കാലത്തിന്റെ കൈയൊപ്പു പതിഞ്ഞ കൃതിയാണ് - ഒരു സങ്കീർത്തനംപോലെ. നല്ല രാശിയുള്ള ജനനം. 25 വർഷം കൊണ്ട് 112 പതിപ്പുകൾ. സാഹിത്യ അക്കാദമി, വയലാർ അവാർഡ് തുടങ്ങിയ ബഹുമതികൾ. അഭിമാനത്തോടെയും ആത്മസംതൃപ്തിയോടെയും ഇതൊക്കെ നോക്കിക്കാണുകയും ചെയ്തു.
കാരണം എന്താണെന്നല്ലേ? 1992ലെ ദീപിക വാർഷികപ്പതിപ്പിലാണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത്. പതിവുപോലെ ഒരു കഥ വേണമെന്ന് എഴുതി. പിന്നെ ഒരു മാസം മുന്പേ ഫോണിൽ വിളിച്ചു. കഥ പോരാ, ഒരു നോവൽ വേണം.
പ്രിയ സുഹൃത്ത് പെരുന്പടവം ശ്രീധരൻ നിസഹായത വെളിപ്പെടുത്തി. ഒരു മാസം കൊണ്ട് ഒരു നോവലോ? നടക്കില്ല തേക്കിൻകാടേ എന്നായി. ഒന്നു ശ്രമിച്ചു നോക്ക്. താങ്കൾ മനസുവച്ചാൽ നടക്കും എന്നായി ഞാൻ. അങ്ങനെ എഴുതിത്തുടങ്ങിയതാണ് ഒരു സങ്കീർത്തനംപോലെ.
ദസ്തയേവ്സ്കിയുടെ ഭൂതാവേശം പോലെ രാവും പകലും എഴുത്ത്. ദസ്തയേവ്സ്കിയും അന്നയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് അന്നയുടെ ഓർമക്കുറിപ്പുകൾ നേരത്തേ വായിച്ചിരുന്നതും ആ പുസ്തകം തന്നെ വല്ലാതെ സ്പർശിച്ചതും പിന്നൊരിക്കൽ സംഭാഷണമധ്യേ പെരുന്പടവം പറഞ്ഞിരുന്നു.
ഓണനാളിൽ പ്രസിദ്ധീകരിക്കേണ്ടതാണ് വാർഷികപ്പതിപ്പ്. മുന്പൊരിക്കൽ ദേശീയ അവാർഡ് വരെ ലഭിച്ചതാണ്. അപ്പോൾ മോശമാകാൻ പാടില്ല. ഇന്നത്തെപ്പോലെ മൊബൈൽ ഇല്ലാത്ത കാലം. ഏക ആശ്രയം ടെലിഫോണാണ്. തിരുവനന്തപുരത്ത് ഇടയ്ക്കിടെ ഫോണിൽ വിളിക്കും. എഴുത്തു പുരോഗമിക്കുന്നു.
ആദ്യത്തെ ആറ് അധ്യായങ്ങൾ അയച്ചുതന്നു. വായിച്ചപ്പോൾ ഒരു പ്രത്യേകതരം ആഖ്യാനശൈലി, ഭാഷാസൗകുമാര്യം. കിട്ടിയ അധ്യായങ്ങൾ കന്പോസിംഗിനു കൊടുത്തു. അന്ന് ടി.എ. ജോസഫാണ് ആർട്ടിസ്റ്റ്. അദ്ദേഹത്തെ വിളിച്ച് നോവലിന്റെ റഷ്യൻ പശ്ചാത്തലം വിവരിച്ചു. നോവലിന്റെ സ്വഭാവത്തിനനുസരിച്ചാവണം ഇല്ലസ്ട്രേഷൻസ്. ചില സോവ്യറ്റ് പ്രസിദ്ധീകരണങ്ങൾ നോക്കാൻ കൊടുക്കുകയും ചെയ്തു. അദ്ദേഹം വര തുടങ്ങി. പെരുന്പടവം ഇടയ്ക്കു വിളിക്കും. എഴുത്തു മുന്നോട്ടു നീങ്ങുന്നില്ല. വല്ലാത്ത വീർപ്പുമുട്ടൽ. ഇവിടെയിരുന്നാൽ എഴുത്തു സമയത്തു തീരില്ല. ഞാൻ കോട്ടയത്തേക്കു വരാം.
നോവലിന്റെ ആദ്യപതിപ്പിൽ അദ്ദേഹം എഴുതിയതുപോലെ മുട്ടിന്മേൽനിന്നു പ്രാർഥിച്ചു. സങ്കീർത്തകൻ സഹായിച്ചുകാണും. അദ്ദേഹം ബാക്കി അധ്യായങ്ങൾ കൂടി എഴുതി. ഇനി അവസാനത്തെ രണ്ട് അധ്യായങ്ങൾകൂടി എഴുതിയാൽ നോവൽ പൂർത്തിയാകും.
അത് പെരുന്പടവത്തു പോയിരുന്ന് എഴുതാം. എഴുതിയ അധ്യായങ്ങൾ ഏല്പിച്ചു. അവയും കന്പോസ് ചെയ്തു. വാർഷികപ്പതിപ്പിന്റെ എല്ലാ പണികളുംതന്നെ പൂർത്തിയായിരിക്കയാണ്. കവർ ശിവകാശിയിലാണ് അച്ചടിക്കുന്നത്. അതും എത്തിക്കഴിഞ്ഞു. പിന്നീട് അദ്ദേഹം എഴുതി. പെരുന്പടവത്ത് ഒരു ചെറിയ വീടുണ്ട് അദ്ദേഹത്തിന്. അവടെപ്പോയിരുന്നു നോവൽ പൂർത്തിയാക്കി.
അത് ഓഫീസിൽ എന്നെ ഏല്പിച്ചിട്ടുവേണം തിരുവനന്തപുരത്തിനു മടങ്ങാൻ. യാത്ര പുറപ്പെട്ടപ്പോഴാണ് അന്നൊരു ബസ് പണിമുടക്കു ദിനമാണ് എന്നറിയുന്നത്. അതിരാവിലെ എങ്ങനെയോ കടുത്തുരുത്തിയിൽ എത്തി. ഒരു പോലീസുകാരന്റെ സഹായത്തോടെ ഒരു ലോറിയിൽ കയറി കോട്ടയത്തെത്തി. ദീപിക ഓഫീസ് തുറന്നിട്ടില്ല.
ഗേറ്റിനു കാവൽ നിന്നിരുന്ന ഗുർഖയെ (ഞങ്ങളുടെ ഭായി) മാറ്റർ ഏല്പിച്ച് ട്രെയിനിൽ തിരുവനന്തപുരത്തേക്കു മടങ്ങി.
വാർഷികപ്പതിപ്പ് ഓണനാളിൽത്തന്നെ പ്രസിദ്ധീകരിച്ചു. സഹായി സി.പി രാജശേഖരനും മറ്റു സഹപ്രവർത്തകർക്കും ആശ്വാസം. വാർഷികപ്പതിപ്പ് വായിച്ച നൂറുകണക്കിനാളുകളുടെ അഭിനന്ദനക്കത്തുകൾ. അതിലുമെത്രയോ കൂടുതൽ പെരുന്പടവത്തിനു ലഭിച്ചുകാണും. തെരഞ്ഞെടുത്ത ചിലതൊക്കെ അദ്ദേഹം നോവൽ പുസ്തകരൂപത്തിലായപ്പോൾ അതിൽ ചേർത്തിട്ടുമുണ്ട്. ഓണനാളുകളിൽ ഓണപ്പതിപ്പുകൾ തമ്മിൽ കടുത്ത മത്സരമുണ്ട്. ഇന്നും സ്ഥിതി അതുതന്നെ. ആ മത്സരത്തിൽ ഒന്നാം സ്ഥാനത്തുതന്നെ അക്കൊല്ലം ദീപിക വാർഷികപ്പതിപ്പെത്തി. അതിന്റെ പിന്നണി പ്രവർത്തകർക്കെല്ലാം സന്തോഷം.
നോവൽ വായിച്ച കൊല്ലംകാരൻ വ്യവസായി ആശ്രാമം ഭാസി പെരുന്പടവത്തെ സമീപിച്ചു. അതു പുസ്തകമാക്കാൻ അദ്ദേഹത്തിനു നൽകണം. അതിനു പെരുന്പടവം സമ്മതിച്ചു. അങ്ങനെയാണ് സങ്കീർത്തനം പബ്ലിക്കേഷന്റെ ജന്മം. ഇപ്പോൾ 125-ാമത്തെ പതിപ്പും ആശ്രാമം ഭാസി തന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോവലിന്റെ ഒന്നും രണ്ടും പതിപ്പുകളിൽ മേലുദ്ധരിച്ച വസ്തുതകളൊക്കെ പെരുന്പടവം മുഖവുരയിൽ എഴുതിയിട്ടുണ്ട്. ആദ്യകാലത്തെ അഭിമുഖങ്ങളിലും ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.
പിന്നീട് അതെങ്ങനെയോ അപ്രത്യക്ഷമായി. ദുഃഖമുണ്ട്. ടി.എ. ജോസഫ് വാർഷികപ്പതിപ്പിനുവേണ്ടി വരച്ച ചിത്രങ്ങളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. കവർചിത്രവും അതുതന്നെ. അടുത്തകാലത്ത് പെരുന്പടവം ഈ നോവലുമായി ബന്ധപ്പെട്ട ഒരു ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനായി ദസ്തയേവ്സ്കിയുടെ നാട് സന്ദർശിച്ചിരുന്നു. അതിനുശേഷമുള്ള പുസ്തകങ്ങളുടെ കവറുകളിൽനിന്ന് ആർട്ടിസ്റ്റ് ടി.എ. ജോസഫ് പുറത്തായി.
125 പതിപ്പു പ്രസിദ്ധീകരിച്ച ഒരു നോവലിന് ചിത്രങ്ങൾ വരച്ച ആ പാവം ആർട്ടിസ്റ്റിനെ ബന്ധപ്പെട്ടവർ വേണ്ടത്ര പരിഗണിച്ചോ എന്നും ഉറപ്പില്ല.
ഈയിടെ ദീപിക ബുക്ക് ഹൗസിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ 36-ാമത് രാജ്യാന്തര പുസ്തകമേളയിൽ ഈ നോവലിന്റെ 25 വയസ് പൂർത്തിയായത് ആഘോഷിക്കുന്നതിനു വേദി നൽകണമെന്ന് പ്രസാധകൻ ആവശ്യപ്പെട്ടിരുന്നു. സന്തോഷത്തോടെ വേദി നൽകിയെന്നു മാത്രമല്ല, അത് പ്രോഗ്രാമിന്റെ ഭാഗമാക്കുകയും ചെയ്തു. അവിടെ നോവലിസ്റ്റ് പഴയ കഥകൾ ആവർത്തിച്ചതായി കേട്ടു. സന്തോഷം.
തേക്കിൻകാട് ജോസഫ്
"ഒരു സങ്കീർത്തനം പോലെ' പിറക്കുന്നു ദീപികയിൽ
02:34 AM Nov 17, 2019 | Deepika.com