20 വർഷമായി അസുഖബാധിതനായി കിടപ്പിലായ അച്ഛൻ, രോഗിയായ അമ്മ. പറക്കമുറ്റാത്ത രണ്ടു പെണ്മക്കൾ. ഇവരെയെല്ലാം നോക്കി കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലാണ് വീട്ടിലെ ഏക വരുമാനക്കാരനായ ഭർത്താവ് പാർക്കിൻസണ്‍സ് ബാധിച്ച് സൗദിയിൽനിന്നും തിരികെയെത്തുന്നത്. ഇടതുവശംതളർന്ന് വിറയ്ക്കുന്ന കൈകളോടെ തന്റെ പ്രിയതമനെ കണ്ടപ്പോൾ ആ 36 കാരി ഒന്ന് അന്ധാളിച്ചു. പക്ഷേ, വിധിക്കു കീഴടങ്ങാതെ സർവശക്തിയുമെടുത്ത് അവളതിനെ അതിജീവിച്ചു, കൃഷിയിലൂടെ...കാറ്ററിംഗിലൂടെ..
സ്വപ്നങ്ങളോടെ കുടുംബജീവിതത്തിലേക്ക്
ക്ഷീരകർഷകനായ കൊടുങ്ങല്ലൂർ മേത്തല അത്താണി പനപ്പറന്പിൽ കുഞ്ഞുവേലായിയുടെയും ശാന്തയുടെയും മൂത്തമകളായ ബീന കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്കൂളി ലെ പത്താം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം ഏതൊരു ഗ്രാ മീണ പെണ്‍കുട്ടിയുടെയും പോലെ ഒരുപാട് സ്വപ്നങ്ങളോടെയാണു വിവാഹജീവിതത്തിലേക്കു കാലെടുത്തുവച്ചത്. അങ്ങനെയാണ് 22-ാം വയസിൽ മതിലകം പുതിയകാവ് പുന്നക്കുഴി വീട്ടിൽ സഹദേവന്റെ ഭാര്യയാകുന്നത്. അപ്പോഴേ ഭർതൃപിതാവ് രോഗിയായിരുന്നു, പിന്നീട് അമ്മയും. അധികം വൈകാതെ രണ്ടു മക്കൾ- കാവ്യയും നവ്യയും. രോഗം, മരുന്ന് കുട്ടികളുടെ പഠനം ചെലവുകളങ്ങനെ കൂടി. വരവും ചെലവും തമ്മിൽ രണ്ടറ്റം കൂട്ടിമുട്ടാതെ വന്നപ്പോഴാണ് ചെത്തുതൊഴിലാളിയായിരുന്ന സഹദേവൻ സൗദിയിലെ ദമാമിലേക്കു പറന്നത്.
ഇരുൾ പരത്തിയ പാർക്കിൻസണ്‍സ്
ഗൾഫിൽ നാലഞ്ചുവർഷം ജോലി ചെയ്തപ്പോഴാണ് 45-ാം വയസിൽ അശനിപാതംപോലെ സഹദേവന് പാർക്കിൻസണ്‍സ് തുടങ്ങിയത്. പെട്ടെന്നുതന്നെ ഇടതുവശം തളരാൻ തുടങ്ങി. അങ്ങനെ നാട്ടിലേക്കു തിരിച്ചെത്തി. അപ്രതീക്ഷിതമായി ഭർത്താവിനുണ്ടായ അസുഖം ബീനയുടെ ജീവിതത്തിൽ വലിയൊരു ചോദ്യചിഹ്നമായി. തിരുവനന്തപുരം ശ്രീചിത്തിരയിലെ ഒരാഴ്ച നീണ്ട പരിശോധനയ്ക്കുശേഷം നാട്ടിലെത്തി. അപ്പോഴേക്കും പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും ചങ്കുറപ്പോടെ നേരിടാൻ അവൾ മനസിലൊരു തീരുമാനമെടുത്തിരുന്നു.
താങ്ങായി അയൽവാസി അധ്യാപിക
രോഗിയായ ഭർത്താവിനെയും അച്ഛനെയും വിട്ട് പുറത്തു ജോലിക്കു പോകാവുന്ന അവസ്ഥയിലായിരുന്നില്ല. കുടുംബഭാരം മുഴുവൻ തന്റെ ചുമലിലായതിനാൽ വീട്ടിൽതന്നെ വരുമാനമാർഗം കണ്ടെത്തുന്നതിനെക്കുറിച്ചായി ആലോചന. പല മാർഗങ്ങളും അന്വേഷിച്ചതിനൊടുവിലാണു കൃഷിയിലേക്കു തിരിയാമെന്നു തീരുമാനിച്ചത്. താങ്ങായി അയൽവാസിയും അധ്യാപികയുമായ സജീന ഷമ്മി ഗഫൂർ എത്തി. തന്റെ 33 സെന്റിലും ടീച്ചറുടെ ഒരു ഏക്കർ പറന്പിലും കൃഷി ആരംഭിച്ചു. ആദ്യം അടുക്കളത്തോട്ടം. പിന്നെ വ്യാപകമായ രീതിയിൽ ജൈവകൃഷി.
മിനിയും ജമീലയും
അടുക്കളത്തോട്ടമായിരുന്നു ആദ്യ പ്രൊജക്ട്. പച്ചമുളകും ചീരയും നല്ല വരുമാനം നേടിത്തന്നു. പിന്നീട് സീസണനുസരിച്ച് തക്കാളി, വെണ്ട, വഴുതന, മഞ്ഞൾ, ഇഞ്ചി, മത്ത, കുന്പളം, വെള്ളരി, പയർ, അമര, കൂർക്ക തുടങ്ങി വിവിധയിനം കൃഷികൾ. ഇതോടെ കുടുംബശ്രീയിലും സജീവമായി. ഇതിന്റെ സെക്രട്ടറിയായി. ഇതിനിടയിലാണു മിനി സജീവനും ജമീല വാവുണ്ണിയും സഹായഹസ്തവുമായി എത്തുന്നത്. അവരെയും കൂടെക്കൂട്ടി. പിന്നെ ഒത്തൊരുമിച്ച് കഠിന പ്രയത്നം. സജീവന് ഓട്ടോറിക്ഷയായതിനാൽ സാധനങ്ങൾ വിൽക്കാനും എവിടെ എത്തിക്കാനും സൗകര്യമായി.
പ്രതിഭ മഞ്ഞളും ഇഞ്ചിയും നെല്ലും
ഉയർന്ന പ്രതിരോധ ശേഷിയുള്ളതും കുർക്കുമിൻ ധാരാളമുള്ളതുമായ "പ്രതിഭ' മഞ്ഞളാണ് അരയേക്കറിൽ കൃഷി ചെയ്തത്. നല്ല വിളവു ലഭിച്ചു. ഉണങ്ങിയ മഞ്ഞൾ പൊടിയാക്കി കിലോയ്ക്ക് 400 രൂപ നിരക്കിലാണ് കൊടുത്തിരുന്നത്. നാടൻ, ബ്രസീലിയൻ ഇനങ്ങളാണ് ഇഞ്ചിയിൽ കൃഷി ചെയ്തത്. ഇതും നല്ല വിളവു തന്നു, കിലോയ്ക്ക് 100 രൂപ. പാട്ടത്തിനെടുത്ത അഞ്ചേക്കറിൽ കനകമണി, രക്തശാലി നെൽവിത്തുകൾ കൃഷി ചെയ്തു.
പച്ചക്കറി വിത്തു പാക്കറ്റ്
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയം സമൂഹത്തിൽ വ്യാപകമായതോടെ വിവാഹത്തിനു തങ്ങളെ വിഷ് ചെയ്യാനെത്തുന്നവർക്ക് വധൂവരന്മാർ താങ്ക്സ് കാർഡും മിഠായിയും കൊടുക്കുന്നതിനുപകരം പച്ചക്കറി വിത്തു പാക്കറ്റുകൾ കൊടുക്കുന്ന രീതി തീരദേശ മേഖലയിൽ പലരും അവലംബിക്കാൻ തുടങ്ങി. ഇതോടെ ആയിരവും രണ്ടായിരവും വിത്തുപാക്കറ്റുകൾ ചെലവായിത്തുടങ്ങി. ചീര, പച്ചമുളക്, വെണ്ട, വഴുതന, മത്ത, കുന്പളം എന്നിവയുടെ വിത്തുകളടങ്ങിയതായിരുന്നു പത്തുരൂപയുടെ ഈ പാക്കറ്റ്. പച്ചച്ചാണക വെള്ളത്തിൽ മുക്കി തണലിലിട്ട് ഉണക്കിയ വിത്തുകളായിരുന്നതിനാൽ ഇവ നല്ല മുളയെടുക്കാനും ഇടയായി.
താറാവും കോഴിയും ആടും പിന്നെ മത്സ്യവും
ഇതിനിടയിൽ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നിന്ന് 70 രൂപ നിരക്കിൽ 100 താറാവിൻ കുഞ്ഞുങ്ങളെ വാങ്ങി. മുട്ട കഴിയുന്പോൾ ഇവയെ ഇറച്ചിക്കായി ഉപയോഗിച്ചു. കിലോക്ക് 220 രൂപ നിരക്കിൽ വില്പനയും നടത്തി. നാടൻ കോഴിയും വിത്രീ ഇനത്തിൽ പെട്ട കോഴികൃഷിയും പരീക്ഷിച്ചു. ഹൈബ്രീഡ് ഇനത്തിൽപെട്ട കരിപ്പിടി (അനാബസ്), നട്ടർ എന്നിവയെയും വളർത്തി. സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ "മത്സ്യസമൃദ്ധി’ പ്രോജക്ടിലും അംഗമായിരുന്നു.
കൂടാതെ നാടൻ മലബാറി ക്രോസ് ഇനത്തിൽപെട്ട ആടിനെയും വളർത്തി. മൂന്നുവർഷത്തിനുശേഷം കാറ്ററിംഗ് തുടങ്ങിയപ്പോൾ സ്ഥലപരിമിതിമൂലം ഈ കൃഷികൾ നിറുത്തിയെങ്കിലും ആടുകൾ രണ്ടെണ്ണം ഇപ്പോഴുമുണ്ട്.
ബീനാസ് കാറ്ററിംഗ്
നല്ലൊരു പാചകക്കാരിയും പലഹാരപ്പണിക്കാരിയുമായതിനാൽ ആദ്യം ഉണ്ണിയപ്പം, എള്ളുണ്ട എന്നിവ ഉണ്ടാക്കിയതിനു വൻ ഡിമാൻഡ് ലഭിച്ചു. പിന്നീട് പാലപ്പം, പത്തിരി. ജമീലയ്ക്കും മിനിക്കും ഇതിൽ നല്ല വൈഭവമുണ്ടായിരുന്നു.അതിനാൽ അതും വൻ വിജയമായി. പതിയെ ബീനാസ് കാറ്ററിംഗ് എന്ന പേരിൽ ഒരു കാറ്ററിംഗ് യൂണിറ്റ് തുടങ്ങി. തുടർന്ന് പച്ചക്കറി സദ്യ ചെയ്യാൻ തുടങ്ങി. അധികം വൈകാതെ ചിക്കൻ ബിരിയാണി, ബീഫ് ഫ്രൈ ഉൾപ്പെടെയുള്ള നോണ്‍ വിഭവങ്ങളുടെ സദ്യയും. ഇപ്പോൾ 500 ഉം 1000വും പേർക്കുള്ള വിവാഹസദ്യയുൾപ്പെടെ ചെയ്യുന്നുണ്ട് ബീനയും കൂട്ടരും.
കൂടാതെ ശ്രീനാരായണപുരം പഞ്ചായത്തിലെ ആറ് സ്കൂളിലെയും മതിലകം പഞ്ചായത്തിലെ ഒരു സ്കൂളിലെയും 550 കുട്ടികൾക്ക് പ്രതിദിനം പ്രാതൽ ഉണ്ടാക്കി നൽകുന്നത് ഇവരാണ്. ഒരു കുട്ടിക്ക് 11 രൂപ നിരക്കിലാണ് ഈടാക്കുന്നത്. ഇഡ്ഡലി, സാന്പാർ, ചട്ട്ണി അല്ലെങ്കിൽ പത്തിരി - കുറുമക്കറി അതുമല്ലെങ്കിൽ വെള്ളേപ്പം - കടലക്കറി, നൂലപ്പം - മസാലക്കറി, ചപ്പാത്തി - കൊള്ളിക്കറി എന്നിങ്ങനെ മാറിമാറി നൽകും. ഏതായാലും 11 രൂപ മാത്രം. ഇത് ഇപ്പോഴും വിജയകരമായി തുടരുന്നു.
അവാർഡുകളുടെ തോഴി
2014-15ൽ സംസ്ഥാന സർക്കാരിന്റെ "കർഷകതിലകം’ സ്പെഷൽ ജൂറി അവാർഡാണ് ആദ്യം ലഭിച്ചത്. പിറ്റേവർഷം സരോജനി ദാമോദർ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്കാരം. 55,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ഈ അവാർഡ് സമ്മാനിച്ചത് സംവിധായകൻ സത്യൻ അന്തിക്കാടാണ്.
തൊടുപുഴ കാർഷികമേളയുടെ ഭാഗമായി നൽകുന്ന രണ്ടു ലക്ഷം രൂപയുടെ "കർഷകതിലകം' അവാർഡും അതേവർഷംതന്നെ കിട്ടി. മുൻമന്ത്രി പി.ജെ.ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അന്നത്തെ ഗവർണർ പി.സദാശിവമാണ് രണ്ടുലക്ഷം രൂപയുടെ പുരസ്കാരം സമ്മാനിച്ചത്. 16-17 കാലഘട്ടത്തിൽ 25,000 രൂപയുടെ കതിർ അവാർഡ് നടൻ മമ്മൂട്ടിയും ക്ലബ് എഫ് എമ്മിന്റെ അവാർഡ് മന്ത്രി സുനിൽകുമാറും സമ്മാനിച്ചു. പിന്നീട് ചെറുതും വലുതുമായ നിരവധി അവാർഡുകൾ.
അനുഭവങ്ങൾ പങ്കുവച്ചും ക്ലാസുകളെടുത്തും
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കോട്ടയം യൂണിവേഴ്സിറ്റി കാന്പസിലും കാലിക്കട്ട് യൂണിവേഴ്സിറ്റി കാന്പസിലും സ്ഥിരമായി ജൈവകൃഷിയെക്കുറിച്ച് ക്ലാസെടുക്കുന്നുണ്ട്.
യുപിയിലെ ഗ്രേറ്റർ നോയ്ഡയിൽ 2018-ൽ നടന്ന ആഗോള ജൈവകൃഷി സംഗമത്തിലും ബീന തന്റെ അനുഭവങ്ങൾ പങ്കുവച്ചു. കുടുംബശ്രീ യൂണിറ്റുകളിലും വനിതാ ശാക്തീകരണ പരിപാടികളിലും കർഷകദിന, വനിതാദിന പരിപാടികളിലുമെല്ലാം തന്റെ പ്രായോഗിക പാഠങ്ങളും ജീവിതാനുഭവങ്ങളും പങ്കുവച്ച് മറ്റുള്ളവർക്കു പ്രചോദനമാവുകയാണ് ഈ 47 കാരി.
കൃഷിഭവനും കുടുംബശ്രീയും പിന്നെ ബാങ്കുകളും
മതിലകം കൃഷിഭവന്റെ സന്പൂർണ പിന്തുണയുണ്ട് ഇവർക്ക്. എന്തു സ്കീമുണ്ടായാലും ഇവരെ അറിയിക്കുകയും സബ്സിഡികൾ നൽകുകയും ചെയ്യും. കൂടാതെ, കുടുംബശ്രീ പലിശരഹിത വായ്പ നൽകി പിന്തുണയേകുന്നു. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കും ഫെഡറൽ ബാങ്കിന്റെ മതിലകം ബ്രാഞ്ചും കാർഷിക ലോണുകൾ നൽകി ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
നടുക്കടലിൽനിന്ന് പച്ചത്തുരുത്തിലേക്ക്
അരക്ഷിതാവസ്ഥയുടെ നിലയില്ലാക്കയത്തിൽനിന്നു പ്രത്യാശയുടെ പച്ചത്തുരുത്തിലണഞ്ഞിരിക്കുകയാണ് ബീന. അച്ഛൻ നാലുവർഷംമുന്പും അമ്മ മൂന്നുവർഷം മുന്‍പും മരിച്ചു. മൂത്തമകൾ കാവ്യയെ മാന്യമായി വിവാഹം ചെയ്തയച്ചു; അവൾക്കൊരു കുഞ്ഞുമായി. രണ്ടാമത്തെ മകൾ മാള കാർമൽ കോളജിൽ രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രിക്കു പഠിക്കുന്നു. ഭർത്താവിനാണെങ്കിൽ വലതുവശത്തുകൂടി പാർക്കിൻസണ്‍സ് തുടങ്ങിയെങ്കിലും എഴുന്നേറ്റ് നടക്കാനാകും. പല്ലുതേയ് ക്കാനും കുളിക്കാനുമെല്ലാം സഹായം വേണമെന്നു മാത്രം.
"ഒന്നുമില്ലായ്മയിൽനിന്നാണ് ഇതൊക്കെയുണ്ടായത്. മറ്റേതു ജോലിക്കുപോയാലും ഇതൊന്നും നടക്കില്ലായിരുന്നു; കൃഷിയാണ് എന്നെ രക്ഷിച്ചത്. ഇപ്പോൾ കാറ്ററിംഗും’ . സന്തോഷാശ്രുക്കൾ തുടച്ചുകൊണ്ട് ആർജവത്തിന്റെ ആൾരൂപമായ ഈ വീട്ടമ്മ പറഞ്ഞു.
സെബി മാളിയേക്കൽ