മാരകരോഗത്തിന്റെയും തീരാവേദനയുടെയും പിടിയിലകപ്പെട്ട വത്സല സഹോദരങ്ങൾ നമ്മുടെ ശ്രദ്ധയും ശുശ്രൂഷയും അർഹിക്കുന്നവരാണ്. ദീർഘക്ഷമയോടെയും കാരുണ്യത്തോടെയും അവരെ സമീപിക്കുന്നത് അനുഗൃഹീതമായ പ്രവൃത്തിതന്നെ.
എന്നാൽ നമ്മുടെ സമൂഹത്തിൽ, ചെറുതും വലുതുമായ ശാരീരികാസ്വസ്ഥതകളാൽ വലയുന്പോൾ താൻ രോഗിയാണെന്നുള്ള ചിന്തമാത്രം മനസിൽ പേറിനടക്കുന്ന ഏറെപ്പേരെ കാണാം. തങ്ങൾക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന മട്ടിൽ അവരുടെ നടപ്പിലും എടുപ്പിലും വാക്കിലും നോക്കിലും രോഗസാന്നിധ്യം നിറഞ്ഞുനിൽക്കും. എന്താ സുഖമല്ലേ എന്ന് ഒരാൾ ലോഹ്യം ചോദിച്ചുപോയാൽ ഉടൻ അഴിക്കുകയായി തന്റെ അസ്വസ്ഥതകളുടെ അന്തമില്ലാത്ത ആവലാതികൾ. പരിഹാരം നിർദേശിക്കാനോ മരുന്നു മാറ്റിക്കുറിക്കാനോ കഴിവില്ലാത്ത ശ്രോതാവിനോടു ഞാൻ അവശതകൾ ആവേശത്തോടെ വിശദമായി വിവരിക്കുന്നത് പക്വതയില്ലായ്മയുടെ ലക്ഷണമല്ലേ?
സ്നേഹമുള്ളവർക്കും തൊട്ടടുത്ത ബന്ധുക്കൾക്കും കടമപ്പെട്ടവർക്കും അറിയാം തന്റെ രോഗാവസ്ഥ. അവരോട് വീണ്ടും വീണ്ടും പറയേണ്ടതില്ല. സന്ദർശകരാകട്ടെ ഔപചാരികതയുടെ പേരിലും ജിജ്ഞാസമൂലവും ആയിരിക്കും വിവരം തിരക്കുന്നത്. അവരുടെ സഹതാപം പിടിച്ചുപറ്റാൻ വിരസമായ വിവരണം ആവർത്തിച്ചുകൊണ്ടിരുന്നാൽ അലോസരമാകും.
ആവലാതിക്കാർ മനസിലാക്കണം തങ്ങളുടെ ചുറ്റും ഉള്ളവരിൽ ഭൂരിഭാഗവും ഏതെങ്കിലും ശാരീരികവ്യഥകൾ അനുഭവിക്കുന്നവരാണെന്ന്. രോഗവിവരങ്ങൾ പല പ്രാവശ്യം കേൾക്കാൻ അവർ തത്പരരല്ല.
രാവും പകലും തങ്ങളെപ്പറ്റി മാത്രം ചിന്തിക്കാതിരിക്കാനും ദൈവത്തിൽ ആശ്രയിക്കാനുമുള്ള തയാറെടുപ്പിന് കൊച്ചുന്നാൾതൊട്ടേ പരിശീലനം നേടാം, കൊടുക്കാം.
സിസിലിയാΩ
പെരുബ്ബനാനി
ഫോൺ: 9447168669
അറിയൂ ഞാനും ഒരു രോഗിയാണ്
02:10 AM Dec 08, 2019 | Deepika.com