അങ്ങനെ ഒരു ദിവസം അച്ചൻ നീട്ടിയ ചായ അവർ വാങ്ങിക്കുടിച്ചു, ഭക്ഷണം കഴിച്ചു.
അതിന്റെ അടുത്ത ദിവസം അച്ചനെത്തി അവരോടു പറഞ്ഞു, നമുക്കു പോകാം..
ഒരു മനുഷ്യനെയും അടുത്തേക്ക് അടുപ്പിക്കാതെ അക്രമാസക്തയായി നിന്നിരുന്ന സ്ത്രീ,
അച്ചൻ വിളിച്ചപ്പോൾ ശാന്തയായി അൻപ് ഇല്ലത്തിന്റെ വണ്ടിയിൽ കയറി...
ആരാരോ.. ആരിരാരോ അച്ഛന്റെ മോൾ ആരാരോ... അമ്മയ്ക്കു നീ തേനല്ലേ ആയിരവല്ലി പൂവല്ലേ... കൊല്ലം സ്വദേശിനി സുധ പാടുകയാണ്. പാട്ടിന്റെ സന്തോഷത്തിൽ ചുറ്റും ഇളകിയാടുന്ന മുഖങ്ങളും താളമിടുന്ന കൈകളും അവൾക്ക് ആവേശമാണ്. ഒരു പാട്ടു തീരുന്പോൾ അടുത്തതിലേക്ക്... ഒരു വരി പോലും പിഴയ്ക്കാതെ പഴയ മലയാള സിനിമാഗാനങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി ഒഴുകിയെത്തുന്പോൾ കേട്ടിരിക്കുന്നവർ ആകാംക്ഷയോടെ ചോദിക്കും, എങ്ങനെയാണ് സുധ ഈ പാട്ടെല്ലാം പഠിച്ചത്? സംഗീതം നിറഞ്ഞ ആ ജീവിതത്തിന്റെ താളം എപ്പഴോ തെറ്റിയെങ്കിലും ഇന്നും അവളുടെ പാട്ടിന്റെ താളം തെറ്റിയിട്ടില്ല.. തമിഴ്നാട് ചെങ്കോട്ട വടകരൈയിലുള്ള അൻപ് ഇല്ലത്തിന്റെ മുറ്റത്തെ സായാഹ്ന സദസിൽ അവൾ പാട്ടു തുടരുകയാണ്. മനസിന്റെ താളം തെറ്റിയവരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുമായ നൂറിലേറെ ജീവിതങ്ങളുടെ നടുവിലിരുന്ന് ആ മക്കളുടെ "അപ്പാ’ ഫാ.രാജേഷ് വയലുങ്കൽ എംസിബിഎസ് ഓരോരുത്തരുടെയും കഥ പറയും.
ചെങ്കോട്ടയിലെ തെരുവിൽ ഇങ്ങനെ നിലയ്ക്കാത്ത പാട്ടുകളുമായി നടക്കുന്ന അവസ്ഥയിലാണ് സുധയെ കണ്ടെത്തിയത്. തികച്ചും അരക്ഷിതമായ ആ തെരുവിൽനിന്ന് അവൾ ഇപ്പോൾ അൻപ് ഇല്ലത്തിന്റെ സ്നേഹക്കൂടാരത്തിൽ സുരക്ഷിതയാണ്. അവളെ സ്നേഹത്തോടെ ചേർത്തുപിടിച്ചു വിശേഷങ്ങൾ തിരക്കാൻ അവിടെ ഡൊറോത്തിയൻ സന്യാസിനി സമൂഹത്തിലെ മദർ സുപ്പീരിയർ ഗ്രേയ്സിന്റെ നേതൃത്വത്തിലുള്ള സന്യാസിനികളുമുണ്ട്.. അവളുടെ പാട്ടിനു കൈയടിക്കാൻ അൻപ് ഇല്ലത്തിന്റെ നൂറിലേറെ മക്കളുണ്ട്.
ചെങ്കോട്ടയിലെ മധു!
പാലക്കാട് അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചെന്ന കുറ്റം ചുമത്തി മധു എന്ന ആദിവാസി യുവാവിനെ കുറെപ്പേർ ചേർന്ന് അടിച്ചുകൊന്ന വാർത്തയുടെ നടുക്കത്തിൽ നിൽക്കുന്പോഴാണ് "അൻപ് ഇല്ല’ത്തിലേക്ക് ഫാ.രാജേഷിനെ തേടി ഒരു ഫോണ്കോൾ എത്തുന്നത്. വണ്ടിയുമായി ചെങ്കോട്ട അൻപൊളിയിലേക്കു ചെന്നു. തെരുവിൽ ചുരുണ്ടുകൂടി ഒരു രൂപം.. മുടിയും ജടയും വളർന്നിറങ്ങിയിരിക്കുന്നു. ചെളിപുരണ്ടു കറുത്ത തുണിക്കഷണങ്ങൾക്ക് നാണം മറയ്ക്കാനാവുന്നില്ല. കുറെ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനാൽ എഴുന്നേറ്റു നിൽക്കാനാവാത്ത അവസ്ഥ. പോലീസുംകൂടി ചേർന്ന് എടുത്താണ് മനുഷ്യക്കോലത്തെ വണ്ടിയിലേക്കു കയറ്റിയത്. നേരേ അൻപ് ഇല്ലം... ആദ്യം മുടിയും ജടയും വെട്ടി, പിന്നെ കുളിപ്പിച്ചു വൃത്തിയാക്കി, നല്ല വസ്ത്രങ്ങൾ ധരിപ്പിച്ചു... കണ്ടു നിന്നവർ പോലും അന്പരന്നുപോയി, യോഗ്യനായ ഒരു ചെറുപ്പക്കാരൻ! അവന്റെ ചുണ്ടിൽ ഒരു ചിരിവിടർന്നു, തടവിൽനിന്നു സ്വാതന്ത്ര്യം കിട്ടിയതുപോലെ.
ഭാര്യയെ കാണണം!
അവന്റെ മാറ്റം അതിവേഗത്തിലായിരുന്നു, മരുന്നും പരിചരണവും കൃത്യമായി കിട്ടിയപ്പോൾ അവൻ പേരു പറഞ്ഞു, ലക്ഷ്മണ്. സ്ഥലം പറഞ്ഞു, കർണാടക റായ്ച്ചൂർ തുകൽദിന്നയ്. പിന്നൊരു ദിവസം പറഞ്ഞു ഭാര്യയും മൂന്നു മക്കളുമുണ്ട്. മറ്റൊരു ദിവസം നിറഞ്ഞ കണ്ണുകളോടെ അവൻ ഫാ.രാജേഷിനു മുന്നിലെത്തി... വീട്ടിൽ പോകണം, ഭാര്യയെയും മക്കളെയും കാണണം... അവന്റെ സങ്കടവും ആഗ്രഹവും കണ്ടപ്പോൾ അന്വേഷിച്ചു പോകാൻതന്നെ തീരുമാനിച്ചു. അങ്ങനെ ഒരു പരിചയവുമില്ലാത്ത റായ്ച്ചൂരിലെ തുകൽദിന്നയിലേക്കു തിരിച്ചു. എങ്ങോട്ടു പോയി അന്വേഷിക്കണമെന്നറിയാതെ ചുറ്റിത്തിരിയുന്നതിനിടയിൽ റായ്ച്ചൂരിൽ ഒരു കോൺവന്റ് ഉണ്ടെന്ന് അറിഞ്ഞു അവിടെ എത്തി. സംഭവങ്ങളറിഞ്ഞപ്പോൾ അവർ സഹായിക്കാൻ തയാറായി. അന്വേഷിച്ചു നോക്കാമെന്നു പറഞ്ഞ് അവിടത്തെ വാഹനത്തിൽ തുകൽദിന്നയിലേക്ക്.
നന്മ ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന വഴികളിൽ ദൈവം കാവൽനിൽക്കും.. ജീപ്പ് വരുന്നതു കണ്ടപ്പോൾ രണ്ട് സത്രീകൾ കൈനീട്ടി. ആശാവർക്കർമാർ ആണ്. അവർക്കും ഈ ഗോത്രഗ്രാമത്തിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. യാത്ര മുന്നോട്ടുപോകവേ വിശേഷങ്ങൾ പറയുന്നതിനിടെ ലക്ഷ്മണിന്റെ കാര്യം അവരോടു പറഞ്ഞു. രാജേഷച്ചൻ പറയുന്നു: ഞങ്ങൾ പോലും അന്പരന്നുപോയി, ആ ആശാവർക്കർമാരിൽ ഒരാൾ ലക്ഷ്മണിന്റെ ബന്ധു ആയിരുന്നു. ലക്ഷ്മണ് സുഖമായി ജീവിച്ചിരിക്കുന്നുവെന്നു കേട്ടപ്പോൾ അവരുടെ സന്തോഷം കാണേണ്ടതായിരുന്നു. ലക്ഷ്മണിന്റെ അമ്മ മകൻ തിരിച്ചെത്താനായി 300 കിലോമീറ്റർ നടന്നു തിരുപ്പതിയിൽ പോയിട്ടു മടങ്ങിയെത്തിയതേയുള്ളെന്ന് അവർ പറഞ്ഞു. ആ അമ്മയുടെ ത്യാഗവും പ്രാർഥനയും കാത്തിരിപ്പും വെറുതെയായില്ല. സാധാരണ അവരുടെ ഗോത്രസംസ്കാരത്തിൽ ജീവിതപങ്കാളി പോയാൽ ആറു മാസം കഴിയുന്പോൾ അടുത്തയാളെ വിവാഹം കഴിക്കുന്നതാണ് രീതി. എന്നാൽ, ലക്ഷ്മണിന്റെ ഭാര്യയും മക്കളും അവൻ എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു. ലക്ഷ്മണും കുടുംബവും തമ്മിലുള്ള പുനർസമാഗമ നിമിഷം താൻ കണ്ടിട്ടുള്ള ഏറ്റവും ഹൃദയസ്പർശിയായ കാഴ്ചകളിലൊന്നായിരുന്നെന്ന് ഈ വൈദികൻ പറയുന്നു.
ചൂടു ചായ മുഖത്ത്!
തമിഴ്നാട്ടിലെ ചെങ്കോട്ട മുതൽ തിരുനെൽവേലി വരെയുള്ള തെരുവുകളിൽ ചെളിപുരണ്ട് ആർക്കും വേണ്ടാതെ കിടക്കുന്ന ജീവിതങ്ങൾക്കു നിറം പകരുകയാണ് 2007 ജനുവരി ഏഴിനു ദിവ്യകാരുണ്യമിഷനറി സഭ (എംസിബിഎസ്) തുടക്കമിട്ട അൻപ്ഇല്ലം. ഒന്നുകിൽ പോലീസ് എത്തിക്കും അല്ലെങ്കിൽ നാട്ടുകാർ വിളിച്ചറിയിക്കും... ഒരിക്കൽ ചെങ്കോട്ടയിലെ റെയിൽവേ ട്രാക്കിനു സമീപം അക്രമാസക്തയായി ഒരു സ്ത്രീ അലയുന്നതായി വിവരം കിട്ടി. അടുത്തേക്കു ചെല്ലുന്നവരെ അവർ കല്ലുകൾ പെറുക്കി എറിയുമായിരുന്നു. രാജേഷച്ചൻ അവരുടെ അടുത്തു ചെന്നു. അടുത്ത ഹോട്ടലിൽനിന്ന് ഒരു ഗ്ലാസ് ചായയുമായിട്ടാണ് സമീപം എത്തിയത്. നീട്ടിയ ചായ അവർ വാങ്ങി, അടുത്ത നിമിഷം അത് അച്ചന്റെ മുഖത്തേക്ക് ഒഴിച്ചു ചീത്ത വിളിച്ചു. അച്ചൻ അവരെ നോക്കി പുഞ്ചിരിച്ചിട്ടു തിരിച്ചുനടന്നു. അടുത്ത ദിവസം വീണ്ടും അവരുടെ അടുത്തെത്തി. അന്നും അവർ പ്രകോപിതയായി. അവർ ആക്രമിക്കാനൊരുങ്ങിയിട്ടും ചീത്തവിളിച്ചിട്ടും പിന്മാറാതെ അടുത്ത ദിവസങ്ങളിലും അച്ചനെത്തി. അങ്ങനെ ഒരു ദിവസം അച്ചൻ നീട്ടിയ ചായ അവർ വാങ്ങിക്കുടിച്ചു, ഭക്ഷണം കഴിച്ചു. അതിന്റെ അടുത്ത ദിവസം അച്ചനെത്തി അവരോടു പറഞ്ഞു, നമുക്കു പോകാം.. ഒരു മനുഷ്യനെയും അടുത്തേക്ക് അടുപ്പിക്കാതെ അക്രമാസക്തയായി നിന്നിരുന്ന സ്ത്രീ, അച്ചൻ വിളിച്ചപ്പോൾ ശാന്തയായി അൻപ് ഇല്ലത്തിന്റെവണ്ടിയിൽ കയറി. അൻപ് ഇല്ലത്തിന്റെ പരിചരണത്തിൽ ഇപ്പോൾ അവർ ഏറെ മാറിയിരിക്കുന്നു. തെരുവിൽ കഴിഞ്ഞ അവരെ നിരവധിപേർ ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു... അതിൽനിന്നു രക്ഷ നേടാനാണ് അവർ അക്രമാസക്തയായി പെരുമാറിയിരുന്നതെന്നു പിന്നീടു മനസിലായി.
ഊരുകളിലെ നീറ്റൽ
കാൻവാസിൽ കോറിയിട്ട ചിത്രം പോലെ ഏതൊരു യാത്രികന്റെയും മനംകവരും ചെങ്കോട്ടയിലെ വടകരൈ പ്രദേശം. മാനസികദൗർബല്യമുള്ളവർക്കുള്ള ഈ റീഹാബിലിറ്റേഷൻ സെന്റർ ശുശ്രൂഷകളുടെ മഹത്വംകൊണ്ട് ആ നാടിന്റെ മനംകവർന്നിരിക്കുന്നു. നൂറിലേറെപ്പേരെ ഇവിടെ സംരക്ഷിക്കുന്നതു കൂടാതെ ദിവസം ഇരുനൂറോളം പേർക്കു വീടുകളിലും തെരുവുകളിലും ഭക്ഷണമെത്തിച്ചുകൊടുക്കുന്നുമുണ്ട് അൻപ്ഇല്ലം. രോഗവും പട്ടിണിയുമായി എഴുന്നേൽക്കാൻ പോലും വയ്യാതെ കിടക്കുന്ന നൂറുകണക്കിനാളുകൾ സമീപത്തെ ഉൗരുകളിലും ഗ്രാമങ്ങളിലുമുണ്ടെന്നു രാജേഷച്ചൻ പറയുന്നു. കേരളത്തിലെ പോലെ അല്ല ഇവിടത്തെ സ്ഥിതി. ഇങ്ങനെയുള്ളവരുടെ എണ്ണം കൂടുതൽ ആയതിനാൽ ഗ്രാമവാസികളും ഇവരെക്കുറിച്ചു കൂടുതൽ ആകുലപ്പെടാറില്ല. അൻപ് ഇല്ലം കൊടുക്കുന്ന ഭക്ഷണംകൊണ്ടു മാത്രം ദിവസം തള്ളിനീക്കുന്നവരും ഉൗരുകളിലുണ്ട്.
"മക്കൾക്ക്’ ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കിനൽകുന്നു എന്നതു അൻപ് ഇല്ലത്തെ വേറിട്ടു നിർത്തുന്ന കാഴ്ചകളിലൊന്നാണ്. നല്ല ഭക്ഷണവും പരിചരണസംവിധാനങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്. മാനസികോല്ലാസത്തിനും തെറാപ്പിക്കുമായി പക്ഷികളെയും വളർത്തുമൃഗങ്ങളെയുമൊക്കെ ഇവിടെ പരിപാലിക്കുന്നുണ്ട്. ഫാ.ജിപ്സൻ എംസിബിഎസ്, ഡൊറോത്തിയൻ സന്യാസിനിമാരായ മദർ ഗ്രേയ്സ്, സിസ്റ്റർ സുജ, സിസ്റ്റർ ക്രിസ്റ്റി തുടങ്ങിയവരാണ് അൻപ്ഇല്ലത്തിന്റെ ശുശ്രൂഷകളെ ഫാ.രാജേഷിനൊപ്പം മുന്നോട്ടുനയിക്കുന്നത്. തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രന്റെ മാർഗനിർദേശങ്ങൾ ഏറെ സഹായകമാകുന്നുണ്ടെന്നും ഇവർ ഓർമിക്കുന്നു.
വേറിട്ട വഴി
ചെരിപ്പ് പോലും ധരിക്കാതെ സ്നേഹത്തിന്റെ മണ്ണിലൂടെ ചുവടുവയ്ക്കുന്ന ഫാ.രാജേഷ് വയലുങ്കലിന്റെ ജീവിതവും ഒരു സിനിമാക്കഥ പോലെ വിസ്മയകരമാണ്. ഭേദപ്പെട്ട ജീവിത സാഹചര്യങ്ങളുണ്ടായിരുന്ന ചങ്ങനാശേരി വയലുങ്കൽ കുടുംബത്തിലെ ഏക പുത്രനായിരുന്നു രാജേഷ്. ജീസസ് യൂത്ത് പ്രവർത്തനങ്ങൾ ജീവിതത്തിൽ പുതിയ കാഴ്ചപ്പാടുകൾ നൽകി. ഇതിനിടയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം നേടി. ടെക്സ്റ്റൈൽ, ഇവന്റ് എക്സിക്യൂട്ടീവ് ആയി ഭേദപ്പെട്ട ശന്പളത്തിൽ ജോലി. പക്ഷേ, തന്റെ വഴി ഇതല്ലെന്നു തിരിച്ചറിഞ്ഞ ഈ യുവാവ് 29-ാം വയസിൽ വൈദികനാകാൻ തീരുമാനമെടുത്തു. അങ്ങനെ ദിവ്യകാരുണ്യ മിഷനറി സഭയിൽ ചേർന്നു. ഇപ്പോൾ ഏറ്റവുമധികം ആഗ്രഹിച്ച ശുശ്രൂഷ സഭ ഈ സന്യാസിയെ ഏല്പിച്ചുകൊടുത്തിരിക്കുന്നു. തെരുവുകളിൽ അലയുന്ന, ഉപേക്ഷിക്കപ്പെടുന്ന യേശുവിനെ തേടിയാണ് ഇപ്പോൾ ഈ സന്യാസിയുടെ യാത്രകൾ.
ഒരു ഔഷധമാണ്!
നാനാജാതി മതസ്ഥരായവരുടെ സഹായംകൊണ്ടാണ് അൻപ് ഇല്ലം ഇത്തരം ശുശ്രൂഷകൾ നടത്തുന്നത്. കേരളത്തിൽനിന്നു പോലും ഇവിടെ എത്തി ഒന്നോ രണ്ടോ ദിവസമൊക്കെ ശുശ്രൂഷകൾ ചെയ്യുന്നവരുണ്ട്. കരുതൽ ആവശ്യമുള്ള ഏറെപ്പേർ ചുറ്റുപാട് ഇനിയും ഒരുപാടുണ്ട്. നന്മയുള്ളവർ കൈത്താങ്ങ് നൽകിയാൽ ഇതെല്ലാം സാധ്യമാകുകതന്നെ ചെയ്യുമെന്ന് അച്ചൻ കരുതുന്നു. ഈ സേവനങ്ങൾ നാടിനെ എത്രയധികം സ്പർശിച്ചിട്ടുണ്ട് എന്നറിയണമെങ്കിൽ ഇവിടത്തെ വാഹനത്തിൽ ഒന്നു നാടുചുറ്റിയാൽ മതി. അൻപ് ഇല്ലം എന്ന ബോർഡ് കാണുന്പോൾതന്നെ അവർ സ്നേഹത്തോടെ അടുത്തെത്തും, ബഹുമാനത്തോടെ നോക്കും. ചെങ്കോട്ടയിൽ ഇടയ്ക്കെങ്കിലും അല്പം സാമുദായിക പ്രശ്നങ്ങളൊക്കെ പൊട്ടിപ്പുറപ്പെടുന്പോൾ പോലീസ് തന്നെ പറയും.. അൻപ് ഇല്ലത്തിന്റെ വണ്ടി സംഘർഷമേഖലയിൽ കൊണ്ടിടണം.. കാരണം, ആ പേരു തന്നെ ഒരു ഔഷധമാണ്, സംഘർഷഭരിതമാവുന്ന മനസുകൾക്കുള്ള സമാധാനത്തിന്റെ ഔഷധം!
ജോൺസൺ പൂവന്തുരുത്ത്
ഫോൺ: ഫാ. രാജേഷ് വയലുങ്കൽ - 9744503066.