1993ലെ മുംബൈ സ്ഫോടന പരന്പര കേസിൽ ദാവൂദിനെ വിട്ടു തരണമെന്നു പാക്കിസ്ഥാനോട് ഇന്ത്യ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇന്ത്യയുടെ ആവശ്യത്തോട് ഇതുവരെ പാക്കിസ്ഥാൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 2003ൽ ഇന്ത്യ- യുഎസ് സർക്കാരുകൾ ദാവൂദ് ഇബ്രാഹിമിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അടുത്തിടെ കറാച്ചിയിലെ സൈനിക ആശുപത്രിയിൽ കോവിഡ് ബാധിച്ചു ദാവൂദ് ഇബ്രാഹിം മരിച്ചതായി വാർത്തകൾ വന്നിരുന്നു. പക്ഷേ, ഈ വാർത്ത ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാക്കിസ്ഥാനിൽ ഐഎസ്ഐ ഒരുക്കിയ രഹസ്യ താവളത്തിൽ ദാവൂദ് ഇപ്പോഴും സുരക്ഷിതമായി കഴിയുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ദാവൂദ് ഇബ്രാഹിം എന്ന കൊടുംക്രിമിനലിനെ എന്നെങ്കിലും ഇന്ത്യൻ നീതിപീഠത്തിനു മുന്പിൽ കൊണ്ടുവരാനാവുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ജനതയും കാത്തിരിക്കുന്നു.
സ്വത്ത് കണ്ടുകെട്ടി
മോസ്റ്റ് വാണ്ടഡ് ക്രിമിനലായി പ്രഖ്യാപിച്ച ദാവൂദിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള നിരവധി സ്വത്തുവകകൾ മുംബൈ സ്ഫോടന പരന്പരക്കേസിനെത്തുടർന്നു സർക്കാർ കണ്ടുകെട്ടിയിരുന്നു.
2000ൽ ആണ് ആദ്യമായി ദാവൂദിന്റ സ്വത്തുക്കൾ സർക്കാർ ലേലത്തിൽവച്ചത്. അന്നു ലേലത്തിനായി മുഴുവൻ ഉദ്യോഗസ്ഥരും ലേലസ്ഥലത്ത് എത്തിയെങ്കിലും ആരും തിരിഞ്ഞുനോക്കിയതു പോലുമില്ല.
ദാവൂദ് ഇന്ത്യ വിട്ടു കറാച്ചിയിൽ താമസിക്കുന്നു, പക്ഷേ, മുംബൈയിൽ ഇപ്പോഴും അയാളെ ഭയക്കുന്നവരുണ്ട്. അതുകൊണ്ടാണ് ദാവൂദിന്റെ വസ്തു വകകൾ ലേലം പിടിക്കാൻ ആരും ധൈര്യപ്പെടാതിരിക്കുന്നത് - ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അന്നു പ്രതികരിച്ചു.
ലേലം പിടിക്കാൻ
പക്ഷേ, കാലം മുന്നോട്ടു പോയതോടെ ധൈര്യശാലികളും ദേശസ്നേഹികളുമായ സന്പന്നർ ദാവൂദിന്റെ സ്വത്തുക്കൾ ലേലത്തിൽ വാങ്ങാൻ മുന്നോട്ടുവന്നു. ഇക്കൂട്ടത്തിൽ പ്രധാനിയായിരുന്നു അഭിഭാഷകൻ കൂടിയായ അജയ് ശ്രീവാസ്തവ. ശിവസേനയുമായി അടുത്ത ബന്ധമുള്ളയാളാണ് അജയ് ശ്രീവാസ്തവ.
ദാവൂദിന്റെ ജന്മദേശമായ രത്നഗിരി ജില്ലയിലെ ആറു വസ്തുവകകൾ ഈ മാസം ആദ്യം ലേലത്തിൽ വിറ്റിരുന്നു. ഇതിൽ നാലെണ്ണം അഭിഭാഷകൻ ഭൂപേന്ദ്ര ഭരദ്വാജും രണ്ടു വസ്തുവകകൾ മറ്റൊരു അഭിഭാഷകനായ അജയ് ശ്രീവാസ്തവയുമാണ് വാങ്ങിയത്. ദാവൂദ് ഇബ്രാഹിമിന്റെയും അദ്ദേഹവുമായി അടുപ്പമുളളവരുടെയും വസ്തുവകകൾ ശ്രീവാസ്തവ നേരത്തെയും ലേലത്തിൽ പിടിച്ചിട്ടുണ്ട്.
തറവാട്ട് വീടും
ദാവൂദിന്റെ ഇബ്രാഹിം മാൻഷൻ എന്ന തറവാട്ടു വീട് അജയ് ശ്രീവാസ്തവ 11.2 ലക്ഷം രൂപ മുടക്കി വാങ്ങി. 1983ൽ മുംബൈയിലേക്കു പോകുന്നതുവരെ ദാവൂദിന്റെ കുടുംബം താമസിച്ചത് ഈ വീട്ടിലാണ്. സ്മഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അഥോറിറ്റി(എസ്എഎഫ്ഇഎംഎ) -യുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. ദാവൂദിന്റെ വസ്തുവകകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീഡിയോ കോൺഫറൻസിംഗിലൂടെയാണു ലേലം നടത്തിയത്.
ഈ പോരാട്ടം പണത്തിനു വേണ്ടിയല്ല, മറിച്ചു ഞങ്ങൾ അയാളെ ഭയക്കുന്നില്ലെന്നു മനസിലാക്കി കൊടുക്കാൻ മാത്രമാണെന്നു ശ്രീവാസ്തവ പറഞ്ഞു. മുൻ ലേലത്തിൽ ദാവൂദിന്റെ സ്വത്തുക്കൾ വാങ്ങിയ ശേഷം, ദാവൂദിന്റെ സഹായികളിൽനിന്നു തനിക്കു നിരവധി ഭീഷണികൾ ലഭിച്ചുവെന്നു ശ്രീവാസ്തവ പറയുന്നു.
സ്വർണക്കടത്തിലും !
നയതന്ത്ര ബാഗേജ് വഴി കേരളത്തിലേക്കു സ്വർണം കടത്തിയ സംഭവത്തിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന്റെ പങ്കുണ്ടോയഎന്ന് അന്വേഷിക്കേണ്ട സാഹചര്യമുണ്ടെന്ന് എൻഐഎ അന്വേഷണ സംഘം കോടതിയിൽ പറഞ്ഞിരുന്നു.
കേസിലെ പ്രതികളായ ഷറഫുദീനും കെ.ടി. റമീസും ടാൻസാനിയയിൽനിന്ന് ആയുധം വാങ്ങാൻ ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. ദാവൂദ് സംഘത്തിലെ ഫിറോസ് ഒയാസിസിന്റെ പ്രവർത്തനം ടാൻസാനിയ കേന്ദ്രീകരിച്ചാണ്. പ്രതികൾ ഒരുമിച്ചതു പുറമേനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ യുഎപിഎ ചുമത്തിയതിന്റെ കാര്യമെന്താണെന്നും തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത് എന്തിനാണെന്നും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതി ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ ഇടപെടൽ സംശയിക്കുന്നതായി എൻഐഎ കോടതിയെ അറിയിച്ചത്.
തയാറാക്കിയത്: എൻ.എം
ലേലം വിളിച്ചപ്പോൾ!
04:56 PM Nov 27, 2020 | Deepika.com