തായ്വാൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഞങ്ങൾ ഇറങ്ങിയപ്പോൾ അവിടത്തെ രാത്രി 2.30 ആയിരുന്നു. എന്നാൽ നാലുപാടും കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി പ്രകാശം. എല്ലായിടവും ക്രിസ്മസിന്റേതായ ഒരു പ്രത്യേക പ്രകാശമായിരുന്നു. അപ്പോൾ ക്രിസ്മസിന് ഇനിയും മൂന്നാഴ്ചകൂടിയുണ്ടായിരുന്നു എന്നിട്ടും ഇങ്ങോട്ട് തിരുപിറവി നേരത്തെ എത്തിയതുപോലെയായിരുന്നു. വിവിധ നിറങ്ങളോടുകൂടിയ ക്രിസ്മസ് മരങ്ങൾ ലോബിയിൽ എല്ലായിടത്തും വച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ഇടയിലായി ക്രിസ്മസ് റീത്തുകളും ക്രിസ്മസ്പാപ്പായുടെ രൂപങ്ങളും വച്ച് ആകർഷകമാക്കിയിട്ടുണ്ട്.
നേരം വെളുക്കാറായപ്പോൾ ഞങ്ങൾ ഹോട്ടലിൽ എത്തി. വഴിനീളെയുള്ള വലിയ കടകൾ എല്ലാം നേരം വെളുക്കുവോളം തുറന്നു പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവിടെ ക്രിസ്മസ് കച്ചവടം പൊടിപൊടിക്കാൻ തുടങ്ങി. ക്രിസ്മസ് ആകാൻ ഇനി മൂന്നാഴ്ചകൂടിയുണ്ട്. അപ്പോഴെ ഈ സ്ഥിതിയാണെങ്കിൽ പിന്നെ ക്രിസ്മസിന്റെ സമയത്ത് എന്തായിരിക്കും എന്നു ചിന്തിച്ചുപോയി. ഹോട്ടൽലോബിയിലും മുറ്റത്തും എല്ലാം ക്രിസ്മസ് അലങ്കാരങ്ങളും പൂക്കളും ആണ്. എവിടെ നോക്കിയാലും ഒരു ക്രിസ്മസ് മയം. ഹോട്ടൽ മുറിക്കു മുന്നിൽ ഞങ്ങളെ സ്വീകരിക്കാൻ രണ്ടുപേർ ക്രിസ്മസ് പൂക്കളുമായി നില്പുണ്ടായിരുന്നു. ചൈനീസിലും ഇംഗ്ലീഷിലുമായി അവർ ഞങ്ങളെ സ്വാഗതംചെയ്തു. അതോടൊപ്പംതന്നെ അവരുടെ ഹോട്ടൽ മുറ്റത്ത് ഒരു ഇന്ത്യൻ കൊടി പൊങ്ങി. ഏതൊക്കെ നാട്ടുകാർ ഇവിടെയുണ്ടോ അവരുടെയൊക്കെ കൊടികൾ ഇവിടെ വയ്ക്കാറുണ്ട്. നമ്മൾ ഇറങ്ങുന്നതുവരെ അത് അവിടെ കാണും. ഇതാണ് ഈ ഹോട്ടലിലെ രീതി.
ദിവസങ്ങൾ അടുക്കുംതോറും പുറത്തുള്ള വെട്ടവും വെളിച്ചവും തിരക്കും കൂടിവന്നു. എല്ലാ നാല്കവലകളിലും ക്രിസ്മസ് മരങ്ങൾ സുന്ദര ഡെക്കറേഷൻകൊണ്ട് നിറഞ്ഞു. എല്ലാ പള്ളികളിലും ക്രിസ്മസ് മരങ്ങൾക്കും പുറമേ ക്രിസ്മസ് ഗാനങ്ങൾ മൈക്കിൽക്കൂടി ഒഴുകുവാൻ തുടങ്ങി.
ഇതിനകം കാലാവസ്ഥയും മാറിത്തുടങ്ങി. തണുപ്പിനു ശക്തികൂടി. രാത്രിയിൽ ശക്തമായ തണുത്ത കാറ്റ് അടിക്കുവാൻ തുടങ്ങി. മലമുകളിൽ ഐസ് മഴ കാരണം ആകെ ഒരു വെള്ള കന്പിളി ഇട്ടതുപോലെ ദൂരെനിന്ന് കാണാം. എന്നാൽ ആൾപാർപ്പുള്ള താഴ്വാരങ്ങളിൽ മഞ്ഞില്ല. ഇതൊന്നും അവിടത്തെ ഒരുക്കങ്ങൾക്ക് ഒരു കുറവും വരുത്തിയില്ല.
ഇനി ക്രിസ്മസിന് ഏതാനും ദിവസങ്ങൾ മാത്രം. അപ്പോഴാണ് വീടുകൾ വൃത്തിയാക്കാൻ തുടങ്ങുന്നത്. അതു കഴിഞ്ഞാൽ പിന്നെ വിളക്കുകൾ എല്ലാം തെളിയും അതോടെ എല്ലാ അലങ്കാരങ്ങളും മിന്നിത്തിളങ്ങി പല വീടുകളിലും ഒന്നിലധികം ക്രിസ്മസ് മരങ്ങളും പൂക്കളും തെളിഞ്ഞു. അതുപോലെ വാതിൽ പാളികളിന്മേൽ റീത്തുകളും കാണാൻ തുടങ്ങി. സ്വന്തക്കാർക്കും കൂട്ടുകാർക്കുംവേണ്ടി കരുതിവച്ച സമ്മാനങ്ങൾ എല്ലാം ചുവന്ന വർണക്കടലാസിൽ പൊതിഞ്ഞും തയാറായിക്കഴിഞ്ഞു.
പിന്നത്തെ പരിപാടി പെരുനാളിന് ഇടാനുള്ള പുതുവസ്ത്രം വാങ്ങുക എന്നുള്ളതാണ്. ഇതോടൊപ്പംതന്നെ സദ്യവട്ടങ്ങൾക്കുവേണ്ട സാമാനങ്ങൾ ഓരോന്നായി അതിന്റെ ലിസ്റ്റ് പ്രകാരം വാങ്ങും. മത്സ്യ-മാംസാദികൾക്കായിരിക്കും പ്രാധാന്യം കൂടുതൽ നൽകുക. അന്നത്തെ മെനു വളരെ കേമമായിരിക്കും. പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇങ്ങനെയുള്ള അവസരങ്ങളിൽ ടർക്കി കോഴി നിറച്ചതാണെങ്കിൽ ഇവിടെ താറാവ് പൊള്ളിച്ചതും പൊരിച്ചതുമൊക്കെയായിരിക്കും പ്രാധാന്യം കല്പിക്കുന്നത്.
ക്രിസ്മസ് തലേന്ന് ആരും ഉറങ്ങാറില്ല. എല്ലാ പള്ളികളിൽനിന്നും കാരൾ പാട്ട് ഉയരും. ഇവർ ബാൻഡ് കൊട്ടിക്കൊണ്ട് എല്ലാ വീടുകളിലും ഒന്നു കയറിയിറങ്ങും. ആ സമയത്ത് വൈനും കേക്കും മറ്റു മധുരപലഹാരങ്ങളും ധാരാളമായി വിളന്പും. പിന്നെ പടക്കവും മത്താപ്പും വെടിമരുന്നും എല്ലാം ഉണ്ട്. അങ്ങനെ നോക്കി നോക്കി തായ്വാനിലെ തിരുപിറവി ദിനം ഇതാ തുടങ്ങുകയായി. റോഡ് നിറച്ച് കാറുകൾ, ആളുകളെക്കൊണ്ട് നിറഞ്ഞു.
പുലർച്ചെ കുർബാനയ്ക്കു പോയിവരുന്നവരുടെ തിരക്കാണ്. ഞങ്ങളും അടുത്തുള്ള ഒരു പള്ളിയിൽ പോയി. എന്നാൽ പാട്ടും പ്രാർഥനയും എല്ലാം ചൈനീസിൽ ആയതിനാൽ ഒരു വക മനസിലായില്ല. പള്ളിയിൽനിന്നും ഇറങ്ങാൻനേരം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ക്രിസ്മസ് ആശംസകൾ കൈമാറി. ഇതു പറയുന്നതു രണ്ടുകൈകളുംകൂടി ചേർത്തുപിടിച്ച് തല കുനിച്ച് വളരെ ഭവ്യതയോടെയാണ്. ഞങ്ങളും അതുപോലെ പറഞ്ഞൊപ്പിച്ചു.
അന്നുച്ചയ്ക്ക് ഒരു സദ്യയുണ്ണാൻ ഒരു കൂട്ടർ ഞങ്ങളെ ക്ഷണിച്ചിരുന്നു. ഇവിടെ വരുന്ന ടൂറിസ്റ്റുകളായ അതിഥികളോട് വളരെ കാര്യമായാണ് ഇവർ പെരുമാറുന്നത്. അവിടത്തെ വീട്ടമ്മ ഞങ്ങളെ ഊണുമേശയുടെ അടുത്തേക്കു ക്ഷണിച്ചുകൊണ്ടുപോയി ആദ്യം ഇരുത്തി. പിന്നീട് മറ്റു കുടുംബാംഗങ്ങളും ഇരുന്നു. ഭക്ഷണം വിളന്പുന്നത് ഒരു പ്രത്യേക രീതിയിൽ ആണ്. ഒരു വലിയ സദ്യയ്ക്കും ചുരുങ്ങിയത് 12 വിഭവങ്ങൾ കാണും. ഇവയെല്ലാം ഒന്നിച്ചു മേശപ്പുറത്തു വെക്കാറില്ല. എല്ലാം അതിന്റെ മുറപ്രകാരം ഓരോന്നായി കൊണ്ടുവയ്ക്കും.
എല്ലാം കഴിഞ്ഞ് എഴുന്നേൽക്കുന്പോൾ ഒരു രണ്ടരമണിക്കൂറെങ്കിലുമെടുക്കും. അവസാനം യാത്രപറഞ്ഞിറങ്ങാൻനേരം ഞങ്ങൾക്ക് ഒരു ചുമന്ന സമ്മാനപ്പൊതി തന്നു. അങ്ങനെ ക്രിസ്മസ് ആഘോഷങ്ങൾക്കു വിരാമമിട്ടു. പക്ഷേ, ഇതുകൊണ്ട് അവരുടെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല. കാരണം, ഉടനെതന്നെ അവരുടെ പുതുവത്സര ആഘോഷങ്ങൾ തുടങ്ങും. അങ്ങനെ ഒന്നിനു പുറകെ ഒന്നായി തുടർന്നുകൊണ്ടിരിക്കും. ഇതാണ് തായ്വാൻ ഒരു ഉത്സവങ്ങളുടെ നാടായി മാറിയത്.
അങ്ങനെ അവിടത്തെ സുഖമുള്ള ക്രിസ്മസ് ഓർമകൾ ഈ ഡിസംബറിനെ കൂടുതൽ ഊഷ്മളമാക്കുന്നു.
ഓമന ജേക്കബ്