മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ, സഹപാഠികൾ, ഉറ്റബന്ധുക്കൾ തുടങ്ങിയവരോടൊത്തു ജീവിതം ഏതെങ്കിലും ഘട്ടത്തിൽ - താത്കാലികമായോ സ്ഥിരമായോ - വേർപെടുത്തേണ്ടിവരാം. എന്നാൽ മരിക്കുവോളം ഒന്നായിപ്പോകാൻ ഒരുക്കപ്പെട്ടിരിക്കുന്നവരാണല്ലോ ഭാര്യാഭർത്താക്കന്മാർ. ഇവരുടെ ദൃഢതര ബന്ധത്തെ സൗഹൃദത്തിന്റെ സൗരഭ്യംകൊണ്ട് ആസ്വാദ്യകരമാക്കാൻ സാധിച്ചില്ലെങ്കിൽ വലിയ നഷ്ടമാണ്. ആരോഗ്യകരമായ ചങ്ങാത്തം നിലനിറുത്തുന്ന അവരിൽ പരസ്പര ബഹുമാനവും അംഗീകാരവുമുണ്ട്. മേലാളനും കീഴാളനും ഇല്ല.
"അവൾ ഭരണക്കാരിയാ. മുൻപോട്ടു വിട്ടാൽ തലേൽ കേറിയിരിക്കും' എന്നു കരുതുന്ന പുരുഷനും "ഞാനാരുടെയും അടിമയല്ല, എനിക്കുമുണ്ട് വ്യക്തിത്വം' എന്ന് അവകാശപ്പെടുന്ന സ്ത്രീയും കുടുംബസമാധാനത്തിന്റെ അടിത്തറ ഇളക്കുന്നു.
ഒരർഥത്തിൽ അധ്യാപകരും വിദ്യാർഥികളും മാതാപിതാക്കളും മക്കളും പുരോഹിതരും വിശ്വാസികളും മേലധികാരികളും ജോലിക്കാരും തമ്മിൽ സുഹൃത്തുക്കളായിരിക്കേണ്ടതാണ്. പക്ഷേ, ആ ബന്ധങ്ങൾക്കെല്ലാം പരിധിയുണ്ട്. മാന്യമായ ഒരകൽച്ച പാലിക്കുകയും വേണം. എന്നാൽ വരണമാല്യത്താൽ ഒന്നായവർ മരണംവരെ തമ്മിൽത്തമ്മിൽ താദാത്മ്യം പ്രാപിച്ചവരാണ്. ഒന്നും മറയ്ക്കാനില്ല, ഒളിക്കാനില്ല, അധികാരം സ്ഥാപിച്ചെടുക്കേണ്ടതുമില്ല.
സ്നേഹം, കരുതൽ, കാമം, വികാരവിവശത എല്ലാം ഇഴചേർന്ന ഈ കൂട്ടുചേരലിൽ ചൂഴ്ന്നിറങ്ങി നിൽക്കുന്ന നല്ല സൗഹൃദമാണ് ദാന്പത്യത്തിനു സൗന്ദര്യം നൽകുന്നത്. കലവറയില്ലാതെ അന്യോന്യം ആസ്വദിച്ച്, പരിപോഷിപ്പിച്ച് തുല്യതയിൽ കഴിയുന്ന കുടുംബസ്ഥർ മഹാഭാഗ്യവാന്മാർ. ഒരേ ശയ്യയിലായാലും രണ്ടു ഭൂഖണ്ഡങ്ങളിലായാലും പുണർന്ന കൈകൾ അയഞ്ഞുപോകാതെ രണ്ടു ശരീരമെങ്കിലും ഒരു ഹൃദയമായി കഴിയാൻ വിവാഹിതർക്കു കഴിയട്ടെ.
ദാന്പത്യ സൗഹൃദം
02:28 AM Nov 10, 2019 | Deepika.com