവ് രാജു നടത്തുന്ന നേന്ത്രക്കായ കൃഷിയുടെ വിലയിടിഞ്ഞതോടെ മകന്റെ പയർകൃഷിയെ ആശ്രയിച്ചാണ് ഈ കുടുംബം കഴിഞ്ഞുപോകുന്നത്. പച്ചപ്പയർ പ്രധാന വിളയായ മാനുവലിന്റെ തോട്ടത്തിൽ ഇല്ലാത്തതൊന്നുമില്ല. തിന, ഗോതന്പ്, നെല്ല്, ചോളം, ചുവന്ന ചീര, പച്ചച്ചീര, പാലയ്ക്കാച്ചീര, മുട്ടച്ചീര, തക്കാളി, കോളിഫ്ളവർ, കാബേജ്, മുളക്, വെണ്ട, ചുവന്ന വെണ്ട, പലതരം വഴുതിനകൾ, നിത്യവഴുതിന, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, ചതുരപ്പയർ, നിലക്കടല, കറിക്കടല, വൻപയർ, ചെറുപയർ, എള്ള്, കടുക്, പെരുംജീരകം, മല്ലി, പുതിന, വെള്ളരി, മത്തൻ, കുന്പളങ്ങ, കപ്പ, ചേന, ചേന്പ്, വാഴ, കുറ്റിക്കുരുമുളക്, തക്കാളി, പേര, ചാന്പ, റംബൂട്ടാൻ, മാവ്, വാളൻപുളി, കുടംപുളി, ചിലുന്പി, കടപ്ലാവ്,കൂവ, കരിന്പ് - ഇങ്ങനെ നീണ്ടുപോകുന്നു മാനുവലിന്റെ തോട്ടത്തിലെ വിളലിസ്റ്റ്. അമ്മ കട്ടിപ്പാറ ഏറത്ത് കുടുംബാംഗം ബിന്ദു മുട്ടകോഴികൃഷി നടത്തുന്നുണ്ട്. കോഴികൾക്കുവേണ്ടിയാണ് തിനയും ഗോതന്പും. പിതാവ് രാജു അഞ്ചു പശുക്കളെ വളർത്തുന്നു. ഇവയുടെ ചാണകം എല്ലാ വിളകൾക്കും വളമാക്കും. അങ്ങനെ പരസ്പര പൂരകങ്ങളാവുകയാണ് തൊഴുത്തിങ്കൽ കുടുംബത്തിന്റെ കൃഷിരീതി.
സ്വന്തം യന്ത്രം
പഠനത്തിലും പിന്നിലല്ലാത്ത മാനുവലിന് ഇലക്ട്രിക് ഉപകരണങ്ങളും വഴങ്ങും. പറന്പിലെ പുല്ലുവെട്ടുന്നതിനായി 500 രൂപ ചെലവിൽ പുല്ലുവെട്ടി യന്ത്രം വികസിപ്പിച്ചിരിക്കയാണ് ഈ കൊച്ചുമിടുക്കൻ. വിപണിയിൽ പുല്ലുവെട്ടിയന്ത്രത്തിന് 15,000 രൂപയിലധികം വിലയുള്ളതാണ് സ്വന്തമായി യന്ത്രം നിർമിക്കാൻ പ്രേരണയായത്. പിവിസി പൈപ്പ്, എസി-ഡിസി മോട്ടോർ, കേബിൾ, സിഡി ഡിസ്ക്ക് , ബ്ളേഡ് തുടങ്ങി സാധനങ്ങൾ ഉപയോഗിച്ചാണ് പുല്ലുവെട്ടിയന്ത്രം തയാറാക്കിയത്. കേടായ ഫാൻ, ടോർച്ച്, മിക്സി, തുടങ്ങി വീട്ടുപകരണങ്ങൾ നന്നാക്കുന്ന മാനുവലാണ് വീട്ടിലെ വയറിംഗ് ജോലികൾ നടത്തിയത് . സ്വന്തമായി ടോർച്ചും നിർമിച്ചു.
ഇനി മാനുവൽ പറയുന്നത് കേൾക്കാം- " അമ്മച്ചിയും അച്ചാച്ചനും ചെറുപ്പത്തിലേ കൃഷിക്കാരാണ്. അവരെ കണ്ടാണ് ഞാൻ കൃഷി പഠിച്ചത്. അമ്മ നേരത്തെ സെന്റ് ജോസഫ്സ് എന്ന പേരിൽ ഇവിടെയൊരു ചെടി-പച്ചക്കറി നഴ്സറി നടത്തിയിരുന്നു. വലതുകൈയ്ക്ക് വാതം വന്നതോടെ നഴ്സറി പൂട്ടിപ്പോകുന്ന അവസ്ഥവന്നു. എനിക്കിനി മണ്ണുനിറയ്ക്കാനും വളമിടാനും ചെടികൾ പരിപാലിക്കാനും കഴിയില്ല, നിന്നെക്കൊണ്ടു ചെയ്യാൻ പറ്റ്വോടാ- എന്ന് അമ്മ ചോദിച്ചു. ഞാനന്ന് ആറാം ക്ളാസിൽ പഠിക്കുകയാണ്. അമ്മയുടെ ചോദ്യം സന്തോഷത്തോടെ അന്ന് ഏറ്റെടുത്തതാണ്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അച്ചാച്ചൻ പയറിനും മറ്റും തടമെടുത്തുതരും, ഞാൻ നടും. പന്തൽകെട്ടലും വളമിടലുമെല്ലാം ഞാൻതന്നെ ചെയ്യും. പച്ചക്കറി വിറ്റുകിട്ടുന്ന പൈസ അച്ചാച്ചനും അമ്മയ്ക്കും കൊടുക്കും. ഞാൻ ചോദിക്കുന്നതൊക്കെ അവർ വാങ്ങിത്തരും. രണ്ടു പ്രാവശ്യമായി രണ്ടു സൈക്കിൾ വാങ്ങിത്തന്നു. അച്ചാച്ചന്റെ വാഴകൃഷി നഷ്ടത്തിലായാലെന്താ എന്റെ പയർകൃഷി ലാഭത്തിലാണല്ലോ- മുഖത്ത് നിറചിരി.
പുല്ലുവെട്ടിയന്ത്രത്തിനുശേഷം മണ്ണുകുഴിക്കുന്ന യന്ത്രം സ്വന്തമായി നിർമിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ ഈ കൊച്ചുമിടുക്കൻ. വലതുകൈയ്ക്ക് സ്വാധീനമില്ലാത്ത അമ്മയ്ക്കായാണ് പുതിയ യന്ത്രം നിർമിക്കുന്നത്. കൃഷി എന്റെ ജീവനാണ്, വലുതായാൽ ഒരു വലിയ കൃഷിഫാം തുടങ്ങണം- ഇതൊക്കെയാണ് മാനുവലിന്റെ കൊച്ചുകൊച്ചു മോഹങ്ങൾ.
സൗജന്യമായി പച്ചക്കറി
വാളംതോടിൽ നിന്ന് 20 കിലോമീറ്റർ അകലെ തിരുവന്പാടിയിലാണ് മാനുവൽ പഠിക്കുന്നത്. അടുത്ത് സ്കൂളുകളുണ്ടായിട്ടും സേക്രഡ് ഹാർട്ട് സ്കൂളിനോടുള്ള അടരാത്ത സ്നേഹമാണ് കാരണം. ജ്യേഷ്ഠൻ വിക്ടർ ജോസഫ് എന്ന അപ്പു തിരുവന്പാടി ഇൻഫന്റ് ജീസസ് സ്കൂളിലാണ് പഠിച്ചത്. അന്ന് ചേട്ടന്റെ കൈയിൽതൂങ്ങി പോയിത്തുടങ്ങിയതാണ്.
സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നിന്ന് കഴിഞ്ഞവർഷം ഹൈസ്കൂളിലേക്ക് പറിച്ചുനട്ടപ്പോഴും അധ്യാപകരുടെ നിറഞ്ഞ പിന്തുണ തുടരുന്നതിനാൽ തിരുവന്പാടിയെ വിട്ടുപോകാൻ മനസുവന്നില്ല. പത്ത് എ പ്ളസോടെ പത്താം ക്ളാസ് പാസായ ചേട്ടനിപ്പോൾ കോഴിക്കോട് റഹ്മാനിയ സ്കൂളിൽ പ്ളസ് വണിനു പഠിക്കുന്നു.
കുട്ടികർഷകനു സർവപിന്തുണയുമായി ഹെഡ്മാസ്റ്റർ കെ.എം. സണ്ണി, കാർഷിക ക്ളബ് കൺവീനറും സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനുമായ ജയിംസ് ജോഷി, ഫിലോമിന ടീച്ചർ തുടങ്ങിയവർ ഉണ്ട്. രാവിലെ ഏഴിന് വീട്ടിൽനിന്നു പുറപ്പെടുന്ന മാനുവൽ സന്ധ്യയോടെയേ സ്കൂളിൽനിന്ന് മടങ്ങിയെത്താറുള്ളൂ. അവധിദിവസങ്ങളിലെല്ലാം കൃഷിയിൽ വ്യാപൃതനാകും.
അധ്യാപകനായ ജെയിംസ് ജോഷിയാണ് മാനുവലിന്റെ മെൻഡർ. ഞാൻ അവനിലൊരു അസാധാരണ കർഷകപ്രതിഭയെ കാണുന്നു. കടുത്ത വേനലിൽ പച്ചക്കറി കൃഷിക്ക് സ്വന്തമായി തുള്ളിനന സംവിധാനം ഏർപ്പെടുത്തിയ അവന്റെ ജാഗ്രത എന്നെ അദ്ഭുതപ്പെടുത്തി. പലതരം കഴിവുകൾക്കുപുറമെ അവന്റെ പാചകനൈപുണ്യം ഞങ്ങളെ അദ്ഭുതപ്പെടത്തുന്നു. സ്കൂൾ കാർഷിക ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായ അവനെ സ്കൂളിലെ ഏറ്റവും മികച്ച കുട്ടിക്കർഷകനായി തെരഞ്ഞെടുത്ത് കഴിഞ്ഞ ദിവസം ആദരിച്ചു.
ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഞങ്ങളും എഴുപതോളം വിദ്യാർഥികളും ഈയടുത്ത് അവന്റെ തോട്ടം സന്ദർശിച്ചു. അവനുണ്ടാക്കിയ കറികളുടെ രുചി വീണ്ടും അദ്ഭുതപ്പെടുത്തി. എല്ലാവർക്കും കൈനിറയെ പച്ചപ്പയർ തന്നാണ് അവൻ ഞങ്ങളെ യാത്രയാക്കിയത്- ജയിംസ് ജോഷി മാസ്റ്റർ പറഞ്ഞു.
തോട്ടം സന്ദർശിക്കാൻ വരുന്നവർക്കെല്ലാം സൗജന്യമായി പച്ചക്കറി നൽകിയാൽ വരുമാനം കുറയില്ലേ- എന്ന ചോദ്യത്തിന് തങ്കുവിനും മാതാപിതാക്കൾക്കും ഉത്തരമുണ്ട്. " കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടും; അമർത്തി കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അതേ അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. ' - ഇതാണാ ഉത്തരം.
ബാബു ചെറിയാൻ