ദാവൂദ് പിടിമുറുക്കിയതോടെ മുംബൈ അധോലോകത്തിൽ ഗ്യാംഗ് വാറുകളും പോലീസുകാരുമായുള്ള ഏറ്റുമുട്ടലുകളും പതിവായിത്തുടങ്ങിയിരുന്നു. തോക്കുപയോഗിച്ച് ഉന്നംതെറ്റാതെ വെടിയുതിർക്കുന്ന നിരവധി ഷൂട്ടർമാരെ ഇത്തരം ഏറ്റുമുട്ടലുകളിൽ ദാവൂദ് സംഘത്തിനു നഷ്ടപ്പെട്ടു. നല്ല ഷൂട്ടർമാരെ കിട്ടിയില്ലെങ്കിൽ തന്റെ ഗ്യാംഗ് പിന്നിലേക്കു പോകുമെന്നും ഒാപ്പറേഷനുകൾ പാളുമെന്നും ദാവൂദ് തിരിച്ചറിഞ്ഞു. പുതിയ ഷൂട്ടർമാരെ കണ്ടെത്തേണ്ടത് അടിയന്തര ആവശ്യമായി മാറി. അബു സലിമിന്റെ ഇടപെടലാണ് ഈ നിർണായക പ്രതിസന്ധിയിൽ ദാവൂദിനു സഹായമായി മാറിയത്.
ഉത്തർപ്രദേശിൽനിന്നും മറ്റുമൊക്കെ, തോക്കുപയോഗത്തിൽ മിടുക്കൻമാരായവരെ കണ്ടെത്തി സലിം മുംബൈയിൽ കൊണ്ടുവന്നു. ഇവരെ സ്ഥിരമായി മുംബൈയിൽ താമസിപ്പിക്കുകയായിരുന്നില്ല ചെയ്തിരുന്നത്. ആവശ്യ സമയത്തു വിളിച്ചുവരുത്തും. എതിരാളികളെ വകവരുത്തിയ ശേഷം ഇരുചെവിയറിയാതെ അവരെ സ്വന്തം നാട്ടിലേക്കു കടത്തും. മുംബൈ പോലീസിന്റെ രേഖകളിൽ ഉത്തർപ്രദേശിൽനിന്നു വരുന്നവരെക്കുറിച്ചുള്ള ഒരു വിവരവും ഇല്ലാതിരുന്നതിനാൽ ആരാണ് കൊലകൾ നടത്തുന്നതെന്നു പോലും അറിയാനാവാതെ പോലീസ് വിഷമിച്ചു. ഈ തന്ത്രം ദാവൂദിനും നന്നായി ബോധിച്ചു.
ബോളിവുഡിലെ രാജാവ്
അക്കാലത്തു ബോളിവുഡ് സിനിമാ ലോകത്തു ദാവൂദിനുവേണ്ടി ഇടപെടലുകൾ നടത്തിയിരുന്നത് അബുസലിം ആയിരുന്നു. ബോളിവുഡ് കാര്യങ്ങൾ അബു സലിമിനെ ദാവൂദ് പൂർണമായും ഏൽപ്പിച്ചെന്നു വേണമെങ്കിൽ പറയാം. സുമുഖനും നന്നായി സംസാരിച്ച് ആളുകളെ വീഴ്ത്താനുമുള്ള ഗുണങ്ങൾ സിനിമാലോകത്തു പെട്ടെന്നുതന്നെ അബു സലിമിനു സ്വാധീനം നേടിക്കൊടുത്തു. ദാവൂദിനു വേണ്ടി ബോളിവുഡ് ഡീലുകൾ ഉറപ്പിച്ചിരുന്നത് അബു സലിം ആയിരുന്നു.
ആരൊക്കെ ഏതൊക്കെ ചിത്രത്തിൽ നായികയാകണം, നായകനാകണം, ആരു സംവിധാനം ചെയ്യണം, എങ്ങനെയുളള കഥകളായിരിക്കണം... ഇങ്ങനെ ബോളിവുഡുമായി ബന്ധപ്പെട്ട സകല മേഖലകളും ഡി-കന്പനി രഹസ്യമായും പരസ്യമായുമൊക്കെ ചെയ്തുവന്നു. ഇതോടെ ബോളിവുഡ് സിനിമാലോകം ദാവൂദിന്റെ വിശ്വസ്തനായ അബു സലിമിനു ചുറ്റും കറങ്ങി.
ബോളിവുഡ് സിനിമാലോകത്തോടു വല്ലാത്തൊരു കന്പം ചെറുപ്പം മുതലേ അബു സലിമിനുണ്ടായിരുന്നു. ഇതും കൂടി മനസിലാക്കിയതാണ് ദാവൂദ് അബു സലിമിനെ ബോളിവുഡ് ഏൽപ്പിക്കുന്നത്. ഏൽപിച്ച പണി ദാവൂദ് പ്രതീക്ഷിച്ചതിലും കേമമായി ഇയാൾ ചെയ്തു എന്നു പറയാം.
നടിമാർ ക്യൂവിൽ
ബോളിവുഡിലെ പല സൂപ്പർ നടിമാരടക്കം അബു സലിമിനെ പ്രീതിപ്പെടുത്താൻ മത്സരിക്കുന്ന കാഴ്ചയാണ് അക്കാലത്തു കണ്ടത്. കാരണം സിനിമകളിൽ താരങ്ങളെ നിർണയിക്കുന്നതിൽ വരെ അബു സലിമിന്റെ അദൃശ്യ കരങ്ങളുണ്ടായിരുന്നു. അതിനാൽ ഏതു രീതിയിലും അയാളെ സന്തോഷിപ്പിക്കാൻ താരങ്ങൾ ക്യൂ നിന്നു. പല നടിമാർക്കും അവസരം വേണമെങ്കിൽ അബു സലിമുമായി കിടക്ക പങ്കിടണമെന്ന ഘട്ടംവരെയുണ്ടായിരുന്നുവെന്നാണ് ബോളിവുഡിലെ പിന്നാന്പുറ സംസാരം. നായകൻമാരും സംവിധായകരും സഹതാരങ്ങളും ടെക്നീഷൻമാരുമെല്ലാം അബു സലിമിനു പിന്നാലെ കൂടി.
ബോളിവുഡ് താരങ്ങളെയും മറ്റും സംഘടിപ്പിച്ചു വിദേശ രാജ്യങ്ങളിൽ വന്പൻ സ്റ്റേജ് പ്രോഗ്രാമുകൾ നടത്താനും ഇയാൾ മുൻകൈയെടുത്തു. ഈ ഇനത്തിൽ വൻ തുക ഡി-കന്പനിയിൽ വന്നുചേർന്നു. രഹസ്യമായും പരസ്യമായും നിർമിച്ച നിരവധി ദാവൂദ് ചിത്രങ്ങളിൽനിന്നും കോടികൾ ഡി-കന്പനിയിലേക്ക് ഒഴുകി. ചുരുക്കത്തിൽ ബോളിവുഡ് സിനിമാലോകം അബു സലിം വഴി നിയന്ത്രിച്ചു ദാവൂദ് കോടികൾ കൊയ്തു.
ദാവൂദ് സന്പാദിക്കുന്ന അനധികൃത പണം ചലച്ചിത്ര നിർമാണത്തിലേക്കു മാറ്റുക, താരങ്ങളുടെ തീയതി നിർബന്ധമായി നേടുക, വിദേശ പ്രദർശന അവകാശങ്ങൾ കവർന്നെടുക്കുക എന്നിവയിലെല്ലാം ഈ ക്രിമിനൽ പങ്കാളിയായിരുന്നു. പണത്തിനും പ്രലോഭനത്തിനും വഴങ്ങാത്തവരെ തോക്കിൻ മുനയിൽ നിർത്തി കാര്യം നടത്തിയെടുക്കുന്നതിനും അവർ മടിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ബോളിവുഡിന്റെ പേടി സ്വപ്നംകൂടിയായിരുന്നു ദാവൂദ് സംഘം. ഇഷ്ടങ്ങൾക്കു വഴങ്ങാതെ എതിർക്കുന്നവരുടെ ജീവനെടുക്കാനും ഇവർ മടിച്ചിരുന്നില്ല.
സ്ഫോടന പരന്പരയിലും
1993ൽ മുംബൈ സ്ഫോടന പരന്പരയിൽ ദാവൂദിനു വേണ്ടി പണിയെടുത്തവരിൽ നിർണായക പങ്ക് വഹിച്ചയാളാണ് അബു സലിം. 257പേർ കൊല്ലപ്പെടുകയും 700നു മുകളിൽ ആളുകൾക്കു പരിക്കേൽക്കുകയും വൻ നാശനഷ്ടവുമുണ്ടായ മുംബൈ സ്ഫോടന പരന്പരയ്ക്കു ശേഷം ഇയാൾ ദുബായിലേക്കു രക്ഷപ്പെട്ടു.
രാജ്യം വിട്ടെങ്കിലും വിദേശ രാജ്യങ്ങളിലിരുന്നു ബോളിവുഡ് സിനിമാ ലോകത്തെ അബു സലിമും ദാവൂദുമൊക്കെ കുറേ വർഷങ്ങൾകൂടി നിയന്ത്രിച്ചിരുന്നു. അധോലോകത്തിന്റെ ഇരുണ്ട വഴികളിൽ മാത്രമല്ല സിനിമാ ലോകത്തും ചോരവീഴ്ത്താൻ ഇവർ മടിച്ചിരുന്നില്ല. അങ്ങനെയൊരു സംഭവമാണ് ദാവൂദും അബു സലിമും തമ്മിൽ തെറ്റാൻ ഇടയാക്കിയത്.
ഷൂട്ടർമാർ മുംബൈയിൽ
03:55 PM Dec 02, 2020 | Deepika.com