ചെന്നൈയിൽ, പഴയ മദിരാശിയിൽ എൻജിനീയറിംഗിന് പഠിക്കുകയായിരുന്നു ബാലസുബ്രഹ്മണ്യം എന്ന ചെറുപ്പക്കാരൻ. നന്നായി പാടുമായിരുന്നു അന്നേ. ചില പാട്ടുമത്സരങ്ങളിലൊക്കെ പങ്കെടുക്കാറുണ്ട്. അന്നൊരിക്കൽ ഒരു മത്സരത്തിൽ പങ്കെടുത്തു കഴിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന, ബാലുവിന്റെ പാട്ടുകേട്ട ആ അമ്മ പാട്ടുകഴിഞ്ഞപ്പോൾ അടുത്തുവിളിച്ച് പറഞ്ഞു - നന്നായി പാടുന്നുണ്ടല്ലോ, ശ്രമിച്ചാൽ സിനിമയിലൊക്കെ പാടാമല്ലോ, മദിരാശിയിൽ തന്നെയല്ലേ പഠിക്കുന്നത്, നന്നായി ശ്രമിക്കൂ..
ആ വാക്കുകൾ പ്രശംസയേക്കാളുപരി ബാലുവെന്ന യുവാവിന്റെ മനസിൽ ഒരുപാട് മോഹങ്ങൾ വിതച്ചു. ബാലുവിനോട് പാട്ടു നന്നായെന്നും ശ്രമിച്ചാൽ സിനിമയിൽ പാടാമെന്നും പറഞ്ഞനുഗ്രഹിച്ച ആ അമ്മയുടെ പേര് എസ്. ജാനകി.
സത്യത്തിൽ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ലഭിക്കുന്ന ആദ്യ സംഗീതപുരസ്കാരം എസ്.ജാനകിയുടെ ആ വാക്കുകളാണ്. എസ്.പി തന്നെ പലപ്പോഴും ആ സംഭവം ഓർത്തുപറയാറുണ്ട്. ആ അമ്മ അൻപിനാലെ ശൊല്ലിയത് എന്നായിരുന്നു കരുതിയതെന്നും അതുകൊണ്ടുതന്നെ പഠിപ്പ് വിട്ട് പാട്ടിനു പിന്നാലെ പോയില്ലെന്നും എസ്.പി.ബി പറഞ്ഞിട്ടുണ്ട്.
ജാനകിയമ്മയുടെ വാക്കുകൾ വെറുംവാക്കായില്ല, പ്രശംസകൾ പതിരായില്ല, അന്നത്തെ ആ സംഗീതമത്സരത്തിലെ മധുരശബ്ദം പിന്നെ ലോകമെങ്ങുമുള്ള സംഗീതപ്രേമികളെ കൊതിപ്പിച്ചുകൊണ്ടേയിരുന്നു.
പോയി തമിഴ് പഠിച്ചിട്ടു വാ.., അതുക്കപ്പുറം ഉനക്ക് പാട്ട്...
സംഗീതമത്സരങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്ന എസ്.പി.ബിയെ സിനിമാസംഗീതത്തിലേക്ക് കോതണ്ഡപാണിയെന്ന സംഗീതജ്ഞനാണ് കൂട്ടിക്കൊണ്ടുപോയത്. തെലുങ്കിലായിരുന്നു ആദ്യകാലഗാനങ്ങൾ. തമിഴ് സിനിമയിൽ പാടണമെന്ന് വലിയ ആഗ്രഹമായിരുന്നു ബാലസുബ്രഹ്മണ്യത്തിന്. അതിനായി സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥന്റെയടുത്തുപോയി. ഏതെങ്കിലുമൊരു തമിഴ്സിനിമയിൽ ഒരുപാട്ട്....അതായിരുന്നു ആഗ്രഹം. എം.എസ്.വിയോട് കാര്യം പറഞ്ഞു. ബാലുവിന്റെ തമിഴ് സംസാരം കേട്ടയുടൻ എം.എസ്.വിശ്വനാഥ് തുറന്നടിച്ച് പറഞ്ഞു പോ....പോയി മുതലിലേ തമിഴ് പഠിച്ചിട്ട് വാ..അതുക്കപ്പുറം ഉനക്ക് തമിഴ് പാട്ട്.
തന്റെ തമിഴ് ശരിയല്ലെന്ന് ബാലസുബ്രഹ്മണ്യത്തിന് മനസിലായത് അപ്പോഴാണ്. പിന്നെ തമിഴ് പഠിക്കലായി പ്രധാന പണി. തമിഴ്നാട്ടിൽ നിന്നുള്ള കൂട്ടുകാരോട് തമിഴിൽ പേശി പേശിയും തമിഴ് സിനിമ കണ്ടും തമിഴ് പാട്ടുകൾ കേട്ടുമെല്ലാം തമിഴിനെ എസ്.പി.ബി പിടിച്ചെടുത്തു. എം.എസ്.വിശ്വനാഥനെക്കൊണ്ട് ഓകെ പറയിപ്പിക്കാൻ, അദ്ദേഹത്തെ തൃപ്തനാക്കാൻ ബാലുവിന് തമിഴ് പഠിച്ചേ മതിയാകൂമായിരുന്നുള്ളു.
പലതവണ പോയി എം.എസ്.വിശ്വനാഥനെന്ന ജീനിയസിന് മുന്നിൽ പാടി. ഓരോ വട്ടം പാടുന്പോഴും ശരിയായി എന്ന് അദ്ദേഹം പറയുമെന്ന് കരുതി. അപ്പോഴെല്ലാം അതുക്കും മേലേ, അതുക്കും മേലെ എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അങ്ങിനെ ആ ദിവസം വന്നെത്തി.
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ തമിഴ് പാട്ട് തമിഴകം കേട്ടു. പിന്നെയൊരുപാട് പാട്ടുകൾ തമിഴകവും അതിനപ്പുറത്തുള്ളവരും കേട്ടു. ഭാഷയറിയാത്തവർ വരെ ഹൃദയത്തോടു ചേർത്തു.
ഗായകർ അഭിനേതാക്കൾക്കൂടി
ഗായകർ അഭിനേതാക്കൾ കൂടിയാണെന്ന് വിശ്വസിച്ച ഗായകനായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യം. താൻ ആർക്കുവേണ്ടിയാണോ പാടുന്നത് ആ കാരക്ടറിന്റെ ശബ്ദവും മോഡുലേഷനുമൊക്കെ ഗായകൻ അറിഞ്ഞിരിക്കണമെന്നും പറ്റുമെങ്കിൽ ആ കാരക്ടറിന്റെ വോയ്സിന് ചേരും വിധം പാടണമെന്നും അദ്ദേഹം വിശ്വസിച്ചു. പലപ്പോഴും കമൽഹാസനു വേണ്ടി ശബ്ദം മാറ്റിപാടിയെന്ന് പറയുന്പോഴെല്ലാം എസ്.പി.ബി ഈ മറുപടിയാണ് നൽകാറുള്ളത്. സ്ക്രീനിൽ അഭിനേതാക്കൾ എങ്ങിനെ പെർഫോം ചെയ്യുന്നുവെന്ന് മനസിൽ കാണാൻ പാട്ടുകാർക്ക് കഴിയണം. പക്ഷേ അതൊരിക്കലും മിമിക്രിയല്ലെന്നും അദ്ദേഹം തറപ്പിച്ചു പറയാറുണ്ട്.
എന്നാൽ ഒരു പാട്ടിൽ അവസാന വാക്ക് എപ്പോഴും സംഗീതസംവിധായകന്റേതാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഏതു ഗായകന് ഏതുപാട്ടു കൊടുക്കണമെന്ന് ഒരു സംഗീതസംവിധായകനറിയാം. അവർ നമ്മെ വിശ്വസിച്ചേൽപ്പിക്കുന്ന ആ ദൗത്യം ഏറ്റവും ഭംഗിയായി ചെയ്തുകൊടുക്കുകയാണ് ഗായകരുടെ ധർമമെന്നും അദ്ദേഹം പുതിയതലമുറയിലുള്ളവരേയും ഓർമിപ്പിച്ചു.
ഋഷി
ആ അമ്മ അൻപിനാൽ ശൊല്ലിയത്...
03:20 PM Sep 26, 2020 | Deepika.com