ആ നെഗറ്റീവ് ഫിലിംറോൾ മുറിച്ചു മുറിച്ച് കൂട്ടുകാർക്ക് സമ്മാനിക്കുന്പോഴും ബാക്കിവന്നവ കത്തിച്ചുകളയുന്പോഴും അത് മലയാള സിനിമയുടെ തിരുശേഷിപ്പാണെന്ന തിരിച്ചറിവ് ഹാരിസിനില്ലായിരുന്നു. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ ഇളയ മകൻ ഹാരിസ് ഡാനിയേൽ ഒരു നിമിഷം അച്ഛനെ വീണ്ടും ഓർമയിൽ കണ്ടു.
കന്യാകുമാരി അഗസ്തീശ്വരത്തെ ബംഗ്ളാവിൽ ഞാൻ പിച്ചവയ്ക്കുന്ന കാലം മുതൽ ആ ഫിലിം റോൾ അവിടെ അനാഥമായുണ്ടായിരുന്നു. അത് അച്ഛൻ 108 ഏക്കർ തെങ്ങിൻതോപ്പ് വിറ്റു നിർമിച്ച വിഗതകുമാരനായിരുന്നുവെന്ന് അറിവുണ്ടായിരുന്നില്ല. അതിലെ രംഗങ്ങൾ കൊട്ടകയിലെ സ്ക്രീനിൽ ചലിക്കുന്നതു കണ്ടിട്ടില്ലെങ്കിലും ആ ഫിലിം കണ്ണോടു ചേർത്തു വച്ച് സൂര്യപ്രകാശത്തിൽ പലതവണ കണ്ടിട്ടുണ്ട്. കാരണം അതിൽ ചേട്ടൻ സുന്ദരത്തെ കാണാം. എന്നെക്കാൾ പത്തു വയസു മൂത്ത ചേട്ടൻ അതിൽ അഭിനയിച്ചിട്ടുണ്ടെന്നത് വലിയ അറിവായിരുന്നു. ചേട്ടനെ ഫിലിമിൽ കാണാൻ നല്ല രസം. നെഗറ്റീവിൽ മുടി വെളുത്തും ഉടുപ്പ് കറുത്തുമാണുണ്ടായിരുന്നത്-ഹാരീസ് ഡാനിയേൽ തുടർന്നു.
വീട്ടിൽ ഗോലി കളിക്കാൻ കൂട്ടുകാർ വരുന്ന കാലമാണ്. അവർ ചോദിക്കുന്പോൾ ഒരു ചാണ് വിഗതകുമാരനെ മുറിച്ചെടുത്ത് ഞാൻ കൊടുക്കും. ഫിലിം റോൾ മുറ്റത്തേക്ക് വലിച്ചിടുന്നതും പാന്പുപോലെ അത് ഇഴഞ്ഞു മടങ്ങിവരുന്നതും കാണാൻ നല്ല രസം. അക്കാലത്താണ് ഫിലിം കത്തിച്ചാൽ നീലയും വയലറ്റും നിറത്തിൽ പൂത്തിരിപോലെ കത്തുമെന്ന തിരിച്ചറിവുണ്ടായത്. അന്നു കാണിച്ച കുസൃതി കാലത്തോടു ചെയ്ത അപരാധമായതിൽ തീരാത്ത ദുഃഖമുണ്ട്.
ജോസഫ് ചെല്ലയ്യ ഡാനിയേൽ എന്ന ജെ.സി. ഡാനിയേൽ ആറാം വയസിലെ എന്റെ ഈ വികൃതി കണ്ടു രസിച്ചതേയുള്ളു. നീ കത്തിച്ച വിഗതകുമാരൻ എന്റെ സ്വപ്നവും സ്വത്തുമായിരുന്നുവെന്ന് പറയുകയോ ആ നിധി പെട്ടിയിൽ കരുതിവയ്ക്കാൻ ആഗ്രഹിക്കുകയോ ചെയ്തിരുന്നില്ല. ഡാനിയേൽ വിഗതകുമാരൻ സിനിമ നിർമിച്ചശേഷം ജനിച്ച മകനാണ് ഞാൻ.
ഒാർമിക്കാൻ "സെല്ലുലോയ്ഡ് '
വിഗതകുമാരനെ ചാരമാക്കിയെങ്കിലും അച്ഛൻ ജെ.സി. ഡാനിയേലിനെ ഓർമിക്കാൻ എന്തെങ്കിലും ശേഷിപ്പുകൾ കരുതിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഹാരീസിന്റെ മറുപടി ഇങ്ങനെ. അച്ഛൻ നായാട്ടിന് ഉപയോഗിച്ചിരുന്ന ഒരു തോക്കുണ്ടായിരുന്നു. അത് കൈമോശം വന്നു. അച്ഛനെ പ്രേക്ഷകർ കൈവിട്ടശേഷം അദ്ദേഹം ദന്തവൈദ്യം പഠിച്ച് ഡോക്ടറായാണ് ജീവിച്ചത്. അക്കാലത്തെ ദന്തൽ ഉപകരണങ്ങളിൽ ഒന്ന് സൂക്ഷിച്ചിരുന്നു. അതും കൈമോശം വന്നുപോയിരിക്കുന്നു. അച്ഛനെ ഓർമിക്കാൻ ഒരു സിഡി ഭദ്രമായി സൂക്ഷിക്കുന്നുണ്ട്.ജെ.സി. ഡാനിയേലിന്റെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന സിനിമയുടെ സിഡിയാണത്. ജെ.സി. ഡാനിയേൽ ചാർത്തിയ കൈയൊപ്പുകൾ ഹാരീസും ഭാര്യ സുശീലാ റാണിയും ഓർമകളിൽനിന്നു ചികഞ്ഞെടുത്തു.
നെയ്യാറ്റിൻകരയിലാണ് ഡോക്ടർ എൻ.ജെ. ഡാനിയേലിന്റെയും ജ്ഞാനമ്മാളിന്റെയും മകനായി 1900-ൽ ജെ.സി. ഡാനിയേലിന്റെ ജനനം. തിരുവിതാംകൂറിലായിരുന്ന കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരത്ത് പിതാവ് പണിത പുതുവീട് മാളികയിലേക്ക് 1904-ൽ കുടുംബം താമസം മാറി. ഡാനിയേലിന്റെ പ്രാഥമികവിദ്യാഭ്യാസം അഗസ്തീശ്വരത്തും നാഗർകോവിലിലുമായിരുന്നു. പതിനൊന്നാം വയസിൽ പിതാവ് മരിച്ചതോടെ ഉപരിപഠനം തിരുവനന്തപുരത്തായി.
തിരുവനന്തപുരം കോളജ് ലൈബ്രറിയിൽ വച്ചാണ് ലൈബ്രേറിയനായിരുന്ന ജോയൽ സിംഗിന്റെ മകൾ ജാനറ്റിനെ ഡാനിയേൽ കണ്ടുമുട്ടുന്നത്. അഞ്ചു വർഷം പ്രണയിച്ച് 1924ൽ തിരുവനന്തപുരം മ്യൂസിയത്തിനടുത്തുള്ള എംഎംഎസ് പള്ളിയിൽ അവരുടെ വിവാഹം നടന്നു.
സിനിമ പഠിക്കാൻ മുംബൈയിൽ
സിനിമയോടുള്ള ഭ്രമത്തിൽ ആ വിദ്യ പഠിക്കാൻ അദ്ദേഹം മുംബൈയിലെത്തി. സുന്ദരം എന്നയാളെ ഒപ്പം കൂട്ടിയെങ്കിലും സിനിമാനിർമാണം വെല്ലുവിളികളുടേതാണെന്നറിഞ്ഞ സുന്ദരം മടങ്ങി. പടം പിടിക്കാൻ പണം വേണം. ആവേശം അതിരുവിട്ട കാലമായിരുന്നല്ലോ. നെയ്യാറ്റിൻകരയ്ക്കു സമീപം പനിച്ചമൂട്ടിൽ വിഹിതം കിട്ടിയ 108 ഏക്കർ തെങ്ങിൻതോട്ടം പിടിയാവിലയ്ക്ക് വിറ്റാണ് വിഗതകുമാരനെ സൃഷ്ടിച്ചത്.
നാഗപ്പൻ നായർ എന്ന വക്കീലിന്റെ തിരുവനന്തപുരം പട്ടത്തുള്ള ശാരദവിലാസ് എന്ന കെട്ടിടം ഉൾപ്പെടെയുള്ള രണ്ടേക്കർ സ്ഥലം വാടകയ്ക്കെടുത്തു. ഒപ്പം ഒരു രണ്ടുമുറികൾ കൂടി പണിത് സിനിമാനിർമ്മാണശാല ഒരുക്കി. അങ്ങനെ കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ ദി ട്രാവൻകൂർ നാഷനൽ പിക്ചേഴ്സ് മൂവി സ്റ്റുഡിയോ നിലവിൽ വന്നു. അന്നത്തെ പതിവു കഥയായ പുരാണ ചരിത്ര സിനിമ ഒഴിവാക്കി ഒരു സാമൂഹിക ചിത്രം നിർമിക്കുകയെന്ന നൂതന തീരുമാനം അച്ഛൻ ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരത്തിനു പുറമേ ഏതാനും ഭാഗം സിലോണിലും ചിത്രീകരിച്ചു എന്നാണ് കേൾവി. രക്ഷിതാക്കളെ വേർപിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതമായിരുന്നു വിഗതകുമാരകഥ.
അണിയറ ഒരുങ്ങിയപ്പോൾ നായികയെ കിട്ടാനില്ലാതെ ഡാനിയേൽ ഏറെ വലഞ്ഞു. പത്രത്തിൽ പരസ്യംകൊടുത്തപ്പോൾ ബോംബെയിൽ നിന്ന് ആംഗ്ലോ ഇന്ത്യനായ ലാന എന്ന യുവതി അഭിനയിക്കാനെത്തി. പക്ഷേ ലാനയ്ക്ക് തിരുവനന്തപുരത്തെ കൊട്ടാരത്തിൽ താമസ സൗകര്യം ഒരുക്കിക്കൊടുക്കണമത്രെ. അങ്ങനെ അവർ തിരികെപ്പോയി. അതോടെ അക്കാലത്ത് കാക്കാരിശി നാടകങ്ങളിൽ അഭിനയിച്ചിരുന്ന രാജമ്മ എന്ന ദളിത് യുവതിയുടെ അഭിനയശൈലി ഡാനിയേലിനെ രാജമ്മ എന്ന സാധ്യതയിലെത്തിച്ചു. അവരെ ഏർപ്പാടാക്കാനുള്ള ദൗത്യം നാടകനടനും സുഹൃത്തുമായ ജോണ്സനെ ഏല്പിച്ചു. ജോണ്സന്റെ ശ്രമഫലമായി രാജമ്മ സിനിമയിൽ അഭിനയിക്കാൻ സമ്മതം മൂളി.
റോസി എന്ന രാജമ്മ
ജാതിവ്യവസ്ഥ മനസുകളെ കീഴടക്കിയിരുന്ന അക്കാലത്ത് ഡാനിയേൽ അവതരിപ്പിച്ച നായികയെ ജാതി തിമിരം ബാധിച്ച കണ്ണുകൾക്കും കാതുൾക്കും ഉൾക്കൊള്ളാനായില്ല. സ്ത്രീകൾ സിനിമയിൽ അഭിനയിക്കുക എന്നത് ഹീനമായി മാത്രം ഉൾക്കൊണ്ടിരുന്ന അക്കാലത്ത് രാജമ്മ എന്ന ദളിത് സ്ത്രീ വിഗതകുമാരനിൽ നായികയായി. സിനിമ ഒരു കലാപമായി മാറിയേക്കാമെന്ന ചിന്തയിലാവണം ഡാനിയേൽ രാജമ്മയ്ക്ക് റോസി എന്ന് സിനിമയിൽ പേരിട്ടു.
കഥ, തിരക്കഥ, സംവിധാനം, നിർമാണം ജെ.സി. ഡാനിയേൽ. വില്ലനായി നാടകനടൻ ജോണ്സണ്, നായിക റോസി, ബാലനടനായി മകൻ സുന്ദരം ഡാനിയേൽ. ചിത്രീകരണം നടത്തിയത് വിദേശിയായ സിനിമാട്ടോഗ്രാഫർ ആയിരുന്നുവത്രെ. പ്രദർശനത്തെപ്പറ്റിയുള്ള വിവരം കാണിച്ചു സുഹൃത്തുക്കൾക്കെല്ലാം ഡാനിയേൽ കത്തയച്ചു. പത്രത്തിൽ പരസ്യം നൽകി. നോട്ടീസും അച്ചടിച്ച് വിതരണം ചെയ്തു. ഒരു ദിവസം രണ്ടു ഷോ.
തിരുവനന്തപുരം പട്ടത്തുള്ള കാപ്പിറ്റോൾ തിയറ്ററിൽ വിഗതകുമാരൻ പ്രദർശിപ്പിക്കപ്പെട്ടു എന്ന് 1930 ഒക്ടോബർ 28ലെ ദീപികയുടെ താൾപ്പുറങ്ങൾ പറയുന്നു. തിരുവിതാംകൂർകാർ ആദ്യമായി ഉണ്ടാക്കിയ ചലനചിത്രം എന്നതായിരുന്നു ആ വാർത്തയുടെ തലക്കെട്ട്. നാഗർകോവിലിലും ചിത്രം പ്രദർശിപ്പിച്ചു.
ആദ്യ പ്രദർശനം മുടങ്ങി
ആദ്യ പ്രദർശനം കാണാനെത്തിയ നായിക റോസിയെ പ്രദർശനം കാണാൻ സവർണർ സമ്മതിച്ചില്ലത്രെ. പ്രണയരംഗങ്ങൾ യാഥാസ്ഥിതികരെ രോഷാകുലരാക്കിയതോടെ പ്രദർശനം തുടരാൻ സാധിച്ചില്ല. താൻ അഭിനയിച്ച പടം കാണാൻ പുറത്തു നിന്ന റോസിയും കുടുംബവും ആക്രമണം ഭയന്ന് ഓടി രക്ഷപെട്ടുവത്രെ. തുടർ പ്രദർശനങ്ങൾ അലങ്കോലപ്പെട്ടതോടെ ദിവസങ്ങൾക്കകം വിഗതകുമാരനെ പെട്ടിയിലടയ്ക്കാൻ അച്ഛൻ നിർബന്ധിതനായി.
ദിവസങ്ങൾക്കുശേഷം ആലപ്പുഴയിൽ പൂപ്പള്ളി സ്റ്റാർ തിയറ്ററിൽ വിഗതകുമാരനുമായി ഡാനിയേൽ എത്തി. തിരുവനന്തപുരത്തേതുപോലെ ആലപ്പുഴയിൽ കൈയേറ്റം ഉണ്ടായില്ലെങ്കിലും ഒരാഴ്ചയേ ഓടിയുള്ളു. തൃശൂരും നാഗർകോവിലിലും കൊല്ലത്തും തലശേരിയിലും പിന്നീട് പ്രദർശിപ്പിച്ചെങ്കിലും കൊട്ടകകൾ കാലി. അങ്ങനെ ഡാനിയേലിന്റെ സിനിമാ സ്വപ്നങ്ങൾ തിരശീലയിൽ മാഞ്ഞു.സ്റ്റുഡിയോയും സാങ്കേതിക ഉപകരണങ്ങളും വിറ്റ ശേഷം അച്ഛൻ ദന്തചികിത്സ പഠിക്കാൻ മുംബൈയിലേക്കു പോയി. തിരികെയെത്തി നെയ്യാറ്റിൻകര, കാരക്കുടി, അഗസ്തീശ്വരം എന്നിവിടങ്ങളിൽ കാലങ്ങളോളം ദന്താശുപത്രികൾ നടത്തി.
ദുരന്തകഥാപാത്രമായി റോസി
മലയാള സിനിമയിലെ മാത്രമല്ല ജീവിതത്തിലെയും ദുരന്ത കഥാപാത്രമായി റോസി മാറി എന്നാണ് പിൽക്കാലത്തു കേട്ടിട്ടുള്ളത്. റോസിയുടെ തിരുവനന്തപുരത്തെ വീട് അഭിനയത്തിന്റെ പേരിൽ ജാതിപ്രമാണികൾ ചാന്പലാക്കിയെന്നും അവരെ അടിച്ചോടിച്ചെന്നും ഒരു കഥ. കൊല്ലപ്പെടുമോ എന്ന ആശങ്കയിൽ ഒരു ലോറിയിൽ കയറി നഷ്ടനായിക തമിഴ് നാട്ടിലേക്കു രക്ഷപ്പെട്ടെന്നും ആ ഡ്രൈവറോടൊപ്പം ജീവിച്ചുവെന്നും അവർക്കു രണ്ടു മക്കളുണ്ടായെന്നും മറ്റാരോ പറഞ്ഞു കേട്ടു. പലരും അന്വേഷണങ്ങൾ നടത്തിയിട്ടും ആദ്യ മലയാള നായികയുടെ വേരുകളൊന്നും കണ്ടെത്താനായിട്ടില്ല.
ഡാനിയേൽ പാപ്പരായില്ല
വിഗതകുമാരൻ പരാജയപ്പെട്ടതോടെ ജെ.സി. ഡാനിയേൽ പാപ്പരായെന്നും പട്ടിണിയിലായെന്നുമൊക്കെ പറഞ്ഞുകേൾക്കുന്നത് പൂർണമായി ശരിയല്ല. ദന്തഡോക്ടറെന്ന നിലയിൽ മെച്ചപ്പെട്ട നിലയിലാണ് അദ്ദേഹം കഴിഞ്ഞത്. അവസാനകാലത്ത് പക്ഷവാതവും കാഴ്ചക്കുറവും അദ്ദേഹത്തിനു ബാധിച്ചിരുന്നു. എന്നാൽ ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ ഓഫീസറായിരുന്ന താൻ അച്ഛനും അമ്മ ജാനറ്റിനും വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരുന്നു. എന്റെ മൂത്ത സഹോദരങ്ങളായ സുന്ദരം, സുലോചന, വിജയ, ലളിത എന്നിവരെയൊക്കെ ജീവിതത്തിൽ നല്ലനിലയിൽ എത്തിക്കുകയും ചെയ്തു.
പിൽക്കാലത്ത് സംസ്ഥാന സർക്കാർ അവശകലാകാരൻമാർക്കായി 300 രൂപ പെൻഷൻ ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അദ്ദേഹം അപേക്ഷ നൽകിയിരുന്നു. നിശ്ശബ്ദചിത്രമായതിനാൽ വിഗതകുമാരനെ മലയാളസിനിമയായി പരിഗണിക്കാനാവില്ലെന്നും ഡാനിയേലിന്റെ സ്വദേശം അഗസ്തീശ്വരത്തായതിനാൽ മാതൃഭാഷ മലയാളംതന്നെയാണോ എന്നത് വ്യക്തമല്ലെന്നുമുള്ള കാരണത്താലാണ് അപേക്ഷ നിരസിക്കപ്പെട്ടത്. പിൽക്കാലത്ത് അമ്മ ജാനറ്റ് ഡാനിയേലിന് സർക്കാർ പെൻഷൻ അനുവദിക്കുകയും ചെയ്തിരുന്നു.
മലയാള സിനിമയുടെ പിതാവായി അംഗീകരിച്ച് സംസ്ഥാന സർക്കാർ 1992ൽ ജെ.സി. ഡാനിയേലിന്റെ പേരിൽ ബഹുമതി ഏർപ്പെടുത്തുകയും ചെയ്തു. 300 രൂപ പെൻഷനുവേണ്ടിയാണ് അച്ഛൻ അപേക്ഷ സമർപ്പിച്ചതെങ്കിൽ ഡാനിയേലിന്റെ പേരിൽ സർക്കാർ ഇന്നു നൽകുന്നത് അഞ്ചു ലക്ഷം രൂപയുടെ പുരസ്കാരമാണെന്നതും ശ്രദ്ധേയം. കുടുംബകഥയുടെ ശേഷിച്ച ഭാഗം കൂടി. എന്റെ മൂത്ത സഹോദരനും വിഗതകുമാരനിലെ താരവുമായിരുന്ന സുന്ദരം ഡാനിയേൽ പിൽക്കാലത്ത് ശ്രീലങ്കയിൽ കാൻഡിയിലുള്ള ട്രിനിറ്റി കോളജിൽ ഇംഗ്ലീഷ് പ്രഫസറും വൈസ് പ്രിൻസിപ്പലുമായി. വിരമിച്ച് ഓസ്ട്രേലിയയിൽ കഴിയുന്പോൾ 2002-ൽ അവിടെവച്ച് മരിച്ചു.
1975 ഏപ്രിൽ നാലിന് അന്തരിച്ച ജെ.സി.ഡാനിയേലിനെ അഗസ്തീശ്വരം സിഎസ്ഐ പള്ളിയിലെ കുടുംബക്കല്ലറയിലാണ് സംസ്കരിച്ചത്. അവിടെ അദ്ദേഹം വളർന്ന കുടുംബവീട് പിൽക്കാലത്ത് പൊളിച്ചുകളഞ്ഞു. അരയേക്കർ പുരയിടത്തിൽ ഇന്നു പല താമസക്കാരുണ്ട്. അതിനുള്ളിലെ റോഡ് ജെ.സി. ഡാനിയേൽ റോഡ് എന്ന് നാമകരണം ചെയ്തിരിക്കുന്നു.
റെജി ജോസഫ്