മിസ്സി ഫാൽകോ എന്ന കള്ളപ്പേരിൽ ഒരു സ്ത്രീ ഒരു കൊലപാതകിക്ക് ഫേസ്ബുക്കിൽ അയച്ച സന്ദേശമാണിത്. ഹേയ് താങ്ക്സ്.. നിങ്ങളെപ്പോലെ ലക്ഷത്തിൽ ഒരാളേ ഉണ്ടാകൂ... - മിസിയെ പുകഴ്ത്തിക്കൊണ്ട് അയാൾ വീണ്ടും മറുപടിയയച്ചു.
എന്തിനാവും ആ സ്ത്രീ ഒരു കൊലപാതകിയാണ് അയാളെന്ന് അറിഞ്ഞുകൊണ്ടും വ്യാജപ്പേരിൽ ഇങ്ങനെയൊരു മെസേജ് അയച്ച് സൗഹൃദത്തിനു ശ്രമിച്ചത്! ലിഹാൻ സെർജിസണ് എന്ന ആ ബ്രിട്ടീഷുകാരിക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ഭൂഖണ്ഡങ്ങൾക്കപ്പുറത്തിരുന്ന് തന്നോടു സംസാരിക്കുന്നത് തന്റെ അമ്മായിയെ കൊന്ന ആൻഡ്രൂ എൻദ്ലൊവു ആണെന്ന് അവർക്കറിയാമായിരുന്നു.
സംഭവകഥ ഇങ്ങനെ...
ക്രിസ്റ്റീൻ റോബിൻസണ്‍ എന്ന 59കാരി ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിനു വടക്കുള്ള നഗരത്തിൽ ഒരു ആഡംബര റിസോർട്ട് നടത്തുകയായിരുന്നു. ലിഹാനിന്റെ അമ്മായിയായ ക്രിസ്റ്റീൻ മുന്‍പ് അധ്യാപികയായിരുന്നു. റിസോർട്ടിലെ ജീവനക്കാർക്കു ശന്പളം കൊടുക്കാനായി 3,500 യൂറോ എടുത്തു വരുന്നതിനിടെ 2014 ജൂലൈയിൽ അവർ ആക്രമിക്കപ്പെട്ടു. ക്രൂരമായ പീഡനത്തിന് ഇരയായ ശേഷം അക്രമി അവരെ കുത്തിക്കൊന്നു.
തോട്ടക്കാരനായ ആൻഡ്രൂ എൻദ്ലൊവു എന്ന മുപ്പതുകാരനായിരുന്നു കൊലപാതകി. സംഭവത്തിനുശേഷം പൊലീസിനു പിടികൊടുക്കാതെ അയാൾ സിംബാബ്വേയിലേക്കു കടന്നു. വർഷങ്ങൾക്കുശേഷം അയാൾ ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തി ഒളിവിൽ കഴിയുകയാണെന്ന് ക്രിസ്റ്റീനിന്റെ അനന്തരവളായ ലിഹാൻ മനസിലാക്കിയതാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാക്കിയത്.
ശേഷം ഫേസ്ബുക്കിൽ
ക്രിസ്റ്റീൻ കൊല്ലപ്പെട്ടശേഷം കഠിനമായ മാനസിക പ്രയാസത്തിലായിരുന്നു ലിഹാൻ., അന്വേഷണം എങ്ങുമെത്താത്തതിൽ അതീവ ദുഖിതയും. ദക്ഷിണാഫ്രിക്കയിൽനിന്നു മുങ്ങിയ ആൻഡ്രൂവിനെ സ്വന്തം നിലയിൽ അന്വേഷിച്ചു കണ്ടെത്താൻ അവർ തീരുമാനിച്ചത് അങ്ങനെയാണ്.
മിസി ഫാൽകോ എന്ന പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഫേസ്ബുക്കിലുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ഒരു വിമാനജോലിക്കാരിയെന്ന് സ്വയം വിശേഷിപ്പിച്ചു. ജീവിതത്തെയും അതിലെ സാഹസികതകളെയും ഇഷ്ടപ്പെടുന്ന 31കാരിയായി പരിചയപ്പെടുത്തുന്ന പ്രൊഫൈലിൽ ചിത്രങ്ങളും ചേർത്തു. ആൻഡ്രൂവിനെ ഫേസ്ബുക്കിൽ കണ്ടെത്തി അയാളുടെ ഓണ്‍ലൈൻ സുഹൃത്തുക്കളെ ആദ്യം തന്റെ ലിസ്റ്റിൽ ചേർത്ത ലിഹാൻ പതിയെ അയാൾക്കൊരു പേഴ്സണൽ മെസേജ് അയച്ചു.
ഹലോ സുന്ദരാ എന്ന ആ സന്ദേശത്തിന് പിറ്റേന്ന് ആൻഡ്രൂ മറുപടിയയച്ചു. ഹേയ്, സുഖമാണോ എന്നായിരുന്നു ആ മറുപടി. ആന്ദ്രേ ഡ്രൂസ എന്ന പേരിലുള്ള പ്രൊഫൈലിലായിരുന്നു ആ സംഭാഷണം. അതിന്റെ തുടർച്ചയാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ വായിച്ചത്.
ആൻഡ്രൂവിന് ഒന്നിലേറെ പ്രൊഫൈലുകളുണ്ടായിരുന്നെങ്കിലും അയാൾ ഫേസ്ബുക്കിൽ പോസ്റ്റുകളൊന്നും ചെയ്തിരുന്നില്ല. മിക്കവാറും നേരം അയാൾ ഓണ്‍ലൈൻ ആയിരിക്കാറുമുണ്ട്. എല്ലാ പ്രൊഫൈലുകളിലും ഒരേ സുഹൃത്തുക്കളാണ് അയാൾക്കുണ്ടായിരുന്നത് എന്നതുതന്നെ ആൻഡ്രുവിനെ കൃത്യമായി മനസിലാക്കാൻ ലിഹാനു കഴിഞ്ഞു. രണ്ടുമാസംകൊണ്ട് ലിഹാൻ അയാളെ മെസേജുകളിൽ വരിഞ്ഞുമുറുക്കി. നൂറുകണക്കിനു മെസേജുകളാണ് അവർ കൈമാറിയത്.
അത് പരസ്പരം കണ്ടുമുട്ടാം എന്ന നിലയിലേക്കു വളർന്നു. ജോഹാനസ്ബർഗിൽവച്ച് നേരിട്ടുകാണാം എന്ന് ആൻഡ്രൂ സമ്മതിക്കുകയും ചെയ്തു. പോലീസിനെ അറിയിച്ച് അന്നു കുടുക്കാം എന്നായിരുന്നു ലിഹാന്റെ പദ്ധതി. പക്ഷേ നിർഭാഗ്യവശാൽ ആൻഡ്രൂ കൂടിക്കാഴ്ചയിൽനിന്ന് പിന്മാറി.
വലിയൊരവസരം നഷ്ടമായി എന്ന നിരാശയിലായിരുന്നു ലിഹാൻ. അയാൾ എവിടെയാണ് ഒളിവിൽ കഴിയുന്നത് എന്നറിയാതെ തുടർനടപടികളൊന്നും സാധ്യമായിരുന്നില്ല.
ഏതാണ്ട് ഏഴുമാസത്തോളം ആൻഡ്രുവിന്റെ ഒരു വിവരവുമില്ലായിരുന്നു. ഓണ്‍ലൈനിൽനിന്നും അപ്രത്യക്ഷനായി. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിലെ ഒരു സുപ്രഭാതത്തിൽ അയാൾ വീണ്ടും വെളിച്ചത്തേക്കുവന്നു. ജന്മദിനത്തിനെടുത്ത സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു അയാൾ.
ചിത്രം കണ്ട ലിഹാൻ അത് ദക്ഷിണാഫ്രക്കൻ പോലീസിനും മറ്റ് അധികൃതർക്കും അയച്ചുകൊടുത്തെങ്കിലും ഒരു മറുപടിയും വന്നില്ല. ഇനിയെന്തു ചെയ്യണം എന്നതിനെക്കുറിച്ച് ലിഹാന്‍ വലിയ നിശ്ചയമൊന്നും ഇല്ലായിരുന്നു.
കഴിഞ്ഞമാസം 30ന്, ക്രിസ്റ്റീനിന്റെ ആറാം ഓർമനാളിൽ ലിഹാൻ ആൻഡ്രുവിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതിനു ചുവടെ ഇങ്ങനെയെഴുതി:
ആറു വർഷം മുന്‍പ് ഈ മനുഷ്യൻ എന്റെ അമ്മായി ക്രിസ്റ്റീൻ റോബിൻസണെ ബലാത്സംഗം ചെയ്തു കൊന്നു. ആൻഡ്രൂ എൻദ്ലൊവു എന്ന ഇയാൾ ഇപ്പോഴും സ്വതന്ത്രമായി ജീവിതം ആസ്വദിക്കുന്നു, അവരുടെ ജീവിതം ഇല്ലാതാക്കിയിട്ട്.
ആ പോസ്റ്റ് എഴുപതിനായിരത്തിലേറെ തവണയാണ് ഷെയർ ചെയ്യപ്പെട്ടത്. ആൻഡ്രൂവിനെ കുടുക്കാതെ വേറെ മാർഗമില്ല എന്ന സ്ഥിതിയിലായി പോലീസ് അധികൃതർ. മണിക്കൂറുകൾക്കകം അയാളെ കണ്ടെത്തി അറസ്റ്റും ചെയ്തു.
ഇതൊരു മധുരപ്രതികാരമൊക്കെയാണെന്നത് ശരി. പക്ഷേ എനിക്കിത് വലിയ ഉന്മേഷമൊന്നും ഉണ്ടാക്കുന്നില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിട്ടുമില്ല. ആന്റിക്കുവേണ്ടി ഇതെനിക്കു ചെയ്യണമായിരുന്നു. എന്റെ സ്ഥാനത്ത് അവരായിരുന്നെങ്കിൽ ഇതുതന്നെ ചെയ്യുമായിരുന്നു. ഞാൻ എന്നും അവരെ ഓർമിക്കുന്നുണ്ട്- ലിഹാൻ പറയുന്നു.
-വി.ആർ