കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്ഐ വിനോദ് ശ്രദ്ധേയനായത് കഥാപ്രസംഗ രംഗത്താണ്. ഒന്നും രണ്ടുമല്ല 4400ൽപരം വേദികൾ പിന്നിട്ടു കഴിഞ്ഞു...
പകൽ വിനോദിന് തിരക്കാണ്. പരാതിയും കേസന്വേഷണവുമായി കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് സജീവമാണ് വിനോദ്. പകൽ പരിചയപ്പെട്ടവരെല്ലാം രാത്രിയിലെ വിനോദിനെ കണ്ടിട്ട് അദ്ഭുതപ്പെട്ടിട്ടുണ്ടാവും, തീർച്ച. രാത്രികാലങ്ങളിൽ കലാസ്നേഹികളെ കോരിത്തരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന കാഥികനാണ് വിനോദ് ചന്പക്കര.
ബൈബിളിലെ യേശുവിന്റെയും ബറാബാസിന്റെയും കഥ വേദിയിൽ അവതരിപ്പിച്ചു കൈയടി നേടുകയാണ് വിനോദ് ഇപ്പോൾ. കഴിഞ്ഞ 38 വർഷമായി കഥാപ്രസംഗ രംഗത്ത് സജീവ സാന്നിധ്യമായും 28 വർഷമായി മികച്ച പോലീസ് ഉദ്യോഗസ്ഥനായും ഒരുപോലെ തിളങ്ങുകയാണ്.
കഴിഞ്ഞ നാലു വർഷംകൊണ്ട് എഴുതി പൂർത്തിയാക്കിയതാണ് യേശുവിന്റെയും ബറാബാസിന്റെയു കഥ.
കുറ്റവാളിയായ ബറാബാസിന്റെ ദൃഷ്്ടികോണിലുടെ യേശുവിനെ നോക്കി ക്കാണുന്ന കഥയാണിത്. ഒന്നേമുക്കാൽ മണിക്കൂറാണ് കഥയുടെ ദൈർഘ്യം. വിവിധ പള്ളികളോടനുബന്ധിച്ചുള്ള സ്റ്റേജുകളിൽ അദേഹം ഈ കഥാപ്രസംഗം അവതരിപ്പിച്ചുകഴിഞ്ഞു.
ആദ്യത്തെ ശ്രോതാക്കൾ കേരള പോലീസ്
വിനോദ് അവതരിപ്പിക്കുന്ന കഥാപ്രസംഗങ്ങളുടെ ആദ്യത്തെ ശ്രോതാക്കൾ കേരള പോലീസ് തന്നെയാണ്. തന്റെ സഹപ്രവർത്തകരെയാണ് അദ്ദേഹം കഥാപ്രസംഗങ്ങൾ ആദ്യം അവതരിപ്പിച്ചു കാണിക്കുന്നത്. തുടർന്നു ലഭിക്കുന്ന അഭിപ്രായങ്ങൾക്കനുസരിച്ചു കഥാപ്രസംഗത്തിൽ മാറ്റം വരുത്തുകയാണ് ചെയ്യുന്നത്. പതിവുപോലെ യേശുവും ബറാബാസും എന്ന കഥാപ്രസംഗത്തിെന്റെയും ആദ്യ ശ്രോതാക്കൾ കാക്കിയണിഞ്ഞ സഹപ്രവർത്തകർ തന്നെയായിരുന്നു.
കോട്ടയം ചന്പക്കര സ്വദേശിയായ വിനോദ് 1981ൽ കഥാപ്രസംഗരംഗത്തെത്തിയത്. 38 വർഷത്തെ കാഥിക ജീവിതത്തിനിടയിൽ 27 വ്യത്യസ്തമായ കഥകൾ 4400ൽപരം വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞു. കഥാപ്രസംഗകൻ, നടൻ, സ്റ്റേജ് അവതാരകൻ, പ്രഭാഷകൻ എന്നിവയ്ക്കു പുറമെ ആകാശവാണി ഗ്രേഡ് ആർട്ടിസ്റ്റുമാണ്. രണ്ട് ടിവി സീരിയലുകളിലും ആറു ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്്. 15 അമച്വർ നാടകങ്ങൾ സംവിധാനം ചെയ്യുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
"ഒരു നിമിഷം'
കേരള പോലീസിനു വേണ്ടി മദ്യത്തിനും മയക്കുമരുന്നിനും എതിരേ "മൃണാളിനി' എന്ന കഥയും ചരിത്രത്തിൽ ആദ്യമായി ട്രാഫിക് ബോധവത്്കരണത്തിനായി "ഒരു നിമിഷം' എന്ന കഥയും സംസ്ഥാനത്തുടനീളം അവതരിപ്പിച്ചിട്ടുണ്ട്. കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി കേരള സംഗീക നാടക അക്കാദമി അവാർഡ് നേടിയ ഏക പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
കേരള കഥാപ്രസംഗ അക്കാദമി അവാർഡ്, വി. സാംബശിവൻ സ്മാരക കാഥിക പ്രതിഭ, കേരള സംഗീത നാടക അക്കാദമി അവാർഡ്, കോണ്ഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷൻ അവാർഡ്, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന സമിതി അവാർഡ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കലാപ്രതിഭ പുരസ്കാരം, അഖില ഭാരതീയ അയ്യപ്പധർമ പരിഷത്ത് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വിനോദ് ഇപ്പോൾ കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്ഐയാണ്. ഭാര്യ രാജി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മക്കളായ ദേവി കൃഷ്ണയും കൃഷ്ണേന്ദുവും മരുമകൻ അജിലും പൂർണ പിന്തുണയുമായി വിനോദിനൊപ്പമുണ്ട്.
ജെവിൻ കോട്ടൂർ
വിനോദിന് കഥാപ്രസംഗം വെറും വിനോദമല്ല
02:20 AM Nov 17, 2019 | Deepika.com