1992-ലാണ് ദീപിക വാർഷികപ്പതിപ്പിനുവേണ്ടി ഒരു സങ്കീർത്തനംപോലെ എന്ന നോവൽ പെരുന്പടവം ശ്രീധരൻ എഴുതിയത്. 27 വർഷം കടന്നുപോയി. നോവലിന് 112 പതിപ്പുകളും ഇറങ്ങി. ഇന്ത്യൻ ഭാഷകളിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ നോവലുകളിലൊന്നിന്റെ ജൈത്രയാത്ര തുടരുകയാണ്. എഴുത്തുകാരനും വാർഷികപ്പതിപ്പിനുവേണ്ടി നോവൽ ചോദിച്ചുവാങ്ങിയ എഡിറ്ററും ചിത്രങ്ങൾ വരച്ച ആർട്ടിസ്റ്റും ആ പഴയ കാലം ഓർമിക്കുന്നു... മലയാള സാഹിത്യത്തിന്റെ ചരിത്രംപോലെ... ഒരു സങ്കീർത്തനം പോലെ...
“ഉറക്കത്തിന്റെ നീലനീലയായ ആഴങ്ങളിലേക്ക് താഴ്ന്നു താഴ്ന്നു പോകുന്പോൾ ഏതോ ഒരു വിശുദ്ധ നിമിഷത്തിൽ എനിക്കു തോന്നി ദസ്തയേവ്സ്കി ’ഹൃദയത്തിനു മേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ഒരാളാണെന്ന്’. ഇരുട്ടിൽ തപ്പിത്തടഞ്ഞെഴുന്നേറ്റ് മേശപ്പുറത്തിരുന്ന കടലാസിലേക്ക് ആ വാചകം പകർത്തിവയ്ക്കുന്പോൾ, എന്റെ ഹൃദയത്തിനുമേൽ ഒരു നക്ഷത്രം ഉദിച്ചു നിൽക്കുന്നതു പോലെ...’’. വായനാലോകത്തെ വിസ്മയിപ്പിച്ച മലയാളനോവലുകളിലെ മാസ്റ്റർപീസ് "ഒരു സങ്കീർത്തനം പോലെ’യുടെ പിറവിയെ കുറിച്ച് കഥാകാരനായ പെരുന്പടവം ശ്രീധരൻ പറഞ്ഞു വയ്ക്കുകയാണ്.
1992 ലെ ഓണക്കാലത്ത് പുറത്തിറങ്ങിയ ദീപിക വാർഷികപ്പതിപ്പിലൂടെയാണ് ’ഒരു സങ്കീർത്തനം പോലെ’ എന്ന വിസ്മയം മലയാളിക്കു മുന്നിലേക്കെത്തുന്നത്. ഒരു വർഷത്തിനു ശേഷം പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ നോവൽ, പ്രസാധനത്തിന്റെ ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയപ്പോൾ 112 പതിപ്പുകൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞു.
ഇന്ത്യൻ ഭാഷകളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്ന്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ ആറ് ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, അറബി, ജർമൻ, ഈജിപ്ഷ്യൻ ഉൾപ്പെടെയുള്ള വിദേശഭാഷകളിലും നോവൽ പുറത്തിറങ്ങി. റഷ്യൻ ഭാഷയിൽ പ്രസിദ്ധീകരിക്കാൻ തയാറായിക്കഴിഞ്ഞു.
നാലു പതിറ്റാണ്ടോളം മനസിൽ കൊണ്ടു നടന്ന ദസ്തയേവ്സ്കിയുടെ ജീവിതസംഘർഷങ്ങൾ ദീപിക വാർഷികപ്പതിപ്പിലൂടെ വായനക്കാരുടെ മുന്നിലെത്തി ഇരുപത്തിയേഴു വർഷം പിന്നിടുന്പോൾ എഴുത്തിന്റെ വഴിയിലെ ആ വിസ്മയനിമിഷങ്ങളിലേക്കു തിരികെ യാത്ര നടത്തുകയാണ് കഥാകാരൻ.
""എഴുത്ത് ലളിതമായ കർമമല്ലെന്നു കൂടുതൽ കൂടുതൽ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. എന്റെ വീട്ടിൽ, എന്റെ മുറിയിൽ, എന്റെ ഹൃദയത്തിൽ ഇരുന്നാണ് ആ ദിവസങ്ങളിൽ ഞാൻ എഴുതിയത്; അത്രയധികം ഏകാഗ്രമായി, സ്വയം നഷ്ടപ്പെട്ട്...’’ പെരുന്പടവം തുടർന്നു. ആ തുടർച്ചയിൽ ഫയദോർ ദസ്തയേവ്സ്കിയുടെയും തന്റെയും ജീവിതങ്ങൾ അക്ഷരങ്ങളുടെ ധ്യാനസങ്കീർത്തനങ്ങളിൽ ഉരുകിച്ചേർന്നതെങ്ങനെയെന്നും കഥാകാരൻ വിവരിക്കുന്നു..
നോവലിലേക്കുള്ള വഴി
ശ്രീധരന്റെ കുട്ടിക്കാലത്ത് പെരുന്പടവം എന്ന ഗ്രാമത്തിൽ ഒരു ലൈബ്രറി പോലും ഉണ്ടായിരുന്നില്ല. എങ്കിലും കുട്ടിക്കാലത്തേ പുസ്തകങ്ങളോട് ഇഷ്ടം കൂടി. ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററും സംസ്കൃത പണ്ഡിതനുമായിരുന്ന ഫാ. ഏബ്രഹാം വടക്കേലും കവി സിസ്റ്റർ മേരി ബനീഞ്ഞയുമാണ് ശ്രീധരനിലെ സാഹിത്യവാസന തിരിച്ചറിയുന്നത്. അവരുടെ പ്രോത്സാഹനവും വായനാശീലം വളരാൻ സഹായിച്ചു.
പതിന്നാലോ പതിനഞ്ചോ വയസുള്ളപ്പോൾ ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരനിൽ നിന്നു കടം വാങ്ങിയാണ് ദസ്തയേവ്സ്കിയുടെ ’കുറ്റവും ശിക്ഷയും’ വായിക്കുന്നത്. അതുവരെ ബഷീറും തകഴിയും കേശവദേവും ലളിതാംബിക അന്തർജനവും പൊൻകുന്നം വർക്കിയുമൊക്കെയായിരുന്നു ശ്രീധരന് ഇഷ്ടപ്പെട്ട എഴുത്തുകാർ; മനുഷ്യനെയും പ്രപഞ്ചത്തെയും കാലത്തെയുമൊക്കെ പ്രതിഫലിപ്പിച്ച എഴുത്തുകാർ.
ഒറ്റ ഇരുപ്പിൽ കുറ്റവും ശിക്ഷയും വായിച്ചുതീർത്തു. ജീവിതത്തിൽ ആദ്യമായി നോവൽ വായിച്ചു കരഞ്ഞ അനുഭവം. റസ്കോൾനിക്കോൾഫും സോണിയയും മർമലഡോഫുമൊക്കെ സ്വപ്നങ്ങളിൽ വന്ന് അലട്ടാൻ തുടങ്ങി. ജീവിതം ഒരു യാതനയാണെന്നും ദുരന്തങ്ങളിലൂടെയുള്ള അനുസ്യൂതമായ യാത്രയാണെന്നും ദസ്തയേവ്സ്കി തന്റെ കഥാപാത്രങ്ങളിലൂടെ കാണിച്ചു തന്നു. മനുഷ്യന്റെ ആന്തരികമായ വ്യഥയും സംഘർഷങ്ങളുമായിരുന്നു ദസ്തയേവ്സ്കി എല്ലാ കഥകളിലും പറഞ്ഞു വച്ചത്.
ജീവസന്ധാരണത്തിനായി പെരുന്പടവത്തുനിന്നു മദ്രാസിലേക്ക് ജീവിതം പറിച്ചുനട്ടിട്ടും ശ്രീധരൻ വായന തുടർന്നു. മൂർ മാർക്കറ്റിൽ നിന്നു വാങ്ങുന്ന സെക്കൻഡ്ഹാൻഡ് പുസ്തകങ്ങളായിരുന്നു അന്ന് ആശ്രയം. പിന്നീട് തിരുവനന്തപുരത്ത് തമലത്തേക്കു വന്നു. വായനയുടെ ലോകം വിശാലമായി. ദസ്തയേവ്സ്കിയുടെ പുസ്തകങ്ങളെല്ലാം ആർത്തിയോടെ വായിച്ചുതീർത്തു. അദ്ദേഹത്തിന്റെ ’കാരമസോവ് സഹോദരങ്ങൾ’ ലോകത്തിലെ ഏറ്റവും മഹത്തായ സാഹിത്യസൃഷ്ടിയാണെന്നു തിരിച്ചറിഞ്ഞു. ലോകം ടോൾസ്റ്റോയിയെ ഏറ്റവും മഹാനായ സാഹിത്യകാരനായി വാഴ്ത്തുന്പോഴും ശ്രീധരന് അന്നും ഇന്നും പ്രിയപ്പെട്ടവൻ ദസ്തയേവ്സ്കി മാത്രം.
വീടും ജോലിസ്ഥലവുമായി ഒതുങ്ങിക്കൂടുന്ന ശീലക്കാരനായിരുന്നു പെരുന്പടവം. ജി. വിവേകാനന്ദനുമായുള്ള പരിചയത്തിലൂടെ കേശവദേവ്, കെ. സുരേന്ദ്രൻ, എൻ. മോഹനൻ തുടങ്ങിയവരുമായി അടുപ്പമുണ്ടായി. ഗുരുതുല്യനായി പരിഗണിച്ചിരുന്ന കെ. സുരേന്ദ്രനുമായി മെല്ലെ ഗാഢമായ സൗഹൃദം വളർന്നു വന്നു. ഇക്കാലമായപ്പോഴേക്കും ശ്രീധരന്റെ ആദ്യനോവലായ അഭയം പുറത്തിറങ്ങി. സാഹിത്യലോകത്ത് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
സാഹിത്യ ചർച്ചകൾ കൂടുതൽ സജീവമായി. വൈകുന്നേരങ്ങളിൽ കെ. സുരേന്ദ്രനുമായി പൂജപ്പുര മണ്ഡപത്തിൽ ഒരുമിച്ചു കൂടും. പിന്നീട് നടക്കാൻ പോകും. ലോക ക്ലാസിക്കുകളേക്കുറിച്ചാണു സംസാരമത്രയും. സുരേന്ദ്രന് ദസ്തയേവ്സ്കിയേക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ട്. ദസ്തയേവ്സ്കിയെ കഥാപാത്രമാക്കി ഒരു നോവൽ എന്ന ആശയം ഒരിക്കൽ പെരുന്പടവം കെ. സുരേന്ദ്രനുമായി പങ്കുവച്ചു.
ദസ്തയേവ്സ്കിയുടെ മുഴുവൻ കഥകളും ആത്മകഥയും വായിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ കഥകളേക്കുറിച്ചുള്ള നിരവധി പഠനങ്ങളും വായിച്ചു. മുഴുവൻ കഥാപാത്രങ്ങളെയും പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ ദസ്തയേവ്സ്കിയുടെ ജീവിതമല്ലേ ഇതിനേക്കാളെല്ലാം കേമം എന്ന ചിന്തയാണ് നോവലിനെ കുറിച്ചു ചിന്തിക്കാൻ ശ്രീധരനു പ്രചോദനമായത്.
പരിഹാസങ്ങളിലൂടെയും തിരസ്കാരങ്ങളിലൂടെയും കടന്നുപോയ ജീവിതമായിരുന്നു ദസ്തയേവ്സ്കിയുടേത്. അച്ഛനും അമ്മയും തമ്മിലുള്ള ശണ്ഠ കണ്ടു വളർന്ന ബാല്യം. അച്ഛനെ തല്ലിക്കൊല്ലുന്നതു കണ്ട ദിവസം ജീവിതത്തിലാദ്യമായി ചുഴലിബാധ വന്നു. പിന്നീട് ചൂതുകളിയിലും മദ്യപാനത്തിലും തീവ്രപ്രണയങ്ങളിലുമെല്ലാം ആസക്തനായി. ആകെ കുത്തഴിഞ്ഞ ജീവിതം. പക്ഷേ അപ്പോഴും സെന്റ് പീറ്റേഴ്സ്ബർഗിലെ അലോൻകിന്റെ വാടകക്കെട്ടിടത്തിലെ കുടുസുമുറിയിലിരുന്ന് ദസ്തയേവ്സ്കി സ്വന്തം ജീവിതം തന്റെ കഥാപാത്രങ്ങൾക്കു പകുത്തു കൊടുത്തു. അങ്ങനെ ലോകോത്തര സൃഷ്ടികൾ പിറന്നു. അപ്പോഴും പരിഹാസവും തിരസ്കാരങ്ങളും ഏറ്റുവാങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ഇതിനേക്കാൾ വലിയ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ ഒരു കഥാപാത്രത്തെയും ദസ്തയേവ്സ്കി സൃഷ്ടിച്ചിട്ടില്ല.
ദസ്തയേവ്സ്കിയെ കഥാപാത്രമാക്കി ഒരു കഥ എന്ന ആശയത്തെ കെ. സുരേന്ദ്രൻ പ്രോത്സാഹിപ്പിച്ചു. ദസ്തയേവ്സ്കിയുടെ ആരാധകനായി മാറി നാലു ദശകത്തോളം പിന്നിടുന്പോഴായിരുന്നു അദ്ദേഹത്തെ കഥാപാത്രമാക്കിയുള്ള നോവലിന്റെ രചനയിലേക്കു പെരുന്പടവം കടക്കുന്നത്.
എഴുത്തിന്റെ ദിനങ്ങൾ
നിബിഡവനത്തിലേക്കു പ്രവേശിക്കുന്നതു പോലെയായിരുന്നു എഴുത്തിന്റെ തുടക്കം. വനം നമ്മെ പുറത്തേക്കു തള്ളിക്കൊണ്ടിരിക്കും. രണ്ടു മൂന്ന് അധ്യായങ്ങൾ എഴുതി. ഒന്നും ശരിയാകുന്നില്ല. എഴുതിയതു കീറിക്കളഞ്ഞു. വീണ്ടും എഴുതി നോക്കി. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴും എഴുത്തു നീങ്ങുന്നില്ല. ദസ്തയേവ്സ്കി ഏറ്റവും മികച്ച നോവലിസ്റ്റ് ആണെന്ന് അവതരിപ്പിക്കണം. പക്ഷേ എങ്ങനെ? ഒരു പിടിയുമില്ല.
അങ്ങനെയിരിക്കെ ആണ് ഉറക്കത്തിൽ ഒരു വെളിപാടു പോലെ ആ വാചകം മനസിലേക്കു വന്നതും കടലാസിലേക്കു പകർത്തിയതും. ഹൃദയത്തിനു മേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ഒരാൾ. ആ നിമിഷങ്ങളിൽ ചിന്തകൾക്കു ചുറ്റും ദസ്തയേവ്സ്കിയുടെ അദൃശ്യസാന്നിധ്യമുണ്ടെന്ന തോന്നൽ. പിന്നീടങ്ങോട്ടുള്ള എഴുത്തിൽ സ്വയം നഷ്ടപ്പെട്ടു.
ദീപികയിലേക്ക് നോവൽ എത്തുന്നു
നോവൽ എഴുത്ത് തുടരുന്പോഴാണ് ദീപിക പത്രാധിപ സമിതിയംഗവും ദീപിക വാർഷികപ്പതിപ്പിന്റെ ചുമതലക്കാരനുമായ തേക്കിൻകാട് ജോസഫിന്റെ കത്ത് കിട്ടുന്നത്. വാർഷികപ്പതിപ്പിലേക്ക് ചെറുകഥ വേണമെന്നാണ് ആവശ്യം. ആ കത്ത് എടുത്തു മാറ്റിവച്ചു. കഥ കൊടുക്കാൻ ഇനിയും രണ്ടു മാസമുണ്ട്. ആദ്യം നോവൽ പൂർത്തിയാക്കാമെന്നു തീരുമാനിച്ചു.
ദിവസങ്ങൾ മുന്നോട്ടു പോയി. ഒരു ദിവസം തേക്കിൻകാട് ജോസഫിന്റെ ഫോണ് വന്നു. ചെറുകഥയല്ല, നോവലാണു വേണ്ടത്. ചുരുങ്ങിയ ദിവസങ്ങളിൽ എങ്ങനെ നോവൽ എഴുതും എന്നു ചോദിച്ചു. തേക്കിൻകാട് വിടാൻ തയാറല്ല. അദ്ദേഹം സ്നേഹപൂർവം നിർബന്ധിച്ചുകൊണ്ടിരുന്നു. ദസ്തയേവ്സ്കിയെ കഥാപാത്രമാക്കിയ നോവൽ ദീപികയ്ക്കു തന്നെ എന്നു തീരുമാനിച്ചു. അവസാന അധ്യായം എഴുതി തീർത്തത് പെരുന്പടവത്തെ വീട്ടിലിരുന്നാണ്.
പിറ്റേന്നു രാവിലെ കോട്ടയത്ത് ദീപികയുടെ ഓഫീസിലെത്തി നോവൽ ഏൽപിച്ചു. വലിയ ഒരു ഭാരം ഒഴിഞ്ഞ അവസ്ഥയായിരുന്നു. പിന്നെ ഇക്കാര്യം മനസിൽ നിന്നു മെല്ലെ ഒഴിഞ്ഞു.
വാർഷികപ്പതിപ്പു പുറത്തിറങ്ങിയ ഉടൻ നോവൽ ശ്രദ്ധ പിടിച്ചുപറ്റി. ധാരാളം വായനക്കാരും പ്രമുഖരായ കഥകാരന്മാരും നിരൂപകരുമെല്ലാം വിളിച്ച് അഭിനന്ദനം ചൊരിഞ്ഞു കൊണ്ടിരുന്നു. അപ്പോഴും ആത്മവിശ്വാസം പോരായിരുന്നു. വാർഷികപ്പതിപ്പിന്റെ കോപ്പി ദീപികയിൽ നിന്നു ലഭിച്ചു. ആർട്ടിസ്റ്റ് ടി.എ. ജോസഫ് വരച്ച മനോഹരമായ ചിത്രങ്ങളോടെ നോവൽ ആകർഷകമായി അച്ചടിച്ചിരിക്കുന്നു.
ഒരു കോപ്പിയുമായി നേരേ കെ. സുരേന്ദ്രന്റെ അടുക്കലേക്കു പോയി. വായിച്ച് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടു. മൂന്നു നാലു ദിവസം കഴിഞ്ഞപ്പോൾ സുരേന്ദ്രന്റെ ഫോണ് കോൾ. ഇന്നു വൈകുന്നേരം പൂജപ്പുര മണ്ഡപത്തിൽ വരണം.
മണ്ഡപത്തിലേക്കു ചെല്ലുന്പോൾ കൽത്തൂണിൽ ചാരി കെ. സുരേന്ദ്രൻ ഇരിക്കുന്നു. ""അതിമനോഹരമായ എഴുത്ത്. ഹൃദയത്തിനു മേൽ ദൈവത്തിന്റെ കൈയൊപ്പുള്ളയാൾ എന്ന വിശേഷണം എങ്ങനെ ലഭിച്ചു ശ്രീധരാ നിനക്ക്'' സുരേന്ദ്രൻ ചോദിച്ചു. എന്തെങ്കിലും തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ പറയണം, സർ. തിരുത്താമല്ലോ- ശ്രീധരൻ പറഞ്ഞു.
ഞാൻ മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരനോടാണിപ്പോൾ സംസാരിക്കുന്നത്- സുരേന്ദ്രന്റെ മറുപടി.
""എന്തു പറയണമെന്നറിയാതെ നിന്നു പോയി. കണ്ണുകൾ നിറഞ്ഞൊഴുകി’’- പെരുന്പടവത്തിന്റെ വാക്കുകൾ ഓർമകളായി ഒഴുകിയിറങ്ങി.
പിന്നെയെല്ലാം ചരിത്രം
വായന മരിക്കുന്നു എന്നു വിലപിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. ’ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ മലയാളത്തിൽ വായന തിരിച്ചു കൊണ്ടുവന്നു.
അക്കാലത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പബ്ലിക്കേഷൻ ചുമതലയുള്ള ഡയറക്ടർ ബോർഡ് അംഗമായിരുന്നു പെരുന്പടവം. എഴുത്തുകാർ മത്സരിച്ചു ബോർഡിൽ വരുന്നത് സ്വന്തം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനാണെന്ന് ആക്ഷേപം നിലനിന്നിരുന്ന കാലമായിരുന്നു അത്. അതുകൊണ്ടു നോവൽ എസ്പിസിഎസ് വഴി പ്രസിദ്ധീകരിക്കേണ്ടെന്നു തീരുമാനിച്ചിരുന്നു.
അങ്ങനെയിരിക്കുന്പോഴാണ് സുഹൃത്തായ ആശ്രാമം ഭാസി പെരുന്പടവത്തെ കാണാനെത്തുന്നത്. പുസ്തകം താൻ അച്ചടിച്ചു നൽകി സംഘത്തേക്കൊണ്ട് വിറ്റഴിപ്പിക്കാം എന്നൊരു നിർദേശം ഭാസി മുന്നോട്ടു വച്ചു. ശിവകാശിയിൽ പോയി മൂവായിരം കോപ്പി അച്ചടിപ്പിച്ചു. രണ്ടു മാസമാകും മുന്പേ അതു വിറ്റു തീർന്നു. ഉടനടി വീണ്ടും പുസ്തകം എത്തിക്കാൻ എസ്പിസിഎസിൽ നിന്ന്് ആവശ്യപ്പെട്ടു. രണ്ടാം പതിപ്പിൽ അയ്യായിരം പുസ്തകം അച്ചടിച്ചു. പിന്നീട് പതിപ്പുകൾക്കു പിന്നാലെ പതിപ്പുകളായി. മലയാള പ്രസാധന രംഗത്ത് അതു ചരിത്രമായി.
"ഒരു സങ്കീർത്തനം പോലെ’ പുസ്തകരൂപത്തിലിറങ്ങി കാൽ നൂറ്റാണ്ടു പിന്നിടുന്പോഴേക്കും ലോകത്തിന്റെ നാനാഭാഗങ്ങളിലായി ലക്ഷക്കണക്കിനാളുകൾ ഇതു വായിച്ചുകഴിഞ്ഞു. ഇന്നും പുസ്തകം വിറ്റഴിഞ്ഞു കൊണ്ടേയിരിക്കുന്നു. മലയാള കഥാചരിത്രത്തിൽ മറ്റൊരു അദ്ഭുതം.
സാബു ജോണ്
***********************************
"ഒരു സങ്കീർത്തനം പോലെ' പിറക്കുന്നു ദീപികയിൽ
കാലത്തിന്റെ കൈയൊപ്പു പതിഞ്ഞ കൃതിയാണ് - ഒരു സങ്കീർത്തനംപോലെ. നല്ല രാശിയുള്ള ജനനം. 25 വർഷം കൊണ്ട് 112 പതിപ്പുകൾ. സാഹിത്യ അക്കാദമി, വയലാർ അവാർഡ് തുടങ്ങിയ ബഹുമതികൾ. അഭിമാനത്തോടെയും ആത്മസംതൃപ്തിയോടെയും ഇതൊക്കെ നോക്കിക്കാണുകയും ചെയ്തു.
കാരണം എന്താണെന്നല്ലേ? 1992ലെ ദീപിക വാർഷികപ്പതിപ്പിലാണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത്. പതിവുപോലെ ഒരു കഥ വേണമെന്ന് എഴുതി. പിന്നെ ഒരു മാസം മുന്പേ ഫോണിൽ വിളിച്ചു. കഥ പോരാ, ഒരു നോവൽ വേണം.
പ്രിയ സുഹൃത്ത് പെരുന്പടവം ശ്രീധരൻ നിസഹായത വെളിപ്പെടുത്തി. ഒരു മാസം കൊണ്ട് ഒരു നോവലോ? നടക്കില്ല തേക്കിൻകാടേ എന്നായി. ഒന്നു ശ്രമിച്ചു നോക്ക്. താങ്കൾ മനസുവച്ചാൽ നടക്കും എന്നായി ഞാൻ. അങ്ങനെ എഴുതിത്തുടങ്ങിയതാണ് ഒരു സങ്കീർത്തനംപോലെ.
ദസ്തയേവ്സ്കിയുടെ ഭൂതാവേശം പോലെ രാവും പകലും എഴുത്ത്. ദസ്തയേവ്സ്കിയും അന്നയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് അന്നയുടെ ഓർമക്കുറിപ്പുകൾ നേരത്തേ വായിച്ചിരുന്നതും ആ പുസ്തകം തന്നെ വല്ലാതെ സ്പർശിച്ചതും പിന്നൊരിക്കൽ സംഭാഷണമധ്യേ പെരുന്പടവം പറഞ്ഞിരുന്നു.
ഓണനാളിൽ പ്രസിദ്ധീകരിക്കേണ്ടതാണ് വാർഷികപ്പതിപ്പ്. മുന്പൊരിക്കൽ ദേശീയ അവാർഡ് വരെ ലഭിച്ചതാണ്. അപ്പോൾ മോശമാകാൻ പാടില്ല. ഇന്നത്തെപ്പോലെ മൊബൈൽ ഇല്ലാത്ത കാലം. ഏക ആശ്രയം ടെലിഫോണാണ്. തിരുവനന്തപുരത്ത് ഇടയ്ക്കിടെ ഫോണിൽ വിളിക്കും. എഴുത്തു പുരോഗമിക്കുന്നു.
ആദ്യത്തെ ആറ് അധ്യായങ്ങൾ അയച്ചുതന്നു. വായിച്ചപ്പോൾ ഒരു പ്രത്യേകതരം ആഖ്യാനശൈലി, ഭാഷാസൗകുമാര്യം. കിട്ടിയ അധ്യായങ്ങൾ കന്പോസിംഗിനു കൊടുത്തു. അന്ന് ടി.എ. ജോസഫാണ് ആർട്ടിസ്റ്റ്. അദ്ദേഹത്തെ വിളിച്ച് നോവലിന്റെ റഷ്യൻ പശ്ചാത്തലം വിവരിച്ചു. നോവലിന്റെ സ്വഭാവത്തിനനുസരിച്ചാവണം ഇല്ലസ്ട്രേഷൻസ്. ചില സോവ്യറ്റ് പ്രസിദ്ധീകരണങ്ങൾ നോക്കാൻ കൊടുക്കുകയും ചെയ്തു. അദ്ദേഹം വര തുടങ്ങി. പെരുന്പടവം ഇടയ്ക്കു വിളിക്കും. എഴുത്തു മുന്നോട്ടു നീങ്ങുന്നില്ല. വല്ലാത്ത വീർപ്പുമുട്ടൽ. ഇവിടെയിരുന്നാൽ എഴുത്തു സമയത്തു തീരില്ല. ഞാൻ കോട്ടയത്തേക്കു വരാം.
നോവലിന്റെ ആദ്യപതിപ്പിൽ അദ്ദേഹം എഴുതിയതുപോലെ മുട്ടിന്മേൽനിന്നു പ്രാർഥിച്ചു. സങ്കീർത്തകൻ സഹായിച്ചുകാണും. അദ്ദേഹം ബാക്കി അധ്യായങ്ങൾ കൂടി എഴുതി. ഇനി അവസാനത്തെ രണ്ട് അധ്യായങ്ങൾകൂടി എഴുതിയാൽ നോവൽ പൂർത്തിയാകും.
അത് പെരുന്പടവത്തു പോയിരുന്ന് എഴുതാം. എഴുതിയ അധ്യായങ്ങൾ ഏല്പിച്ചു. അവയും കന്പോസ് ചെയ്തു. വാർഷികപ്പതിപ്പിന്റെ എല്ലാ പണികളുംതന്നെ പൂർത്തിയായിരിക്കയാണ്. കവർ ശിവകാശിയിലാണ് അച്ചടിക്കുന്നത്. അതും എത്തിക്കഴിഞ്ഞു. പിന്നീട് അദ്ദേഹം എഴുതി. പെരുന്പടവത്ത് ഒരു ചെറിയ വീടുണ്ട് അദ്ദേഹത്തിന്. അവടെപ്പോയിരുന്നു നോവൽ പൂർത്തിയാക്കി.
അത് ഓഫീസിൽ എന്നെ ഏല്പിച്ചിട്ടുവേണം തിരുവനന്തപുരത്തിനു മടങ്ങാൻ. യാത്ര പുറപ്പെട്ടപ്പോഴാണ് അന്നൊരു ബസ് പണിമുടക്കു ദിനമാണ് എന്നറിയുന്നത്. അതിരാവിലെ എങ്ങനെയോ കടുത്തുരുത്തിയിൽ എത്തി. ഒരു പോലീസുകാരന്റെ സഹായത്തോടെ ഒരു ലോറിയിൽ കയറി കോട്ടയത്തെത്തി. ദീപിക ഓഫീസ് തുറന്നിട്ടില്ല.
ഗേറ്റിനു കാവൽ നിന്നിരുന്ന ഗുർഖയെ (ഞങ്ങളുടെ ഭായി) മാറ്റർ ഏല്പിച്ച് ട്രെയിനിൽ തിരുവനന്തപുരത്തേക്കു മടങ്ങി.
വാർഷികപ്പതിപ്പ് ഓണനാളിൽത്തന്നെ പ്രസിദ്ധീകരിച്ചു. സഹായി സി.പി രാജശേഖരനും മറ്റു സഹപ്രവർത്തകർക്കും ആശ്വാസം. വാർഷികപ്പതിപ്പ് വായിച്ച നൂറുകണക്കിനാളുകളുടെ അഭിനന്ദനക്കത്തുകൾ. അതിലുമെത്രയോ കൂടുതൽ പെരുന്പടവത്തിനു ലഭിച്ചുകാണും. തെരഞ്ഞെടുത്ത ചിലതൊക്കെ അദ്ദേഹം നോവൽ പുസ്തകരൂപത്തിലായപ്പോൾ അതിൽ ചേർത്തിട്ടുമുണ്ട്. ഓണനാളുകളിൽ ഓണപ്പതിപ്പുകൾ തമ്മിൽ കടുത്ത മത്സരമുണ്ട്. ഇന്നും സ്ഥിതി അതുതന്നെ. ആ മത്സരത്തിൽ ഒന്നാം സ്ഥാനത്തുതന്നെ അക്കൊല്ലം ദീപിക വാർഷികപ്പതിപ്പെത്തി. അതിന്റെ പിന്നണി പ്രവർത്തകർക്കെല്ലാം സന്തോഷം.
നോവൽ വായിച്ച കൊല്ലംകാരൻ വ്യവസായി ആശ്രാമം ഭാസി പെരുന്പടവത്തെ സമീപിച്ചു. അതു പുസ്തകമാക്കാൻ അദ്ദേഹത്തിനു നൽകണം. അതിനു പെരുന്പടവം സമ്മതിച്ചു. അങ്ങനെയാണ് സങ്കീർത്തനം പബ്ലിക്കേഷന്റെ ജന്മം. ഇപ്പോൾ 125-ാമത്തെ പതിപ്പും ആശ്രാമം ഭാസി തന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോവലിന്റെ ഒന്നും രണ്ടും പതിപ്പുകളിൽ മേലുദ്ധരിച്ച വസ്തുതകളൊക്കെ പെരുന്പടവം മുഖവുരയിൽ എഴുതിയിട്ടുണ്ട്. ആദ്യകാലത്തെ അഭിമുഖങ്ങളിലും ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.
പിന്നീട് അതെങ്ങനെയോ അപ്രത്യക്ഷമായി. ദുഃഖമുണ്ട്. ടി.എ. ജോസഫ് വാർഷികപ്പതിപ്പിനുവേണ്ടി വരച്ച ചിത്രങ്ങളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. കവർചിത്രവും അതുതന്നെ. അടുത്തകാലത്ത് പെരുന്പടവം ഈ നോവലുമായി ബന്ധപ്പെട്ട ഒരു ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനായി ദസ്തയേവ്സ്കിയുടെ നാട് സന്ദർശിച്ചിരുന്നു. അതിനുശേഷമുള്ള പുസ്തകങ്ങളുടെ കവറുകളിൽനിന്ന് ആർട്ടിസ്റ്റ് ടി.എ. ജോസഫ് പുറത്തായി.
125 പതിപ്പു പ്രസിദ്ധീകരിച്ച ഒരു നോവലിന് ചിത്രങ്ങൾ വരച്ച ആ പാവം ആർട്ടിസ്റ്റിനെ ബന്ധപ്പെട്ടവർ വേണ്ടത്ര പരിഗണിച്ചോ എന്നും ഉറപ്പില്ല.
ഈയിടെ ദീപിക ബുക്ക് ഹൗസിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ 36-ാമത് രാജ്യാന്തര പുസ്തകമേളയിൽ ഈ നോവലിന്റെ 25 വയസ് പൂർത്തിയായത് ആഘോഷിക്കുന്നതിനു വേദി നൽകണമെന്ന് പ്രസാധകൻ ആവശ്യപ്പെട്ടിരുന്നു. സന്തോഷത്തോടെ വേദി നൽകിയെന്നു മാത്രമല്ല, അത് പ്രോഗ്രാമിന്റെ ഭാഗമാക്കുകയും ചെയ്തു. അവിടെ നോവലിസ്റ്റ് പഴയ കഥകൾ ആവർത്തിച്ചതായി കേട്ടു. സന്തോഷം.
തേക്കിൻകാട് ജോസഫ്
*****************************************
"ഭയമായിരുന്നു എനിക്ക്'
ഞാൻ ഭയപ്പാടിലായിരുന്നു. ഇങ്ങനെയൊരു നോവലിനു ചിത്രം വരയ്ക്കേണ്ടിവന്നിരിക്കുന്നത് ആദ്യമായാണ്. ദസ്തയേവിസ്കി, മഞ്ഞു പൊഴിയുന്ന റഷ്യയിലെ തെരുവുകൾ, ചൂതാട്ട കേന്ദ്രങ്ങൾ....ദൈവമേ..!
പെരുന്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ ആദ്യത്തെ ആറ് അധ്യായങ്ങളുടെ കൈയെഴുത്തുപ്രതി എന്റെ കൈയിലിരുന്ന് ഇളകിക്കൊണ്ടിരുന്നു. കോട്ടയത്ത് രാത്രിയിലും നല്ല ചൂടുണ്ട്. മഞ്ഞിലൂടെ നടക്കുന്ന ദസ്തയേവ്സ്കിയാണെങ്കിൽ എന്റെ കൈയിലിരിക്കുന്നു. എന്തായാലും വരയ്ക്കണം. നന്നായിത്തന്നെ.
ഒരു സങ്കീർത്തനംപോലെ എന്ന നോവൽ ആദ്യം വായിച്ച രണ്ടുപേരിൽ ഒരാളാണു ഞാൻ. ദീപിക വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ വായിച്ചിട്ട് ആവശ്യമായ ചിത്രം വരയ്ക്കാനാണ് വാർഷികപ്പതിപ്പിന്റെ എഡിറ്ററായിരുന്ന തേക്കിൻകാട് ജോസഫ് അതെന്നെ ഏല്പിച്ചത്. ആദ്യം രണ്ടു കഥകൾക്കു ചിത്രം വരയ്ക്കാനാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. പിന്നീട് ഈ നോവൽ വന്നപ്പോൾ കഥയവിടെ നില്ക്കട്ടെ, ഈ നോവലിന്റെ ചിത്രം വരച്ചിട്ടുമതി ബാക്കിയെന്ന് അദ്ദേഹം പറഞ്ഞു. വായിച്ച നിമിഷം തോന്നി അതൊരു ഉജ്വല സൃഷ്ടിയാണെന്ന്. ഒപ്പം വലിയൊരു ഉത്തരവാദിത്വമാണെന്ന ബോധ്യവുമുണ്ടായി.
ഇന്നത്തെപ്പോലെ ഇന്റർനെറ്റ് സാങ്കേതികവിദ്യ അന്നില്ലല്ലോ. സോവിയറ്റ് നാട് പോലുള്ള പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾ നോക്കി റഷ്യയെ പരിചയപ്പെടാൻ ശ്രമിച്ചു. എന്നിട്ടും തൃപ്തിയായില്ല. പെരുന്പടവത്തിന്റെ കഥകൾക്കുവേണ്ടി മുന്പും വരച്ചിട്ടുണ്ടെങ്കിലും ഇത് തികച്ചും വ്യത്യസ്തമായിരുന്നു. മഞ്ഞായിരുന്നു ആദ്യത്തെ വെല്ലുവിളി. ഇതിനിടെ എന്റെ സുഹൃത്തായിരുന്ന മറ്റൊരു കഥാകാരൻ തങ്കച്ചൻ മരിയാപുരവുമായും ഇക്കാര്യം സംസാരിച്ചു. പിന്നെ ചില റഷ്യൻ പശ്ചാത്തലമുള്ള പുസ്തകങ്ങളും നോക്കി. കാത്തിരുന്നിട്ടു കാര്യമില്ല. വരച്ചുതുടങ്ങി.
പുലർച്ചെ നാലിന് എഴുന്നേറ്റിരുന്നാണ് ഇതത്രയും ചെയ്തത്. അപ്പോൾ നിശബ്ദതയും നേരിയൊരു തണുപ്പും ഏകാന്തതയും കിട്ടും. എന്റെ വീടിനു പുറത്ത് കോട്ടയം ഉറങ്ങിക്കിടന്നപ്പോൾ മനസിലും കടലാസിലും റഷ്യ ഉണർന്നു. മഞ്ഞിന്റെ അനുഭവം ഉണ്ടാകാൻ മാർക്കർ ഉപയോഗിച്ച് ഡോട്ടുകളിട്ടാണ് വരച്ചത്. ഒറ്റ തവണയേ വരയ്ക്കാനാവു. മാർക്കറായതുകൊണ്ട് വൈറ്റ്നെർ ഉപയോഗിച്ച് തിരുത്തൽ പറ്റില്ല. വൈറ്റ്നറിനു മുകളിൽ ഒരുതരം നീല നിഴൽ ഉണ്ടാകും.
വലിയ ഷീറ്റിലാണ് വരച്ചത്. പക്ഷേ, ലേ-ഔട്ട് ചെയ്തവർ ചിത്രം പ്രസിദ്ധീകരണത്തിനു പറ്റിയവിധത്തിൽ കട്ട് ചെയ്തുകളഞ്ഞു. പൂർണരൂപം ഇല്ലാതായി. പുസ്തകത്തിനുവേണ്ടി ചിത്രങ്ങൾ തപ്പിയപ്പോഴാണ് അതറിഞ്ഞത്. ഇന്നും ഒരു സങ്കീർത്തനംപോലെ എന്ന പുസ്തകത്തിന്റെ ചിത്രങ്ങൾ അതുതന്നെയാണ്. ആദ്യമൊക്കെ കവർചിത്രവും അതായിരുന്നു. അതിന്റെ ഒറിജിനൽ നോവലിസ്റ്റിന്റെയോ പ്രസാധകന്റെയോ പക്കൽ ഉണ്ടാവാം.
നോവൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ വലിയ പ്രതികരണമായിരുന്നു. ജോസഫിന്റെ വരയാണ് നോവലിനെ രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എനിക്കറിയാം അത് അദ്ദേഹത്തിന്റെ വിനയംകൊണ്ടാണെന്നും ആ മഹത്തായ നോവൽകാരണമാണ് എന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതെന്നും ഞാനും പറഞ്ഞു. അതാണല്ലോ ശരിയും. അതിനുശേഷവും പെരുന്പടവവുമായി വലിയ സൗഹൃദമാണ്. ഞങ്ങൾ കൂടിക്കാണാറുണ്ട്.
1982 വരെ ദീപികയിൽ കാർട്ടൂണിസ്റ്റായിരുന്ന ഞാൻ പിന്നീട് ഫ്രീലാൻസ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്പോഴായിരുന്നു ഒരു സങ്കീർത്തനം പോലെ എന്ന നോവലിനുവേണ്ടി വരച്ചത്. വർഷമെത്ര കടന്നുപോയി. ഒരു തണുത്ത റഷ്യൻ പ്രഭാതംപോലെ ഇന്നും വരയുടെ ആ ദിവസങ്ങൾ ഞാനോർക്കുന്നു.
ടി.എ. ജോസഫ്