കാലവർഷ ഭീഷണി നിലനിൽക്കുന്ന സംസ്ഥാനത്തു പ്രകൃതി ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തപ്രതികരണ സേനയുടെ 12 സംഘങ്ങളെ വിന്യസിച്ചു. സംസ്ഥാനത്ത് എവിടെ ദുരന്ത സാധ്യതയുണ്ടായാലും വേഗത്തിൽ എത്തിച്ചേരാൻ കഴിയും വിധമാണു വിന്യാസം.
ഇന്നലെ ആർക്കോണത്തു നിന്നു മൂന്നു സംഘങ്ങൾ കൂടി എത്തിയതോടെയാണു സംസ്ഥാനത്താകെ വിന്യാസം പൂർത്തിയായത്. കൂടുതൽ സംഘങ്ങളേയും ദുരന്ത സാധ്യത കൂടിയ വടക്കൻ ജില്ലകളിലും മലയോര മേഖലയിലുമാണു വിന്യസിച്ചിട്ടുള്ളത്. ഉരുൾപൊട്ടി ദുരന്തമേഖലയായ മൂന്നാർ രാജമലയിൽ ഇന്നലെ മൂന്നു സംഘങ്ങളാണു രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്.
എസ്ഐ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള 30 അംഗ എൻഡിആർഎഫ് 4സിയും എസ്ഐ ഡി.എസ്. ബലിയന്റെ നേതൃത്വത്തിലുള്ള 22 അംഗ 4എഫ് സംഘവുമാണ് രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. കൂടാതെ വിവരവിനിമയത്തിനായി രാജമല കേന്ദ്രീകരിച്ച് അഞ്ചംഗം കമ്യൂണിക്കേഷൻ സപ്പോർട്ട് ടീമുമുണ്ട്.
വയനാട്, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ മേഖലയിലായാണ് ദേശീയ ദുരന്തപ്രതികരണ സേനയുടെ മറ്റു സംഘങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത്.
സംസ്ഥാന ദുരന്തനിവാരണ വകുപ്പുമായി ബന്ധപ്പെടുത്തി കണ്ട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നു ജില്ലാ കളക്ടർമാർക്കു നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു എൻഡിആർഎഫ് അംഗങ്ങൾ രക്ഷാ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നത്.
ദേശീയ ദുരന്തപ്രതികരണ സേനയുടെ 12 സംഘങ്ങളെ വിന്യസിച്ചു
04:05 PM Aug 09, 2020 | Deepika.com