പുതുതലമുറ ഹിന്ദി പാട്ടുപ്രേമികളോട് ഒരു ചോദ്യം- ജോ ജീത്താ വൊഹി സിക്കന്ദർ, ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ, യെസ് ബോസ്, കുഛ് കുഛ് ഹോത്താ ഹേ, കഭീ ഖുഷീ കഭി ഗം, ഹം തും, ഖിലാഡി, ഫനാ... ഈ ചിത്രങ്ങൾക്ക് പൊതുവായി ഒരു കാര്യമുണ്ട്, എന്താണത്?
പാട്ടുകൾ ഓർത്തുവയ്ക്കുന്നവർക്ക് ഉത്തരം എളുപ്പമാണ്- ഈ സിനിമകളിലെയെല്ലാം പാട്ടുകൾ ഒരുക്കിയത് ജതിൻ-ലളിത് ദ്വയമാണ്. പേരുപോലെ ഭംഗിയും ലാളിത്യവുമുള്ള പാട്ടുകൾ ഒരുക്കിയ സഹോദരങ്ങൾ. പതിനാറു വർഷം നീണ്ട കരിയറിൽ കണക്കുപ്രകാരം അഞ്ചു കോടിയിലേറെ റെക്കോർഡുകൾ വിറ്റഴിഞ്ഞ ചരിത്രമുണ്ട് അവർക്ക്. അതും കാസറ്റും സിഡിയും മറവിയിലേക്ക് ആണ്ടുതുടങ്ങിയ സമയത്ത്. ഇതാ, അവർ വീണ്ടും വാർത്തകളിലുണ്ട്.
"ഐ മിസ് ജതിൻ'
കഴിഞ്ഞദിവസം ഒരു റിയാലിറ്റി ഷോയുടെ പ്രത്യേക എപ്പിസോഡിൽ ഇരുവരും ഒന്നിച്ചെത്തി. വർഷങ്ങൾക്കു ശേഷമാണ് അവരെ ഒരുമിച്ചു കാണുന്നത്. ലളിത് പറഞ്ഞതു കേട്ട് തുടങ്ങാം:
ഞങ്ങളുടെ പാട്ടുകൾ കേൾക്കാനും നല്ല ഓർമകൾ വീണ്ടെടുക്കാനും സന്തോഷിക്കാനുമാണ് ഈ പരിപാടിക്കു വന്നത്. ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നില്ല എന്നതു ശരിയാണ്. പക്ഷേ ഞങ്ങൾ സഹോദരങ്ങളാണ്. ഞാൻ ജതിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്, അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന തമാശകൾ ഓർമിക്കാറുമുണ്ട്. അദ്ദേഹം എന്റെ മുതിർന്ന സഹോദരനാണ്. എനിക്ക് അദ്ദേഹത്തോടു ബഹുമാനമുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും ഒരുമിക്കുക എന്ന ആശയത്തോട് വലിയ ഇഷ്ടമുണ്ട്.
ആ സമയം പഴയ ഓർമകളിൽ മുഴുകിയിരിക്കുകയായിരുന്നു ജതിൻ. തൊണ്ണൂറുകളിലും രണ്ടായിരാമാണ്ടുകളുടെ തുടക്കത്തിലും സഹോദരനൊപ്പം ചേർന്നൊരുക്കിയ പാട്ടുകൾകേട്ട് അദ്ദേഹം പറഞ്ഞു: ഞങ്ങളുടെ പാട്ടുകൾക്ക് ഇപ്പോഴും കിട്ടുന്ന സ്നേഹംകണ്ട് എന്റെ മനസ്സുനിറയുന്നു.
ഇരുവരുടെയും വാക്കുകളിൽ ഒരു പുനസമാഗമത്തിന് കളമൊരുങ്ങുന്നതായി സൂചനകളുണ്ട്.
ജതിൻ തുടരുന്നു: ഒരു വലിയ സിനിമയുടെ ഭാഗമായിവേണം തിരിച്ചുവരാൻ. എന്നാലേ ശ്രദ്ധിക്കപ്പെടാൻ കഴിയൂ. അങ്ങനെയൊരു സിനിമയാണെങ്കിൽ മാത്രമേ അതിലെ പാട്ടുകൾ പ്രമോട്ട് ചെയ്യപ്പെടൂ. വീണ്ടും ഒരുമിക്കുന്പോൾ അത് പ്രധാനമാണ്.
ലളിതിന്റെ വാക്കുകളിലും പ്രതീക്ഷയുണ്ട്: ചെറിയ കാൽവയ്പ്പുകൾ നടത്തി മുന്നേറണം. ഞങ്ങൾ പിരിഞ്ഞത് മനപ്പൂർവമല്ല, അതു സംഭവിച്ചുപോയി എന്നുമാത്രം. പക്ഷേ ജനങ്ങൾക്ക് ഞങ്ങളുടെ പാട്ടുകൾ ആവശ്യമുണ്ട് എന്നറിയുന്പോൾ, മിക്കവാറും ഞങ്ങൾ അടുത്തുതന്നെ ഒരുമിച്ചു പാട്ടുകളുണ്ടാക്കും.
കാരണം വ്യക്തിപരം
മുന്പു പറഞ്ഞതുപോലെ, 16 വർഷം ഒന്നിച്ച് ഈണങ്ങളുണ്ടാക്കിയ ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. കാരണമെന്ത് എന്ന് നാലുപാടുനിന്നും അന്വേഷണങ്ങൾ വന്നു. വ്യക്തിപരമായ കാരണങ്ങളാൽ എന്നു മാത്രമാണ് വെളിയിൽക്കേട്ടത്. ആ വേർപിരിയലിനു പിന്നിലുള്ള യഥാർഥ കാരണം ഇന്നും അജ്ഞാതം.
ഇരുവരും പിന്നീട് സ്വന്തം പ്രോജക്ടുകളുമായി മുന്നോട്ടു പോയെങ്കിലും ഒരുമിച്ചുണ്ടായിരുന്നതുപോലുള്ള ആത്മാവ് പാട്ടുകളിൽ ചേക്കേറിയില്ല. ദബാംഗിനു വേണ്ടി ലളിത് ഒരുക്കിയ മുന്നീ ബദ്നാം ഹുയീ മാത്രമാണ് ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ചത്. അതിന് അദ്ദേഹം ഫിലിംഫെയർ അവാർഡ് പങ്കിടുകയും ചെയ്തു.
റീമിക്സ്- ഒറിജിനൽ
റീമിക്സുകൾ അരങ്ങുവാഴുന്ന കാലമാണ്. തനിമയുള്ള നല്ല പാട്ടുകൾ ഹിന്ദിയിൽനിന്ന് അധികം കേൾക്കാനില്ല. അങ്ങനെയുള്ള സമയത്ത് ഒറിജിനലുകൾക്ക് എന്താണ് സാംഗത്യം എന്ന ചോദ്യത്തിന് ജതിന്റെ മറുപടി ഇങ്ങനെ: എല്ലാക്കാലത്തും നല്ല പാട്ടുകളും മോശം പാട്ടുകളും ഉണ്ടാകും. ട്രെൻഡ് മാറ്റാൻ കഴിവുള്ള സംഗീതസംവിധായകൻ ഉയർന്നുവരണം. ഇന്ന് അങ്ങനെയൊരാളില്ല. അതുകൊണ്ടുതന്നെ എല്ലാവരും പഴയ മെലഡികൾ മിനുക്കിയെടുക്കുന്നു. ഒറിജിനൽ പാട്ടുകൾക്കേ വ്യക്തിത്വമുള്ളൂ. ഞങ്ങൾ ഒരിക്കലും പഴയപാട്ടുകൾ പുനസൃഷ്ടിക്കുന്നതിൽ വിശ്വസിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ കാത്തിരിപ്പിന് ഫലമുണ്ടാകുമെന്നു കരുതണം. അവരുണ്ടാക്കിയതത്രയും സുന്ദരമായ ഈണങ്ങളായിരുന്നു. ഷാരുഖ് ഖാൻ എന്ന നടനെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ ജതിൻ-ലളിത് ദ്വയത്തിന്റെ പാട്ടുകൾ വലിയ കാരണമായിട്ടുണ്ട്. തുജ്ഹേ ദേഖാ തോ യെ ജാനാ സനം (ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ) എന്ന ഒരൊറ്റ പാട്ട് ഉണ്ടാക്കിയ അലകൾ ഇന്നും അടങ്ങിയിട്ടില്ല.
ജതിൻ-ലളിത് സഹോദരന്മാരുടെ പിതാവ് പണ്ഡിറ്റ് പ്രതാപ് നാരായണ് പ്രശസ്തനായ ശാസ്ത്രീയ സംഗീതജ്ഞനായിരുന്നു. സഹോദരിമാരായ സുലക്ഷണ പണ്ഡിറ്റും വിജേത പണ്ഡിറ്റും ബോളിവുഡിൽ ശ്രദ്ധനേടിയ ഗായികമാർ. ഇപ്പോൾ ജതിന്റെയും ലളിതിന്റെയും മക്കൾ സംഗീതരംഗത്ത് ചുവടുറപ്പിക്കുന്നു.
ഞങ്ങളുടേത് സംഗീതകുടുംബമാണ്. സംഗീതം അവരുടെ രക്തത്തിലുണ്ട്. അവരുടെ കഠിനാധ്വാനം മാത്രമേ ഇനി വേണ്ടൂ- ജതിൻ പറഞ്ഞുനിർത്തുന്നു.
ഹരിപ്രസാദ്
വരുമോ, അവർ വീണ്ടുമൊരുമിച്ച്...
02:47 AM Dec 01, 2019 | Deepika.com