കോഴിക്കോട്: പോലീസിലെ സല്യൂട്ടുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍, വളപട്ടണം സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായി ടി.പി.മുജീബ് റഹ്മാനാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്നു കമ്മീഷന് കേസെടുത്തതായി മുജീബ് റഹ്മാന് പറഞ്ഞു. പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയതായും അദ്ദേഹം അറിയിച്ചു.
‘പോലീസ് വകുപ്പില്‍ കീഴുദ്യോഗസ്ഥനെ അടിമകളായി മാത്രം കാണുന്ന ചില മേലുദ്യോഗസ്ഥര്‍, അവരെ മാനസികമായും ശാരീരികമായും ഹരാസ് ചെയ്യുമ്പോള്‍ അത്തരം കീഴുദ്യോഗസ്ഥര്‍ അതിന്റെ വൈരാഗ്യം മുഴുവന്‍ തീര്‍ക്കുന്നത് സാധാരണക്കാരന്റെ നെഞ്ചത്തോട്ടേക്കാണ്,
അതിനാൽ പോലീസ് ജനകീയമാവണമെങ്കില്‍ അവരെ സമ്മര്‍ദപ്പെടുത്തുന്ന അത്തരം മേലുദ്യോഗസ്ഥരുടെ പീഡനങ്ങള്‍ അവസാനിപ്പിക്കണം, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍ കൈ എടുക്കേണ്ടതു ഭരണകൂടം ആണ്, അതിനവര്‍ തയാറാവാതിരിക്കെ മനുഷ്യാവകാശം ഉറപ്പു വരുത്തേണ്ടതു മനുഷ്യാവകാശ കമ്മീഷന് ആണ്.
പോലീസ് എന്നത് കംപ്യൂട്ടര്‍ ജീവികളല്ല സാര്‍, അവരും മജ്ജയും മാംസവും മനസും കുടുംബവും ഉള്ള പച്ചയായ ജീവിതങ്ങളാണ് സാര്‍, അവര്‍ക്ക് ഒരല്പം എങ്കിലും മനുഷ്യാവകാശങ്ങള്‍ നല്‍കണം സാര്‍, ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന്, പൊതുമാനുഷിക താത്പര്യാര്‍ഥം വിനയപൂര്‍വം അപേക്ഷിക്കുന്നു' എന്നാണ് മനുഷ്യാവകാശ കമ്മീഷനു നല്കിയ പരാതി.
സല്യൂട്ട് വിവാദം: മനുഷ്യാവകാശ കമ്മീഷനില്‍ പരാതി
10:47 AM Dec 07, 2021 | Deepika.com