വിധി, അല്ലെങ്കിൽ നിയോഗം അവിടംകൊണ്ട് തീരുന്നില്ല. ബംഗാളിയുടെ സിനിമയ്ക്കുവേണ്ടി ഗുജറാത്തികൾ ഉണ്ടാക്കിയ ഹിന്ദി പാട്ട് അടുത്ത ശനിയാഴ്ച കോഴിക്കോട്ടുകാർ പാടിക്കേൾക്കാൻ പോകുന്നു. കല്യാണ്ജി- ആനന്ദ്ജി സഹോദരന്മാരിലെ കല്യാണ്ജി ഇന്നില്ല. എന്നാൽ ആനന്ദ്ജി എന്ന പത്മശ്രീ ആനന്ദ്ജി വീർജി ഷാ ശനിയാഴ്ച കോഴിക്കോടിന്റെ കടപ്പുറത്തുണ്ടാവും. തന്റെ പാട്ടുകളുടെ ആവിഷ്കാരം എണ്പത്താറുകാരനായ അദ്ദേഹം സംഗീതപ്രേമികൾക്കൊപ്പം മനസുനിറയെ കേൾക്കും. അദ്ദേഹത്തോടൊപ്പം ഓർക്കസ്ട്ര കണ്ടക്ട് ചെയ്ത് ഒരു തൃശൂർക്കാരനുമുണ്ടാവും.
സരിഗ "മാ'
കോഴിക്കോട് ആസ്ഥാനമായുള്ള മ്യൂസിക് ആർട്ടിസ്റ്റ്സ് അസോസിയേഷൻ (മാ) പത്തുവയസിന്റെ നിറവിലാണ്. സംഘടനയുടെ പ്രസിഡന്റ് കെ. സലാം പറയുന്നത് കേൾക്കുക:
സംഗീത കലാകാരന്മാരുടെ ക്ഷേമത്തിനുവേണ്ടി മാത്രം നിലകൊള്ളുന്ന സംഘടനയാണ് മാ. അടുത്തകാലത്ത് കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയങ്ങളിൽ സംഗീതകലാകാരന്മാരുടെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. സംഗീതപരിപാടി സംഘടിപ്പിച്ചുതന്നെ അവർക്ക് സഹായമെത്തിക്കാനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ചെറുതല്ലാത്ത ഒരു തുക സംഭാവന നൽകി. വീടില്ലാത്ത ഒരു ആദ്യകാല ഗായികയ്ക്കും, പക്ഷാഘാതം വന്ന ഒരു ഗിറ്റാറിസ്റ്റിനും സംഗീത പരിപാടികളിലൂടെത്തന്നെ സഹായമെത്തിക്കാനായി. സംഗീതരംഗത്തുള്ളവർക്ക് എന്തു പ്രയാസം വന്നാലും ഒപ്പം നിൽക്കാനാണ് സംഘടനയുടെ ശ്രമം.
പത്താം വാർഷികത്തിന്റെ ഭാഗമായാണ് കോഴിക്കോട് ബീച്ചിൽ കല്യാണ്ജി- ആനന്ദ്ജി മെഗാ മ്യൂസിക്കൽ ഷോ നടത്താൻ തീരുമാനിച്ചത്. അതിനായി ആനന്ദ്ജിയെ സമീപിച്ചപ്പോൾ യാതൊരു പ്രതിഫലവും വേണ്ട, ഞാൻ വരാം എന്നായിരുന്നു മറുപടി. സംഗീതകലാകാരന്മാർ എല്ലാവരും ഒരു കുടുംബമാണെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ അഭിമാനമായ ഉണ്ണി മേനോൻ അടക്കം പന്ത്രണ്ടോളം ഗായകർ പരിപാടിക്കുണ്ടാകും. മുംബൈയിൽനിന്നുള്ള പുതു തലമുറ സിനിമാ പിന്നണി ഗായകരും ഇതിൽ പങ്കെടുക്കുന്നുണ്ട്. ആനന്ദ്ജിയുടെ അസിസ്റ്റന്റായി ഓർക്കസ്ട്ര കണ്ടക്ട് ചെയ്യുന്നത് പ്രശസ്ത സംഗീതജ്ഞൻ സണ്ണി പി. സോണറ്റ് ആണ്. ഈ ഷോയിൽനിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സംഘടനയിലെ അംഗങ്ങളായ കലാകാരന്മാർക്ക് ഒരു ഇൻഷ്വറൻസ് പദ്ധതി തുടങ്ങാനാണ് ആഗ്രഹിക്കുന്നത്.
കല്യാണ്ജി വീർജി ആൻഡ് പാർട്ടി
കച്ചവടക്കാരനായിരുന്നു കല്യാണ്ജി-ആനന്ദ്ജിയുടെ പിതാവ്. കച്ചിലെ ഒരു ചെറു പട്ടണത്തിൽനിന്ന് കടതുടങ്ങാൻ മുംബൈയിലേക്കു കുടിയേറിയ അദ്ദേഹം മക്കളെ സംഗീതം പഠിപ്പിക്കാൻ ഒരു അധ്യാപകനെ ഏർപ്പാടാക്കി. അനലോഗ് സിന്തസൈസറിന്റെ മുൻഗാമിയായ ക്ലാവിയോലൈൻ എന്ന ഇലക്ട്രോണിക് കീബോർഡ് വായിച്ചുകൊണ്ടാണ് കല്യാണ്ജി സംഗീതരംഗത്ത് സജീവമായത്. ഹേമന്ദ് കുമാറിന്റെ ഈണങ്ങളോടെ പുറത്തിറങ്ങിയ നാഗിൻ എന്ന ചിത്രത്തിനുവേണ്ടി കല്യാണ്ജി ഈ ഉപകരണം വായിച്ചിരുന്നു. സഹോദരൻ ആനന്ദ്ജിയെക്കൂടി ചേർത്ത് കല്യാണ്ജി തുടങ്ങിവച്ച കല്യാണ്ജി വീർജി ആൻഡ് പാർട്ടി എന്ന ഓർക്കസ്ട്ര ഗ്രൂപ്പ് ശ്രദ്ധേയമായിരുന്നു. രാജ്യത്ത് ലൈവ് മ്യൂസിക് ഷോകൾക്ക് തുടക്കമിട്ട ആദ്യ ചുവടുവയ്പ്പുകളിലൊന്നായിരുന്നു അത്.
എസ്.ഡി. ബർമൻ, മദൻ മോഹൻ, ഹേമന്ദ് കുമാർ, നൗഷാദ്, ശങ്കർ-ജയ്കിഷൻ, രവി തുടങ്ങിയ താരങ്ങൾ തിളങ്ങിനിന്ന കാലത്ത് ഹിന്ദി സിനിമാരംഗത്തെത്തിയിട്ടും കല്യാണ്ജി-ആനന്ദ്ജി തരംഗമുണ്ടാക്കി., സ്വന്തമായ ഇടംനേടി. ലളിതമായ ഈണങ്ങളായിരുന്നു അവരുടെ മുഖമുദ്ര. 250ലേറെ ചിത്രങ്ങൾക്കുവേണ്ടി അവർ പാട്ടുകളൊരുക്കി.
മുൻനിരക്കാരായ ഗായകരെ വേണ്ടവിധം ഉപയോഗിച്ചപ്പോഴും കുമാർ സാനു, അൽക്ക യാഗ്നിക്, ഉദിത് നാരായണ് തുടങ്ങിയ പുതുതലമുറക്കാർക്ക് ഒന്നാന്തരം ബ്രേക്കുകൾ നൽകാനും അവർക്കായി. ആനന്ദ് ബക്ഷി, ഗുൽഷൻ ബാവര, അൻജാൻ തുടങ്ങിയ ഗാനരചയിതാക്കൾക്കും മികച്ച അവസരങ്ങൾ നൽകി.
വാദാ കർലേ സാജ്നാ, സിന്ദഗീ കാ സഫർ, ഖായികേ പാൻ ബനാറസ് വാലാ, പൽ പൽ ദിൽ കേ പാസ്, സമാ ഹേ സുഹാന സുഹാന, ജീവൻ സേ ഭരീ തേരി ആംഖേ, ഓ സാഥീ രേ, മേരേ അംഗനേ മേ, ചന്ദൻ സാ ബദൻ, കസ്മേ വാദേ പ്യാർ വഫാ, ഫൂൽ തുമേ ഭേജാ ഹേ, മേരേ ദേശ് കീ ധർതീ, യേ മേരാ ദിൽ, ഓർ ഇസ് ദിൽ മേ, മേരാ ജീവൻ കോറാ കാഗസ്... സുന്ദരഗാനങ്ങളുടെ നിര നീളുന്നു...
ഹിന്ദിഗാന പ്രേമികളുടെ ഈറ്റില്ലമായ കോഴിക്കോട്ട് ആനന്ദ്ജിയെപ്പോലുള്ള മഹാനോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് മഹാഭാഗ്യമാണെന്ന് മ്യൂസിക് കണ്ടക്ടറും സംഗീതസംവിധായകനുമായ സണ്ണി പി. സോണറ്റ് പറയുന്നു. പാട്ടുകൾ തനിമയോടെ സ്റ്റേജിൽ അവതരിപ്പിക്കാൻ നന്നായി ഹോംവർക്ക് ചെയ്യണം. സാങ്കേതികതയും വൈകാരികതയും കൃത്യമാക്കാൻ പാട്ടുകൾ എത്രവട്ടം കേട്ടാലും മതിയാവില്ല. യുൻ ഹി തും മുജ്സേ പ്യാർ പോലുള്ള പാട്ടുകൾ ചെറുപ്പംമുതൽ ഹൃദയത്തോടു ചേർന്നതാണ്. മികച്ച ഉപകരണവാദകരെ ഉൾപ്പെടുത്തി 40 പീസ് ഓർക്കസ്ട്രയാണ് ഈ പരിപാടിക്കായി ഒരുക്കുക. ശനിയാഴ്ചത്തെ സായാഹ്നം കോഴിക്കോട്ടെ സംഗീതപ്രേമികൾക്ക് മറക്കാനാവാത്ത ഒന്നാകുമെന്ന് ഉറപ്പ്.
ഒട്ടേറെ മികവുറ്റ സംഗീത പരിപാടികൾ കണ്ടക്ട് ചെയ്തിട്ടുള്ള സണ്ണി മാസ്റ്റർ തൃശൂർ സ്വദേശിയാണ്. സംഗീത ക്ലാസുകളും ലളിതകലകൾക്കുള്ള വേദിയും സമന്വയിപ്പിച്ച് ഒരു ആർട്ട് കഫേയും അദ്ദേഹം നടത്തുന്നു. ഒട്ടേറെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.
ഹരിപ്രസാദ്