സ്വപ്നങ്ങൾ കാണുക, സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരിക്കുക, അതിനൊപ്പം നിങ്ങളുടെ പരിശ്രമം കൂടിയായാൽ അതിൽ കുറച്ചെങ്കിലും സാർഥകമാകാതിരിക്കില്ല... എ.പി.ജെ. അബ്ദുൾ കലാമിന്റെ വാക്കുകൾ കേൾക്കുന്നതിനു മുന്പ് തന്നെ സ്വന്തം പരിമിതികളിൽ നിന്ന് കരുത്താർജിച്ച് ജയേഷ് സ്വപ്നങ്ങൾ കണ്ടുതുടങ്ങിയതാണ്. ഇതുവരെ കണ്ടതിൽ ഏറ്റവും വലിയൊരു സ്വപ്നമാണ് ഇപ്പോൾ സഫലമായത്. ഇതിന്റെ സന്തോഷത്തിലാണ് ജയേഷ്. കേരളത്തിൽ നിന്ന് നാലായിരത്തോളം കിലോമീറ്റർ അകലെ ഭൂട്ടാനിലേക്കും തിരിച്ചും ഒറ്റയ്ക്ക് കാറോടിച്ചെത്തുകയെന്ന സ്വപ്നം.
കാസർഗോഡ് ജില്ലയിൽ പുല്ലൂർ-പെരിയ പഞ്ചായത്തിലെ പെരിയയിൽ ജാസ് കംപ്യൂട്ടേഴ്സ് എന്ന പേരിൽ ഇന്റർനെറ്റ് കഫേ നടന്നുന്ന ജയേഷി(34)നെ അടുത്തറിഞ്ഞവർ ഈ യുവാവിനെ ഇതിനേക്കാൾ വലിയ ഒട്ടേറെ സ്വപ്നങ്ങളും നേട്ടങ്ങളും ഇനിയും കാത്തിരിക്കുന്നുണ്ടെന്നു മാത്രമേ പറയൂ.
ജനിച്ച് ആറാം മാസത്തിൽ തന്നെ ഇരുകാലുകൾക്കും പോളിയോ ബാധിച്ചതായിരുന്നു. നടക്കാൻ പ്രായമായപ്പോൾ മറ്റുള്ളവർ ഓടിച്ചാടി നടക്കുന്നത് കിടന്ന കിടപ്പിൽ നോക്കി കാണാനേ ഈ കുഞ്ഞിന് വിധിയുണ്ടായുള്ളൂ. എന്നാൽ മാതാപിതാക്കളായ പുല്ലൂർ ചാലിങ്കാലിലെ ഗംഗാധരനും സരോജിനിക്കും കുഞ്ഞു ജയേഷ് ഒരിക്കലും ഒരു ഭാരമായിരുന്നില്ല. ശാരീരിക പരിമിതിയുടെ വിഷമതകൾ അറിയിക്കാതെയാണ് മൂത്ത രണ്ടു സഹോദരിമാരോടൊപ്പം അവനെ വളർത്തിയതും.
അടുത്തുള്ള വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം നൽകി. തനിച്ച് നടക്കാമെന്നായപ്പോൾ കൃത്രിമ കാലുകൾ ഘടിപ്പിച്ചു. പിന്നെ പ്രായം കൂടുന്നതിനനുസരിച്ച് അവ മാറ്റി ക്കൊണ്ടേയിരുന്നു. കൃത്രിമക്കാലുകളും ക്രച്ചസും ഉപയോഗിച്ചായിരുന്നു പിന്നീടുള്ള ജീവിതം. അതിനിടയിൽ പഠിച്ച് കംപ്യൂട്ടർ എൻജിനിയറിംഗ് ഡിപ്ലോമവരെ നേടുകയും ചെയ്തു. ഇപ്പോൾ സ്വന്തമായി ഇന്റർനെറ്റ് കഫേ നടത്തുന്നു.
യാത്ര കഴിഞ്ഞ് ദൈനംദിന ജോലിയിലേക്കു മടങ്ങിയെത്തി ഇന്റർനെറ്റ് കഫേയിൽ പെരിയയിലെ കേന്ദ്ര സർവകലാശാലാ വിദ്യാർഥികളുടെ വിവിധ സേവനങ്ങൾ നിർവഹിച്ചു കൊടുക്കുന്ന തിരക്കിലായിരുന്നു ജയേഷ്. അല്പം തിരക്കൊഴിഞ്ഞപ്പോൾ തന്റെ യാത്രയുടെ വിശേഷങ്ങളെക്കുറിച്ച് വാചാലനായി.
ചെറുപ്പകാലത്തെ പരിമിതികളെ ഇപ്പോൾ
എങ്ങനെ ഓർത്തെടുക്കുന്നു?
ഓർമ വച്ച കാലം മുതലേ ഞാൻ അരയ്ക്കു താഴെ സ്വാധീനമില്ലാത്തവനാണ്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സഹകരണം കൊണ്ട് അല്ലലില്ലാതെ കഴിച്ചുകൂട്ടി. പ്രായമായതോടെ കൃത്രിമക്കാലുകളുടെയും ക്രച്ചസിന്റെയും സഹായത്തോടെയായി യാത്ര. മറ്റുള്ളവർ ഓടുന്നതും ചാടുന്നതും കാണുമ്പോൾ സങ്കടം വരുമായിരുന്നു. അതിനേക്കാൾ വേദനിപ്പിച്ചത് കൂട്ടുകാർ പല സ്ഥലങ്ങളും സന്ദർശിച്ച് അവിടത്തെ കാര്യങ്ങൾ പറയുമ്പോഴാണ്. ഇതു മനസിലാക്കിയ കൂട്ടുകാർ പിന്നീട് കളികളിലും യാത്രകളിലും എന്നെക്കൂടി പങ്കെടുപ്പിക്കാൻ ശ്രമിക്കുമായിരുന്നു.
ഇത്രയും ദൂരേക്കുള്ള യാത്ര തെരഞ്ഞെടുക്കാൻ
കാരണമെന്തായിരുന്നു?
അംഗ പരിമിതികളുള്ള പലരും പല സാഹസിക യാത്രകളും നടത്തിയ സംഭവങ്ങൾ പഠനകാലത്ത് വായിച്ചതിന്റെ ഓർമയുണ്ടായിരുന്നു. തുടക്കത്തിൽ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചരിച്ചിട്ടുണ്ട്. അതിനു ശേഷമാണ് ഒരു ദീർഘ യാത്ര ലക്ഷ്യമിട്ടത്.
യാത്ര എന്തുകൊണ്ടാണ് ഭൂട്ടാനിലേക്ക് ആയത്?
ഇതിനു പല കാരണങ്ങളുണ്ട്. ഇതിൽ ഒന്ന് എന്റെ ഡിസെബിലിറ്റി തന്നെ. എന്നെപ്പോലെയുള്ള അംഗപരിമിതരുടെ ജീവിതം വീട്ടിൽ തളച്ചിടേണ്ടതല്ലെന്നു ബോധ്യപ്പെടുത്തണം. അങ്ങനെ ഞാൻ മറ്റുള്ളവർക്ക് ഒരു വഴികാട്ടിയാകണം. മറ്റൊന്ന്, ഭൂട്ടാൻ ഏഷ്യൻ രാജ്യങ്ങളിൽ ഏറെ ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രവുമാണ്. മാത്രവുമല്ല, ലോകത്തെ അൾട്ടിമേറ്റ് ഹാപ്പിനസ് ഉള്ള രാജ്യവുമാണിത്. അതുകൊണ്ടാണ് നമ്മുടെ ദൈവത്തിന്റെ നാട്ടിൽ നിന്നും സന്തോഷത്തിന്റെ നാട്ടിലേക്കുതന്നെയാകാം യാത്രയെന്നു തീരുമാനിച്ചത്. സ്വയം കണ്ടെത്തലും ആസ്വാദനവുമായിരുന്നു മുഖ്യ ലക്ഷ്യം. പലതരം ആളുകൾ, പല ഭാഷകൾ, സ്ഥലങ്ങൾ, സംസ്കാരം എന്നിവയെല്ലാം അനുഭവച്ചറിയാൻ ഈ യാത്ര ഉപകരിച്ചു .
രാഷ്ട്രപിതാവിന്റെ ജന്മദിനമായ ഒക്ടോബർ രണ്ടിന് പെരിയയിലെ എന്റെ സ്ഥാപനത്തിനു മുന്നിൽവച്ച് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ അച്ഛൻ ഗംഗാധരനാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഭാര്യ അശ്വതി (അധ്യാപിക, മുന്നാട് കോ-ഓപ്പറേറ്റീവ് കോളജ്)യുടേയും എല്ലാവിധ പ്രോത്സാഹനവും ഉണ്ടായിരുന്നു.
യാത്ര എങ്ങനെയായിരുന്നു?
അരയ്ക്കു താഴെ രണ്ടു കാലുകൾക്കും സ്വാധീനമില്ലാത്തതിനാൽ തീർത്തും ഹാൻഡ് കൺട്രോൾ ആയ കാറാണ് യാത്രയ്ക്കുവേണ്ടി ഉപയോഗിച്ചത്. ഇതിനായി ടാറ്റാ നെക്സോൺ കാറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ആക്സിലറേറ്റർ, ബ്രേക്ക് എന്നിവ കൈക്കുള്ളിലൊതുക്കി. വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്തവഴി 14 ദിവസം കൊണ്ടാണ് ഭൂട്ടാനിലെത്തിയത്. യാത്രയ്ക്കിടെ വഴിയിലുള്ള നഗരങ്ങളും ടൂറിസ്റ്റുകേന്ദ്രങ്ങളും സന്ദർശിക്കുകയുണ്ടായി.
ഭൂട്ടാനിലെ അനുഭവങ്ങൾ എന്തൊക്കെയായിരുന്നു?
ഭൂട്ടാൻ ഒരു പ്രത്യേക ഭൂപ്രദേശമാണ്. മലകൾക്കു ചുറ്റുമുള്ള പ്രദേശം. പ്രകൃതിയെ നോവിക്കാതെ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള സുഖകരമായ അന്തരീക്ഷം എങ്ങനെ ഒരുക്കാമെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത ഒരു രാജ്യമാണ് ഭൂട്ടാൻ. എവിടെ നോക്കിയാലും കൃഷിയിടങ്ങൾ. പരമ്പരാഗത കൃഷി,കമ്പിളി വസ്ത്ര നിർമാണം, നെയ്ത്ത് എന്നിവയാണ് മുഖ്യം. ടൂറിസമാണ് മുഖ്യ വരുമാനം. തിംഫു, പുനാഖാ, പാറോ താഴ്വര, ഗ്രാങ്ടെ, ബംതാങ് എന്നീ പ്രദേശങ്ങളാണ് മുഖ്യ വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
അവിടത്തെ ആളുകൾ എങ്ങനെയായിരുന്നു?
ആളുകളെ പൊതുവേ എനർജറ്റിക്ക് ആയാണ് കണ്ടത്. നല്ല പെരുമാറ്റം, മികച്ച ആതിഥ്യ മര്യാദ. ലോകത്ത് ഏറ്റവുമധികം സന്തോഷം നിലനിൽക്കുന്ന രാജ്യമായി ഭൂട്ടാനെ വിശേഷിപ്പിക്കുന്നത് വെറുതെയൊന്നുമല്ലെന്ന് സന്ദർശനത്തിനിടയിൽ മനസിലായി.
ഇവിടെ യാത്രചെയ്യുമ്പോൾ നമുക്കൊരു പോസിറ്റീവ് എനർജി ലഭിക്കുന്നുണ്ട്. ഞങ്ങളുടെ കാറിനു മുന്നിലെ സൂചനാബോർഡ് കണ്ട് പലരും ശ്രദ്ധിച്ചു. ഡിസേബിൾഡ് പേഴ്സണാണ് കാർ ഓടിക്കുന്നതെന്നറിഞ്ഞു പലരും പലതും തിരക്കി. ഇവിടെ അംഗപരിമിതികളുള്ളവർ ആരുംതന്നെ പുറത്തേക്ക് ഇറങ്ങാറില്ലെന്ന് ആശയവിനിമയത്തിൽ മനസിലായി. ഇവിടത്തെ ട്രാഫിക്ക് നിയമം വളരെ കർക്കശമായിരുന്നു. മാത്രമല്ല, ഇവിടെയുള്ളവർ റോഡുനിയമം പാലിക്കുന്നതിൽ മര്യാദക്കാരാണ്. ഹോൺ മുഴക്കാനോ ഓവർടേക്ക് ചെയ്യാനോ പാടുള്ളതല്ല. റോഡ് കടന്നുപോകുന്നതിന് ഇരുവശവും അഗാധമായ കൊക്കയാണ്. ഇവിടെ അപകടം ഒഴിവാക്കാനാണ് റോഡുനിയമം ഇത്രയും കർശനമാക്കിയതെന്നു തോന്നി.
കേരളീയനാണെന്നു മനസിലായപ്പോൾ
എന്തായിരുന്നു പ്രതികരണം?
കേരളീയരെ അവർ ഹൃദയത്തിലേറ്റിയിരിക്കുകയാണെന്ന് മനസിലായി. ആദ്യകാലത്ത് കേരളത്തിൽ നിന്നും നിരവധി പേരാണ് ഭൂട്ടാനിൽ അധ്യാപകരായെത്തിയത്. അവരുടെ ഉള്ളിൽ സ്നേഹത്തിന്റെ വിത്തുപാകിയ അധ്യാപകരുടെ ഓർമ്മകൾ ഇവരുടെ മനസിൽ മായാതെ കിടപ്പുണ്ട്. ഇവിടെ പോപ്ച്ചിക്കയിലെ ഹോം സ്റ്റേയിൽ താമസിച്ച് ഗ്രാമീണ ജീവിതം മനസിലാക്കാൻ കഴിഞ്ഞു.
ഒമ്പതു ദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിനു ശേഷം നാട്ടിലെത്തിയപ്പോഴേക്കും 27 ദിവസംകൊണ്ട് എണ്ണായിരം കിലോമീറ്ററാണ് സഞ്ചരിച്ചത്. തനിച്ചുള്ള വിരസത ഒഴിവാക്കാൻ രണ്ടു സുഹൃത്തുക്കൾ എന്നെ അനുഗമിച്ചിരുന്നു. സ്വന്തം യു ട്യൂബ് ചാനലായ ജാസ് ട്രാവലിന്റെ എഡിറ്റർ സുഭാഷും കലേഷുമായിരുന്നു ഇവർ.
യാത്ര ആരെങ്കിലും സ്പോൺസർ ചെയ്തിരുന്നോ?
സ്പോൺസർ ചെയ്തിരുന്നോ എന്നു ചോദിച്ചാൽ നിഷേധിക്കാനാകില്ല. കാറിന്റെ നാലു ടയറുകൾ സിയറ്റ് കമ്പനിയാണു നൽകിയത്. ഇന്ധന ചാർജ് ടാറ്റാ കമ്പനി ഏൽക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നു. എങ്കിലും മൊത്തം രണ്ടുലക്ഷത്തിലേറെ രൂപ യാത്രയ്ക്ക് ചെലവായി.
അടുത്ത ലക്ഷ്യമെന്താണ്?
യാത്ര തുടരണമെന്നുണ്ട്. അത് കാഷ്മീരിലേക്കാകണമെന്നാണ് ആഗ്രഹം. ഏറെ സാമ്പത്തികബാധ്യത വരുന്നതാണ് യാത്ര. സ്പോൺസറെ കിട്ടുകയാണെങ്കിൽ കാഷ്മീർ യാത്ര ഉറപ്പാണ്.
താങ്കളുടെ യാത്ര വല്ല റിക്കാർഡുമാണോ?
അങ്ങനെ ഒരു റിക്കാർഡ് സൃഷ്ടിക്കാനുള്ള യാത്രയല്ല ഞാൻ ഉദ്ദേശിച്ചത്. എന്നാലും ഒരു ഡിസെബിലിറ്റി പഴ്സൺ ഇത്രയും ദൂരം കാർ ഓടിച്ചത്, അത് ഞാൻ മാത്രമായിരിക്കുമെന്ന് അഭിമാനിക്കുന്നു. അതിലുപരി, എന്റെ കാർ യാത്രയിൽ ഒരിടത്തും ചതിച്ചില്ലെന്ന കാര്യവും പറയാതിരിക്കാനാകില്ല.
മാധവൻ പാക്കം