സാധാരണ പുറംവേദന വലിയ ചികിത്സ ചെയ്തില്ലെങ്കിലും വിശ്രമിച്ചാൽതന്നെ രണ്ടോ മൂന്നോ ദിവസംകൊണ്ടു മാറുന്നതു കാണാം. ചികിത്സ ചെയ്തിട്ടും പുറംവേദന മൂന്നു മാസത്തിൽ കൂടുതൽ അനുഭവപ്പെടുകയാണെങ്കിൽ അതു ഗൗരവമായി കാണുകയും ശരിയായ രീതിയിലുള്ള ചികിത്സ സ്വീകരിക്കുകയുംവേണം. ശാസ്ത്രീയമായി ചികിത്സ ചെയ്യാതിരിക്കുന്നവരിലാണ് ഭാവിയിൽ സങ്കീർണതകൾ ഉണ്ടാകാറുള്ളത്.
ചികിത്സ രോഗത്തിനല്ല!
പുറംവേദനയ്ക്കുള്ള ചികിത്സയുടെ ആദ്യഭാഗമായി, ജോലിചെയ്യുന്പോഴും ഇരിക്കുന്പോഴും കിടക്കുന്പോഴും സ്വീകരിക്കേണ്ട ശരിയായ പൊസിഷനുകൾ പറഞ്ഞുകൊടുക്കണം. ആവശ്യമാണെന്നു കാണുകയാണെങ്കിൽ മരുന്നുകൾ കൊടുക്കാവുന്നതാണ്. മാനസിക സംഘർഷം ഉള്ളവർക്ക് അതു കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നു പറഞ്ഞുകൊടുക്കണം. ഈ രീതിയിലുള്ള ചികിത്സയിലൂടെ സന്ധികളിൽ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള താളപ്പിഴകളെ പ്രതിരോധിക്കാൻകൂടി കഴിയുന്നതാണ്. മാനസികസംഘർഷം ഒഴിവാക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയയുന്നവരിൽ രോഗശമനം വളരെ വേഗം നേടാൻ കഴിയുന്നതാണ്. അവരുടെ തൊഴിലുകളിൽ കൂടുതൽ കർമനിരതരാകാനും സാധിക്കും. ഇവിടെയാണ് ചികിത്സ നല്കേണ്ടതു രോഗത്തിനല്ല, രോഗവുമായി വരുന്ന വ്യക്തിക്കായിരിക്കണം എന്നു പറയുന്നതിന്റെ സാരാംശം. ഹോളിസ്റ്റിക് ചികിത്സാരീതിയുടെ ലക്ഷ്യം ഇങ്ങനെയാണ്.
രോഗിയുടെ മനസിലേക്കു കടന്ന്
പുറംവേദന അനുഭവിക്കുന്നവരിൽ എണ്പതു ശതമാനത്തിൽ അധികം പേർക്കും സന്തോഷകരമല്ലാത്ത മാനസികാവസ്ഥയാണെന്നാണു പറയാറുള്ളത്. അസന്തുഷ്ടി നിറഞ്ഞ മാനസികാവസ്ഥയുടെ ഫലമായി പുറംവേദനയുടെ ഗൗരവം അനേകമടങ്ങു കൂടുന്നതാണ്. കുറേപ്പരിൽ അതോടൊപ്പം ചില സങ്കീർണതകളും കണ്ടെന്നുവരാം. ദൗർഭാഗ്യകരമെന്നു പറയട്ടെ, രോഗികളുടെ മനസിലേക്കു കടന്നുചെല്ലാനും അവിടെ പ്രശ്നങ്ങളുണ്ടെങ്കിൽ അതു മനസിലാക്കാനും വിശദമായി ചർച്ച ചെയ്യാനും പലർക്കും സമയം കിട്ടാറില്ല. രോഗവിവരം മുഴുവൻ പറഞ്ഞുതീരുന്നതിനുമുൻപുതന്നെ ഡോക്ടർ കുറിപ്പെഴുതിയിട്ടുണ്ടാകും എന്നു ചിലരൊക്കെ പറയുകയുണ്ടായിട്ടുണ്ട്. രോഗികളുടെ നീണ്ട നിര മുന്നിലുള്ളപ്പോൾ പല ഡോക്ടർമാർക്കും അങ്ങനെ മാത്രമേ കഴിയൂ എന്നുള്ളതാണു സത്യം.
ശരീരം അനങ്ങാതെ ജീവിച്ചാൽ
പുറംവേദന അനുഭവിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഖ്യ ഒരുപോലെയാണ്. ഇരിക്കുന്നതിനും കിടക്കുന്നതിനും ശരിയായ രീതി പാലിക്കാതിരിക്കുക, മാനസിക സംഘർഷം, വ്യായാമം തീരെ ചെയ്യാതിരിക്കുന്ന സ്വഭാവം, ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കാതിരിക്കുക, ശരീരം അനങ്ങാതെയുള്ള ജീവിതശൈലി എന്നിവയെല്ലാം പുറംവേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങളാണ്.
മുപ്പതു വയസു കഴിഞ്ഞവരിലാണു പുറംവേദന കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാലിപ്പോൾ ഇരുപതു വയസിനു താഴെ പ്രായമുള്ളവരിൽപോലും പുറംവേദന ഉണ്ടാകുന്നതായി കാണുന്നുണ്ട്. പുറംവേദനയുടെ ഫലമായി വികസിത രാജ്യങ്ങളിൽപോലും പലരും ജോലി ചെയ്യാൻ കഴിയാത്തവരായി മാറുന്നുണ്ട് എന്നു കേൾക്കാറുണ്ട്. ഈയിടെയായി കേട്ട വേറൊരു കാര്യം പല ആശുപത്രികളിലും വരുന്ന മൊത്തം രോഗികളിൽ ഇറുപതു ശതമാനത്തിനു മുകളിലുള്ളവർ പുറംവേദനക്കാർ ആണെന്നാണ്. ഇവരിൽ പകുതിയിലേറെ
പേരിലും പുറംവേദനയുടെ അടിസ്ഥാനകാരണം മാനസിക സംഘർഷം ആണെന്നുമാണ്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393
ഇരുപതുകാരിലും പുറംവേദന!
04:40 PM Nov 13, 2020 | Deepika.com