കോട്ടയം: കുടുംബകോടതി ഉത്തരവ് കൈമാറാൻ എത്തിയ കോടതി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൂഞ്ഞാർ കിഴക്കേത്തോട്ടം ജയിംസ്, മകൻ നിഹാൽ എന്നിവർക്കെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചു, ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു ജെയിംസിന്റെ വീട്ടിലാണ് ആക്രമണ സംഭവങ്ങൾ അരങ്ങേറിയത്. ജെയിംസിന്റെ മകൾ ഹേമയും ഭർത്താവ് തലയോലപ്പറന്പ് സ്വദേശി അമലും തമ്മിൽ പാലാ കുടുംബകോടതിയിൽ വിവാഹമോചനക്കേസ് നിലവിലുണ്ട്.
ജർമനിലായ ഹേമയും അമലും അടുത്തയിടെ നാട്ടിൽ എത്തിയിരുന്നു. വിവാഹമോചന കേസ് നടക്കുന്നതിനിടയിൽ ഹേമ കുഞ്ഞുമായി കഴിഞ്ഞ 28നു ജർമനിയിലേക്കു തിരികെ പോയി. അമൽ നല്കിയ ഹർജിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ കോടതി അറിയാതെ കേരളത്തിനു പുറത്തേക്കു കൊണ്ടു പോകരുതെന്നു കുടുംബ കോടതി ഉത്തരവിട്ടു.
ഈ ഉത്തരവ് കൈമാറാനാണ് പാലായിലെ കുടുംബ കോടതി ജീവനക്കാരി അമലിനൊപ്പം കാറിൽ ജെയിംസിന്റെ വീട്ടിലെത്തിയത്. ഈ സമയത്താണ് ആക്രമണമുണ്ടായത്. ഉത്തരവ് കൈമാറാൻ ശ്രമിക്കുന്നതിനിടയിൽ ജെയിംസും നിഹാലും ചേർന്ന് ആക്രമിച്ചുവെന്നും കഴുത്തിൽ ധരിച്ചിരുന്ന തിരിച്ചറിയിൽ കാർഡ് വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചുവെന്നും കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചുവെന്നും കോടതി ജീവനക്കാരി പോലീസിനു നല്കിയ പരാതിയിൽ പറയുന്നു.
ആക്രമണം നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മിഡിയയിൽ വൈറലായിട്ടുണ്ട്. ദൃശ്യങ്ങൾ പോലീസിനും കൈമാറിയിട്ടുണ്ട്. ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കോടതി ജീവനക്കാരിയെ കല്ലിനിടിച്ച സംഭവം: അന്വേഷണം തുടങ്ങി
12:04 PM Dec 03, 2021 | Deepika.com