എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുടെ അപ്പൻ അയാൾക്ക് പത്തു വയസുള്ളപ്പോൾ മരണമടഞ്ഞു. വീട്ടിലെ ബുദ്ധിമുട്ടുകൾ മൂലം അയാൾക്ക് പത്താംക്ലാസ് വരെ മാത്രമേ പഠിക്കാൻ സാധിച്ചുള്ളൂ. വീട്ടിലെ ഏക ആൺകുട്ടി ആയിരുന്നതിനാൽ വീട്ടുകാര്യങ്ങൾക്കായി പണം കണ്ടെത്തേണ്ട ഉത്തരവാദിത്വം അയാൾക്ക് കൂടി ഉള്ളതായിരുന്നു. രോഗിയായ അമ്മയേയും അനുജത്തിയേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ചെറുപ്രായത്തിൽതന്നെ ജോർജ് എന്ന അയാൾ ഏറ്റെടുക്കേണ്ടിവന്നു.
ഒരു പലചരക്ക് സ്ഥാപനത്തിൽ സഹായിയായി ജോലി തുടങ്ങിയ അയാൾ തന്റെ ഇരുപത്തിയഞ്ചാം വയസിൽ സ്വന്തമായി ഒരു വ്യാപാര സ്ഥാപനം തുടങ്ങി. സ്ഥിരോത്സാഹവും ലക്ഷ്യബോധവും കൊണ്ടാണ് തന്റെ ചെറുപ്രായത്തിൽ തന്നെ ഇത്തരത്തിൽ ഉയരാൻ അയാൾക്ക് കഴിഞ്ഞത്. അയാൾക്ക് ഇപ്പോൾ അൻപതു വയസായി. ഒന്നല്ല അഞ്ച് വ്യാപാരസ്ഥാപനങ്ങൾ സ്വന്തമായുണ്ട്. അയാളും ഭാര്യയും മക്കൾ മൂന്നുപേരും കൂടിയാണ് എന്നെ കാണാൻ വന്നത്.
അയാളും ഭാര്യ ലിന്റയും വലിയ മനോവിഷമത്തിൽ ആണ് ഇപ്പോൾ. അല്ലലില്ലാതെ ആണ് താൻ തന്റെ മക്കളെ വളർത്തിയതെന്നും എന്നാൽ അതിന്റ വിലയൊന്നും അവർ മനസ്സിലാക്കുന്നില്ലെന്നും തന്നോടും ഭാര്യയോടും കുടുംബത്തോടുംമക്കൾക്ക് തെല്ലും സ്നേഹമില്ലെന്നും അയാളെന്നോട് പറഞ്ഞു. വിഷയത്തിലേക്ക് വരാം. അയാളുടെ മക്കളിൽ രണ്ടാമനാണ് അജു. ഡിഗ്രി വിദ്യാർത്ഥിയായ അവൻ ഇപ്പോൾ സസ്പെൻഷനിലാണ്. കാരണം കോളജിലെ നിയമങ്ങൾ പലതവണ അവൻ ലംഘിക്കുകയും ലംഘിക്കാൻ സഹപാഠികളിൽ ചിലരെ പ്രേരിപ്പിക്കുകയും ചെയ്തു. എങ്ങനെയെങ്കിലും സസ്പെൻഷൻ പിൻവലിക്കാൻ കോളജ് അധികൃതരെ സ്വാധീനിക്കാൻ കഴിയുമോ എന്ന് ജോർജ് എന്നോട് ചോദിച്ചു.
ഞാൻ കോളജിലേക്ക് ഫോൺ ചെയ്തെങ്കിലും കാര്യം വളരെ ഗൗരവം ഉള്ളത് ആയതിനാൽ വിട്ടുവീഴ്ച ഒന്നും ഉണ്ടാകാൻ ഇടയില്ല എന്നാണ് അധികൃതർ എന്നോട് പറഞ്ഞത്. മകൻ ഡിഗ്രി പഠനം തുടങ്ങിയപ്പോൾ തന്നെ അവന്റെ നിർബന്ധത്തിനു വഴങ്ങി രണ്ട് ലക്ഷത്തിൽ പരം വില വരുന്ന ബൈക്ക് താൻ അവന് വാങ്ങിക്കൊടുത്തു എന്നും, അതോടുകൂടിയാണ് അവന്റെ കൂട്ടുകെട്ട് വഷളായതെന്നും ജോർജ് വലിയ കുറ്റബോധത്തോടെ എന്നോട് പറഞ്ഞു. ജോർജ് വളർന്നുവന്ന വഴികളും സാഹചര്യങ്ങളും മക്കൾക്ക് അറിയാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ മൗനം അവലംബിക്കുകയാണ് ചെയ്തത്.
താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്തിനാണ് തന്റെ മക്കൾ അറിയുന്നത് എന്ന ചിന്തയിലായിരുന്നു അയാൾ. എന്റെ മുറിയിൽ വച്ച് തന്നെ ജോർജിനെ കൊണ്ട് ഞാനാ കഥയെല്ലാം പറയിപ്പിച്ചു. അയാളുടെ മക്കളുടെ പ്രത്യേകിച്ച് അജുവിന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.
പ്രിയപ്പെട്ട മാതാപിതാക്കളേ, ബുദ്ധിമുട്ടേറിയ നിങ്ങളുടെ ജീവിതവഴികളെ മക്കൾക്ക് പരിചയപ്പെടുത്തുന്നതിൽ എന്താണ് അപാകത. നാണക്കേട് വിചാരിക്കാൻ അതിൽ എന്താണുള്ളത്. കുടുംബത്തോടും മാതാപിതാക്കളോടും സ്നേഹം ഉണ്ടാകാനും മക്കൾ വഴിതെറ്റിപ്പോകാതിരിക്കാനും ഉത്സാഹത്തോടെ അധ്വാനിച്ച് മുന്നേറാനും അലസത വെടിയാനും ആ ഒരറിവ് അവരെ സഹായിക്കുകയില്ലേ? തങ്ങൾക്ക് ജീവിതത്തിൽ ലഭിക്കുന്ന സൗകര്യങ്ങളൊക്കെ തങ്ങൾതന്നെ തങ്ങളുടെ ജനനത്തിനു മുൻപ് റിസർവ് ചെയ്തതാണെന്ന് മക്കൾക്കാർക്കും അവകാശപ്പെടാൻ ആവുകയില്ലല്ലോ.
ദൈവാനുഗ്രഹത്താൽ തങ്ങൾക്ക് ലഭിച്ച സൗഭാഗ്യങ്ങൾ ആയി അവയെ അവർ കാണണം.അത്തരം സൗഭാഗ്യങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത നിരാശ്രയരായ കുട്ടികളുടെ ജീവിതത്തെ അവർ തങ്ങളുടെ ആത്മശോധനാവിഷയം ആക്കണം. മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന സൗകര്യങ്ങൾക്കും സാമ്പത്തികത്തിനുമൊക്കെ വില കൽപ്പിക്കാൻ മക്കൾക്ക് കഴിയണമെന്നുണ്ടെങ്കിൽ അവർ തങ്ങളുടെ മാതാപിതാക്കൾക്കു തന്നെ വില കൽപ്പിക്കുന്നവരാകണം.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
02:49 AM Nov 03, 2019 | Deepika.com