കോവിഡ് കാലത്ത് കൂടുതല്‍ സമയം വീട്ടില്‍ കഴിയുമ്പോള്‍ മൂന്ന് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി അറിയണം.
(എ) ഭക്ഷണം കൂടുതല്‍ കഴിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുക
(ബി) വ്യായാമവും ആഹാരക്രമീകരണവും ഇല്ലാതെ വണ്ണം വയ്ക്കുക
(സി) വിഷാദവാനായിത്തീരുക.
ഇതു മൂന്നും ഗൗരവമുള്ള വിഷയങ്ങളാണ്. ഇവയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു പറയാം.
(എ) നമ്മുടെ ശരീരം ഒരു വാഷിംഗ് മെഷീനാണെന്ന് സങ്കല്‍പ്പിക്കുക. മുന്‍പ് ഒരു നേരം 6 ബെഡ് ഷീറ്റ് കഴുകിത്തരാനുള്ള ശേഷി അതിനുണ്ടായിരുന്നു. അങ്ങനെ 3 നേരമായി ഒരു ദിവസം കൊണ്ട് 18 ഷീറ്റുകള്‍ അത് കഴുകും.
പക്ഷെ, ഇപ്പോള്‍ ചെറിയ വ്യത്യാസമുണ്ട്. ഒരു നേരം 3 ഷീറ്റ് കഴുകിത്തരാനേ അതിന് കഴിയു. എന്നാല്‍ ഒരു ദിവസത്തെ മൊത്തം ശേഷിക്ക് കുറവൊന്നുമില്ല. 18 തന്നെ. അതുകൊണ്ട് നേരത്തെ ഉണ്ടായിരുന്നതിന്റെ പകുതി, ഒരു നേരം 3 ഷീറ്റ് വീതം 6 നേരമായി കഴുകിയാല്‍ കാര്യങ്ങള്‍ സുഗമമായി നടന്നുപോകും. പ്രമേഹബാധിതരുടെ കാര്യം ഏതാണ്ട് ഇതിന് സമാനമാണ്.
നേരത്തെ 3 നേരം വയറു നിറച്ച് ആഹാരം കഴിച്ചിരുന്ന ആളായിരുന്നു. പക്ഷെ ഇപ്പോള്‍ അതുപോലെ കഴിച്ചാല്‍ പ്രമേഹം വര്‍ധിക്കും. എന്തെന്നാല്‍, ശരീരത്തിലെ കോശങ്ങള്‍ക്കു പഴയതു പോലെ ഒരു നേരം കഴിച്ചിരുന്ന അത്രയും അളവ് ഭക്ഷണം ഒറ്റനേരം കൊണ്ട് ദഹിപ്പിക്കാന്‍ കഴിയുന്നില്ല.
പക്ഷേ, അല്പം സാവകാശം കൊടുത്താല്‍ മുഴുവന്‍ ഭക്ഷണവും ദഹിക്കും. അതുകൊണ്ട് 3 നേരമായി കഴിച്ചിരുന്ന ഭക്ഷണം 6 പ്രാവശ്യമായി കഴിക്കുക എന്നതാണു പരിഹാരം.
ഭക്ഷണത്തിലെ ധാന്യങ്ങളുടെ അളവാണ് പ്രധാനമായും കുറയ്ക്കേണ്ടത്. അത് അരിയായാലും ഗോതമ്പായാലും അളവില്‍ കുറയ്ക്കുക. ധാന്യങ്ങളുടെ അളവ് കുറയ്ക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് മാത്രമല്ല, അമിതവണ്ണമുണ്ടാകാനുള്ള സാധ്യതും കുറയും. അമിതമായി കഴിക്കുന്ന ധാന്യങ്ങളിലെ അന്നജമാണു കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നത്.
ധാന്യങ്ങളിലെ അന്നജം പെട്ടെന്ന് ശരീരത്തിലേക്ക് കയറി രക്തത്തിലെ ഗ്ലൂക്കോസ് ഉയരാതിരിക്കാന്‍ ഒരു സൂത്രമുണ്ട്. നാരുകളുള്ള ഭഷ്യവസ്തുക്കള്‍, പ്രധാനമായും പച്ചക്കറികളും ഇലക്കറികളും ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക എന്നതാണത്. അവ കുടലുകളില്‍ നിന്ന് അന്നജം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പ്രകിയയുടെ വേഗം കുറയ്ക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു.
(ബി) പ്രമേഹബാധിതര്‍ ദിവസവും കുറഞ്ഞത് 30 മിനിട്ടെങ്കിലും നടക്കണം. ഒരുമിച്ചു 30 മിനിറ്റ് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ രാവിലെ 15 മിനിട്ടും വൈകുന്നേരം 15 മിനിട്ടുമായും നടക്കുക. ഇതിനോടൊപ്പം വീട്ടിനുള്ളില്‍ വെച്ചുതന്നെ ചെയ്യാവുന്ന വ്യായാമ
മുറകളും ചെയ്യാം. പറഞ്ഞുവന്നത് വ്യായാമം പതിവായി ചെയ്തിരുന്നവര്‍ അത് മുടങ്ങാതെ ചെയ്യണം എന്നാണ്. എന്നാല്‍ ‘കൊറോണ കാലമല്ലേ, കുറച്ച് വ്യായാമം ആയിക്കളയാം’ എന്ന് കരുതി വ്യായാമം ആദ്യമായി തുടങ്ങുന്നവര്‍ നിങ്ങളുടെ ഡോക്ടറുമായി അക്കാര്യം സംസാരിക്കുന്നതാവും അഭികാമ്യം.
വിഷാദവും പ്രമേഹവും ഒത്തുചേരുന്പോൾ സംഭവിക്കുന്നതിനെക്കുറിച്ച് നാളെ...
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജി. ആർ. സന്തോഷ് കുമാർ,
ആരോഗ്യകേരളം, വയനാട്
കോവിഡ്കാലത്ത് വീട്ടിലിരിക്കുന്പോൾ മൂന്നു പ്രശ്നങ്ങൾ..!
03:07 PM Aug 25, 2020 | Deepika.com