പേര് കോക്കനട്ട് ഐലൻഡ് എന്നാണെങ്കിലും ദ്വീപിൽ ആകെയുള്ളതു 100 ൽ താഴെ തെങ്ങുകൾ മാത്രം. കർണാടകത്തിലെ ക്ഷേത്രനഗരമായ ഉഡുപ്പിയിൽ നിന്ന് 6 കിലോമീറ്റർ പടിഞ്ഞാറ് മാറി മാൽപേ കടൽ തീരത്തി നടുത്തുള്ള സെന്റ് മേരീസ് ഐലൻഡിനാണ് പേരിൽ മാത്രം കോക്കനട്ട് ഉള്ളത്.
വർഷങ്ങൾക്കു മുന്പു നിറയെ തെങ്ങുകളുണ്ടായിരുന്ന ദ്വീപിൽ ഇപ്പോഴുള്ളതു നൂറിൽ താഴെ മാത്രം. അവയിൽത്തന്നെ പലതിനും മണ്ടയില്ലതാനും.
1498-ൽ പോർച്ചുഗലിൽ നിന്നു കോഴിക്കോട്ടേയ്ക്കുള്ള യാത്രാമധ്യേ ഈ ദ്വീപിൽ വന്നിറങ്ങിയ വാസ്കോഡ ഗാമ ഇവിടെ ഒരു കുരിശ് സ്ഥാപിക്കുകയും ദ്വീപിന് പോർച്ചുഗീസിൽ’ഓ പാദ്രോ ഡി സാന്താ മരിയ’ (സെന്റ് മേരീസ് ഐലൻഡ്) എന്ന പേര് നൽകുകയുമായിരുന്നു.
ഏകദേശം 500 മീറ്റർ (1640 അടി) നീളവും 100 മീറ്റർ (328 അടി) വീതിയും 10 മീറ്റർ (30 അടി) പൊക്കമുള്ള ദ്വീപ് 4 ചെറുദ്വീപുകളുടെ കൂട്ടമാണ്. ആൾത്താമസമില്ല.
ഇന്ത്യയിലെ 34 നാഷണൽ ജിയോളജിക്കൽ സ്മാരകങ്ങളിൽ ഒന്നായ ഇത് ജിയോ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാണ്. 2001-ൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ ദ്വീപുകളെ ദേശീയ ഭൗമ ശാസ്ത്ര സ്മാരകമായി പ്രഖ്യാപിച്ചു. പൂർണമായും അഗ്നി ശിലകളാണു ദ്വീപിലുള്ളത്.
മാൽപേയിൽ നിന്നുള്ള ബോട്ട് ദ്വീപിന്റെ കിഴക്കേതിരത്താണ് അടുക്കുന്നത്. മറ്റു മൂന്നു വശങ്ങളും പാറക്കെട്ടുകളാണ്. പടിഞ്ഞാറ് വശത്ത് വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള ബസാൾട്ടിക് പാറകളാണ്.
തീരത്ത് കക്കകൾ നിറഞ്ഞ വെള്ള മണലാണ്. തെങ്ങുകളും, കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും ദ്വീപിന് അല്പം ഹരിത ശോഭ പകരുന്നു. പേര് അന്വർഥമാക്കാൻ ദ്വീപിൽ കൂടുതൽ തെങ്ങുകൾ നട്ടു പിടിപ്പിക്കുകയും ഉള്ളവ സംരക്ഷിക്കുകയും വേണം.
ഫോണ്: 9447505677
ആന്റണി ആറിൽചിറ
പേര് കോക്കനട്ട് ഐലൻഡ്; തെങ്ങുകൾ നൂറിൽ താഴെ
05:46 PM Jul 07, 2023 | Deepika.com