ഇവിടെ, മലയോരസൗന്ദര്യം തുളുന്പുന്ന കൃഷികാഴ്ചകളുമായി സന്ദർശകരെ വരവേൽക്കുകയാണ് പ്രവാസിയായിരുന്ന ലെനു പീറ്ററിന്റെ ’ഹിൽവ്യൂ ഫാംസ്’.
ദൈനംദിന തിരക്കുകൾക്കിടയിൽ ജീവിതം യാന്ത്രികമാകാതിരിക്കാനാണ് ഫാം തുടങ്ങിയതെന്ന്, പോത്തുപാറ മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ വിഭാഗം ലാബ് ഇൻസ്ട്രക്ടറായ ലെനു പറയുന്നു.
കൃഷിയുമായുള്ള ജനിതക ബന്ധവും കാരണമായി. 1999 ലാണ് മസ്ക്കറ്റിലെ ജോലി മതിയാക്കി നാട്ടിൽ വേരുറപ്പിച്ചത്.പത്തനംതിട്ട കുന്പഴയിൽ പരന്പരാഗത കാർഷിക കുടുംബത്തിലാണു ലെനുവിന്റെ ജനനം.
അച്ഛനും മുത്തച്ഛനും മികച്ച കർഷകർ. കുഞ്ഞുന്നാളിലേ അച്ഛൻ കൃഷിപ്പണികളിൽ ഒപ്പം കൂട്ടി, ലെനുവും ഈ ശീലം തെറ്റിച്ചില്ല, മക്കളായ ചാക്കോച്ചി(ലൂദ്ന)യെയും തൊമ്മിച്ചനെ(ലെനെറ്റ്)യും കൃഷിയിലും മൃഗസംരക്ഷണത്തിലും കൂടെക്കൂട്ടുന്നു അദ്ദേഹം.
ആശ്ചര്യം തോന്നും, ഈ ഡിജിറ്റൽ യുഗത്തിലും ലെനു വീട്ടിൽ ടിവി വാങ്ങിയിട്ടില്ല!. "കുട്ടികൾക്ക് ടിവി കാണാനൊന്നും വലിയ താത്പര്യമില്ല, മൃഗങ്ങളോടൊത്താണ് അവരുടെ കളി, അങ്ങനെയാണ് ചെറുപ്പം മുതൽ ശീലിച്ചത്" ഈ സംരംഭകൻ പറയുന്നു.
കുട്ടിക്കാനത്തെ വലിയ കാഴ്ചകൾ
കുട്ടിക്കാനത്തിനടുത്തുള്ള പോത്തുപാറയിലാണ് ലെനുവിന്റെ സമ്മിശ്ര ഫാം. കനേഡിയൻ പിഗ്മി ആടുകളാണു താരങ്ങൾ. ടർക്കി, ഗിനി, ഫ്ളയിംഗ് ഡെക്ക്, നാടൻ കോഴി, സെബറേറ്റ്, ബ്രഹ്മ എന്നിവയുമുണ്ട്.
വീട്ടാവശ്യത്തിനുള്ള പാലിനായി രണ്ട് വെച്ചൂർ പശുക്കളെയും വളർത്തുന്നു. മൂന്ന് ഏക്കർ ഫാമിൽ, പകൽ സമയത്ത് മൃഗങ്ങളെ മേയാൻ വിടും. തീറ്റ കഴിഞ്ഞ് അവ തനിയെ തിരിച്ചെത്തിക്കൊള്ളും.
പഴവർഗങ്ങളിൽ ഇവിടെ വിദേശാധിപത്യം. പാക്കിസ്ഥാൻ മൾബറി, ഇസ്രയേൽ അത്തി, ലെമണ് വൈൻ, ഗെലെങ്ക, അവക്കാഡോ, തായ്ലൻഡ് ചാന്പ, മരമുന്തിരി, പിയർ ആപ്പിൾ, മധുര അന്പഴം, റെഡ് ലേഡി പപ്പായ അങ്ങനെ നീളുന്നു ആ ലിസ്റ്റ്.
ജർമൻ ഇഞ്ചി, തായ്ലൻഡ് ഇഞ്ചി, മാങ്ങ യിഞ്ചി, മണിത്തക്കാളി, അടതാപ്പ്, നെല്ലി എന്നിവയുമുണ്ട്. ഒലിവ്, റെഡ് കറ്റാർവാഴ, ഓർക്കിഡ് വെറൈറ്റിയായ ബബ്ലോഫീലിയം എന്നിവ വ്യത്യസ്ത കാഴ്ചകൾ. കസ്തൂരി മഞ്ഞളാണു പ്രധാന വരുമാനവിള. കുരുമുളക്, ചുവന്ന ഇഞ്ചി, കറുത്ത മഞ്ഞൾ എന്നിവയുമുണ്ട്.
സുഖവാസത്തിന് ഹോം സ്റ്റേ
മഞ്ഞ് പെയ്യുന്ന മലയോരത്തെ കൃഷി കാഴ്ചകൾ ആസ്വദിക്കാനായി ഹോംസ്റ്റേയും ഒരുക്കിയിട്ടുണ്ട്. നാലു പേർക്കു സൗകര്യപ്രദമായി താമസി ക്കാവുന്ന മുറിക്ക് (ഭക്ഷണമില്ലാതെ) 2500 രൂപയാണു ദിവസ വാടക.
ഓർഡറനുസരിച്ച് ഏതു ഭക്ഷണവും ഇവിടെ ലഭിക്കും. ലെനുവിന്റെ ഭാര്യയും മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിംഗ് കോളജ് മുൻ അധ്യാപികയുമായ അനുവാണു പാചകം.
രാത്രിമഴയുടെ സൗന്ദര്യമാസ്വദിക്കാൻ നിരവധി പേരാണ് ഈ കാർഷിക സുഖവാസകേന്ദ്രത്തിൽ എത്തുന്നത്.
കൃഷി പൂർവികരുടെ സമ്മാനം
വെളുപ്പിന് അഞ്ചരയ്ക്ക് ലെനു കൃഷിയിട ത്തിലെത്തും. എട്ടരവരെ കൃഷിപ്പണി. കോളജിൽ നിന്ന് വന്ന ശേഷം നാലുമണി മുതൽ വീണ്ടും ഫാമിൽ.
കൃഷികാര്യങ്ങളെല്ലാം നോക്കുന്നത് ലെനുവും മക്കളും ചേർന്നാണ്. ജോലിക്കാർ ആരുമില്ല.
പോയകാലത്തെ ചില കാർഷിക ചിട്ടവട്ടങ്ങൾ ഇവിടെയുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഒരു കുടുംബത്തിനു ഒരു ജോഡി ആടുകളെ ലെനു സൗജന്യമായി നൽകും. ഒരു നിബന്ധനയുണ്ടെന്നു മാത്രം.
ആദ്യമുണ്ടാകുന്ന കുട്ടികളെ തിരിച്ചു നൽകണം. ഈ കുട്ടികളെ മറ്റൊരു കുടും ബത്തിന് അദേഹം കൈമാറും.
മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനാണിത്. 15 കുടുംബങ്ങൾക്ക് ഇങ്ങനെ ആട്ടിൻ കുഞ്ഞുങ്ങളെ നൽകിക്കഴിഞ്ഞു.
വരുമാനം താനേ വരും
ജോലിയിൽ നിന്നുള്ളതിനേക്കാൾ വരുമാനം കൃഷിയിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് ഈ സംരംഭകൻ പറഞ്ഞു. മാസം 75,000 രൂപയോളം ആടു കൃഷിയിൽ നിന്നു കിട്ടും.
മൂന്നുമാസം പ്രായമായ ആട്ടിൻ കുട്ടികളെ (ജോഡിക്ക്) ഇരുപ ത്തയ്യായിരം രൂപയ്ക്കാണു വിൽക്കുന്നത്. വരുമാന വർധനവിന് മൂല്യവർധിത ഉത്പന്നങ്ങളുമുണ്ട് ഫാമിൽ.
നെല്ലിക്ക കഷായം, സ്റ്റാർ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട്, കൈതച്ചക്ക, ചാന്പക്ക, ബീറ്റ്റൂട്ട് വൈനുകൾ, നാരങ്ങ, ലോലോലിക്ക അച്ചാറുകൾ, വിവിധയിനം കേക്കുകൾ എന്നിവ അവയിൽ ചിലത്.
ഫാമിനു നേരെ എതിർവശത്താണ് ലെനു ജോലിചെയ്യുന്ന എൻജിനിയറിംഗ് കോളജ്. ഇവിടത്തെ അധ്യാപകരും വിദ്യാർഥികളും കാർഷിക വിഭവ ങ്ങളുടെ സ്ഥിരം കസ്റ്റമേഴ്സാണ്.
എന്നും എപ്പോഴും കർഷകൻ
വിജയിച്ച ഏതൊരു സംരംഭകനും പരാജ യത്തിന്റെ നിരവധി കഥകൾ പറയാനുണ്ടാകും. ലെനുവിനുമുണ്ട് അത്തരം അനുഭവങ്ങൾ.
എന്നാൽ, പരാജയത്തിൽ തളരാതെ, തെറ്റു മനസിലാക്കി തിരുത്തിയാൽ വിജയം സുനി ശ്ചിതം. അതു തന്നെയാണ് അദ്ദേഹത്തിന്റെ അനുഭവം.
കർഷകൻ എന്ന് അറിയപ്പെടാനാണ് ആഗ്രഹമെന്ന് അഭിമാനത്തോടെ പറയുന്ന ലെനുവിന് കൃഷി തൊഴിലല്ല, ജീവിതവും പൈതൃക സ്വത്തുമാണ്.
ഫോണ്: 9495933471
രജീഷ് നിരഞ്ജൻ