നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസിക്കാതെ കൊന്നുകളയൂ എന്നു പറഞ്ഞു പൊട്ടിത്തെറിച്ച ഓസ്ട്രേലിയക്കാരൻ ക്വാഡന്റെ നിലവിളി ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. നമ്മൾ ക്വാഡനോട് സഹതപിച്ചു, ഐക്യദാർഢ്യം പ്രഖ്യാപിച്ചു, പിരിവു കൊടുത്തു... പക്ഷേ,.. നേരിട്ടും സോഷ്യൽ മീഡിയയിലും നമ്മൾ കളി തുടരുകയാണ്. ജീവനെടുക്കുന്ന കളി. ഇരകൾ നിശബ്ദമായി തേങ്ങുന്നു എന്നെയൊന്നു കൊന്നുതരുമോ?
ആ വീഡിയോയിൽ ക്വാഡൻ മുകളിലേക്കു നോക്കിയാണ് നെഞ്ചുപൊട്ടി കരഞ്ഞത്. അവനു പൊക്കമില്ല. വാനോളം തലയുയർത്തിനിന്ന പൊക്കക്കാരായ മനുഷ്യരെല്ലാം അവൻ പറയുന്നതു കേൾക്കാൻ തല കുനിച്ചു. കേട്ടുകഴിഞ്ഞപ്പോൾ എല്ലാവരുടെയും തല ഒന്നുകൂടി കുനിഞ്ഞുപോയി. ഭൂമിയോളം താഴ്ന്നുനിന്ന് മുകളിലേക്കു നോക്കി അവൻ യാചിക്കുകയായിരുന്നു. എന്നെയൊന്നു കൊന്നുതരുമോ?
എന്തിന്?
കൂട്ടുകാരുടെ കളിയാക്കലിൽ മനസു തകർന്ന്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലാണ് സംഭവം. ഒന്പതു വയസുള്ള പൊക്കമില്ലാത്തവനാണ് ക്വാഡൻ ബെയ്ൽസ്. അവനെ കുള്ളനെന്നു വിളിച്ച് കൂട്ടുകാർ കളിയാക്കുന്നത് പതിവായിരുന്നു. ഇക്കഴിഞ്ഞ ദിവസവും അവനെ തലയിൽ തോണ്ടി കൂട്ടുകാരൻ പരിഹസിച്ചു കുള്ളനെന്നു വിളിച്ച്. അതു കണ്ടുകൊണ്ടാണ് അമ്മ യരാഖാ ബെയ്ൽസ് സ്കൂളിലെത്തിയത്.
അമ്മയെ കണ്ടതോടെ അവന്റെ സങ്കടമെല്ലാം അണപൊട്ടിയൊഴുകി. എണ്ണിപ്പറഞ്ഞ് നിലവിളിച്ച അവൻ ഒടുവിൽ കാറിനകത്തു കയറി സിറ്റിൽ തലയിടിച്ചുകൊണ്ടേയിരുന്നു. തന്നെ കൂട്ടുകാർ സ്ഥിരമായി കളിയാക്കുന്നതിനെക്കുറിച്ചും എന്നുമിതുകേട്ടു സങ്കടം വരുന്നതിനെക്കുറിച്ചുമൊക്കെ കരഞ്ഞുപറയുകയാണ്. ഒടുവിൽ അമ്മയുടെ മുഖത്തുനോക്കി കൈചൂണ്ടിപ്പറഞ്ഞു.
ഞാൻ ചാകാൻ പോകുകയാണ്...എനിക്കൊരു കത്തി താ. എന്റെ ചങ്കിൽ കുത്തി ഞാൻ മരിക്കും. അല്ലെങ്കിൽ എന്നെ ആരെങ്കിലുമൊന്നു കൊന്നുതരുമോ?...
അമ്മ ഒരു നിമിഷം നിശബ്ദയായിപ്പോയി.എന്നിട്ടവൻ കുനിഞ്ഞിരുന്ന് കണ്ണീരൊഴുക്കി. മൊബൈലിൽ വീഡിയോ ചിത്രീകരിക്കുന്പോൾ അമ്മയുടെ വാക്കുകളും കരച്ചിലിൽ ഉടക്കിപ്പോകുകയാണ്.
അവന്റെ മനസു മാത്രമല്ല, ഉടുപ്പും തലമുടിയും ചിതറിക്കിടക്കുകയായിരുന്നു. കണ്ണുകൾ കലങ്ങിയിരുന്നു. സ്കൂളിൽനിന്നു മടങ്ങുന്പോൾ കുസൃതിഭാവത്താൽ തിളങ്ങേണ്ടിയിരുന്ന മുഖം കണ്ണീരിൽ വരച്ച ഒരു ഛായാചിത്രം പോലെ കോടിക്കണക്കിനു മനുഷ്യരുടെ മനസാക്ഷിയിന്മേൽ പതിക്കപ്പെട്ടിരിക്കുന്നു.
അമ്മയതു മൊബൈലിൽ പകർത്തിക്കൊണ്ട് ലോകത്തോടു ചിലതൊക്കെ പറഞ്ഞു. അവനോ,
കീറിപ്പറിഞ്ഞ ഒരു സ്കൂൾബാഗുപോലെ കാറിന്റെ സീറ്റിലേക്കു മുഖമമർത്തി.
അമ്മ പറഞ്ഞു: ‘നിങ്ങളിതു കാണണം. കളിയാക്കൽ സഹിക്കാനാവാതെ തകർന്നിരിക്കുന്ന ഒരു കുഞ്ഞിന്റെ സ്ഥിതി. ശാരീരിക ന്യുനതകളുണ്ടെങ്കിലും സ്കൂളിൽ പോയി പഠിക്കാനും കൂട്ടുകാരോടൊത്തു കളിക്കാനും ആഗ്രഹിച്ച ഒരു ഒന്പതുവയസുകാരനായിരുന്നു അവൻ. എന്നുമിതാണ് സംഭവിക്കുന്നത്. മരിക്കണമെന്നു യാചിക്കുംവിധം കുട്ടികളെ ഇതൊക്കെ എങ്ങനെ ബാധിക്കുന്നു എന്ന് ലോകം അറിയട്ടെ. നിങ്ങൾ നിങ്ങളുടെ മക്കളെയും കുടുംബത്തെയും കൂട്ടുകാരെയും പഠിപ്പിക്കൂ മറ്റുള്ളവരെ പരിഹസിക്കരുതെന്ന്... ’
പക്ഷേ, സ്വന്തം വീട്ടിലും പരിസരത്തും നമുക്കിപ്പോഴും നേരം വെളുത്തിട്ടില്ല. ഓരോ നിമിഷവും പുതിയ ക്വാഡൻമാരെ സൃഷ്ടിക്കുന്നു. ആളുകളെ കളിയാക്കി രസിക്കുന്നു, പൊക്കമില്ലായ്മയുടെ പേരിൽ, പൊക്കം കൂടിയതിന്റെ പേരിൽ, നിറത്തിന്റെ പേരിൽ, സൗന്ദര്യക്കുറവിന്റെ പേരിൽ, പഠനത്തിൽ പിന്നോക്കമായതിന്റെ പേരിൽ, കുടുംബ പശ്ചാത്തലത്തിന്റെ പേരിൽ, ദാരിദ്ര്യത്തിന്റെ പേരിൽ...അല്ലെങ്കിൽ വെറുമൊരു തമാശയ്ക്ക്...അങ്ങനെ അപരനെ കളിയാക്കാൻ ഓരോരുത്തർക്കുമുണ്ട് ഓരോരോ കാരണങ്ങൾ. നേരിട്ടു മാത്രമല്ല, മറഞ്ഞിരുന്നും നമ്മളിതു ചെയ്തുകൊണ്ടിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ ദിവസവും ഒരു വ്യക്തിഹത്യയെങ്കിലും നടത്തിയില്ലെങ്കിൽ ഉറക്കം വരാത്തവരായി നാം സ്വപ്നാടനം നടത്തുന്നു. യാതൊരു ഉറപ്പുമില്ലാത്ത എത്രയോ കാര്യങ്ങളാണ് ഷെയർ ചെയ്ത്, ലൈക്കടിച്ച്, കമന്റടിച്ച് തള്ളിക്കൊണ്ടിരിക്കുന്നത്. അതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്പോൾ ചങ്കുപൊട്ടിത്തകരുന്ന ഒരു മനുഷ്യജീവി അതിനുപിന്നിലുണ്ടെന്ന് പരിഗണിക്കുന്നില്ല. അയാളുടെ കുടുംബത്തിന്റെ മാനം നമുക്കൊരു വിഷയമേയല്ല.
ഈ കളിയാക്കലിന്റെ വേദന അനുഭവിച്ചിട്ടുള്ള മലയാളത്തിന്റെ പ്രിയ നടൻ ഗിന്നസ് പക്രു എന്ന പേരിൽ പ്രശസ്തനായ അജയകുമാർ സണ്ഡേ ദീപികയോട് മനസ് തുറക്കുന്നു.
"ഉള്ളാകെ ആളുന്നു ഉയിരിലെ തീ'
ഓസ്ട്രേലിയയിലെ ക്വാഡനെന്ന പയ്യനെ എനിക്ക് അടുത്തറിയാം. ഒരിക്കലും നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, എനിക്കറിയാം. അവനെപ്പോലെ പൊക്കമില്ലായ്മയെ അവഹേളിക്കുന്നതുകേട്ട് നിസഹായനായി നിന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് അടുത്തറിയാം. വർഷങ്ങൾക്കുമുന്പത്തെ ഞാനാണത്.
കോട്ടയത്തെ ഒരു സ്കൂളിന്റെ ഓഫീസ് മുറിയുടെ വാതിൽക്കൽ നിൽക്കവേയാണ് അമ്മയുടെ കണ്ണീർ അജയകുമാറിന്റെ നെറുകയിൽ വീണത്.
"ആവേശത്തോടെയാണ് അമ്മയുടെ കൈപിടിച്ച് സ്കൂളിലെത്തിയത്. സ്കൂളിന്റെ പരിസരത്തെല്ലാം കുട്ടികളും മാതാപിതാക്കളും. ഓഫീസ് മുറിയിൽവച്ച് അധ്യാപകൻ എന്നെ നോക്കി. ‘ഇവിടെ ചേർക്കാൻ ബുദ്ധമുട്ടാണ്. പൊക്കമില്ലാത്തതുകൊണ്ട് വല്ലയിടത്തും മറിഞ്ഞുവീഴുകയോ മറ്റു പിള്ളേരു തട്ടിയിടുകയോ ചെയ്താൽ ആരോടു പറയും.’
അമ്മ കരഞ്ഞുപോയി. എനിക്കാണെങ്കിൽ ഉള്ള പൊക്കംകൂടി കുറഞ്ഞുപോയതുപോലെ. ചങ്കു പൊട്ടുന്ന സങ്കടം.
വർഷമെത്ര കഴിഞ്ഞു. പള്ളിക്കൂടത്തിന്റെ പുറത്തേക്കുള്ള ആ സങ്കടവഴിയിൽ പൊടിയെത്ര മൂടിപ്പോയി. പക്ഷേ, കഴിഞ്ഞ ദിവസം അങ്ങു ദൂരെ ഓസ്ട്രേലിയയിലെ ഒരു കുഞ്ഞ് സ്കൂളിനു പുറത്തേക്കോടിവന്ന് അമ്മയുടെ മുന്നിൽനിന്ന് ചങ്കുപൊട്ടിക്കരഞ്ഞതും നിസഹായയായ ആ അമ്മ പറഞ്ഞതും വീഡിയോയിൽ കണ്ടപ്പോൾ പക്രുവിനു സഹിക്കാനായില്ല. കോട്ടയത്തെവിടെയോ ഒരു ജൂണ്മഴ കുത്തിയൊഴുകി. ഒരു പള്ളിക്കൂടവും അമ്മയുടെ കൈപിടിച്ച പൊക്കമില്ലാത്ത ഒരു പയ്യനും നനഞ്ഞൊലിച്ചുനില്ക്കുന്നു,
പക്രു സോഷ്യൽ മീഡിയയിൽ കുറിച്ചു:
“മോനെ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുന്പോൾ നിന്റെ അമ്മ തോല്ക്കും. ഈ വരികൾ ഓർമവച്ചോളൂ:
ഉൗതിയാൽ അണയില്ല, ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ
- ഇളയരാജ
ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെയീ കുറിപ്പ്.'
കഴിഞ്ഞ ദിവസം എറണാകുളത്തേക്കുള്ള കാർയാത്രയ്ക്കിടെയാണ് അജയകുമാർ ഫോണിൽ സംസാരിച്ചത്. അപമാനഭാരത്താൽ തലകുനിച്ചു നില്ക്കുന്ന പണ്ടത്തെ പൊക്കമില്ലാത്ത പയ്യനായിട്ടല്ല, മലയാളിയുടെ അഭിമാനമായി ഉയർന്നുനില്ക്കുന്ന, ഉയിരിലെ തീകൊണ്ട് ഉൗതിയെടുത്ത പൊന്നായിട്ട്. അദ്ദേഹത്തിന്റെ വാക്കുകൾ:
ഓർമവച്ചപ്പോൾ മുതൽ ഒത്തിരി കളിയാക്കലുകൾ കേട്ടിട്ടുണ്ട്. പിന്നെ അത്തരം പരിഹാസങ്ങളെ പോസിറ്റീവായെടുത്തു. മനസിലൊരു മിമിക്രിക്കാരൻകൂടി ഉള്ളതുകൊണ്ട് അതൊക്കെ വേറൊരു രീതിയിൽ കണ്ടുതുടങ്ങി. വേദിയിൽ ഞാൻ എന്നെത്തന്നെ കളിയാക്കുന്ന രീതിയിലേക്ക് അതിനെ മാറ്റി. ഞാനും ചിരിച്ചു പ്രേക്ഷകരും ചിരിച്ചു. പക്ഷേ, ഇതിലേക്കു വരാനെടുത്ത സമയം വലുതാണ്. അതാണ് ശ്രദ്ധിക്കേണ്ടത്. ക്വാഡന്റെ പ്രായത്തിലുള്ള കുട്ടിയെ കളിയാക്കുന്പോൾ അതിന്റെ ഗൗരവം കൂടും. അവന്റെയത്ര വേദന എനിക്കുണ്ടായിട്ടില്ല. പക്ഷേ, അതിന്റെ ആഴം എനിക്കു മനസിലായി.
കളിയാക്കുന്നതിനേക്കാൾ ക്രൂരതയാണ് ശാരീരികമോ മാനസികമോ ആയ ന്യൂനതയുള്ളവരെ മാറ്റി നിർത്തുന്നത്. അവർ ആഗ്രഹിക്കുന്നത് സഹതാപമല്ല. അംഗീകാരമാണ്.
ആ കുഞ്ഞുങ്ങളെ നന്നായി കൈകാര്യം ചെയ്യേണ്ടത് ആദ്യം അമ്മയാണ്. അവന്റെ മുന്നിൽനിന്ന് നിവൃത്തിയുണ്ടെങ്കിൽ കരയാതിരിക്കുക. സ്കൂളുകളാണ് മറ്റൊരു തലം. അവിടെ ഇത്തരം ആളുകൾക്കു പിന്തുണ നല്കാനും ഉയർത്തിയെടുക്കാനും സംവിധാനമുണ്ടാകണം. അധ്യാപകന്റെ ശ്രദ്ധയുണ്ടാകണം.
സമൂഹത്തിന്റെ കാഴ്ചപ്പാടും ശ്രദ്ധേയമാണ്. ഇത്തരം കുഞ്ഞുങ്ങളെയും മുതിർന്നവരെയും അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയാതെ നാമെങ്ങനെയാണ് വികസിത രാജ്യമായി മാറുന്നത്.
ന്യൂനതയുള്ളവർക്ക് എന്തെങ്കിലും സഹായം നല്കിയശേഷം അവരുടെയടുത്തുനിന്നു ഫോട്ടോയെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാർക്കറ്റിംഗല്ല ഞാൻ ഉദ്ദേശിച്ചത്. അത്തരക്കാരോട് എനിക്ക് അവജ്ഞയാണ്.
എന്റെ ജീവിതം വലിയ കുഴപ്പമില്ലാതെ പോകുന്നു. അതെന്റെ ഭാഗ്യം കൂടിയാണ്. പ്രേക്ഷകർ എനിക്ക് അത്രമാത്രം സ്വീകാര്യത തന്നു. പക്ഷേ, എന്നെക്കാൾ കഴിവുള്ള എത്രയോ പേർ അറിയപ്പെടാതിരിക്കുന്നു. നമ്മൾ ആരെയെങ്കിലും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അവർ ജീവിച്ചിരിക്കുന്പോഴാകട്ടെ.
സോഷ്യൽ മീഡിയയിലെ അവഹേളനങ്ങളും വർധിക്കുകയാണ്. നമ്മൾ ഷെയർ ചെയ്യുന്ന ഓരോ പോസ്റ്റിന്റെയും റീച്ച് അറിയണം. അതെവിടെയൊക്കെ ചെന്നു കൊള്ളുമെന്ന് മുൻകൂട്ടി കാണുക. എത്രയും പെട്ടെന്നു പ്രതികരിക്കാനും പ്രചരിപ്പിക്കാനുള്ള ത്വര സോഷ്യൽ മീഡിയയിലുണ്ട്. പോസിറ്റീവാണെങ്കിലും നെഗറ്റീവാണെങ്കിലും സത്യാവസ്ഥ അറിഞ്ഞിട്ടേ പ്രചരിപ്പിക്കൂയെന്നു തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് സ്കൂളുകളിൽ പരിശീലിപ്പിക്കണം.
ഇതിനൊരു മറുവശവുമുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് നിരവധി പ്രോത്സാഹനവും കിട്ടുന്നുണ്ട്. അനീതികൾ വെളിച്ചത്തുകൊണ്ടുവരുകയും നല്ല പ്രതികരണങ്ങൾ നടത്തുന്നുമുണ്ട്.
ഒന്നേയുള്ളു. സത്യമാണോയെന്ന് ഉറപ്പാക്കിയിട്ടു മുന്നോട്ടു പോകുക.
ജോസ് ആൻഡ്രൂസ്