ആയിരത്തിലേറെ ശിശുക്കൾ ആ വൃദ്ധന്റെ കൈകളിൽക്കിടന്നു വളർന്നിട്ടുണ്ട്. എലിയും പുഴുവും തിന്ന് ഓടകളിൽ കിടന്ന് ചീഞ്ഞുനാറേണ്ടിയിരുന്ന അവരിൽ പലരും എൻജിനിയർമാരും ഡോക്ടർമാരുമൊക്കെയായിട്ടുണ്ട്. രാവിലെ സൈക്കിളിൽ ഗ്രാമവീഥിയിലൂടെ ഉൗരുചുറ്റിയിരുന്ന കുര്യൻചേട്ടന്റെ മടക്കയാത്രയിൽ കൈയിൽ ഒരു പൊതി കാണും. ചോരക്കുടം പോലൊരു പിഞ്ചുകുഞ്ഞ്. കുര്യൻചേട്ടന്റെ സഹധർമിണിയും മക്കളും പേരക്കിടാങ്ങളും അനാഥശിശുവിനെ പരിപാലിക്കുന്നതിൽ സഹായിക്കും.
മാതാപിതാക്കളിൽനിന്നു കിട്ടാത്ത സ്നേഹവാത്സല്യങ്ങൾ അനാഥശിശുക്കൾക്ക് കുര്യൻചേട്ടനും കുടുംബാംഗങ്ങളും നൽകും. യേശുക്രിസ്തുവും മദർ തെരേസയും ബാബ ആംതെയും ഫാ.ഡാമിയനുമായിരുന്നു അദ്ദേഹത്തിന്റെ ആരാധനാപാത്രങ്ങൾ. മനുഷ്യസ്നേഹികൾ അയച്ചുകൊടുത്ത ഓരോ പൈസയും അദ്ദേഹം ആവശ്യക്കാരിലേക്ക് ഒഴുക്കി. സത്യസന്ധതയും വിശ്വസ്തതയും വിനയവും മനുഷ്യസ്നേഹവുമായിരുന്നു ആ മനുഷ്യന്റെ മുഖമുദ്രയെന്ന് ഞാറയ്ക്കൽ ഗ്രാമക്കാർ ഒന്നടങ്കം ഏറ്റുപറയുന്നു.
ഇംഗ്ലീഷ് മരുന്നുകട
ഞാറയ്ക്കൽ കവലയിൽ അദ്ദേഹം നടത്തിവന്ന ഇംഗ്ലീഷ് മരുന്നുകട പാവപ്പെട്ട രോഗികളുടെ അഭയസ്ഥാനംകൂടിയായിരുന്നു. കുര്യൻചേട്ടന്റെ സ്നേഹമസൃണമായ ഒരു വാക്ക് മതി, എന്തിന്, വാത്സല്യം കിനിയുന്ന ഒരു കടാക്ഷം മതി രോഗം സൗഖ്യമാകാനെന്ന് അന്നാട്ടുകാർ വിശ്വസിച്ചു. കടലോരനിവാസികൾക്ക് അദ്ദേഹം കാണപ്പെട്ട ദൈവമായിരുന്നു. കടൽ ക്ഷോഭിക്കുന്പോൾ മുക്കുവക്കുടിലുകളിൽ തീ പുകയാതാകുന്പോൾ കുര്യൻചേട്ടൻ അവിടെ പാഞ്ഞെത്തുമായിരുന്നു. മനഷ്യസ്നേഹികളെ സംഘടിപ്പിച്ച് ആ പാവങ്ങളുടെ വിശപ്പ് മാറ്റാനുള്ള പദ്ധതിക്ക് നേതൃത്വം നൽകും.
അനാഥക്കുഞ്ഞുങ്ങളെ വളർത്താൻ മാത്രമല്ല, മക്കളില്ലാത്ത അർഹരായ ദന്പതികൾക്ക് സൗജന്യമായി അവരെ നൽകുന്ന ജോലിയും അദ്ദേഹം നിർവഹിച്ചിരുന്നു. അവരിൽ പലരും ഉന്നതനിലയിൽ എത്തിയശേഷം ആദ്യമായി ലഭിക്കുന്ന ശന്പളം കുര്യൻചേട്ടന് അയച്ചുകൊടുത്തിട്ടുണ്ട്.
അതു കൈപ്പറ്റുന്പോൾ ഉണ്ടാകുന്ന സന്തോഷം അനിർവചനീയമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ പണം അനാഥരായ മറ്റു കുഞ്ഞുങ്ങളുടെ അഹോവൃത്തിക്കായി വിനിയോഗിക്കുകയും ചെയ്തിരുന്നു. സമൂഹം തന്നെ എങ്ങനെ കാണുന്നുവെന്നോ വിലയിരുത്തുന്നുവെന്നോ അദ്ദേഹം ചിന്തിച്ചിരുന്നില്ല.
ദുരന്തസ്ഥലത്തെ ആദ്യത്തെയാൾ
സമൂഹത്തിൽ ഒരു പ്രശ്നമുണ്ടായാൽ അവിടെ ആദ്യം ഓടിയെത്തിയിരുന്നത് കുര്യൻചേട്ടനായിരുന്നു. വൈപ്പിൻ വിഷമദ്യദുരന്തം ഇന്നും നമ്മിൽ നടുക്കുന്ന ഓർമകൾ ഉണർത്തുന്നില്ലേ? ആ സംഭവം നടക്കുന്പോൾ അവിടെ ആദ്യം ഓടിയെത്തി ഒരു വാടകജീപ്പിൽ മൈക്ക് അനൗണ്സ്മെന്റ് നടത്തിയ വ്യക്തി അദ്ദേഹമായിരുന്നു. മദ്യം കഴിച്ചവർ വേഗം വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്നായിരുന്നു അഭ്യർഥന. ആന്ധ്രയിൽ ജലപ്രളയമുണ്ടായാൽ, ബിഹാറിൽ പട്ടിണി വന്നാൽ കുര്യൻചേട്ടന്റെ മനസും ശരീരവും അവിടെ പാഞ്ഞെത്തിയിരുന്നു.
1952 മുതലാണ് സാമൂഹ്യക്ഷേമരംഗത്ത് ഏകനായി പ്രയാണം ചെയ്യാൻ സർവോദയം കുര്യൻ ആരംഭിച്ചത്. ആതുരശുശ്രൂഷാ രംഗത്തും കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചിട്ടുള്ള അദ്ദേഹം ഞാറയ്ക്കൽ ആശുപത്രിയിൽ ഒരു ക്ഷയരോഗ വാർഡും പ്രസവവാർഡും പണിയിച്ചുകൊടുത്തു. ബംഗ്ലാദേശ്, ആസാം, ബിഹാർ, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടായപ്പോഴും കുര്യൻചേട്ടൻ അവിടെ പാഞ്ഞെത്തി സന്നദ്ധവേല ചെയ്യാൻ തയാറായി.
മദർ തെരേസയോടൊപ്പവും അല്പകാലം പ്രവർത്തിക്കാൻ ഇദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പഞ്ചനക്ഷത്രഹോട്ടലുകളിൽ സുഖമായി താമസിച്ച് മൃഷ്ടാന്ന ഭോജനവും സുഖസൗകര്യങ്ങളും ആസ്വദിച്ച് എസി വാഹനങ്ങളിൽ സഞ്ചരിച്ച് സാമൂഹ്യക്ഷേമ പ്രവൃത്തികളും ജീവകാരുണ്യവും നടത്തുന്നവർക്കൊന്നും മദർ തെരേസയുടെ അടുത്തുനിൽക്കാനുള്ള അർഹതപോലും ലഭിക്കില്ലെന്ന് കുര്യൻചേട്ടൻ പറയുമായിരുന്നു. 1920 ജനുവരി 11നു ജനിച്ച അദ്ദേഹം 1999 ജൂലൈ 15ന് അന്തരിച്ചു.
ജോർജ് മാത്യു പുതുപ്പള്ളി