‘അച്ഛൻ പിറന്ന വീട് ’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാമദമി പുരസ്കാരം ലഭിച്ച തിന്റെ നിറവിൽ നിൽക്കുന്പോഴും പ്രകൃതിക്കുമുന്പിൽ വിനീതനാണ് വി.മധുസൂദനൻ നായർ. അദ്ദേഹത്തിന് കവിത ജീവനാണ്. ഉപജീവനോപാധിയല്ല. അച്ഛൻ പിറന്ന വീട് നെയ്യാറ്റിൻകരയിലോ അരുവിയോടോ നന്ദൻകോടോ ഉള്ള വീടല്ല. അച്ഛൻ പിറന്ന വീട് നമ്മുടെ ബൃഹത്തും മഹത്തുമായ ഈ പ്രപഞ്ചം തന്നെയാണ്.
പ്രപഞ്ചത്തിന്റെ മടിയിലിരുന്ന് കവി മൊഴിയുടെ മിഴിതുറക്കുകയാണ്. അങ്ങനെ വചനചക്ഷുസ്സിലൂടെ കാണുന്ന അകക്കാഴ്ചയും ആഴക്കാഴ്ചയുമാണ് മധുസൂദനൻ നായരുടെ കവിതയ്ക്ക് തിളക്കമേറ്റുന്നത്. ആ തിളക്കമാണ് ഭദ്രവർണ്ണാക്ഷരമായും മാതൃദുഗ്ധാക്ഷരമായും മൃത്യുഞ്ജയാക്ഷരമായും സ്വതന്ത്രാക്ഷരമായും നമ്മളിലേക്കു വരുന്നത്. അച്ഛൻ പിറന്ന വീട്ടിൽ നിന്ന് അച്ഛനെന്തായിത്തീർന്നു എന്ന് കവി പറയുന്നതിങ്ങനെ.
“ഇവിടെയായിരുന്നച്ഛൻ മിഴിതുറന്നൂ
ഇവിടുന്നാണച്ഛന്റെ മൊഴിതെളിഞ്ഞൂ
ഇവിടെയായിരുന്നു ഞാ, നിവിടുത്തേതാ-
ണിതെല്ലാമായിരു,ന്നെന്നും ഞാനിതാകുന്നു.
- നോക്കുക എന്നിലുണ്ടെല്ലാമെന്നും എല്ലാറ്റിലും ഞാനും ഉണ്ട് എന്നുമുള്ള അദ്വൈതാമൃതമാണ് ഈ വരികളിൽ. മധുസൂദനൻ നായരുടെ കവിതകളിലൂടെ സഞ്ചരിക്കുന്പോൾ അദ്ദേഹത്തിന്റെ അന്തരാത്മാവിലെ ഋഷിത്വമാണ് കൂടുതൽ പ്രകാശിക്കുന്നത്. വാക്കിടം നഷ്ടമാകുന്ന ആകാശവും നീർക്കണം നിഷിദ്ധമായ മേഘവും ഉണ്ടാകും. വാണിഭ രാക്ഷസ്സക്കണ്ണിന്റെ രൂക്ഷമായ നോട്ടം ലോകത്തെ വിഴുങ്ങും എന്ന് കവി കാണുന്നുണ്ട്.
നെയ്യാർ ഒരു നവോത്ഥാന നദിയാണെന്ന് പറയാം. ശ്രീ നാരായണഗുരുദേവൻ നെയ്യാറിന്റെ നാഭീനാളത്തിൽ നിന്നാണ്, അധഃസ്ഥിതന്റെ അർദ്ധ നാരീശ്വരനെ അന്തരീക്ഷത്തിലെക്കുയർത്തിയെടുത്തത്. അന്നുവരെ ഭാരതം കണ്ടിട്ടില്ലാത്ത തരത്തിൽ. പാവപ്പെട്ടവന്റെ മുന്നിൽ ഈശ്വരനെ പ്രതിഷ്ഠിച്ച് ധ്യാന സ്വാതന്ത്ര്യവും ജ്ഞാന സ്വാതന്ത്ര്യവും സാധ്യമാക്കിയ നദിയാണ് കവിയുടെയും സ്വരപ്രദായിനി. നദി സംസ്കാരവാഹിനിയാണ്. ശ്രീനാരായണഗുരുദേവനിൽ നിന്നാരംഭിക്കുന്ന ആ അദ്വൈതാമൃതവർഷിണിയായ കവിത മധുസൂദനൻനായരുടെ അന്തരിന്ദ്രിയത്തിനും ചൈതന്യം നൽകി എന്നതാണ് യാഥാർത്ഥ്യം. ജീവിതത്തെ ഒറ്റവാക്കായി നിർവചിക്കാൻ കവിക്കു കഴിഞ്ഞത് ആ വജ്രാക്ഷരത്തിന്റെ ബലത്താലാണ്.
ഒരു കവിയുടെ സർഗ്ഗായുസ്സ് എന്നത് എത്ര കൃതികൾ എഴുതി എന്നതിലല്ല, എത്തരത്തിലുള്ള കൃതികൾ എഴുതി എന്നതിലാണ്. ആറുകൃതികളുടെ ചേർന്നൊഴുക്കുള്ള ആറാണ് മധുസൂദനൻനായരുടെ മൊഴിയാറ്. അത് നെയ്യാറുപോലെ ഉള്ളിൽ വേദാന്ത ഹവിസ്സും വഹിച്ച് കാലങ്ങളും കൂലങ്ങളും കുലങ്ങളും കടന്ന് ഒഴുകിക്കൊണ്ടേയിരിക്കുന്നു. ആർദ്രവും ദീപ്തവുമായ കവിത അനന്തമായ ആകാശവിസ്മയങ്ങളെ കാട്ടിത്തരുന്നു. ധ്യാനധന്യമായ കവിത അനുവാചകരുടെ കണ്ണീരിനെ മധുരിപ്പിക്കുന്നു. ഇരുട്ടിനെ വെളിച്ചമാക്കുന്നതും കല്ലിനെ കൽക്കണ്ടമാക്കുന്നതും വിഷത്തെ അമൃതാക്കുന്നതും ആണ് യഥാർത്ഥ കവിത എന്ന് വിശ്വസിക്കുന്ന മധുസൂദനൻനായരുടെ സുകൃത സാരസ്വതം ഇനിയും ദീർഘനാൾ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് കവി വി. മധുസൂദനൻ നായരുടെ
കാവ്യ സംസ്കാരത്തെപ്പറ്റി യുവകവി എൻ.എസ്.സുമേഷ് കൃഷ്ണൻ
മലയാളകവിതയുടെ മൃത്യുഞ്ജയാക്ഷരം
04:51 AM Jan 12, 2020 | Deepika.com