നാണ്യവിളകൾ വ്യാപകമായതോടെ ചെറുധാന്യങ്ങൾ അപ്രത്യക്ഷമായെങ്കിലും കാസർഗോഡ് ജില്ലയിലെ ഭീമനടിയിൽ സെബാസ്റ്റ്യൻ പി. അഗസ്റ്റിന് അത് ഒഴിവാക്കാനാകുമായിരുന്നില്ല.
കൃഷിയിൽ എന്നും കാലത്തിനൊത്ത പരീക്ഷണങ്ങൾ നടത്തി വിജയിച്ചിട്ടുള്ള ദേശീയ കർഷക അവാർഡ് ജേതാവും മുൻ വില്ലേജ് ഓഫീസറുമായ സെബാസ്റ്റ്യൻ, ഐക്യരാഷ്ട്ര സഭ ഈ വർഷം അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.
രക്തസമ്മർദം, പ്രമേഹം, കാൻസർ തുടങ്ങിയ ജീവിതശൈലിരോഗങ്ങൾക്കെതിരേ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കാൻ ഭക്ഷണത്തിൽ ചെറുധാന്യങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ കഴിയുമെന്നാണു പഠനങ്ങൾ പറയുന്നത്.
മുൻകാലങ്ങളിൽ കുടിയേറ്റ മേഖലകളിലും തീരദേശത്തുമെല്ലാം ചെറുധാന്യങ്ങൾ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. അവയുടെ കൃഷിയും ഉപയോഗവും തീരെ കുറഞ്ഞതു വഴിയാണു ജീവിതശൈലി രോഗങ്ങൾ പിടിമുറുക്കിയതെന്നു സെബാസ്റ്റ്യൻ കരുതുന്നു.
കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ സാധാരണക്കാരുടെ വിശപ്പകറ്റിയ കുതിരവാലി, കൂടാതെ ചാമ, തിന, വരക്, മുത്താറി, ചോളം തുടങ്ങിയവയെല്ലാം സെബാസ്റ്റ്യന്റെ കൃഷിയിടത്തിൽ വിളവെടുപ്പിന് പാകമായി വരുന്നു.
ഇവയിൽ മിക്കതും 45 ദിവസം കൊണ്ട് വിളവെടുക്കാം. വരണ്ട പ്രദേശങ്ങളിലും മഴക്കുറവുള്ള സ്ഥലങ്ങളിലും ചെറുധാന്യങ്ങൾ നന്നായി വിളയും. സ്വന്തം ആവശ്യത്തിനു മാത്രമാണ് സെബാസ്റ്റൻ ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നതെങ്കിലും അത്യാവശ്യക്കാർക്ക് കൊറിയറിൽ അയച്ചു കൊടുക്കുന്നുമുണ്ട്.
ചെറുധാന്യങ്ങളെക്കുറിച്ചുള്ള അവബോധവും ആവശ്യവും വർധിച്ചുവരുന്ന സാഹചര്യത്തിൽ അധികം വൈകാതെ മികച്ച വിപണി തുറന്നുകിട്ടുമെന്നാണ് സെബാസ്റ്റ്യന്റെ പ്രതീക്ഷ. കുതിരവാലിക്കു കിലോ-180 രൂപവരെ വില ലഭിക്കും.
ബ്രൗണ്‍ ടോപ്പിന്-220, തിന- 120, ചാമ-200, പവിഴച്ചോളം-150, മണിച്ചോളം-150, കൊരൽ 180, വരക്-160 എന്നിങ്ങനെയാണു മറ്റുള്ളവയുടെ വില. നാളികേര കൃഷിയിലെ നേട്ടങ്ങളുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യന്‍ ദേശീയ അവാർഡ് ലഭിച്ചത്. 1998-99 വർഷത്തെ സംസ്ഥാന കർഷക അവാർഡും ലഭിച്ചിരുന്നു.
ആകെയുള്ള മൂന്നേക്കർ സ്ഥലത്ത് ഡ്രാഗണ്‍ ഫ്രൂട്ട്സ്, റംബൂട്ടാൻ, വിവിധ ഇനം മാവുകൾ, പ്ലാവുകൾ, കുരുമുളക്, അലങ്കാര ചെടികൾ തുടങ്ങിയവയുമുണ്ട്. സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം പഴവർഗങ്ങളിൽ നിന്നു വൈൻ ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനവും ഇദ്ദേഹം കൃഷിയിടത്തിൽ ഒരുക്കുന്നുണ്ട്.
എക്സൈസ്, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷം ലൈസൻസ് കിട്ടുന്ന മുറയ്ക്ക് പദ്ധതി തുടങ്ങാമെന്നാണു കരുതുന്നത്. ഇവിടെ ഫാം ടൂറിസം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ വ്യൂ പോയിന്റ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. ഭാര്യ മേരിക്കുട്ടി. മകൾ മഞ്ജു കൊച്ചി ഇൻഫോപാർക്കിലും മകൻ സഞ്ജു ദുബായിലും ജോലി ചെയ്യുന്നു.
ഫോണ്‍: 9447347041
ഡാജി ഓടയ്ക്കൽ