കണ്ണെത്താ ദൂരത്തോളം പച്ചമരക്കുന്നുകളും കാടുകളും, തഴുകിയെത്തുന്ന കുളിർകാറ്റ്... മാത്തൂർ തൊട്ടിപ്പാല (Mathoor Hanging Bridge)ത്തിനു മുകളിൽ ഇങ്ങനെ എത്ര നേരം നിന്നാലും മതിയാവില്ല. കാരണം നിങ്ങൾ നിൽക്കുന്നത് വെറുമൊരു പാലത്തിലല്ല, ഒരു നദിക്കു മുകളിലൂടെയുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഉയരവും നീളവുമുള്ള പാലത്തിൽ. സത്യത്തിൽ ഇതൊരു പാലമല്ല, കനാലാണ്. ഒരു മലയിൽനിന്ന് അപ്പുറത്തെ മലയിലേക്കു വെള്ളം കൊണ്ടുപോകുന്ന കനാൽ!
115 അടി ഉയരമുള്ള തൂൺ
മഴക്കാലത്തു രൗദ്രഭാവം പൂണ്ടൊഴുകുന്ന പഹ്രാളി നദിക്കുമുകളിൽ 28 കൂറ്റൻ തൂണുകളിലായി തല ഉയർത്തി നിൽക്കുകയാണ് മാത്തൂർ തൊട്ടിപ്പാലം(Mathur Aqueduct). പശ്ചിമഘട്ടത്തിന്റെ ഭാഗമായി മഹേന്ദ്രഗിരി പർവതനിരയിൽനിന്ന് ഉത്ഭവിക്കുന്ന നദിയാണ് പഹ്രാളി. പാലത്തിന്റെ ഏറ്റവും വലിയ തൂണിന്റെ ഉയരം 115 അടി. ഏതാണ്ട് പത്തുനിലക്കെട്ടിടത്തോളം ഉയരത്തിൽ. തീർന്നില്ല, ഒരു കിലോമീറ്ററോളം നീളമുണ്ട് ഈ എൻജിനിയറിംഗ് വിസ്മയത്തിന്.
ഏഴരയടി വീതിയുള്ള കനാലിനു മുകളിൽ ഭാഗികമായി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് ആളുകൾക്കു നടക്കാനുള്ള പാലമാക്കിയിരിക്കുന്നത്. കഷ്ടിച്ചു രണ്ടു പേർക്ക് ഒരേസമയം നടക്കാവുന്ന വീതി. ഇരുവശവും ബലവത്തായ കൈവരികളുള്ള ഈ ആകാശപ്പാലം ഇന്നു കന്യാകുമാരി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
13 ലക്ഷം രൂപ!
ഗ്രാമീണ സൗന്ദര്യത്തിനു മാറ്റുകൂട്ടി നിൽക്കുന്ന മാത്തൂർ തൊട്ടിപ്പാലം 1966ലാണ് നിർമിക്കപ്പെട്ടത്. 13 ലക്ഷം രൂപയായിരുന്നു ഇതിന്റെ അന്നത്തെ ആകെ ചെലവ് എന്നത് ഇന്നു കേൾക്കുന്പോൾ പുതുതലമുറയ്ക്കു കൗതുകമായി തോന്നിയേക്കാം. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജ് ആണ് പാലം നിർമാണത്തിനു മുൻകൈയെടുത്തത്. വിളവൻകോട്, കൽകുളം താലൂക്കുകളിലെ ജലസേചനം ലക്ഷ്യമിട്ടായിരുന്നു ആകാശത്തുകൂടിയുള്ള കനാലിന്റെ നിർമാണം. പാലത്തിലേക്കു നടന്നുകയറാൻ ഇരുവശവും പടവുകൾ ഒരുക്കിയിട്ടുണ്ട്.
നടകയറി മുകളിലെത്തുന്പോഴുള്ള കിതപ്പുമാറ്റാൻ സമീപത്തു കരിക്കും മറ്റു പാനീയങ്ങളുമായി കച്ചവടക്കാർ കാത്തുനിൽക്കുന്നു. പാലത്തിനു സമീപത്തായി കുട്ടികൾക്കായി പാർക്കും മറ്റു സൗകര്യങ്ങളുമൊരുക്കി വരുന്നുണ്ട്. പാലത്തിനു മുകളിൽ കയറി താഴേക്കു നോക്കാൻ പേടിയുള്ളവർ താഴെനിന്നു തൊട്ടിപ്പാലത്തിന്റെ ഗാംഭീര്യം കണ്ടു മടങ്ങും. എങ്കിലും തൊട്ടിപ്പാലത്തിനു മുകളിൽ കയറിനിന്ന് ഒരു ചിത്രം പകർത്താതെ സഞ്ചാരികളിൽ ബഹുഭൂരിപക്ഷവും മടങ്ങാറില്ല. ഫോട്ടോയെടുക്കുന്പോൾ സൂക്ഷിക്കണം, കൈയൊന്നു പിഴച്ചാൽ മൊബൈൽ ഫോൺ തൊട്ടുചേർന്നൊഴുകുന്ന കനാലിൽ പതിക്കും... അല്ലെങ്കിൽ 115 അടി താഴെയുള്ള നദിയുടെ കുത്തൊഴുക്കിലേക്ക്.
എത്തിച്ചേരാൻ
തിരുവനന്തപുരത്തുനിന്ന് ഇവിടേക്ക് എത്താൻ 70 കിലോമീറ്റർ ദൂരമുണ്ട്. കന്യാകുമാരിയിൽനിന്ന് 60 കിലോമീറ്റർ. തക്കലയിൽനിന്ന് 10 കിലോമീറ്റർ ദൂരവുമുണ്ട്. തിരുവട്ടാർ ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ മാത്തൂരിലെത്താം. തക്കലയിൽ എത്തിയാൽ മാത്തൂരിലേക്ക് ബസ് യാത്രാ സൗകര്യവുമുണ്ട്. കന്യാകുമാരി-നാഗർകോവിൽ- തക്കല ബസ് ലഭ്യമാണ്. 15 കിലോമീറ്റർ അകലെ കുഴിത്തുറൈയിലാണ് ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ ഉള്ളത്.
അരനൂറ്റാണ്ടു മുന്പ് രണ്ടു മലകൾക്ക് ഇടയിൽ തൂക്കിയിട്ട തൊട്ടിപോലെ ഒരു കിലോമീറ്ററോളം നീളത്തിൽ ഒരു കനാൽ നിർമിക്കാമെന്ന ആശയം അവതരിപ്പിച്ചവരെയും അതു സാക്ഷാത്കരിക്കാൻ മുൻകൈയെടുത്ത ഭരണാധികാരികളെയും അഭിനന്ദിക്കാതെ ആർക്കും തൊട്ടിപ്പാലം വിട്ടുപോരാൻ കഴിയില്ല!
ജോൺസൺ പൂവന്തുരുത്ത്