കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും കാർഷിക മേഖലയിൽ അനുദിനം പുത്തൻ വെല്ലുവിളികൾ ഉയർത്തുന്നു.
വിപണിയിൽ പല ഉത്പന്നങ്ങളെയും വില നിലവാരം പുതിയ തലങ്ങളിലേക്കു പായുന്പോഴും കാർഷിക മേഖലയ്ക്ക് ഇത് കാര്യമായ ഊർജം പകരുന്നില്ല കാപ്പി, തേയില, അടയ്ക്ക, റബർ തുടങ്ങിയവ നാണ്യവിളകളുടെ വിലകൾ മികച്ച തലങ്ങളിലേയ്ക്കു മുന്നേറിയെങ്കിലും ഉത്പാദന രംഗത്തെ തളർച്ചയാണ് ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന് ആധാരം.
കാലാവസ്ഥാ മാറ്റത്തെ തുടർന്നു തോട്ടങ്ങളെ ബാധിച്ച രോഗ, കീട ബാധകൾ വിളവിനെ പ്രതികൂലമായി ബാധിച്ചു.
വിപണികളിൽ ഉത്പന്നങ്ങളുടെ വിലകൾ കുതിച്ചു മുന്നേറുന്പോൾ വിപണിയിൽ ഇറക്കാൻ ചരക്കില്ലാത്ത കർഷകർ നെടുവീർപ്പിടുകയല്ലാതെ എന്തുചെയ്യും?
അനുദിനം കയറുന്ന ഉത്പാദന ചെലവ്, തൊഴിലാളികളുടെ ലഭ്യതക്കുറവ്, വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങി നിരവധി പ്രശ്നങ്ങളുമായി എറ്റുമുട്ടിയാണു കർഷകന്റെ പ്രയാണം.
റബർ
ജൂണ് നാലോടുകൂടി കാലവർഷം കേരള തീരത്ത് എത്തുമെന്നാണ് മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ കാലാവസ്ഥാ പ്രവചനം.
മേയ് മാസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഉയർന്ന അളവിൽ വേനൽ മഴ ലഭിച്ച സ്ഥിതിക്ക് ഈ മാസം മുതൽ റബർ ഉത്പാദന രംഗം ഉണരും.
മഴക്കാല ടാപ്പിംഗ് ലക്ഷ്യമിട്ട് കർഷകർ തേട്ടങ്ങളിൽ റെയിൻ ഗാർഡുകൾ ഘടിപ്പിച്ചു തുടങ്ങി. ചെറുകിട കർഷകരുടെ കൈവശം റബർ തീരെ സ്റ്റോക്കില്ല.
എന്നാൽ, വൻകിടക്കാരുടെ ഗോഡൗണുകളിൽ കുറെ ചരക്ക് സ്റ്റോക്കുണ്ട്. മാസാദ്യം തന്നെ കർഷകർ ലാറ്റക്സ് മാർക്കറ്റിൽ ഇറക്കുമെന്നാണു പ്രതീക്ഷ.
അന്താരാഷ്ട്ര വിപണിയുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയിൽ റബർ വില ഉയർന്നു നിൽക്കുകയാണ്. ബാങ്കോക്ക് വിപണിയിൽ കിലോഗ്രാമിന് 148 രൂപയിൽ റബർ വില്പന നടക്കുന്പോൾ ഇവിടെ 160 രൂപ ഉറപ്പു വരുത്തനാകുന്നുണ്ട്.
പുതിയ ഷീറ്റിന്റെ ലഭ്യത ഉയരും വരെ വിപണിയിൽ വലിയ സമ്മർദങ്ങൾക്ക് സാധ്യത കുറവാണ്. ഉത്പാദനരംഗം സജീവമാകുന്നതോടെ വ്യാവസായ ലോബി സമ്മർദ തന്ത്രങ്ങളുമായി രംഗത്ത് ഇറങ്ങാനിടയുണ്ട്.
ഏലം
ആഭ്യന്തര ലേല കേന്ദ്രങ്ങളിൽ വ്യാപകമായതോതിൽ വിദേശ ചരക്ക് നുഴഞ്ഞു കയറുന്നതായി ആരോപണം ശക്തം.
ഗ്വാട്ടിമാലയിൽ വിളവെടുപ്പു തുടങ്ങിയതു മുതലാണ് അവിടെ നിന്നുള്ള ഗുണമേ· കുറഞ്ഞ ചരക്കിന്റെ കടന്നുകയറ്റം.
45000 ടണ്ണിന്റെ റിക്കാർഡ് വിളവാണ് ഇക്കുറി ഗ്വാട്ടിമാലയിൽ. ഇന്ത്യൻ ഏലത്തിന് കിലോഗ്രാമിന് ശരാശരി 22 ഡോളർ വില വരുന്പോൾ ഗ്വാട്ടിമാലയുടെ നിരക്ക് 17 ഡോളറിൽ താഴെയാണ്.
ഉത്തരേന്ത്യയിലെ പാൻമസാല വ്യാവസായിക്കാർക്കുവേണ്ടി വ്യാപകമായ തോതിൽ വിദേശ ചരക്ക് എത്തുന്നതായാണ് വിവരം. നേപ്പാൾ വഴിയാണ് ഈ അനധികൃത ഇറക്കുമതി.
ഇത്തരം ഇറക്കുമതികൾ പൂർണമായി തടഞ്ഞില്ലെങ്കിൽ അത് അടുത്ത സീസണിലെ ഇന്ത്യൻ ഏലത്തിന് കടുത്ത ഭീഷണിയായിമാറും.
നാളികേരം
തമിഴ്നാട്ടിൽ നാളികേര വിളവെടുപ്പ് ഊർജിതമായതോടെ കേരളത്തിൽ വിപണി കൂടുതൽ പരുങ്ങലിലായി.
ഉയർത്തി നിശ്ചയിച്ച താങ്ങ് വിലയ്ക്ക് 50,000 ടണ് കൊപ്ര സംഭരിക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടും കേരളത്തിൽ സംഭരണം കടലാസിൽ മാത്രമായി ഒതുങ്ങുകയാണ് ക്വിന്റൽ കൊപ്രായുടെ സംഭരണ നിരക്ക് 10,860 രൂപ വരുന്പോൾ കർഷകർ 8600 രൂപയ്ക്കാണ് ചരക്ക് കൈമാറുന്നത്.
തമിഴ്നാട്ടിൽ സീസണ് ആരംഭിച്ച നിരയ്ക്ക് അവിടെ നിന്നുള്ള കൊപ്രായും തേങ്ങയും കേരളത്തിലേയ്ക്കു പ്രവഹിക്കും. ഇതു വിപണി കൂടുതൽ ദുർബലമാക്കും.
കുരുമുളക്
കുരുമുളക് വ്യാപാര രംഗത്ത് കാറ്റ് മാറി വീശി തുടങ്ങി. ആഗോള തലത്തിൽ ഉത്പന്നത്തിന്റെ ലഭ്യത കുറയുമെന്ന ചില സൂചനകളാണ് വ്യാപാര രംഗത്ത് ഉണർവ് പരത്തുന്നത്.
ശ്രീലങ്കയിൽ വിളവെടുപ്പ് മുന്നേറുകയാണ്. സത്ത് ഉത്പാദനത്തിനുള്ള ലൈറ്റ് പെപ്പറിന്റെ നിരക്ക് അവർ ടണ്ണിന് 5500 ഡോളറായി ഉയർത്തി.
ഈ സീസണിലെ ഉത്പാദനത്തിൽ ഏറിയ പങ്കും ചൈനയ്ക്ക് കൈമാറിയ വിയറ്റ്നാം വിപണിയിൽ നിന്ന് അകന്നു നിൽക്കുകയാണ്.
ജൂലൈയോടെ ഇന്തോനേഷ്യൻ ചരക്ക് വില്പനയ്ക്ക് സജ്ജമാകും. ഇന്ത്യൻ മുളക് ഒക്ടോബറാകും. ഇന്ത്യൻ മാർക്കറ്റിൽ കുരുമുളകിന് ആവശ്യം ഉയർന്നു കൊണ്ടിരിക്കുകയാണ്.
കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളകു ക്വിന്റലിന് 48,800 രൂപയിലും ഗാർബിൾഡ് 50,800 ലുമാണ് വ്യാപാരം നടക്കുന്നത്.
ലില്ലിബെറ്റ് ഭാനുപ്രകാശ്
റബർ ഉത്പാദന രംഗം സജീവമാകുന്നു
05:57 PM Jul 07, 2023 | Deepika.com