സ്വന്തമായി ഭൂമിയില്ലങ്കിലും പാട്ടത്തിനെടുത്ത സ്ഥലത്ത് പച്ചക്കറികളും പഴവർഗങ്ങളും കൃഷിചെയ്തു മികച്ച വരുമാനമുണ്ടാക്കുകയാണ് ഇരുവരും. ഏലത്തോട്ടത്തിലെ പണികൾ ചെയ്തു ജീവിച്ചിരുന്ന കുടുംബം പത്ത് വർഷം മുന്പാണു പാട്ടത്തിന് സ്ഥലമെടുത്ത് പച്ചക്കറികൃഷികൾ ചെയ്തു തുടങ്ങിയത്.
വള്ളക്കടവിലെ നാലേക്കറോളം വരുന്ന ഏലത്തോട്ടത്തിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാണു പച്ചക്കറിക്കൃഷി. പൂർണമായും ജൈവരീതി. പ്രതിവർഷം മൂന്നരലക്ഷത്തോളം രൂപ പാട്ടം നൽകേണ്ട ഭൂമിയിലെ ഏലം പരിചരിച്ചു വിളവെടുത്ത് വില്പന നടത്തുകയും ചെയ്യാം.
കാട്ടുപന്നികളുടെ ശല്യമുണ്ടെങ്കിലും ജയിംസും കുടുംബവും അതൊന്നും കാര്യമാക്കാറില്ല. എങ്ങനെയും കൃഷിയിലൂടെ ജീവിതം മെച്ചപ്പെടുത്തണമെന്ന ചിന്ത മാത്രമേ അവർക്കുള്ളൂ. സ്വന്തമായി കുറച്ചു ഭൂമിയും അടച്ചുറപ്പുള്ള ചെറിയൊരു വീടും മാത്രമാണ് ലക്ഷ്യം.
ഹൈറേഞ്ചിന്റെ തണുത്ത അന്തരീക്ഷത്തിലെ ഉളം കാറ്റിലും ചെറു ചൂടിലും ബിൻസിഫാമിൽ വിളയുന്നതു ബ്രോക്കോളിൻ, കാബേജ്, വൈലറ്റ് കാബേജ്, ചൈനീസ് കാബേജ്, കോളിഫ്ളവർ, കുറ്റി ബീൻസ്, വള്ളി ബീൻസ്, കോവൽ, വള്ളിത്തക്കാളി, ആപ്പിൾ തക്കാളി തുടങ്ങിയവയാണ്. ഒരു വിളവെടുപ്പ് കഴിഞ്ഞാൽ വൈകാതെ അടുത്ത കൃഷി ആരംഭിക്കും.
ഒരു സ്ഥലത്ത് തുടർച്ചയായി ഒരേവിള കൃഷി ചെയ്യുന്ന രീതി ഇവർക്കില്ല. വിളകൾ മാറി മാറിയാണു ചെയ്യുന്നത്. അതിനാൽ വളർച്ചയും വിളവും കൂടുമെന്നാണ് ഇവരുടെ അഭിപ്രായം.
കൃഷിക്കു മുന്നോടിയായി നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങൾ തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് കോഴിവളവും ചാണകപ്പൊടിയും അടിവളമായി നൽകി വാരങ്ങളെടുക്കും. കളകളെ നിയന്ത്രിക്കാനും ജലക്ഷാമത്തെ നേരിടാനും മൾച്ചിംഗ് ഷീറ്റ് വിരിക്കുന്നതാണ് അടുത്ത പടി. റൂട്ട് സോണിലേക്ക് വെള്ളം നേരിട്ട് എത്തിച്ച് ബാഷ്പീകരണം കുറയ്ക്കുന്നതിനു സഹായിക്കുന്ന ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം സ്ഥാപിച്ചശേഷമാണ് തൈകൾ നടുന്നത്.
ക്രമരഹിതമായിക്കിടക്കുന്ന കൃഷിയിടങ്ങളിലെ വിളകൾക്ക് ജലം എളുപ്പത്തിൽ എത്തിക്കാനും അധ്വാനഭാരം കുറയ്ക്കാനും ഡ്രിപ്പ് ഇറിഗേഷൻ സഹായകമാണ്. പ്രാരംഭ ചെലവുകൾ അല്പം കൂടുതലാണെങ്കിലും നല്ല രീതിയിൽ നോക്കിയാൽ കുറഞ്ഞത് അഞ്ച് വർഷം ഉപയോഗിക്കാം.
അധികം സൂര്യപ്രകാശമേൽക്കാതെ പൈപ്പുകൾ സംരക്ഷിച്ചാൽ പത്ത് വർഷത്തിൽ കൂടുതൽ നിലനിൽക്കും. സാധാരണ നിലയിൽ ഉത്പന്നങ്ങൾ വിറ്റ് ഒരു വർഷത്തിനുള്ളിൽ മുടക്കുമുതൽ കിട്ടുകയും ചെയ്യും. ഒഴിവുസമയങ്ങളിൽ മക്കളും കൃഷിയിടത്തിൽ സജീവമാണ്.
ശുദ്ധമായ പച്ചക്കറികൾക്ക് നല്ല ഡിമാൻഡുള്ളതിനാലാണ് ജയിംസും കുടുംബവും കീടനാശിനികളും അമിതമായ രാസവളങ്ങളും ഉപയോഗിക്കാതെ ജൈവരീതിയിൽ കൃഷി തുടരുന്നത്. ഇടനിലക്കാരില്ലാത്തതും നല്ല വില കിട്ടുന്നതിനു സഹായിക്കുന്നു.
തൈകളുടെ ഉത്പാദനവും പരിചരണവും ഗുണമേന്മയും
അത്യുത്പാദന ശേഷിയുമുള്ള വിത്തുകൾ ശേഖരിച്ചു പാകിയാണു തൈകൾ ഉത്പാദിപ്പിക്കുന്നത്. ഇതിന് ബിൻസിയുടെ അറിവുകളും പ്രത്യേക പരിചരണവുമുണ്ട്. ചെറിയൊരു നഴ്സറി തയാറാക്കിയാണ് വിത്തുകൾ പാകി മുളപ്പിക്കുന്നത്.
പ്ലാസ്റ്റിക് ട്രേകൾ അണുവിമുക്തമാക്കി പെർലൈറ്റ്-ചകിരിച്ചോർ മിശ്രിതം നിറച്ച് അതിൽ സ്യൂഡോമോണാസ് ലായനി ഒഴിച്ചു വയ്ക്കും. ഒരാഴ്ച കഴിഞ്ഞ് ഒരു സെന്റീ മീറ്റർ ആഴത്തിൽ വിത്തുകൾ പാകും. ആഴം കൂടിയാൽ വിത്തുകൾ മുളയ്ക്കാൻ കൂടുതൽ സമയമെടുക്കും.
തൈകൾ മുളച്ച് ഒരു മാസം കഴിയുന്പോൾ മുതൽ നട്ടു തുടങ്ങാം. നട്ട ശേഷം ഒരാഴ്ചത്തേയ്ക്ക് തണൽ നൽകിയാൽ തൈകൾ എളുപ്പത്തിൽ വേരു പിടിക്കും. സാധാരണഗതിയിൽ വിത്ത് പാകിയാൽ 55 ശതമാനവും മുളക്കും. തൈകൾ പറിച്ചു മാറ്റി നടുന്പോൾ അഞ്ച് ശതമാനത്തോളം നശിക്കും.
രണ്ട് സെന്റിലെ മഴമറയിൽ മുക്കാൽ മീറ്റർ വീതിയുള്ള വാരത്തിന്റെ ഒരു ചരിവിലെ വള്ളിത്തക്കാളി ഒന്നര അടി അകലത്തിലാണു നട്ടിരിക്കുന്നത്. മറ്റേ ചരുവിൽ കാബേജ്, കോളിഫ്ളവർ തുടങ്ങിയവയും. തക്കാളി വള്ളികെട്ടി മുകളിലേക്ക് കയറ്റി പടർത്തിവിട്ടിരിക്കുന്നു. ചുവട്ടിൽ കാബേജ് വളരുന്നു. രണ്ടിനും മികച്ച വിളവ്.
കുന്നിൻ ചരുവിൽ മുക്കാൽ മീറ്റർ വീതിയിൽ വാരങ്ങളെടുത്ത് അതിന്റെ നടുവിലാണ് കോളിഫ്ളവർ, കാബേജ്, ചൈനീസ് കാബേജ്, ബ്രോക്കാളി കുറ്റി ബീൻസ്, വള്ളി ബീൻസ് തുടങ്ങിയവ നട്ടിരിക്കുന്നത്. ചെടികൾ തമ്മിൽ ഒന്നരയടി അകലമുണ്ട്.
ചുവട്ടിൽ ഈർപ്പം നിലനിർത്താൻ ആവശ്യമായ നന. ആഴ്ചയിൽ ഒരു പ്രാവശ്യം മിതമായ രീതിയിൽ വളം ലായനിയായി ചുവട്ടിലൊഴിച്ചു കൊടുക്കും. വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ജൈവവളം എന്നിവ മാറിമാറി വെള്ളത്തിൽ ലയിച്ചാണ് നൽകുന്നത്.
വളർച്ച കുറവുള്ളതിന് അല്പം കൂടുതൽ വളം നൽകും. കീടങ്ങളെ കണ്ടാൽ ഉടൻ നശിപ്പിക്കും. സ്വന്തമായി ഉണ്ടാക്കുന്ന ജീവകീടനാശികളാണ് അതിന് ഉപയോഗിക്കുന്നത്.
വിളവെടുപ്പ്
ശീതകാല പച്ചക്കറികൾക്ക് 50 ശതമാനത്തിലേറെ സൂര്യപ്രകാശം അത്യാവശ്യമാണ്. ഹ്രസ്വകാല വിളകളായ ഇവ നട്ട് ഒന്നര മാസം കഴിയുന്നതോടെ പൂവിട്ടു തുടങ്ങും. രണ്ടര മാസം കഴിഞ്ഞാൽ വിളവെടുക്കാം. നന്നായി പരിചരിക്കുന്ന കൃഷിയിടങ്ങളിൽ മൂന്ന് മാസത്തിനുള്ളിൽ വിളവെടുപ്പ് തീരും.
അര കിലോ മുതൽ ഒന്നരകിലോവരെ തൂക്കമുള്ള കായ്കളാണ് ലഭിക്കുന്നത്. ഒന്നര കിലോയക്കു മുകളിൽ തുക്ക മുള്ളതും ലഭിക്കാറുണ്ട്. വില അല്പം കൂടുതലാണെങ്കിലും ഗുണവും രുചിയും അറിഞ്ഞവർ നേരിട്ടെത്തി വാങ്ങുകയാണ് ചെയ്യുന്നത്. പലപ്പോഴും ആവശ്യാനുസരണം നൽകാൻ കഴിയാറുമില്ല. തക്കാളി, കുറ്റി ബീൻസ് തുടങ്ങിയവയും ഇതേരീതിയിലാണ് കൃഷി ചെയ്യുന്നത്. ഇതോടൊപ്പം ഓക്ടോബർ, നവംബർ മാസങ്ങളിൽ സ്ട്രോബറിയും കൃഷി ചെയ്യുന്നുണ്ട്.
ഇതിനൊപ്പം നാല് കൂടുകളിലായി അഞ്ഞൂറ് കാടകളെയും വളർത്തുന്നു. തേനീച്ചകളുമുണ്ട്. മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി അധിക വരുമാനവും നേടുന്നു. കൂടുതലുള്ള പച്ചക്കറികൾ കാഞ്ഞിരപ്പിള്ളി, മുണ്ടക്കയം മാർക്കറ്റുകളിൽ എത്തിച്ചാണ് വിൽക്കുന്നത്. ശീതകാലവിളകൾക്ക് അന്പത് രൂപയിൽ കുറയാത്ത വില കിലോയ്ക്കു ലഭിക്കും. ബീൻസിന് 80 രൂപ കിട്ടും. മൂന്നു രൂപയ്ക്കാണു കാടമുട്ട വിൽക്കുന്നത്.
ഫോണ്: 99475 05404
നെല്ലി ചെങ്ങമനാട്