ജലദോഷം ബാധിച്ചാൽ ഉണ്ടാകുന്ന തുമ്മലിലൂടെയും ചീറ്റലിലൂടെയും ലക്ഷക്കണക്കിനു രോഗാണുക്കളാണു പുറത്തേക്കു പോകുന്നത്. ഈ ജലാംശം ഇല്ലാതായാൽ രോഗാണുക്കളും ഇല്ലാതാകും. ജലാംശത്തിലുള്ള രോഗാണുക്കളാണു മറ്റുള്ളവരുടെ മൂക്കിലൂടെ അകത്തു കടക്കുന്നതും അങ്ങനെ അവരിൽ ജലദോഷം ഉണ്ടാക്കുന്നതും. മൂക്കിലൂടെ കയറുന്ന രോഗാണുക്കൾ മൂക്കിലും തൊണ്ടയിലും ഉറച്ചിരിക്കുകയും പെരുകുകയും ചെയ്യുന്നു. ഈ പ്രക്രിയ ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇതു തടയാനാണു മാസ്ക് ധരിക്കണം എന്നു പറയുന്നത്.
സമൂഹവ്യാപനം തടയാൻ
ഇങ്ങനെ ഒരാളിൽനിന്നു നേരിട്ടാണു മറ്റൊരാളിലേക്ക് അണുബാധകൾ കൂടുതൽ സന്ദർഭങ്ങളിലും പകരാറുള്ളത്. ഇപ്പോഴത്തെ ഭാഷയിൽ പറയുകയാണെങ്കിൽ സമൂഹവ്യാപനം. അതുകൊണ്ടാണ് മുൻകാലങ്ങളിൽ വസൂരി ബാധിച്ചവരെയും ഇപ്പോൾ കോവിഡ് പോസിറ്റീവ് ആകുന്നവരെയും മറ്റുള്ളവരിൽനിന്നു മാറ്റി പാർപ്പിക്കുന്നത്. ഇതിനാണ് ഐസൊലേഷൻ എന്നും ക്വാറന്റൈൻ എന്നുമൊക്കെ പറയുന്നത്. രോഗം കൂടുതൽ പടർന്നു പിടിക്കാതിരിക്കാൻ ഇതു ഗുണപ്രദം.
പ്രതിരോധ കുത്തിവയ്പുകൾ
ഗതാഗത സൗകര്യങ്ങൾ വളരെ നല്ല നിലയിലായതോടെ രോഗാണുക്കളും ഒരു സ്ഥലത്തുനിന്നും മറ്റുള്ള സ്ഥലങ്ങളിലേക്കു യാത്ര ചെയ്യാൻ തുടങ്ങി. ഈ സഞ്ചാരസൗകര്യങ്ങൾമൂലം രോഗബാധ ഉണ്ടാകുന്നത് തടയാനാണ് ഒരു രാജ്യത്തുനിന്ന് വേറെ ഒരു രാജ്യത്തേക്കു യാത്ര പോകുന്നവർ യാത്ര ചെയ്യുന്നതിനുമുൻപ് പ്രതിരോധ കുത്തിവയ്പുകൾ ചെയ്യണമെന്നു പറയുന്നത്.
മിക്കവാറും എല്ലാ അണുബാധകളിലും ഉണ്ടാകുന്ന പൊതുവായ രോഗലക്ഷണം പനിയായിരിക്കും. പനി എങ്ങനെയാണു മറ്റുള്ളവരിലേക്കു പകരുന്നത് എന്ന വിഷയത്തിൽ 1909-ൽ പഠനം നടത്തിയ ചാൾസ് നിക്കോൾ, പനി ബാധിക്കാതിരിക്കാനുള്ള പോംവഴി പറഞ്ഞിട്ടുള്ളത് ഇങ്ങനെയായിരുന്നു.’സ്വയം ശുചിത്വം പാലിക്കുക, വൃത്തിയായി ജീവിതം നയിക്കുക.’
വൈറസ് രോഗാണുക്കളെ മരുന്നുകൾ ഉപയോഗിച്ച് കൈകാര്യംചെയ്യുക അത്ര എളുപ്പമല്ല. പ്രതിരോധ കുത്തിവയ്പുകളാണ് നിലവിലുള്ള പരിഹാരം.എന്നാൽ, പ്രതിരോധ കുത്തിവയ്പിലൂടെ വൈറസ് ബാധകൾക്ക് എന്നും എപ്പോഴും പ്രതിരോധം തീർക്കാനൊന്നും കഴിയുകയില്ല. പ്രതിരോധ മരുന്നുകൾ ഉണ്ടാക്കിയെടുക്കണമെങ്കിൽ ഓരോ രോഗത്തിനും യോജിച്ച ആന്റിബോഡി (പ്രതിരോധ ഘടകം) ആവശ്യമാണ്.
വേറൊരു പ്രശ്നം ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന പ്രതിരോധ മരുന്നുകളുടെ പ്രതിരോധശേഷി ഒരുപാടു കാലം നിലനിൽക്കുകയില്ല എന്നതാണ്. വസൂരിക്ക് എതിരെയുള്ള കുത്തിവയ്പിന് ഏതാനും കൊല്ലം മാത്രമേ പ്രതിരോധശേഷി നൽകാനാകൂ. ഇൻഫ്ളുവൻസയ്ക്ക് എതിരെയുള്ള കുത്തിവയ്പിനുള്ള പ്രതിരോധം ഏതാനും ആഴ്ചകൾ മാത്രവും. ഓരോ രോഗാണുവിനെയും പ്രതിരോധിക്കാൻ കഴിയുന്ന മരുന്നുകൾ ഉണ്ടാക്കിയെടുക്കാം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന വസ്തുത വേറെയും.
വൈറസ് ബാധ വരാതിരിക്കാനും വന്നാൽതന്നെ എളുപ്പത്തിൽ രോഗശമനത്തിനും...
*കുളിക്കുന്പോൾ സോപ്പ് കഴുകി കളഞ്ഞശേഷം തോർത്തുന്നതിനുമുൻപായി അര ബക്കറ്റ് വെള്ളം ശരീരത്തിലും തലയിലും ഒഴിക്കുക. * ആഹാരം കഴിഞ്ഞ ഉടനെ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു നുള്ള് ഉപ്പുചേർത്തു കവിൾ കൊള്ളുക. * ചൂടുവെള്ളത്തിലോ ചൂടുള്ള കടുംചായയിലോ ചെറുനാരങ്ങാനീര് ചേർത്തു കഴിക്കുക. * പൂർണമായി വിശ്രമിക്കുക. * പനി ഇല്ലെങ്കിൽ രാവിലെ ഒൻപതു മണിക്ക് മുൻപ് ഇരുപതു മിനിറ്റ് സമയം വെയിൽ കൊള്ളുക. * സുഖമായി ഉറങ്ങുക. * രാത്രി ഉണരുന്ന സമയങ്ങളിൽ ചൂടുവെള്ളം കുടിക്കുക. * ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിവെള്ളമായി ഉപയോഗിക്കുക.
* ഇടയ്ക്കിടെ ചൂടുവെള്ളത്തിൽ ഉപ്പുചേർത്ത് കൈകാലുകളും മുഖവും കഴുകുക. * പച്ചമോര്, തൈര്, അച്ചാറ്, വറുത്തതും പൊരിച്ചതും എന്നിവ ഉപയോഗിക്കാതിരിക്കുക.
* ധാരാളം പാട്ടു കേൾക്കുക. * മാനസിക സംഘർഷം ഒഴിവാക്കുക.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393
നമുക്കൊപ്പം സഞ്ചരിക്കുന്ന രോഗാണുക്കൾ..!
04:50 PM Oct 16, 2020 | Deepika.com