തന്റെ പാട്ടുകൊണ്ട് എസ്.പി. ബാലസുബ്രഹ്മണ്യത്തെപ്പോലും വിസ്മയിപ്പിച്ച ഗായകനായിരുന്നു കൊച്ചിൻ ആസാദ്.., പ്രിയങ്കരനായ "കേരള റഫി'!
ഓ ദുനിയാ കേ രഖ്വാലേ എന്നു പാടിനിർത്തി, ആ ഗായകൻ തലകുനിച്ച് നെഞ്ചിൽ കൈചേർത്തുവച്ച് കേൾവിക്കാരെ വണങ്ങി. പതിയെ ഒരുവശത്തേക്ക് ഒതുങ്ങിനിന്നു. കൈയടികൾ മുഴങ്ങി. സ്റ്റേജിനു പിന്നിൽ സാക്ഷാൽ എസ്.പി. ബാലസുബ്രഹ്മണ്യവുമുണ്ടായിരുന്നു. അദ്ദേഹം മുന്നോട്ടുവന്ന് പറഞ്ഞു: നിങ്ങളെല്ലാവരും ഒന്നെഴുനേറ്റുനിന്ന് കൈയടിക്കൂ.
ഇന്നത്തെ ഈ സംഗീത പരിപാടിയിലെ ഏറ്റവും നല്ല പാട്ട് ഇതായിരുന്നെന്ന് എനിക്കു തോന്നുന്നു. ദൈവാനുഗ്രഹം തീർച്ചയായും ഇദ്ദേഹത്തിന്റെ കൂടെയുണ്ടാവും. എനിക്കും ഇദ്ദേഹത്തിനുമെല്ലാം ഭഗ്വാൻ എന്നാൽ മുഹമ്മദ് റഫി സാബ് ആണ്. ഇദ്ദേഹം ഭഗ്വാൻ എന്നു പാടിയപ്പോഴെല്ലാം ഞാനിവിടെയിരുന്ന് ഓർത്തത് റഫി സാബിനെയാണ്.
എസ്.പി.ബി ഇത്രകൂടി പറഞ്ഞു: എനിക്കൊരാലിംഗനം തരൂ.
ആ ഗായകനാകട്ടെ സർ എന്ന് അന്പരപ്പോടെ വിളിച്ച് മടിച്ചുനിൽക്കുകയായിരുന്നു. സംസാരം വേണ്ട, എന്നെയൊന്നാലിംഗനം ചെയ്യൂ.. ഇവിടെ വരൂ.. എസ്.പി.ബി വിട്ടില്ല. അയാൾ സങ്കോചത്തോടെ നടന്നുചെന്ന് എസ്പിബിയെ കെട്ടിപ്പിടിച്ചു. ചുമലിൽ മുഖം ചേർത്തു. അദ്ദേഹം അയാളുടെ പുറത്തുതട്ടി അഭിനന്ദിക്കുകയായിരുന്നു.
രണ്ടു നിമിഷങ്ങൾ കടന്നുപോയി. അയാൾ വിങ്ങിപ്പൊട്ടി, കണ്ണുകൾ നിറഞ്ഞൊഴുകി. എസ്.പി.ബി. അയാളുടെ മുഖത്തു തലോടി ആശ്വസിപ്പിച്ചശേഷം നിറകണ്‍ചിരിയോടെ പാട്ടുപുസ്തകത്തിന്റെ പേജു മറിച്ചു. കേൾവിക്കാർ അപ്പോഴും ഇരിപ്പിടങ്ങളിലേക്കു മടങ്ങിയിരുന്നില്ല..
ആ ഗായകൻ പക്ഷേ ഇതാ, മടങ്ങിപ്പോയിരിക്കുന്നു. പാട്ടുകൾ പാതിവഴിയിൽ നിർത്തി, അക്ഷമയോടെ നടന്നുപോയി ആ പ്രിയഗായകൻ- കൊച്ചിൻ ആസാദ്...
മനസിലും സ്വരത്തിലും റഫി
രണ്ടുവർഷം മുന്‍പ് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത പരിപാടിയിലാണ് മുകളിൽ കണ്ട സംഭവമുണ്ടായത്. സിലോണ്‍ റേഡിയോയിൽ പുരാനീ ഗീത് പരിപാടി മുടങ്ങാതെ കേൾക്കുമായിരുന്ന ബാല്യം മുതൽ ആസാദിന്റെ മനസിൽ കുടിയേറിയതാണ് മുഹമ്മദ് റഫിയുടെ പാട്ടുകൾ. പാട്ടു പഠിക്കാനുള്ള അവസരമുണ്ടായില്ലെങ്കിലും ഹിന്ദി ഗാനങ്ങൾ തനിമയോടെ കേട്ടു പഠിച്ചു. റഫിയുടെ പാട്ടുകൾ അതേ തീവ്രതയോടെയും മാധുര്യത്തോടെയും പാടിത്തുടങ്ങി. പതിയെ ഒട്ടേറെ വേദികൾ ആസാദിനെ തേടിയെത്തി.
ബഡീ ദൂർ സേ
ആയേ ഹേ
പ്യാർ കാ തോഹ്ഫാ
ലായേ ഹേ
എന്ന ഉല്ലാസഭരിതമായ വരികൾ പാടി ആസാദ് സ്റ്റേജിലേക്കെത്തുന്പോൾ ദൂരെയെവിടെയോനിന്ന് റഫി സാബ് എന്തോ സമ്മാനവുമായി വരികയാണല്ലോ എന്നു തോന്നിപ്പോകും. അത്രയ്ക്കുണ്ടായിരുന്നു സാമ്യം. ഓ ദുനിയാ കേ രഖ്വാലേ പല വേദികളിലും ആവർത്തിച്ചു പാടേണ്ടിവന്നിട്ടുണ്ട്. കേട്ടുമതിയാകാതെ പലരുടെയും നിർബന്ധത്താൽ! റഫിയുടെ അഞ്ഞൂറോളം പാട്ടുകൾ ആസാദ് രാജ്യത്തിനകത്തും പുറത്തുമുള്ള വേദികളിൽ പാടാറുണ്ട്.
യുട്യൂബിൽ ആസാദിന്റെ പാട്ടുകൾ കേട്ട് ഉത്തരേന്ത്യക്കാർ പോലും വിസ്മയിക്കുന്നു: സോനുവിനും (സോനു നിഗം) മുഹമ്മദ് അസീസിനുമല്ലാതെ റഫി സാബിന്റെ പാട്ടുകൾ ഇത്ര മനോഹരമായി പാടാൻ കഴിയുമെന്ന് അറിയില്ലായിരുന്നു എന്നു പറയുന്നു മിക്കവാറും പേരും. ആസാദിന്റെ വേർപാടറിയാതെ ചിലർ അദ്ദേഹത്തിന് അഭിനന്ദനവും നന്ദിയും അറിയിക്കുന്നു.
മട്ടാഞ്ചേരിയിൽനിന്ന് ഗൾഫ് വഴി
മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ ബോംബെ ഹെയർ കട്ടിംഗ് സലൂണ്‍ ഉടമയായിരുന്ന യൂസഫ് മുഹമ്മദിന്റെ മകനായ ആസാദ് ഹാജി ഈസ ഹൈസ്കൂളിലാണ് പഠിച്ചത്. 1969ൽ പഠനം അവസാനിപ്പിച്ചു. ജീവിതമാർഗം തേടി 77ൽ ഗൾഫിലേക്കു ചേക്കേറി. 2003ൽ കൊച്ചിയിൽ തിരിച്ചെത്തി. പിതാവിന്റെ പാത പിന്തുടർന്ന് പാലസ് റോഡിൽ ബ്യൂട്ടി സലൂണ്‍ ആരംഭിച്ചു. പിതാവും ഹിന്ദി ഗാനങ്ങൾ മനോഹരമായി പാടുമായിരുന്നു.
കത്രികയും സംഗീതവും തന്റെ ജീവനാണെന്നാണ് ആസാദ് പറയാറുള്ളത്. അതുകൊണ്ടുതന്നെ ജോലിക്കിടയിലും അവസരം കിട്ടിയപ്പോഴെല്ലാം പാടി. 2007ൽ എംഎം ഓർക്കസ്ട്ര സംഘടിപ്പിച്ച ഓൾഡ് ഈസ് ഗോൾഡ് എന്ന പരിപാടിയിൽ പാടിയതോടെ ഏവർക്കും പ്രിയങ്കരനായ പാട്ടുകാരനാവുകയായിരുന്നു കൊച്ചിൻ ആസാദ്.
കണ്ണടച്ചിരുന്ന് ആസാദിനെ കേട്ടാൽ റഫിയെ അനുഭവിക്കാമായിരുന്നു. റഫിയുടെ ചിരിയും സ്നേഹവും ആസാദിലും കാണാമായിരുന്നു. കേരള റഫി എന്ന പേരും അദ്ദേഹത്തിനു ചാർത്തിക്കിട്ടി.
ഒരിക്കൽ റഫി സാബിന്റെ മുംബൈയിലെ വീടു സന്ദർശിക്കാനായത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി ആസാദ് പറയാറുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഹാർമോണിയവും സിത്താറും തൊട്ടപ്പോഴുണ്ടായ അനുഭൂതിയെക്കുറിച്ചും ആസാദ് സുഹൃത്തുക്കളോടു പറയുമായിരുന്നു. റഫിയെ നേരിൽക്കാണാൻ ഒരിക്കലും ഭാഗ്യമുണ്ടായില്ലെങ്കിലും അദ്ദേഹം ആസാദിന്റെ മാനസഗുരുവായി. റഫിയുടെ ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലുകളും മലയാളം ഗസലുകളും ആസാദ് പാടുമായിരുന്നു.
സംഗീതസംവിധായകൻ എം. ജയചന്ദ്രന്റെ സ്റ്റേജ് ഷോകളിൽ പതിവു സാന്നിധ്യമായിരുന്നു ആസാദ്. ജയചന്ദ്രൻ ഫേസ്ബുക്കിൽ ഇങ്ങനെ കുറിക്കുന്നു:
എന്റെ സ്നേഹഗായകൻ വിടപറഞ്ഞു... ആസാദ്ക്ക ഹൃദയത്തിൽ നന്മ കൊണ്ടുനടന്ന, ആ നന്മ സംഗീതമാക്കിയ സംഗീതകാരൻ ആയിരുന്നു.... ഓ ദുനിയാ കേ രഖ്വാലേ.. ആ ശബ്ദം അലയടിച്ചുകൊണ്ടേയിരിക്കുന്നു. ആത്മാവിൻ ആഴങ്ങളിൽ.. സമാധാനമായി ഉറങ്ങുക, പ്രിയ സഹോദരാ...
ഹരിപ്രസാദ്
പാട്ടുകൊണ്ട് കെട്ടിപ്പിടിച്ചൊരാൾ...
02:44 AM Nov 17, 2019 | Deepika.com