ചെന്നിക്കുത്ത് അഥവാ മൈഗ്രേൻ എന്നറിയപ്പെടുന്ന തലവേദന ഇന്ന് വളരെ സാധാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മനുഷ്യന്റെ ക്രിയാശേഷി കുറയ്ക്കുന്ന കാരണക്കാരിൽ ഏഴാം സ്ഥാനമാണിവന്. ലോകജനസംഖ്യയിൽ 5% ജനങ്ങളിൽ കാണുന്ന ഈ രോഗത്തിന് ആധുനിക ജീവിതരീതിയും അനുബന്ധ മാനസിക സംഘർഷങ്ങളുമൊക്കെ കാരണമാണ്. അമേരിക്കയിലെ കണക്കുകൾ കുറച്ചുകൂടി വ്യക്തമാണ്. 37 മില്യണ് തലവേദനക്കാരുണ്ടിവിടെ. ഒാരോദിവസവും 4,30,000 ആളുകൾ മൈഗ്രേൻ കൊണ്ടു ജോലിക്കു പോകാൻ സാധിക്കതെയുണ്ടത്രെ. 157 മില്യണ് പ്രവൃത്തി ദിനങ്ങൾ ഒരു വർഷം ഇത്തരത്തിൽ നഷ്ടമാകുന്നുവെന്നാണു കണക്ക്. മൂന്നിൽ രണ്ടുപേർക്കും ഇതു പാരന്പര്യമായി കിട്ടാറുണ്ട്.
ജൂലിയസ് സീസർ,വർജീനിയ വൂൾഫ്, തോമസ് ജഫേഴ്സൺ,സിഗ്മണ്ട് ഫ്രോയ്ഡ്, നെപ്പോളിയൻ, എലിസബത് ടെയ്ലർ,വിൻസന്റ് വാൻഗോഗ്, എബ്രഹാം ലിങ്കന്റെ ഭാര്യ മേരി റ്റോഡ് ലിങ്കണ്, സല്മാൻ റുഷ്ദി, സെറീന വില്യംസ് എന്നു തുടങ്ങി അതിപ്രശസ്തരായ ധാരാളം പേർ ഈ രോഗം അനുഭവിച്ചിരുന്നവരാണ്.ആധുനിക വൈദ്യ ശാസ്ത്രത്തിന് ഇതൊരു കീറാമുട്ടിയാണ്. വേദന വരുന്പോൾ വേദന സംഹാരി കഴിക്കുക, തലയ്ക്ക് മാരകമായ തകരാറൊന്നുമില്ലെന്നുറപ്പിക്കാൻ ഒരു എം.ആർ.ഐ. സ്കാൻ ചെയ്തുനോക്കുക ഇതൊക്കെയാണു നിലവിലുള്ള ചികിൽസാ രീതി.
അമേരിക്കൻ തലവേദന സമിതി (എ.എച്ച്.എ) യുടെ വേദന നിർണയ അളവുകോലനുസരിച്ച് പ്രസവവേദനയുടെ തൊട്ടുതാഴെ ഏഴാം സ്ഥാനത്താണു മൈഗ്രേൻ തലവേദനയുടെ സ്ഥാനം. മൈഗ്രേൻ ഡിസെബിലിറ്റി അസ്സസ്മെന്റ് സ്കോർ വച്ച് അളന്നു നോക്കിയാണു തലവേദന നമ്മുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു വെന്നും, മരുന്നു കഴിച്ചശേഷം എത്രമാത്രം കുറഞ്ഞുവെന്നും കണക്കാക്കുന്നത്.
ക്ലാസിക്കൽ മൈഗ്രേൻ
കാലം കഴിയുംതോറും രോഗത്തിന്റെ തീവ്രത കുറയുകയോ, രോഗി, രോഗവുമായി പൊരുത്തപ്പെട്ട് ഒഴിവാക്കാനാവാത്ത ഈ ശത്രുവിനെ കൂടെക്കൂട്ടി ജീവിക്കാമെന്നു കരുതുകയോ ചെയ്യുന്നു. അന്താരാഷ്്ട്ര തലവേദന സമിതി മൈഗ്രേനെ ഏഴായി തരം തിരിച്ചിട്ടുണ്ട് അവയിൽ ക്ലാസിക്കൽ മൈഗ്രേൻ ആണ് ഒന്നാമൻ. ഇത്തരം തലവേദന വരുന്നതിന് ഏകദേശം അരമണിക്കൂർ മുന്പ് ചില സൂചനാ തോന്നലുകൾ അഥവാ ഓറ ഉണ്ടാവും. ദൃശ്യ വിഭ്രമങ്ങളാണു പ്രധാനം. ചിലർ തലവേദന സമയത്ത് വസ്തുക്കളെ രണ്ടായി കാണുന്നു. ഡിപ്ലൊപ്പിയ എന്നാണിതിനു പേർ.
ചാഞ്ചാട്ടമാടുന്ന കാഴ്ചകൾ!
കണ്ണിൽ പൊന്നീച്ച പറക്കുന്ന പോലെയോ,കാഴ്ച്ചയ്ക്കൊരു ചാഞ്ചാട്ടം പോലെയോ, പകുതി കാഴ്ച മാത്രമായി തോന്നുകയോ, ചിലഭാഗം മാത്രം കാണാതായി തോന്നുകയോ ഒക്കെയാവാം. ചിലർക്ക് മായക്കണ്ണാടിയിൽ നോക്കുന്ന പോലെ രൂപങ്ങൾ വളഞ്ഞുപുളഞ്ഞും ചിലഭാഗം മാത്രം വീർത്തുമൊക്കെ തോന്നാം .
ചിലർക്ക് ശരീരത്തിലവിടവിടെ കുത്തലോ മരവിപ്പോ തോന്നാം. ദുർഗന്ധം തോന്നാം, സംസാര വൈഷമ്യം, സംസാരിക്കുന്പോൾ തെറ്റുകൾ വരുക എന്നിങ്ങനെയും ഓറ കാണാറുണ്ട്..അപ്പോഴേ മുൻകൂറായി വേദന സംഹാരി മരുന്നു കഴിക്കുകയോ, ജോലികളെല്ലാം തീർത്ത് തലവേദനയനുഭവിക്കാൻ റെഡിയായിരിക്കുകയോ രോഗികൾ ചെയ്യാറുണ്ട്. തലവേദനയുടെ സമയത്ത് നെറ്റിയുടെ ഇരുവശത്തെയും രക്തക്കുഴലുകൾ തടിച്ചിരിക്കുകയും ഹൃദയ താളത്തിനനുസരിച്ച് സ്പന്ദിക്കുകയും ചെയ്യും. നാഡികളുടെ പ്രവർത്തന തകരാറുകൾക്കൊപ്പം സിരകളിലും ധമനികളിലും കാപ്പിലറികളിലുമുണ്ടാകുന്ന താല്കാലിക സങ്കോച വികാസങ്ങളാണു രോഗത്തോടൊപ്പം പ്രകടമായി കാണുന്ന തകരാറെന്നതിനാൽ ന്യൂറോ വസ്കുലാർ ഹെഡ് ഏക്ക് എന്ന വിഭാഗത്തിലാണു മൈഗ്രേൻ തലവേദനയെ ഉൾപ്പെടുത്തിയിരിക്കുന്നത്. (തുടരും)
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ,ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ ഫോൺ - 9447689239
drmanoj.1973@yahoo.com
മൈഗ്രേൻ പ്രശസ്തരുടെ മാത്രം തലവേദനയല്ല..!
03:13 PM Sep 26, 2020 | Deepika.com