ലണ്ടൻ: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്നുനിർമാണ കന്പനി അസ്ട്രസെനെക്ക കോവിഡ്-19 ചികിത്സയ്ക്കും പ്രതിരോധത്തിനും ഉപയോഗിക്കാൻ സാധിക്കുന്ന ആന്റിബോഡി മരുന്ന് വികസിപ്പിച്ചു. മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാൻ തുടങ്ങിയതായി കന്പനി ഇന്നലെ അറിയിച്ചു. എഇസെഡ്ഡി7442 എന്നു പേരിട്ടിരിക്കുന്ന മരുന്നിനു കോവിഡിനെ പ്രതിരോധിക്കാനും രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കാനും സാധിക്കുമെന്നാണു കന്പനിയുടെ വാദം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന്റെ നിർമാണ പങ്കാളിയാണ് കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ്-സ്വീഡിഷ് കന്പനിയായ അസ്ട്രസെനെക്ക.
കോവിഡ്-19 പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള മോണോക്ലോണൽ ആന്റിബോഡി സംയുക്തത്തിന്റെ പരീക്ഷണം പുതിയ നാഴികക്കല്ലാണെന്ന് അസ്ട്രസെനെക്ക ബയോഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മേനി പാൻഗലോസ് പറഞ്ഞു.
18 നും 55 നും ഇടയിൽ പ്രയമുള്ള 48 പേർക്കു മരുന്ന് നൽകിയാണു പരീക്ഷണം നടത്തുക. എൻസിടി04507256 എന്നു പേരിട്ടിരിക്കുന്ന പരീക്ഷണം യുകെയിലാണ് നടക്കുന്നത്. അമേരിക്കയുടെ പ്രതിരോധവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ധനസഹായത്തോടെയാണു കന്പനി മരുന്ന് പരീക്ഷണം നടത്തുന്നത്.
കോവിഡ് മരുന്ന്; യുകെയിൽ പരീക്ഷണം തുടങ്ങി
03:41 PM Aug 26, 2020 | Deepika.com