നെടുമങ്ങാട് : സ്പോക്കൺ ഇംഗ്ലിഷ് പഠിക്കാൻ എത്തിയ പത്തൊന്പതു കാരിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ. അരുവിക്കര സ്വദേശി മോഹൻ സരൂപി(58)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇയാൾ സ്പോക്കൺ ഇംഗ്ലീഷ് ട്യൂഷൻ സെന്റർ പലയിടങ്ങളിലായി ആരംഭിച്ചത്.
പഠിക്കാനെത്തുന്ന വിദ്യാർഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ പെൺകുട്ടികളുടെ ഫോട്ടോ എടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു.
ഒരാഴ്ച മുന്പ് മറ്റ് വിദ്യാർഥികൾ ഇല്ലാത്ത സമയത്തു പഠിപ്പിക്കാനെന്ന വ്യാജേന സെന്ററിൽ വിളിച്ചു വരുത്തിയ പെൺകുട്ടിയോട് ഇയാൾ ഇത്തരത്തിൽ പെരുമാറാൻ ശ്രമിക്കുകയും പെൺകുട്ടി രക്ഷപ്പെടുകയും അരുവിക്കര പോലീസിൽ പരാതി നൽകുകയുമായിരുന്നു.
തുടർന്ന് ഇയാളെ കഴിഞ്ഞ ദിവസം രാത്രിയോടെ അരുവിക്കര സിഐ വി.ഷിബുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഉടമസ്ഥതയിൽ കാച്ചാണിയിൽ നടത്തുന്ന ഒരു കണ്ണട കടയിൽ വച്ചു സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു നാട്ടുകാർ ഇയാൾക്കു താക്കീത് നൽകിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ സെന്റർ ഉടമ പിടിയിൽ
02:31 PM Dec 03, 2021 | Deepika.com