ഫാത്മയുടെ ഒാഫീസിനടുത്തായി പ്രത്യേകമൊരു കിടപ്പുമുറിയും അവൾ സജ്ജീകരിച്ചിരുന്നു. തന്റെ പുരുഷ മേലധികാരികൾക്കായി ഫാത്മ വനിതാ സൈനികരെ ഈ കിടപ്പറയിലാണ് എത്തിച്ചിരുന്നത്.
ഒരു ദിവസം നിസ്റീനെയും അവൾ അനുനയത്തിൽ ഈ മുറിയിൽ കൊണ്ടുവന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവൾക്ക് യാതൊരു സൂചനയുമില്ലായിരുന്നു. ഗദ്ദാഫിയുടെ സുരക്ഷാ ചുമതലയിലെ പ്രധാനിയായ സൈനിക ഉദ്യോഗസ്ഥൻ അന്ന് ആ മുറിയിലേക്കു വന്നപ്പോൾ അവൾ അന്പരന്നു. അയാൾ നിസ്റീനെ കടന്നുപിടിച്ചു. അപ്പോഴാണ് ഫാത്മയുടെ തനിനിറം നിസ്റീനു ബോധ്യപ്പെട്ടത്. താൻ ചതിയിൽപ്പെട്ടെന്നു ബോധ്യമായ അവൾ സൈനിക ഉദ്യോഗസ്ഥനെ തള്ളിമാറ്റി രക്ഷപ്പെടാൻ ആവതു ശ്രമിച്ചു. പക്ഷേ, അവിടെ ഒറ്റപ്പെട്ടു പോയ അവൾ അയാളുടെ കരുത്തിനു മുന്നിൽ കീഴ്പ്പെടേണ്ടി വന്നു. ക്രൂരമായ ബലാത്സംഗത്തിനു നിസ്റീൻ ഇരയായി.
ഭീഷണിയുടെ നാളുകൾ
ഇതാരോടും പറയരുതെന്നും പറഞ്ഞാൽ നിന്റെ ജീവൻ തന്നെ നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്താനും ഫാത്മ മറന്നില്ല. പിന്നീടും ഫാത്മ പല സൈനിക മേലാളൻമാർക്കു വേണ്ടിയും നിസ്റീനെ കാഴ്ചവച്ചു. നിസ്റീനെപ്പോലെ സൈനിക ക്യാന്പിലെ പല പെൺകുട്ടികളെയും ഫാത്മ ചതിയിൽപ്പെടുത്തി തന്റെ കിടപ്പുമുറിയിൽ എത്തിക്കുമായിരുന്നു. ജീവനിൽ ഭയമുള്ളതിനാൽ ആരും ഇതൊന്നും പുറത്തു പറഞ്ഞില്ല. മാത്രവുമല്ല, രാജ്യത്ത് ആഭ്യന്തര യുദ്ധം കൊടുന്പിരി കൊള്ളുന്ന സമയവുമായിരുന്നു അത്. അക്കാലത്ത് ഇത്തരം പരാതികളൊന്നും മുഖവിലയ്ക്കെടുക്കാൻ ആർക്കും സമയവുമുണ്ടായിരുന്നില്ല.തങ്ങളുടെ മോഹങ്ങൾക്കും താത്പര്യങ്ങൾക്കും സഹായിക്കുന്ന ഫാത്മയെ മേലാളൻമാർക്കു വലിയ ഇഷ്ടമായിരുന്നു. അവർ അവൾക്കു കൈനിറയെ സമ്മാനങ്ങളും ഉപഹാരങ്ങളും മറ്റും നൽകാനും മടിച്ചിരുന്നില്ല. മേലാളൻമാരുടെ തണലിൽ പ്രത്യേകിച്ചു പണിയൊന്നും ചെയ്യാതെ ഫാത്മ സുഖമായി വാഴുകയായിരുന്നു എന്നു പറയാം.
പ്രക്ഷോഭം ശക്തം
പട്ടാളക്കാരിയാണെങ്കിലും നിസ്റീനെപ്പോലെയുള്ള പെൺ സൈനികരെ വിമതരുമായി നേരിട്ടു യുദ്ധം ചെയ്യാൻ നിയോഗിച്ചിരുന്നില്ല. സൈന്യം പിടികൂടി തടവിലാക്കുന്ന വിമതരെ കൊലപ്പെടുത്തുകയായിരുന്നു പ്രധാനമായും പെൺ സൈനികരുടെ ജോലി.
അങ്ങനെയിരിക്കേയാണ്, ഒരു ദിവസം 11 വിമത പ്രക്ഷോഭകരെ സൈന്യം പിടികൂടുന്നത്. ഇവരെ കൊല്ലാനാണ് നിസ്റീനെ സൈനികർ നിയോഗിച്ചത്. പക്ഷേ, നിസ്റീൻ മടികാട്ടി. പക്ഷേ സൈനികർ വിട്ടില്ല. ഒടുവിൽ മേലധികാരികളുടെ ഭീഷണിക്കു മുന്നിൽ പതിനൊന്നു വിമതരെയും അവൾ വെടിവച്ചു കൊലപ്പെടുത്തി. ഈ സംഭവത്തോടെ സൈനിക സേവനത്തോടു നിസ്റീന് വല്ലാത്ത മടുപ്പുതോന്നി.
താവളം കൈയടക്കാൻ വിമതർ
ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫി കൊല്ലപ്പെട്ടു, ലോകം മുഴുവൻ ഞെട്ടിയ വാർത്തയാണിത്. ഈ വാർത്ത ലിബിയൻ സൈനികരുടെ ആത്മവിശ്വാസത്തെയും തകർത്തുകളഞ്ഞു. നായകനെ നഷ്ടമായതോടെ പല സൈനികരും തങ്ങൾ ഉടൻ വിമതരാൽ കൊല്ലപ്പെടുമെന്നു തിരിച്ചറിഞ്ഞു. ഇവരിലേറെയും പ്രാണരക്ഷാർഥം സുരക്ഷിത താവളങ്ങളിലേക്കു മാറി. വിമതർ കൈയിൽ കിട്ടിയാൽ തന്നെയും കൊലപ്പെടുത്തുമെന്ന് നിസ്റീന് ഉറപ്പായിരുന്നു. രക്ഷപ്പെടാനുള്ള പഴുതുകൾ അവളും തേടി. ഒരു ദിവസം വിമതർ നിസ്റീന്റെ താവളവും പിടിച്ചെടുക്കാൻ മുന്നോട്ടുവന്നു. അപകടം മണത്ത നിസ്റീൻ അവിടെനിന്നു രക്ഷപ്പെടാനുള്ള തയാറെടുപ്പുകൾ നടത്തി. നിസ്റീൻ താമസിച്ചിരുന്ന രണ്ടാം നിലയിലെ മുറിയുടെ ജനാലയിൽനിന്ന് അവൾ താഴേക്കു ചാടി. പ്രത്യേക സൈനിക പരിശീലനം നേടിയിട്ടുള്ളതിനാൽ അവൾ ആ വീഴ്ചയിൽ മരിച്ചില്ലെങ്കിലും വലിയ പരിക്കുകൾ പറ്റി. ആ പരിക്കുമായി അവൾ ഏന്തിയും വലിഞ്ഞുമൊക്കെ പട്ടാള കോന്പൗണ്ടിൽനിന്നു രക്ഷപ്പെട്ടു.
വിമതരുടെ കൈയിൽ
സൈനിക ക്യാന്പിൽനിന്ന് രക്ഷപ്പെട്ട നിസ്റീനു പക്ഷേ അധികദൂരം പോകാനായില്ല. അതിനകം അവൾ വിമതരുടെ കൈയിൽ അകപ്പെട്ടു. എന്തുകൊണ്ടു കിട്ടിയപാടെ അവളെ അവർ കൊലപ്പെടുത്താൻ മുതിർന്നില്ല? മാത്രമല്ല അവൾക്കു വെള്ളവും ഭക്ഷണവും ചികിത്സയും നൽകി. രണ്ടു പോരാളികൾ അവൾക്കു കാവൽനിന്നു. നല്ല പരിചരണവും കൗൺസിലിംഗും അവൾക്ക് ആവശ്യമായിരുന്നു. വിമതരുടെ സഹതാപം നേടിയെടുത്തതോടെ അവളുടെ ജീവനും രക്ഷപ്പെട്ടു. പോരാട്ടങ്ങളും പട്ടാളവേഷവുമൊക്കെ ഉപേക്ഷിച്ച നിസ്റീൻ ഇപ്പോഴും ലിബിയയിൽ സാധാരണ നിലയിൽ ജീവിക്കുന്നു.
തയാറാക്കിയത് - എൻഎം
ഇരയായ പെൺകുട്ടികൾ
03:34 PM Sep 22, 2020 | Deepika.com