ക്രിസ്മസിന് തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള ഒരുക്കമാണ് ആഗമനപ്പെരുന്നാൾ കാലം. ജർമനിയിൽ ഈ സുന്ദര ദിനങ്ങൾക്ക് അഡ്വെന്റ്സൈറ്റ് (വരവുകാലം) എന്നു പറയും. ഏറ്റവും പ്രശാന്തമായ കാലമെന്നോ, വർഷത്തിലൊരിക്കൽ മാത്രം എത്താറുള്ള മനോഹരമായ വിശിഷ്ടദിനങ്ങളെന്നോ പറയാവുന്ന ദിനരാത്രങ്ങൾ.
അൽപ്പം ചരിത്രം
പ്രാചീന കാലങ്ങളിൽ ആഗമനപ്പെരുന്നാളിന് അഡ്വെന്റ് എന്നു പേരുണ്ടായത് ലത്തീൻ ഭാഷയിൽ നിന്നാണ്. ജർമൻ ഭാഷയിൽ അൻകുൻഫ്റ എന്നും മലയാളത്തിൽ സാന്നിദ്ധ്യം, സന്ദർശനം, ആഗമനം എന്നൊക്കെ വിവക്ഷിക്കാം. ആഗമനം എന്നുദ്ദേശിക്കുന്നതിലൂടെ ഇവിടെ പ്രസക്തമാവുന്നത് രാജാവിന്റെയോ, ചക്രവർത്തിയുടെയോ വരവിനെപ്പറ്റി ഈ പദം ഉപയോഗിച്ചിരുന്നുവെന്നാണ്. ഗ്രീക്കുകാർ തങ്ങളുടെ ടെന്പിളുകളിൽ ദൈവങ്ങളുടെയും ദൈവീകത്വത്തിന്റെ ആഗമനത്തെയും ഇപ്രകാരം എപ്പിഫാനെയാ അഥവാ പ്രത്യക്ഷപ്പെടൽ എന്നർത്ഥത്തിൽ വിളിച്ചിരുന്നു.
ഇതേ അർത്ഥത്തിലുള്ള ആഗമനകാലം എന്ന വാക്ക് പിൽക്കാലത്ത് ദൈവപുത്രനായ യേശുക്രിസ്തുവിനോടുള്ള തീവ്രമായ ബന്ധം പ്രകാശിപ്പിക്കുന്നതിനായി ക്രൈസ്തവർ സ്വീകരിക്കുകയാണുണ്ടായത്.
അതിൽപിന്നെയുള്ള കാലം തുടങ്ങി അഡ്വെന്റ് കാലം നോയന്പുകാലം അല്ലെങ്കിൽ വ്രതകാലം എന്നാണറിയപ്പെട്ടിരുന്നത്. അക്കാലത്ത് നവംബർ പതിനൊന്ന് മുതൽ ക്രിസ്മസ് ദിനവും വെളിപാട് പെരുനാൾ ദിനവുമായ ജനുവരി ആറാം തീയതി വരെ ഉപവാസ ദിനങ്ങളായിരുന്നു. ആകെ എട്ട് ആഴ്ചകൾ. അതിൽ ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴിവാക്കി നാൽപ്പത് ദിവസങ്ങൾ.
അഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിലെ റിവന്നാ പ്രദേശങ്ങളിൽ ആഗമനപ്പെരുന്നാൾ കാലം ആഘോഷിച്ചിരുന്നു. അതിനു ശേഷം ആറാം നൂറ്റാണ്ടിൽ(590- 604) ഗ്രിഗോർ മാർപാപ്പ ആഗമനകാല ലിറ്റർജി ക്രമം പ്രഖ്യാപിച്ച് ആഗമനകാലത്തിനെ തിരുനാൾ ദിനങ്ങളായി ഉയർത്തി.
ആഗമനകാല ഞായറാഴ്ചകൾ എത്ര ദിവസങ്ങളെന്നുകൂടി നിശ്ചയിച്ചു. ഇതോടെ ആഗമനപ്പെരുന്നാൾ ഞായറാഴ്ചകൾ ആറെണ്ണമായി. ആഗമനപ്പെരുന്നാൾകാലത്തെ ആദ്യഞായറാഴ്ച ഒരു വർഷത്തിലെ നവംബർ ഇരുപത്തിയേഴിനോ ഡിസംബർ മൂന്നിനോ ഇടയിൽ വരുന്ന ദിവസവും ആഗമനപ്പെരുന്നാൾ കാലം അവസാനിക്കുന്നത് ക്രിസ്മസിന്റെ തലേ ദിവസത്തെ സായഹ്നത്തിലുമാണ്.
നാലാഴ്ചകൾ എന്നുള്ളത് ലോകരക്ഷകന്റെ വരവിന്റെ നാലായിരം വർഷങ്ങൾക്കുള്ള അടയാളമായിട്ടാണ് കരുതുന്നത്. നാലായിരം വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിന്റെ പ്രതിരൂപമായി തിരുസഭയുടെ കണക്കുകൾ പ്രകാരമാണ് തീർച്ചയാക്കപ്പെട്ടത്. ഇതിനു ശേഷമാണ് പീയൂസ് അഞ്ചാമൻ മാർപാപ്പ റോമൻ സഭയ്ക്കുവേണ്ടി ക്രിസ്തുവിന്റെ ആഗമനകാല ലിറ്റർജി പ്രഖ്യാപിച്ചത്. ക്രിസ്തുവിന്റെ ആഗമനപ്പെരുന്നാൾ കാലം ലോകം മുഴുവൻ ആചരിക്കുന്നു.
യൂറോപ്യൻ കയ്യൊപ്പ്
യൂറോപ്പിലെ എല്ലാ ക്രിസ്ത്യൻ കുടുംബങ്ങളിലും തന്നെ പാരന്പര്യ ആചാരക്രമമനുസരിച്ച് ആഗമനപ്പെരുന്നാൾ കാലം വീടുകളിൽ പുഷ്പഹാരങ്ങൾ ഉണ്ടാക്കി അലങ്കരിക്കുന്നു. നാലുമെഴുകുതിരികൾ ആഘോഷത്തിനു വേണ്ടി വളരെ ചിട്ടയോടുകൂടി പ്രൗഢിയോടെയാണ് അലങ്കരിച്ചു വയ്ക്കുന്നത്. ഈ പുഷ്പഹാരത്തിലാണ് നാലു മെഴുകുതിരികൾ ഉറപ്പിച്ചു വയ്ക്കുന്നത്. പുഷ്പഹാരങ്ങൾ നിർമിക്കുന്നതിനുവേണ്ടി ഫിൻ വൃക്ഷത്തിന്റെ ശിഖരങ്ങൾ ഉപയോഗിക്കുന്നു. സൂചിപോലെയുള്ള ഇലകളോടുകൂടിയ ഫിൻ മരച്ചില്ലകൾ മുറിച്ചെടുത്താണ് മനോഹരമായി പുഷ്പഹാരം നിർമ്മിക്കുന്നത്.അതിൽത്തന്നെ പലവിധ മോഡലുകൾ ലഭ്യമാണ്. സ്വയം നിർമിക്കുകയോ മാർക്കറ്റിൽ നിന്നു വാങ്ങുകയോ ആണ് പതിവ്.നല്ല വിലയും നൽകേണ്ടി വരും.
1839 ലാണ് ജർമനിയിൽ ആദ്യമായി ആഗമന പ്പെരുന്നാൾ പുഷ്പഹാരം നിർമ്മിച്ചത്. ജോഹാൻ ഹൈൻറിഷ് വിഷേണ് എന്നയാൾ “ബറ്റ്സാൾ” എന്നസ്ഥലത്ത് അനാഥക്കുട്ടികളെ സംരക്ഷിക്കുന്ന അനാഥമന്ദിരത്തിൽ ഇത്തരമൊരു പുഷ്പഹാരം ഉണ്ടാക്കി തൂക്കിയിട്ടു. തടിയിൽ രൂപപ്പെടുത്തിയിരുന്ന പുഷ്പഹാരത്തിൽ ഇരുപത്തിമൂന്നു തിരികളാണ് ഉപയോഗിച്ചിരുന്നത് അതിൽ നാലു തിരികൾ വിശുദ്ധ സായാഹ്നത്തിന് മുന്പുവരുന്ന ഞായറാഴ്ചകളുടെ പ്രതീകമായും ബാക്കിയുള്ള ചെറിയ തിരികൾ ക്രിസ്മസ് ദിവസം വരെയുള്ള പ്രവൃത്തി ദിനങ്ങളുടെ പ്രതിരൂപമായിട്ടും കരുതി. ഓരോ കുടുംബങ്ങളിലെയും കുട്ടികൾ ഓരോ ദിവസവും ഓരോ തിരി മാത്രം കത്തിച്ച് ഡിസംബർ ഇരുപത്തിനാലിന് എല്ലാ തിരികളും കുടി ഒരുമിച്ച് പ്രകാശിപ്പിക്കുന്നു.
ആഘോഷം പലവിധം
ആഗമനപ്പെരുന്നാൾ ജർമനിയിൽ വളരെ സവിശേഷമായ മാതൃകയിലാണ് ആഘോഷിക്കുന്നത്. പലതരത്തിലുള്ള ക്രിസ്മസ് കേക്കുകൾ, മധുരപലഹാരങ്ങൾ വിവിധ വർണ്ണങ്ങളിലും രുചിയിലും ഉണ്ടാക്കുന്നു. ക്രിസ്റേറാളൻ, ആഹ്നർ പ്രിന്റൻ, ന്യൂറൻബർഗ് ലേബ് കൂഹൻ എന്നിങ്ങനെ നുറുതരം ഇനങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. ഫിൻ മരങ്ങൾകൊണ്ട് വീടുകളിൽ ക്രിസ്മസ് ട്രീകൾ ഉണ്ടാക്കുന്നു. റോഡുകളും കച്ചവടസ്ഥലങ്ങളും വീടുകളും രാവും പകലും മിന്നി പ്രകാശിക്കുന്ന വൈദ്യുത വിളക്കുകളാൽ അലങ്കരിക്കപ്പെടുന്നു.
പ്രത്യേക തരത്തിലുണ്ടാക്കിയ ചൂടുള്ള വൈൻ (ഗ്ളൂവൈൻ) വിതരണം ചെയ്യുന്ന മാർക്കറ്റുകളും ജർമനിയിൽ സുലഭമാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ക്രിസ്മസ് രാവിൽ സമ്മാനം നൽകുന്നതിനുള്ള ചിന്തയിൽ സമ്മാനം തെരഞ്ഞു നടക്കുന്നവരാണ് അധികവും. കുട്ടികളും മാതാപിതാക്കളും ഒത്ത് ക്രിസ്മസ് മാർക്കറ്റുകൾ സന്ദർശനം വർഷത്തിലെ ഒരു ചര്യതന്നെ. ചുരുക്കിപ്പറഞ്ഞാൽ ഡിസംബറിലെ ആദ്യ നാലു ശനിയാഴ്ചകളിലെ വൈകുന്നേരങ്ങൾ അഡ്വെന്റ് മയമായിരിക്കും. ക്രിസ്മസിന്റെ എല്ലാ ആഢ്യതയും പേറി ജർമനിയിലെ ക്രിസ്മസ് മാർക്കറ്റുകൾ നവംബർ അവസാന ആഴ്ചമുതൽ സജീവമാണ്.
ഇതുകൂടാതെ അഡ്വെന്റ് കാലത്ത് കുട്ടികൾക്കായി അഡ്വെന്റ് കലണ്ടർ ഒരുക്കുക എന്ന ഒരു സവിശേഷ രീതിയും നിലവിലുണ്ട്. ഡിസംബർ ഒന്നുമുതൽ മാസത്തിന്റെ 24 ദിവസങ്ങൾക്കായി ഒരു പ്രത്യേക കലണ്ടർ ഉണ്ടാക്കി അതിൽ ഓരോ ദിവസവും ചോക്കലേറ്റ്, അല്ലെങ്കിൽ മധുരപലഹാരങ്ങൾ ഒളിപ്പിച്ചു വച്ച് ഓരോദിവസവും രാവിലെ അതിന്റെ കവർ തുറന്ന് അതിലെ സമ്മാനം കുട്ടികൾ കൈക്കലാക്കുന്നു. ഇത് വീട് വീടാന്തരം ഒരു കുട്ടിക്ക് ഒരു കലണ്ടർ എന്ന രീതിയിലാണ് ഉപയോഗം.
മുൻപ് ഇത് സ്വയം നിർമ്മിക്കുകയായായിരുന്നെങ്കിൽ ഇത് ഇപ്പോൾ കടകളിൽ സുലഭമാണ്. നവംബർ പകുതി മുതൽ ഇത്തരം കലണ്ടറുകൾ എല്ലാ സൂപ്പർ മാർക്കറ്റുകളിലും ലഭ്യമാണ്. ഡിസംബർ തുടങ്ങുന്നതിനു മുൻപേ ഇതിന്റെ വിൽപ്പനയും അവസാനിക്കും. വിലകുറഞ്ഞതും വിലകൂടിയതുമായ അഡ്വെന്റ് കലണ്ടറുകൾ ലഭ്യമാണ്. ഒരു യൂറോയിൽ തുടങ്ങി മുകളിലേക്കു പോകും ഇതിന്റെ വില. ജോലിസ്ഥലത്തു പോലും സഹപ്രവർത്തകർ ഒരുമിച്ചുകൂടി ജതിമതഭേദമെന്യേ അഡ്വെന്റ് ആഘോഷം നടത്തുന്നതും പ്രത്യേകിച്ച് ആശുപത്രികളിൽ, വൃദ്ധസദനങ്ങളിൽ, ഓഫീസുകളിൽ എന്നുവേണ്ട അങ്ങനെ മുക്കിനും മൂലയിലും ഒക്കെയായി അഡ്വെന്റ് ആഘോഷം പൊടിപൊടിക്കുന്നു.
മലയാളി ടച്ച്
അഡ്വെന്റ് സൈറ്റിൽ ജർമൻകാരെപ്പോലെതന്നെ വിദേശികളും പ്രത്യേകിച്ച് ജർമനിയിൽ കുടിയേറിയ മലയാളികളും ആഗമന കാലം വളരെ ചിട്ടയോടെയും ഭക്തിയോടെയും ജർമൻ പാരന്പര്യത്തോടെയും ആഘോഷിക്കുന്നു എന്നതും ഒരു വസ്തുതയാണ്. ക്രിസ്മസിനു മുന്പുള്ള വാരാന്ത്യങ്ങളിൽ കുടുംബങ്ങൾ ഒരുമിച്ചുകൂടിയും, ഗ്രൂപ്പുകളായും, കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലും, കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലും, സംഘടനയുടെ പേരിലും ഒക്കെ അഡ്വെന്റ് ആഘോഷം നടത്തുന്നുണ്ട്.
ഇതിലൊക്കെയും കേരളീയ ഭക്ഷണമായിരിക്കും മുഖ്യമായും വിളന്പുക. അതുതന്നെയുമല്ല ഇത്തരം ഒത്തുകൂടലിൽ കലാപരിപാടികളും സംഘടിപ്പിക്കുന്ന സ്വഭാവവും ആഘോഷത്തിന്റെ മാറ്റു കൂട്ടുകയും ചെയ്യുന്നു. വീടുകൾ തോറും കയറിയുള്ള കരോൾ പരിപാടിയും നിലവിൽ സംഘടിപ്പിക്കാറുണ്ട്.
ക്രിസ്മസ് ട്രീയും ഒരുക്കി അലങ്കരിക്കുന്ന പതിവുമുണ്ട്. ആഗമന കാലത്തിൽ ക്രിസ്മസ് ബിസ്കറ്റുകൾ തയാറാക്കുന്ന/ബേക്ക് ചെയ്യുന്ന രീതിയും സാധാരണയാണ്. പല രൂപത്തിൽ (ആകൃതിയിൽ) ബേക്ക് ചെയ്ത ബിസ്കറ്റുകൾ ക്രിസ്മസ് സമ്മാനമായി നൽകുന്നതും ഒരു സൗഹ്യദത്തിന്റെ ഭാഷയായി ജർമൻകാർക്കൊപ്പം മലയാളികളും കരുതുന്നു.
യേശുക്രിസ്തുവിന്റെ ആഗമനം കാത്ത് വർഷത്തിലെ ഏറ്റവും മനോഹരമായ ഈ ദിനങ്ങളിൽ ആഗമനപ്പെരുന്നാളിന്റെ പുണ്യനാളുകളിൽ കുടുംബാംഗങ്ങളുമൊത്ത് ഒരുമിച്ചുകൂടാൻ വെന്പൽകൊണ്ട് സ്നേഹവായ്പോടെ ജീവിതത്തിന്റെ മധുരിക്കുന്നതും ദുഃഖിപ്പിക്കുന്നതുമായ ഓർമ്മകളുമായി പ്രതീക്ഷയുടെ സുന്ദരനിമിഷങ്ങളുടെ ആഗമനത്തിൽ ജർമൻ മലയാളികൾക്കൊപ്പം ലോക മാനവസമൂഹത്തിന്റെ അന്തരങ്ങളും നിൽക്കുന്നു, അണയാതെ കത്തിയെരിയുന്ന തിരികൾപോലെ.
ജോസ് കുന്പിളുവേലിൽ
ജർമനിയിലെ ആഗമനപ്പെരുന്നാൾ
02:49 AM Dec 01, 2019 | Deepika.com