തെരുവിലലഞ്ഞ ബാല്യം
മൈസൂരുവിലെ നഞ്ചംകൂടിനടുത്തുള്ള ദേവരാജ് ഹൻസിപ്പുര എന്ന ഗ്രാമത്തിലാണ് 1962 സെപ്റ്റംബർ 29ന് മഹാദേവൻ ജനിച്ചത്. അഞ്ചു വയസായപ്പോഴേക്കും ഭർതൃവീട്ടുകാരുടെ ശകാരം സഹിക്കവയ്യാതെ അമ്മ മുത്തബസവമ്മ മകനെയുംകൊണ്ട് ബാംഗളൂരിലേക്കു വണ്ടികയറി. ഗവണ്മെന്റ് വിക്ടോറിയ മെഡിക്കൽ കോളജിനു സമീപമുള്ള ഒരു ചേരിയിൽ അവർ എത്തിപ്പെട്ടു. അങ്ങനെ അവൻ തെരുവുമക്കളുടെ കൂട്ടുകാരനായി.
വീട്ടുവേല ചെയ്ത് മകനെ പോറ്റുന്നതിനിടയിൽ രോഗബാധിതയായി അമ്മ മരിച്ചു. കുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ച് ആശങ്കാകുലരായ ചേരിനിവാസികൾ പിരിവെടുത്ത് അവനെ അച്ഛൻ മാതയ്യയുടെ ഗ്രാമത്തിലേക്കു കൊണ്ടുവിടാൻ പദ്ധതിയിട്ടു.
തനിക്ക് ഇവിടം വിട്ടുപോകണ്ട എന്നു പറഞ്ഞ് ആ കൊച്ചുബാലൻ അവരുടെ കാലിൽ വീണു കരഞ്ഞു. ഏഴു വയസുകാരന്റെ ദീനരോദനം കണ്ടപ്പോൾ ഏറെപ്രായംചെന്ന കൃഷ്ണതാത്ത അവനെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു. ഇവനെ ഞാൻ നോക്കിക്കൊള്ളാം. അദ്ദേഹവും ഒരു അനാഥനായിരുന്നു.
കൃഷ്ണതാത്തയിലൂടെ ആശുപത്രിയിലേക്ക്
ഗവ. വിക്ടോറിയ മെഡിക്കൽ കോളജിൽ വരുന്ന അനാഥ മൃതദേഹങ്ങൾ മറവു ചെയ്യുകയായിരുന്നു കൃഷ്ണതാത്തയുടെ ജോലി. കൂടാതെ ആശുപത്രി ജീവനക്കാർക്കുവേണ്ട അല്ലറ ചില്ലറ സഹായങ്ങൾ ചെയ്യുന്പോൾ ചില്ലറത്തുട്ടുകളും കിട്ടും. മെഡിക്കൽ കോളജിന്റെ ആളൊഴിഞ്ഞ ഏതെങ്കിലും മൂലയിൽ കിടന്ന് അവരുറങ്ങും. മാസങ്ങൾകൊണ്ട് ആശുപത്രി അവനു സ്വന്തം വീടായി. പിറ്റേ വർഷം 95-ാം വയസിൽ കൃഷ്ണതാത്തയെന്ന കണ്‍കണ്ട ദൈവം അവനെ വിട്ട് പരലോകത്തേക്കു യാത്രയായി.
ദുഃഖിതനായി നടന്ന അവനോടു ഹോസ്പിറ്റൽ അധികൃതർ ചോദിച്ചു. അനാഥമൃതദേഹങ്ങൾ മറവുചെയ്യാൻ ഇപ്പോൾ ഇവിടെ ആരുമില്ല. സെക്യൂരിറ്റിക്കാരെക്കൊണ്ടാണു താത്കാലികമായി ഇതു ചെയ്യിക്കുന്നത്. നിനക്കിതു ചെയ്തുകൂടെ. സ്ഥലമെല്ലാം അവർ കാണിച്ചുതരും. അങ്ങനെ സെക്യൂരിറ്റിക്കാരുടെ കൂടെ ട്രോളിയിൽ ഉന്തിക്കൊണ്ടുപോയി അവർ ആദ്യ മൃതദേഹം മറവു ചെയ്തു. എട്ടാം വയസിൽ..! കിട്ടിയ പ്രതിഫലം - രണ്ടര രൂപ.
പതുക്കെപ്പതുക്കെ നഗരത്തിലെ അനാഥ മൃതദേഹങ്ങൾ മുഴുവൻ മറവു ചെയ്യുന്ന അവസ്ഥയിലേക്ക്. എപ്പോഴൊക്കെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ വരുന്നുവോ പോലീസ് ആദ്യം വിളിക്കുന്ന പേരായി മഹാദേവൻ.
മൃതദേഹവും ആദരവ് അർഹിക്കുന്നു
മൃതദേഹങ്ങൾ മറവുചെയ്യുന്നത് അവൻ കണ്ടുപഠിച്ചത് തന്റെ അമ്മയുടെ മൃതദേഹം മറവു ചെയ്ത കൃഷ്ണതാത്തയിൽ നിന്നു തന്നെയായിരുന്നു. മരിക്കുന്ന ഏതൊരാൾക്കും മാന്യമായ യാത്രയയപ്പു നൽകണമെന്നു പഠിച്ചതും താത്തയിൽ നിന്നുതന്നെ.
" മൃതദേഹവും ആദരവ് അർഹിക്കുന്നു. ഈശ്വരൻ സവിശേഷമായ ഈയൊരു ദൗത്യത്തിനുവേണ്ടി എന്നെ തെരഞ്ഞെടുത്തതാണെന്നാണെന്റെ വിശ്വാസം. ഒരാളുടെ അവസാന യാത്രയിൽ നാം പങ്കുകാരാകുന്പോൾ, ബഹുമാനത്തോടെ അയാളെ പറഞ്ഞയയ്ക്കുന്പോൾ നാം ചെയ്യുന്നത് ഒരു സുകൃതമാണ്. ശരീരത്തിന്റെയല്ല ആത്മാവിന്റെ സുഹൃത്താകാനാണ് കൃഷ്ണച്ഛൻ എന്നെ പഠിപ്പിച്ചത്' - മഹാദേവൻ തത്ത്വശാസ്ത്രജ്ഞനെപ്പോലെ പറയാൻ തുടങ്ങി.
"എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. ഏവരും മാന്യമായ സംസ്കാരം അർഹിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ മൃതദേഹങ്ങളും ഒരേപോലെയാണ് സംസ്കരിക്കുന്നത്.
അപകടത്തിൽ മരിച്ചയാളായാലും വെള്ളത്തിൽപോയി മരിച്ച് അഴിഞ്ഞുപോയ മൃതദേഹമായാലും അസഹനീയ ഗന്ധമുള്ളതാണെങ്കിലുമെല്ലാം ഒരുപോലെ അർഹിക്കുന്ന ആദരവോടെയാണു സംസ്കരിക്കുന്നത്. വെള്ള പുതപ്പിച്ചു മാന്യത നൽകി അതിൽ ഹാരാർപ്പണം നടത്തിയാണ് സംസ്കാരം. മൃതദേഹങ്ങൾ മറവുചെയ്യുന്ന സമയത്ത് ഗ്ലൗ സുപോലും ഉപയോഗിക്കാത്തത് അതൊരു അനാദരവാകരുതെന്നു കരുതിയാണ്'. 48 വർഷം കൊണ്ട് ഇതുവരെ 95,988 മൃതദേഹങ്ങൾ ഇദ്ദേഹം മറ വു ചെയ്തു കഴിഞ്ഞു.
കുതിരവണ്ടി, ഓട്ടോ, ഓംനി വാൻ
മൃതദേഹങ്ങൾ ട്രോളിയിൽ കൊണ്ടുപോയി മറവു ചെയ്യുന്പോൾ ലഭിക്കുന്ന തുച്ഛമായ തുക കൂട്ടിവച്ച് എട്ടു വർഷം കൊണ്ട് ഒരു കുതിരവണ്ടി വാങ്ങി. പിന്നീട് അതിലായി മൃതദേഹം കൊണ്ടുപോകൽ. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു സുപ്രഭാതത്തിൽ കുതിര ചത്തു. ഇതറിഞ്ഞ ബാംഗ്ലരു സിറ്റി മേയർ രാമചന്ദ്രപ്പ 1999-ൽ അവനൊരു ബോഡി കെട്ടിയ ഓട്ടോറിക്ഷ നൽകി.
കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും ഈ മഹദ് സേവനം തിരിച്ചറിഞ്ഞ ഐഎഎസ് ഓഫീസർ മദൻ ഗോപാല ഒരു മാരുതി ഓംനി വാൻ സമ്മാനിച്ചു. ഇപ്പോൾ ഓട്ടോയിലും ഓംനിയിലുമായാണു മൃതദേഹങ്ങൾ കൊണ്ടുപോകുന്നത്.
ദക്ഷിണ റെയിൽവേയാണ് ഇദ്ദേഹത്തിന് ആദ്യമായി സെൽഫോണ്‍ സമ്മാനിച്ചത്. ഹംസ ഗ്രൂപ്പ് തങ്ങളുടെ പെട്രോൾ പന്പുകളിൽ നിന്ന് സൗജന്യമായി ഇന്ധനം നൽകുന്നുണ്ട്.
അവാർഡുകളും അംഗീകാരങ്ങളും
1999 -ൽ ചീഫ് മിനിസ്റ്റേഴ്സ് ഗോൾഡ് മെഡൽ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ സമ്മാനിച്ചു. രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം വിശിഷ്ട സേവനത്തിനുള്ള ഭാരത സർക്കാരിന്റെ പുരസ്കാരം സമ്മാനിച്ചു. ഈ രണ്ടരലക്ഷം രൂപ കൊണ്ട് പാട്ടത്തിനെടുത്ത വീട്ടിലാണു മഹാദേവനും കുടുംബവും താമസിക്കുന്നത്. നിരവധി പുര സ്കാരങ്ങളും സ്വർണപ്പതക്കങ്ങളുമുൾപ്പടെ ലഭിച്ചെങ്കിലും അവയെല്ലാം വിറ്റാണു മക്കളെ പഠിപ്പിച്ചതെന്ന് ഇയാൾ പറയുന്നു. ഓടിന്റെ ഒരു വിളക്കു മാത്രമാണ് സമ്മാനം ലഭിച്ചതിൽ ഇപ്പോൾ ബാക്കിയുള്ളത്.
അച്ഛന്റെ വഴിയേ
പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ മൂത്തമകൻ എം. പ്രവീണ്‍കുമാർ അച്ഛന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി കൂടുതൽ കരുത്തുപകരാൻ രാജാജി നഗറിലെ ഗംഗാ കാവേരി കോളജിൽ നിന്നും എംഎസ്ഡബ്ല്യു സ്വന്തമാക്കുകയായിരുന്നു.
ആറാം ക്ലാസിൽ പഠിക്കുന്പോൾ അച്ഛൻ രോഗബാധിതനായപ്പോഴാണ് പ്രവീണ്‍കുമാർ ആദ്യമായി അനാഥ മൃതദേഹങ്ങൾ മറവു ചെയ്യാനിടയായത്. പിന്നീട് ശനി, ഞായർ ദിനങ്ങളിലും ഒഴിവു ദിനങ്ങളിലുമെല്ലാം അതു തുടർന്നു. ഇപ്പോൾ ഇരുപതിനായിരത്തോളം അനാഥ മൃതദേഹങ്ങൾ മറവു ചെയ്തതായി ഈ ബിരുദാനന്തര ബിരുദധാരി പറയുന്നു. " ഞാനെന്റെ ജോലിയെ അങ്ങേയറ്റം ബഹുമാനിക്കുന്നു. പിതാവി ന്റെ കാലടികൾ പിൻതുടരാനാണ് എനിക്കിഷ്ടം.
സ്വപ്നസാക്ഷാത്കാരത്തിലേക്ക്
തിരക്കുപിടിച്ച ബംഗളൂരു നഗരത്തിൽ അനാഥ മൃതദേഹങ്ങൾ മറവു ചെയ്യാൻ സൗകര്യപ്രദമായ ഒരു ശ്മശാനം ഒരുക്കണമെന്നതാണു മഹാദേവന്റെ സ്വപ്നം. സ്ഥലപരിമിതിമൂലം ഒരു ഘട്ടത്തിൽ അഞ്ചും ആറും മൃതദേഹങ്ങൾ ഒരൊറ്റ കുഴിയിൽ അടക്കം ചെയ്യേണ്ട ദുർഗതിയുണ്ടായിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
ഈയൊരു ലക്ഷ്യം വച്ചാണ് ഈ വർഷം മാർച്ചിൽ ത്രിവിക്രമ മഹാദേവ ട്രസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രസിഡന്റായ മഹാദേവനും മകൻ പ്രവീണ്‍കുമാറും കൂടാതെ ഹർഷ, മാല, സോനൽ, കേശവ് എന്നിവരുമാണ് അംഗങ്ങൾ. ലണ്ടൻ യൂണിവേഴ്സിറ്റിയിൽനിന്നും എംബിഎ നേടിയ സോഷ്യൽ വർക്കർ കൂടിയായ ഹർഷയാണ് ട്രസ്റ്റിന്റെ കാര്യങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.
കുടുംബം
ഭാര്യ: പുഷ്പ. പ്രവീണ്‍കുമാർ കൂടാതെ മൂന്നു മക്കൾ: സോണിയ, അർപ്പിത, കിരണ്‍കുമാർ (മൂവരും പ്ലസ് ടു വിദ്യാർഥികൾ). അച്ഛന്റേയും ജ്യേഷ്ഠന്റേയും സേവനസപര്യയിൽ അവധിദിനങ്ങളിൽ കിരണ്‍കുമാറും പങ്കാളിയാകുന്നുണ്ട്.
സുബ്രതോ ബഗ്ചി കണ്ട പ്രഫഷണലിസം
110 കോടി യുഎസ് ഡോളർ ആസ്തിയുള്ള ഇന്ത്യയിലും വിദേശത്തും ഏറെ പ്രശസ്തിയുള്ള "മൈൻഡ് ട്രീ' എന്ന സോഫ്റ്റ് വെയർ കന്പനിയുടെ സ്ഥാപക ചെയർമാനും ബിസിനസ് രംഗത്തെ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ രചയിതാവുമായ സുബ്രതോ ബഗ്ചി തന്റെ "ദ പ്രഫഷണൽ' എന്ന പുസ്തകത്തിൽ റോൾ മോഡലായി ഇദ്ദേഹത്തെ അവതരിപ്പിക്കുന്നത് ഇതുകൊണ്ടൊന്നുമല്ല. പ്രഫഷണലിസത്തിന്റെ പേരിലാണ്.
പ്രതിജ്ഞാബദ്ധത, സത്യസന്ധത = മഹാദേവൻ എന്നാണ് ബഗ്ചി പറയുന്നത്. അർപ്പണബോധത്തിന്റെയും ആത്മാർഥതയുടെയും ആൾരൂപമായാണു ഗ്രന്ഥകാരൻ ഇദ്ദേഹത്തെ വരച്ചുകാട്ടുന്നത്. മൃതദേഹം മോർച്ചറിയിൽ നിന്നെടുത്ത് കുതിരവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് കുഴിയെടുത്ത് മറവു ചെയ്യുന്ന ജോലികൾ ഒറ്റയ്ക്കു ചെയ്യുന്ന ഇയാൾ പണം ധൂർത്തടിക്കാതെ സ്വരുക്കൂട്ടിവച്ച് കുതിരവണ്ടി വാങ്ങുന്നത് ഏതൊരു വ്യക്തിക്കും പ്രചോദനം തരുന്നതാണ്.
1. മേൽനോട്ടക്കാരില്ലാതെതന്നെ കൃത്യമായും കാര്യക്ഷമമായും ജോലി ചെയ്യാനുള്ള കഴിവ് 2. തൊഴിൽ ആവശ്യപ്പെടുന്ന വേഗം.3. രാപകൽ ഭേദമില്ലാതെ, മഴയോ വെയിലോ തടസമാകാതെ ജോ ലി ചെയ്യാനുള്ള സന്നദ്ധത. 4. ജീവനില്ലാത്ത ഉപഭോക്താവിനെ പ്പോലും ബഹുമാനിച്ച്, വെള്ള പുതുപ്പിച്ചു മാന്യത നൽകി ഹാരാർ പ്പണം നടത്തി സംസ്കരിക്കുന്നു. 5. ജോലിയിൽ നിരന്തരം ഉറപ്പുവരുത്തിയ പൂർണത.
ഒരു യഥാർഥ പ്രഫഷണലാകണമെങ്കിൽ, ദീർഘനാൾ മുന്നോട്ടു പോകണമെങ്കിൽ, വിജയം കരഗതമാക്കണമെങ്കിൽ നിരന്തരം അഭിനിവേശത്തോടെ ആവേശത്തോടെ തൊഴിലിനെ സമീപിക്കണമെന്ന് ബഗ്ചി മഹാദേവനിലൂടെ പറഞ്ഞുവയ്ക്കുന്നു.
സെബി മാളിയേക്കൽ