പ്രകൃതിയിലുള്ള ചില കാഴ്ചകൾ നമ്മെ അദ്ഭുതപ്പെടുത്തിക്കളയും. ഇതെങ്ങനെയാണ് ഇങ്ങനെ സംഭവിക്കുന്നതെന്നോർത്ത് നാം അദ്ഭുതംകൂറി നിൽക്കും. ചില വിസ്മയങ്ങൾക്കു മുന്നിൽ ശാസ്ത്രം പോലും ചിലപ്പോൾ ഉത്തരമില്ലാതെ നിൽക്കും. പലപ്പോഴും വിശ്വാസങ്ങളും പാരന്പര്യങ്ങളുമാണ് ഇങ്ങനെ പലതിനും ഉത്തരം നൽകുന്നത്.
അങ്ങനെയൊരു കാഴ്ച തമിഴ്നാട്ടിലെ തക്കലയ്ക്കു സമീപം കാറ്റാടി മലയിലെ മണിയടിച്ചാൻ പാറ എന്ന തീർഥാടന കേന്ദ്രത്തിൽ എത്തിയാൽ കാണാം. ആരൽവായ്മൊഴി ജംഗ്ഷനിൽനിന്നു ഏറെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാറ്റാടിമല. കാറ്റാടി മലയിൽനിന്നു താഴേക്കു നോക്കിയാൽ കണ്ണെത്താ ദൂരത്തോളം നീളുന്ന, കൂറ്റൻ കാറ്റാടികൾ ചിറകു വിരിച്ചുനിൽക്കുന്ന കാറ്റാടിപ്പാടം ആരുടെയും മനംകവരും.
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ച മലയാണിത്. ഇന്നു ദിനംപ്രതി നൂറുകണക്കിനു പേർ തീർഥാടനത്തിനെത്തുന്ന പുണ്യഭൂമി. വൻമരങ്ങളും പാറക്കെട്ടുകളുമൊക്കെയായി ഏതൊരു സന്ദർശകന്റെയും ഒാർമയിൽനിന്നു മായില്ല മണിയടിച്ചാൻ പാറയും പരിസരവും. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ തയാറല്ല എന്നു പ്രഖ്യാപിച്ചതിന്റെ പേരിലാണ് മണിയടിച്ചാൻപാറയിലെ മലയിൽ വച്ചു രാജകിങ്കരൻമാർ ദേവസഹായം പിള്ളയെ വെടിയുതിർത്തു വധിച്ചത്. അതിനു മുന്പ് നിരവധി പീഡനങ്ങൾക്കും ദേവസഹായം പിള്ളയെ ഇരയാക്കിയെന്നു ചരിത്രം പറയുന്നു.
മണിയടിച്ചാൻ പാറ
വെടിയുതിർക്കാനായി ദേവസഹായം പിള്ളയെ കയറ്റിനിർത്തിയ പാറക്കെട്ടും അവിടെനിന്ന് അദ്ദേഹം താഴേയ്ക്കു പതിച്ച സ്ഥലവും ആൽമരവുമൊക്കെ ഇവിടെ തനിമ ചോരാതെ കാത്തുപരിപാലിക്കുന്നുണ്ട്. അതിനു തൊട്ടുചേർന്നാണ് സന്ദർശകരെ വിസ്മയിപ്പിക്കുന്ന അദ്ഭുതം കാത്തിരിക്കുന്നത്. മണിയടിക്കുന്ന ഒരു പാറ! കേൾക്കുന്പോൾത്തന്നെ നമുക്കു കൗതുകം തോന്നും. മണിനാദം പൊഴിക്കുന്ന പാറയോ? ഈ പ്രദേശത്തിനു മണിയടിച്ചാൻ പാറ എന്നു പേരു കിട്ടാൻ തന്നെ കാരണം ഈ അദ്ഭുത കരിങ്കല്ലാണ്. കന്പിവേലി കെട്ടി സൂക്ഷിച്ചിരിക്കുന്ന ഒരു പരന്ന പാറക്കഷണമാണ് അദ്ഭുതമൊരുക്കുന്നത്.
തട്ടുന്പോൾ മണിനാദം പൊഴിക്കാനുള്ള കഴിവാണ് ഈ കല്ലിനെ വ്യത്യസ്തമാക്കുന്നത്. കരിങ്കൽ കഷണമോ ഇരുന്പു കഷണമോ ഈ അദ്ഭുതപ്പാറയിൽ മുട്ടിയാൽ കരിങ്കല്ലിൽ തട്ടുന്ന ശബ്ദമല്ല കേൾക്കുന്നത്, മറിച്ച് ഒരു മണിയടിക്കുന്നതു പോലെയുള്ള നാദം... ഇവിടെ ഈയൊരു പാറ മാത്രമാണ് മണിനാദം പുറപ്പെടുവിക്കുന്നത്. ചുറ്റുപാടുമുള്ള മറ്റു പാറകളിൽ തട്ടിയാൽ സാധാരണ സ്വരംതന്നെ.
ആ പാറക്കഷണം
എന്താണ് ഇതിന്റെ രഹസ്യം? ഈ മണിനാദം മുഴക്കുന്ന പാറയെക്കുറിച്ച് ഇവിടെ പരന്പരാഗതമായി കൈമാറിവരുന്ന വിശ്വാസമുണ്ട്, അതിങ്ങനെ: മാർത്താണ്ഡവർമ മഹാരാജാവിന്റെ അപ്രീതിക്കു പാത്രമായ ദേവസഹായം പിള്ളയെ വധിക്കാൻ ഒടുവിൽ രാജകിങ്കരൻമാർ കാറ്റാടി മലയിലേക്കു കൊണ്ടുവന്നു. കാറ്റാടിമല പാറക്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ വിജനപ്രദേശമാണ്. കൈകാലുകൾ കൂട്ടിക്കെട്ടി ബലമുള്ള കന്പിൽ കോർത്ത് ഭടന്മാർ ചുമന്നാണ് ദേവസഹായം പിള്ളയെ കാറ്റാടിമല മുകളിൽ എത്തിച്ചത്. അവിടെ ഒരു പാറയിൽ കയറ്റിനിർത്തി ഭടന്മാർ അദ്ദേഹത്തിനു നേരേ പലവട്ടം വെടിയുതിർത്തു.
വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച പിള്ളയുടെ ശരീരം താഴേക്കു വീണു. അതേസമയം, തന്നെ മുകളിൽനിന്ന് ഒരു വലിയ പാറക്കഷണം മണിയടിക്കുന്ന ശബ്ദത്തോടെ താഴേക്കു പതിച്ചത്രേ. കൂട്ടമണി മുഴങ്ങുന്ന സ്വരം പോലെയാണ് അതു താഴ്വാരത്ത് അനുഭവപ്പെട്ടതെന്നും പറയുന്നു. അന്നു താഴേയ്ക്കു പതിച്ച പാറക്കഷണത്തിന്റെ ഒരു ഭാഗമാണ് ഇന്നും മണിനാദം മുഴക്കുന്ന മണിയടിച്ചാൻ പാറ. മണിയടിച്ചാൻ പാറയിലെത്തുന്ന ആയിരക്കണക്കിനു തീർഥാടകരിൽ ഒരാളും ഒരുവട്ടമെങ്കിലും ഈ പാറയിൽ കൊട്ടി മണിനാദം കേൾക്കാതെ മടങ്ങാറില്ല.
ജോൺസൺ പൂവന്തുരുത്ത്
മണിയടിക്കുന്ന പാറ! കാറ്റാടിമലയിലെ അദ്ഭുത കാഴ്ച
02:49 AM Feb 09, 2020 | Deepika.com