പത്താംക്ലാസിൽ മൂന്നുതവണ തോറ്റ സമം അശോകന്റെ ജീവിതം, പക്ഷേ, തോറ്റുകൊടുക്കാനുള്ളതായിരുന്നില്ല. അർമാദിച്ച് നടന്നു. ചെറുപ്രായത്തെ ചങ്ങലയ്ക്കിട്ട് മാറ്റൊരു വ്യത്യസ്ത ജീവിതത്തിലേക്കു പറിച്ചുനട്ടു ശരിക്കുള്ള ജീവിതം അതാണെന്നു തിരിച്ചറിയുകയായിരുന്നു അശോകൻ. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ജീവിതത്തിനാണ് അർഥവും വിശാലതയുമുള്ളതെന്ന് തിരിച്ചറിഞ്ഞ നാളുകൾ.
പേരാന്പ്രയിൽനിന്ന് എരവട്ടൂർ വഴിയോ എടവരാടുവഴിയോ അശോകന്റെ വീട്ടിലെത്താം. നിറയെ പച്ചപ്പ് നിറഞ്ഞ നാട്ടുവഴികൾ. നിർത്താതെ പാട്ടുകൾ പൊഴിക്കുന്ന പലതരം കിളികളുടെ ഒച്ച കേട്ട് അവിടെയെത്തുന്നത് അറിയുകയില്ല. പഴയ മാതൃകയിലുള്ള ഒരു കൊച്ച് ഓടിട്ട വീട്. ചുറ്റിലും മരങ്ങളുടെ തണൽ പെരുക്കങ്ങൾ, കിളികൾക്ക് കൂടു വയ്ക്കാൻ പാകത്തിൽ കെട്ടിത്തൂക്കിയ കിളിക്കൂടുകൾ. ഒരു നിമിഷം ആരും നോക്കിനിന്നു പോകുന്ന കാഴ്ചകൾ. വിരുന്നുകാർക്ക് മോരുംവെള്ളമോ, ശർക്കരയിട്ട കാപ്പിയോ ലഭിക്കും. ഭക്ഷണം കഴിച്ചില്ലെങ്കിൽ ലളിതമായ പ്രകൃതി ഭക്ഷണവും തയ്യാർ. ഒന്നിനും നിർബന്ധിക്കില്ല. അശോകന്റെ രീതിയാണത്.
കുടുംബം
അടിയുറച്ച കമ്യൂണിസ്റ്റുകാരൻ കുമാരൻ നായരുടെ മകനായിട്ടാണ് അശോകൻ സമത്തിന്റെ ജനനം. പാർട്ടി പിളർന്നതോടെ കമ്യൂണിസ്റ്റ് പാർട്ടി വിട്ട് തികച്ചും ഒറ്റപ്പെട്ട ജീവിതമായി അയാളുടേത്. ടൂർ ആന്റ് ഡൈ വിദഗ്ധനായിരുന്ന അച്ഛന്റെ പ്രവർത്തന മണ്ഡലം മുംബൈയായിരുന്നു. മുംബൈയിൽ നിന്നും നാട്ടിലെത്തി ഒരു മിനി ഇൻഡസ്ട്രീസ് തുടങ്ങി. മകൻ പത്താംതരം തോറ്റതോടെ വീട്ടിൽ ഒറ്റയ്ക്കിരുന്ന് പ്രകൃതിയെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ആലോചന തുടങ്ങി. പറന്പിൽ വെറുതെ നടക്കുന്പോൾ ആളുകൾ ഭ്രാന്തനെന്ന് പറഞ്ഞ് കളിയാക്കി. പത്താം തരം എന്തുകൊണ്ട് മൂന്നുതവണ തോറ്റെന്ന് ആരെങ്കിലും ചോദിച്ചാൽ അശോകന്റെ കൈയിലതിന് വ്യക്തമായ ഉത്തരമുണ്ട്. ലളിതമാണ് ആ ഉത്തരം. അവർ ചോദിച്ചതൊന്നും എനിക്കറിയില്ലായിരുന്നു. എനിക്കറിയുന്നതൊന്നും അവർ ചോദിക്കുകയും ചെയ്യില്ലായിരുന്നു.
ജീവിതം ജീവിച്ചുതന്നെ തീർക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കാൻ അശോകന് പത്താം തരം പാസ്സാവേണ്ടി വന്നില്ല. പ്രതിസന്ധികളും കടങ്ങളും പെരുകിയപ്പോൾ അച്ഛന്റെ ഇൻഡസ്ട്രിയലിലേക്ക് അവനും കടന്നു. അതിനിടെ വിവാഹം ചെയ്തു. പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. അതോടെ ജീവിതഭാരം കൂടി. ഭാര്യ അജിതയുടെ തുണ ജീവിതം പിടിച്ചുനിൽക്കാൻ പ്രാപ്തിയേകി. അപ്പോഴെല്ലാം തന്റെ അകമേ ചുരമാന്തുന്ന അർത്ഥമില്ലായ്മയെക്കുറിച്ച് അയാൾ തീർത്തും ബോധവാനായിരുന്നു. ജീവിതത്തിൽ ഒരു തിരുത്ത് വേണമെന്നുറച്ചത് അങ്ങനെയാണ്.
മൗനവും ധ്യാനവും
ജീവിതത്തെക്കുറിച്ചുള്ള ചില സന്ദേഹങ്ങളിൽ പെട്ട് ഉഴറിയ മനസുമായി നാലുവർഷക്കാലമാണ് അശോകൻ മൗനത്തിലും ധ്യാനത്തിലുമായി കഴിഞ്ഞത്. ഒരിക്കൽ ഒരു ഉൾവിളി പോലെ സമം എന്ന ആശയത്തിലേക്ക് അശോകൻ എത്തിപ്പെട്ടു. ഇന്ന് കാണുന്ന ജീവിതചര്യകൾ കൊണ്ട് മനുഷ്യന് ആരോഗ്യവും സമാധാനവും നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ് വലിയതായിരുന്നു. അനാവശ്യം ആവശ്യം അത്യാവശ്യം എന്ന ബോധ്യം വലിയ പാഠങ്ങൾ നൽകി.
നാം ജീവിതത്തിൽ ചെലവഴിക്കുന്ന സമയത്തിന്റെ 90 ശതമാനവും പാഴായി പോകുന്നതായി കണ്ടെത്തി വെറും 10 ശതമാനം കൊണ്ട് മാത്രം ഒരാൾക്ക് തന്റെ കുടുംബത്തിനു വേണ്ടി ജീവിക്കാൻ കഴിയും. 90 ശതമാനം ധനം ഉണ്ടാക്കാനും അത് വർദ്ധിപ്പിക്കാനും തന്റെ സമയവും ആരോഗ്യവും ചെലവഴിക്കേണ്ടതില്ലെന്നാണ് അശോകൻ പറയുന്നത്. ആ മിച്ചസമയം പ്രകൃതിയോടൊത്ത് കഴിയുക എന്ന ധീരമായ നിലപാടാണ് അശോകൻ എടുത്തതും അതൊരു വഴിത്തിരിവായി മാറിയതും. പ്രകൃതിയിൽ നിന്നും അത്യാവശ്യത്തിനു മാത്രമെടുത്ത് അതിലേറെ തിരിച്ചുനൽകിയുള്ള ജീവിതമാണ് അശോകന്റേത്.
തുറന്നുവച്ച വാതിലുകൾ
അശോക് കുമാർ ആഷോ സമം എന്ന പേര് സ്വീകരിച്ചത് യാദൃഛികമല്ല. ആ വീടിന്റെ വാതിലുകൾ തുറന്നുവച്ചതാണിന്ന്. ആർക്കും എപ്പോഴും വരാം, ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാം, മനസിന്റെ അതിരുകൾക്ക് താക്കോൽ വേണ്ടെന്ന് അശോക് കുമാർ പറയും. സമമെന്ന സമഭാവനയുടെ വിശാലമായ ലോകമാണത്. ആത്മീയവും ഭൗതികവുമായ കാര്യങ്ങൾ രണ്ടല്ലെന്ന ജൈവിക അനുഭൂതിയുടെ വിളനിലമാണ് അശോക് കുമാറിന്റെ കൃഷിത്തോട്ടങ്ങൾ. അവിടെ വിളയാത്തത് ഒന്നുമില്ല.
സമം ഇന്ന് പ്രകൃതിയെ നോവിക്കാതെ ജീവിക്കാനുള്ള ഒരു പരിശീലന കേന്ദ്രമായി വളർന്നിട്ടുണ്ട്. ‘സ്നേഹാക്ഷരങ്ങൾ’ എന്ന പേരിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഇവിടെ ക്ലാസുകൾ സജീവമാണ്. നാം മറന്നുപോയ മണ്ണ്, മനസ്സിൽ നിന്നും കുടിയൊഴിക്കപ്പെട്ട കൃഷി അറിവുകൾ, പാരസ്പര്യത്തിന്റെയും സ്നേഹത്തിന്റെയും മൂല്യങ്ങൾ എന്നിവയെല്ലാം ഈ വീട്ടിൽ പഠിപ്പിക്കുന്നുണ്ട്.
പരിശീലനത്തിനായി കുട്ടികളെ പല ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. സ്കൂൾ തുറക്കുന്നതിനു മുന്പുള്ള നാളുകൾ കുട്ടികളുടെ ആവശ്യങ്ങൾ അദ്ദേഹം ചോദിച്ചറിയും. ബാഗ്, കുട, പുസ്തകം, പെൻസിൽ, നോട്ട് പുസ്തകം എന്നിങ്ങനെ നീളുമത്. ഈ പട്ടികയിൽ നിന്ന് ബാഗ്, പുസ്തകം, കുട എന്നിങ്ങനെ തരംതിരിച്ച് ഇവയിൽ വീണ്ടും നന്നാക്കി ഉപയോഗിക്കുന്നവയെ കാണിച്ചുകൊടുക്കും. അവ എങ്ങനെയെല്ലാം വീണ്ടും ഉപയോഗപ്രദമാക്കാം എന്ന് കാണിച്ചുകൊടുക്കും. കുട്ടികൾ അത് മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്പോൾ ആവശ്യങ്ങളുടെ പട്ടിക ചുരുങ്ങും. സാവകാശം കുട്ടികൾ പരിസ്ഥിതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ബോധവാന്മാരാകും. അനാവശ്യങ്ങൾ കുറയ്ക്കാനും ആവശ്യങ്ങൾ പരിമിതപ്പെടുത്താനും അവർ പഠിക്കുന്നു. വിദ്യാലയങ്ങളിൽ നിന്നോ നമ്മുടെ വീടുകളിൽ നിന്നോ ഒരു കുട്ടിക്ക് പകർന്നുകിട്ടാത്ത ലളിതമായ അറിവിന്റെ ലോകം അവന്റെ മുന്പിൽ തുറന്നുകൊടുക്കുന്നു. ഇതിനോടൊപ്പം തന്നെ സമത്തിൽ രസകരമായ മറ്റു ക്യാന്പുകളും നടത്തിവരാറുണ്ട്. കുരുത്തോല അലങ്കാരങ്ങൾ, കൈവേല കളരികൾ, സംരംഭകത്വ കളരികൾ എന്നിവയാണവ. എല്ലാം പ്രകൃതിക്ക് അനുഗുണമായി മാത്രം.
സമത്തിന്റെ തത്വചിന്ത
മനുഷ്യനെ ഒരു ആർത്തിയുള്ള മൃഗമായിട്ടാണ് അശോക് കുമാർ കാണുന്നത്. താൻ ചെയ്യുന്ന ശരികൾ മറ്റുള്ളവർക്ക് തെറ്റായി തോന്നുന്ന ഈ കാലത്ത് അവയെ തിരുത്താതെ തന്നെ സ്വയം തിരുത്തിക്കൊണ്ടിരിക്കുകയാണ് അശോകൻ. സ്വാർത്ഥതയുടെ ഓട്ടമത്സരത്തിൽ പങ്കെടുക്കാതെ അരികെ മാറി നിന്ന് തന്റേതാണ് ശരിയെന്ന് പറയുന്ന ചങ്കൂറ്റം. കോടാനുകോടി നക്ഷത്ര സമൂഹങ്ങളിൽ ഒന്നായ ഭൂമിയിൽ മനുഷ്യൻ കാണിക്കുന്ന കോപ്രായങ്ങളെ ഇയാൾ ഒരു ചെറുചിരിയോടെ നോക്കിക്കാണുന്നു. ചെറിയ ശരീരത്തിലെ ചെറിയ മനസിൽ ഇവയെല്ലാം ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മനുഷ്യന് വാതിലുകളുടെ ആവശ്യമില്ലെന്ന് അശോകൻ പറയും. ഒരാൾ ശ്വസിച്ചുവിടുന്ന വായു മറ്റൊരാളിലൂടെ വീണ്ടും ശരീരത്തിലേക്ക് കടക്കുകയാണല്ലോ ചെയ്യുന്നത്. അപ്പോൾ ഞാനെന്നും എന്റേതെന്നുമുള്ള ബിംബങ്ങൾക്ക് പ്രസക്തി എന്തെന്ന് അശോക് ചോദിക്കുന്നു. ഈ പ്രപഞ്ചത്തിലെ സർവ്വ ജീവജാലങ്ങൾക്കും ഒരേ ശരീരവും ജീവനുമാണെന്ന ചിന്തയാണ് സമം മുന്നോട്ടു വയ്ക്കുന്നത്. ആ ചിന്ത യാഥാർഥ്യമാക്കി വിട്ടാൽ ചോര ചിന്തലുകൾക്ക് പ്രസക്തിയില്ലെന്ന് മനസ്സിലാവും. ഭൂമിയിലെ അചേതനവും സചേതനവുമായ എല്ലാറ്റിനും ഒരു കണ്ണിയിലെ തുടർച്ചയായി പദം കാണുന്നു.
കുട്ടികളാണ് താരങ്ങൾ
ഇന്നത്തെ തലമുറ വെറും ഫോട്ടോസ്റ്റാറ്റ് മെഷീനുകളായി മാറിക്കഴിഞ്ഞെന്ന് സമം അശോക് കുമാർ പരിതപിക്കുന്നു. വിരലുകൾ കൊണ്ട് മായാജാലം കാണിക്കേണ്ടവർ, മൊബൈൽ പാഡിൽ കുത്തി രസിക്കുന്നവരായി മാറി. അവരിൽ പ്രകൃതിവീര്യത്തിന്റെ വിത്തുകൾ പാകാൻ അദ്ദേഹം തന്റെ ക്ലാസുകളിൽ ശ്രമിക്കാറുണ്ട്. കുട്ടികളെ പ്രകൃതിയോട് അടുപ്പിക്കാൻ കുരുത്തോല കൊണ്ട് വിവിധങ്ങളായ വസ്തുക്കൾ ഉണ്ടാക്കാൻ പഠിപ്പിക്കുന്നു. അതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ കഴിയുമെന്ന് സമം പ്രതീക്ഷിക്കുന്നു. നല്ല മനുഷ്യരായി കുട്ടികളെ പഠിപ്പിക്കാൻ കഴിഞ്ഞാൽ അതിൽപരം ആനന്ദം വേറെയെന്തുണ്ടെന്ന് ഈ മനുഷ്യൻ നിഷ്കളങ്കതയോടെ ചോദിക്കും. ആർത്തി മൂത്ത മനുഷ്യരൂപങ്ങളായി കുട്ടികളെ മാറ്റിത്തീർക്കാതെ അവർക്ക് സ്വസ്ഥമായ കിരീടം കണ്ടെത്തുകയാണ് വിദ്യാഭ്യാസത്തിലൂടെ ചെയ്യേണ്ടതെന്ന് ചുരുക്കം. സമം ചെയ്യുന്നത് അതാണ്.
സമം വളരുകയാണ്
സമത്തിന് ഇന്ന് തിരക്കൊഴിഞ്ഞ നേരമില്ല. വിദേശ രാജ്യങ്ങളിൽ നിന്നുപോലും ഇവിടേക്ക് ആളുകൾ വരുന്നു; കാര്യങ്ങൾ പഠിക്കുന്നു. അശോകിന്റെ "തലതിരിഞ്ഞ’ ആശയങ്ങൾ കേട്ട് നിറഞ്ഞ മനസോടെ തിരിച്ചുപോകുന്നു. കേരളമൊട്ടുക്കും ഓടിനടന്ന് ഈ മെലിഞ്ഞ മനുഷ്യൻ ക്ലാസുകളെടുത്ത് ഒരു തലമുറയെ പാകപ്പെടുത്തിയെടുക്കാൻ പെടാപ്പാടു പെടുകയാണ്. ഒന്നും പ്രതിഫലം ആഗ്രഹിച്ചല്ല, വീട്ടിൽ വരുന്നവർക്ക് തണുത്ത മോരിൻ വെള്ളമോ, ശർക്കരക്കാപ്പിയോ നൽകുന്നതോടൊപ്പം വൃക്ഷതൈകളും നൽകും. അവ പൂവിട്ട് കായ്ക്കുന്നതിനോളം ആനന്ദം അയാൾക്ക് മറ്റെന്തുണ്ട്.
അബ്ദുല്ല പേരാന്പ്ര