സ്വന്തം കാര്യങ്ങൾ പൊലിപ്പിച്ചുപറഞ്ഞ് വലിയവരാകാൻ ശ്രമിക്കുന്നവർ മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. ബഡായിക്കാരന്റെ വാക്കുകൾ മറ്റുള്ളവർ ശ്രവിക്കുന്നത് ഒരുതരം തമാശകലർന്ന കൗതുകത്തോടെയായിരിക്കും അറിയുക.
ഹോസ്റ്റലിലെ ഫാഷൻകാരിയായ മിനിമോൾക്ക് തന്റെ വീട്ടിലെ വിലകൂടിയ കാറുകളെപ്പറ്റിയും അവ ഓടിക്കുന്ന രണ്ടു ഡ്രൈവർമാരെപ്പറ്റിയും പറയാനേ നേരമുള്ളൂ. അമ്മയും അച്ഛനും ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്പോൾ വീണ്ടും ധാരാളം നുണകൾ പറഞ്ഞ് രക്ഷപെടാനാണവൾ ശ്രമിക്കുന്നത്. വിവാഹിതയായ സ്ത്രീക്ക് പറയാനുള്ളത് ആങ്ങളമാർ വാങ്ങിക്കൂട്ടുന്ന (ഇല്ലാത്ത) എസ്റ്റേറ്റുകളെപ്പറ്റിയാണ്. ചില അപ്പന്മാർ വീന്പിളക്കുന്നത് മക്കൾ നേടിയെടുക്കുന്ന ഉന്നത റാങ്കുകളെക്കുറിച്ചായിരിക്കും. സി ഗ്രേഡിൽനിന്ന് ഒരടിപോലും ഉയരാൻ കഴിയാത്ത മക്കളാകട്ടെ കള്ളങ്ങൾ പറഞ്ഞു തടിതപ്പാൻ നിർബന്ധിതരാകുകയും ചെയ്യും.
സ്വയം ഉയർന്നുനിൽക്കാനുള്ള വ്യഗ്രതയിൽ അപരനെ താഴ്ത്തിപ്പറയാനും മടിക്കില്ല പൊങ്ങച്ചക്കാർ. അയാളുടെ മകനു റാങ്ക് കിട്ടിയത് ശിപാർശയുടെ പുറത്താണ്. അവരുടെ മരുമകൾ ധരിച്ചിരിക്കുന്നതെല്ലാം മുക്കുപണ്ടങ്ങളാണ്. വലിയ വീട് പണിതെങ്കിൽ അതു ഗൾഫ് പണം കൊണ്ടാ... അങ്ങനെപോകുന്നു. ഒടുവിൽ ഒരു കൂട്ടിച്ചേർക്കലുംകൂടിയുണ്ട്. ഞങ്ങൾക്കെന്റെയപ്പാ, അതിന്റെയൊന്നും ആവശ്യമില്ല. വേണ്ടതിലേറെയുണ്ട്, ദൈവം സഹായിച്ചിട്ട്. പക്ഷേ, ഞങ്ങൾ ഇതൊക്കെ ആരോടും പറഞ്ഞുനടക്കില്ല.
ക്രമേണ മാനം കാക്കാൻ കടംവാങ്ങിക്കൂട്ടി കെടുതിയിലാകുന്ന കുടുംബങ്ങളിൽ കുട്ടികൾക്കു മാതാപിതാക്കളോടുള്ള മതിപ്പു നഷ്ടമാകും. വിനയത്തിന്റെ തനിമയിൽ നല്ല കുടുംബം കെട്ടിപ്പടുക്കാൻ നമുക്കു ശ്രദ്ധിക്കാം, വരുംതലമുറയ്ക്കുവേണ്ടി.
എളിമ കാട്ടുന്ന നിഗളികൾ
04:43 AM Jan 12, 2020 | Deepika.com