കൊറോണ വൈറസിനെതിരേ ഏറ്റവും ജാഗ്രത പുലര്ത്തേണ്ടവരില് ഒരു വിഭാഗമാണു പ്രമേഹബാധിതര്‍. കോവിഡ് 19 പ്രധാനമായും ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു അണുബാധയാണ്. എല്ലാവിധ ശ്വാസകോശ അണുബാധകളും (അവ ബാക്ടീരിയ മൂലമാകട്ടെ, വൈറസ് മൂലമാകട്ടെ) പ്രമേഹമുള്ള വ്യക്തികളില്‍ സങ്കീര്‍ണമായ അവസ്ഥയിലേക്ക് എത്തിച്ചേരാം. എച്ച്1 എൻ 1 അണുബാധയും ക്ഷയരോഗവും പ്രമേഹമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കണ്ടുവരുന്നത് എല്ലാവരും അറിവുള്ള കാര്യമാണ്. അങ്ങനെ തന്നെയാണ് കോവിഡും.
പേടിപ്പിക്കാനല്ല...
കോവിഡ് 19 എങ്ങനെയാണ് പ്രമേഹ ബാധിതരില്‍ സങ്കീര്‍ണ്ണമായി തീരുന്നത്? എങ്ങനെയാണ് അത്തരം ഒരവസ്ഥയിലേക്ക് പോകാതെ സ്വയം സംരക്ഷിക്കാന്‍ കഴിയുന്നത്? എന്നിവയാണ് ഈ കുറിപ്പില്‍ വിശദീകരിക്കുന്നത്. ആരെയും പേടിപ്പിക്കാന്‍ വേണ്ടിയല്ല ഈ വിവരങ്ങള്‍ നല്‍കുന്നത് എന്ന് ആദ്യം തന്നെ പറയട്ടെ. മറിച്ച് കാര്യങ്ങള്‍ ശരിയായി മനസിലാക്കിയാല്‍ കോവിഡ് രോഗസംക്രമണത്തെ കൃത്യതയോടെ നമുക്ക് നേരിടാന്‍ കഴിയും എന്നാതാണ് ഈ എഴുത്തിന്റെ പിന്നിലെ ഉദ്ദേശം.
രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല
കൊവിഡ് 19 പിടിപെടുന്നത് പ്രധാനമായും കഫകണികകളിലൂടെയും വായുവില്‍ തങ്ങിനില്ക്കാന് ശേഷിയുള്ള വൈറസ് കണങ്ങളിലൂടെയുമാണ്. രോഗമുള്ള ഒരു വ്യക്തിയില്‍ നിന്നാണ് അവ പുറത്തേക്ക് വരുന്നത്. വൈറസ് ഒരാളിന്റെ ശരീരത്തില്‍ കടന്നാല്‍ 6 മുതല്‍ 8 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.
ചിലപ്പോള്‍ ഇത് 13 ദിവസം വരെയാകാം. പക്ഷേ, രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 2-3 ദിവസം മുന്‍പ് മുതല്‍ തന്നെ വൈറസ് ആ വ്യക്തിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകര്‍ന്നു തുടങ്ങും. മാത്രമല്ല ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ തന്നെ ഉണ്ടാകണമെന്നില്ല. അവസാനം പറഞ്ഞ രണ്ടു കാര്യങ്ങള്‍ കൊവിഡ് 19 ന്റെ സവിശേഷതകളാണ്. രോഗപ്രതിരോധത്തെ ബുദ്ധിമുട്ടിലാക്കുന്ന വിഷയങ്ങളുമാണ്. എങ്കിലും 80% ആളുകളിലും ലഘുമായ രോഗം
മാത്രമായിരിക്കും കൊറോണ വൈറസ് ഉണ്ടാക്കുക എന്നത് ആശ്വാസകരമായ കാര്യമാണെന്നും ഓര്‍ക്കണം.
ശ്വാസംമുട്ടൽ
ഈ സമയത്ത് കൊവിഡിനെയും പ്രമേഹത്തെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചില കണക്കുകള്‍ കൂടി നാം അറിഞ്ഞിരിക്കണം. പനി, ചുമ, ദേഹംവേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് കൊവിഡിന്റെ പ്രധാന രോഗലക്ഷണങ്ങള്‍ എന്നറിയാമല്ലോ. ശ്വാസംമുട്ടല്‍ ഗൗരവമേറിയ രോഗലക്ഷണമാണ്. ഇത്തരം രോഗികള്‍ക്ക് പ്രത്യേക ആശുപത്രി ചികിത്സ/തീവ്രപരിചരണം ആവശ്യമായി വരും. ഇങ്ങനെ ആശുപത്രി ചികിത്സ വേണ്ടിവരുന്നവരില്‍ ശ്രദ്ധേയമായ ഒരു വിഭാഗം പ്രമേഹബാധിതരായിരിക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത്, കൊവിഡ് ഗുരുതരമായി തീരുന്നവരില്‍ 16 മുതല്‍ 20% വരെ പ്രമേഹമുള്ള
വരായിരിക്കും.
ഇനി കൊവിഡ് ഗുരുതരമായി തീര്‍ന്ന് ഐസിയുവിലേക്ക് പോകുന്നവരുടെ കണക്കെടുക്കാം. പ്രമേഹം ഇല്ലാത്തവരേക്കാള്‍ രണ്ട് ഇരട്ടിയോളം പ്രമേഹബാധിതര്‍ കൊവിഡ് മൂര്‍ച്ഛിച്ച് ഐസിയുവില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നു. മരിക്കുന്നവരുടെ കണക്കെടുത്താല്‍ പ്രമേഹം ഇല്ലാത്തവരേക്കാള്‍ മൂന്നിരട്ടിയോളം പ്രമേഹ ബാധിതര്‍ കോവിഡ് മൂലം മരണമടയുന്നു.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജി. ആർ. സന്തോഷ് കുമാർ,
ആരോഗ്യകേരളം, വയനാട്
കാര്യങ്ങൾ അറിഞ്ഞ് കോവിഡിനെ കൃത്യതയോടെ നേരിടാം
03:11 PM Aug 21, 2020 | Deepika.com