സങ്കടം ഉരുകിയൊലിച്ചുവന്ന സംഗീതമാണ് ഷാന്റി ആന്റണിയുടേത്. അതുകൊണ്ടുതന്നെ ആ പാട്ടുകൾ ഹൃദയത്തിൽതൊട്ടു സാന്ത്വനിപ്പിക്കും., ഇഷ്ടംനിറയ്ക്കും. നാലുവർഷത്തിൽ താഴെമാത്രം സമയംകൊണ്ട്, ഏറ്റവും കൂടുതൽ ഭക്തിഗാനങ്ങളൊരുക്കിയ സംഗീതസംവിധായകരിൽ ഒരാളായി ഷാന്റി ഉയർന്നു വന്നതിനു പിന്നിലും ആ സാന്ത്വനവും ഇഷ്ടവുമുണ്ട്.
നഴ്സിംഗിൽനിന്ന് സംഗീതത്തിലേക്ക്
രാജസ്ഥാനിലെ ജയ്പുരിൽ നഴ്സായിരുന്നു അങ്കമാലി സ്വദേശി ഷാന്റി ആന്റണി. 2010 ഡിസംബറിൽ നൈറ്റ് ഡ്യൂട്ടിക്കിടെ വീട്ടിൽനിന്ന് ഒരു ഫോണ് വിളിയെത്തി- അപ്പച്ചന് പനിയാണ്, അങ്കമാലിയിൽ ഡോക്ടറെ കാണിച്ചപ്പോൾ അദ്ദേഹത്തിനെന്തോ സംശയമുണ്ട്. അതുകൊണ്ട് തിരുവനന്തപുരത്ത് കാൻസർ സെന്ററിൽ പോയി ബയോപ്സി പരിശോധന നടത്തണം. ഷാന്റി ജയ്പുരിൽനിന്ന് നേരേ പോയത് ആർസിസിയിലേക്കാണ്. പരിശോധനാഫലം കിട്ടിയതോടെ അപ്പച്ചന് ബ്ലഡ് കാൻസറാണെന്നുറപ്പായി. ജോലി വേണ്ടെന്നുവച്ച് ഷാന്റി അദ്ദേഹത്തെ പരിചരിക്കാൻ ഒപ്പംനിന്നു. കഴിയുന്നത്ര ചികിത്സകൾ നൽകിയെങ്കിലും പിറ്റേക്കൊല്ലം അപ്പച്ചൻ മരിച്ചു.
ചികിത്സയും മരണവും കുടുംബത്തെ കടക്കെണിയിലാക്കി. മറ്റൊരു വഴിയുമില്ലാതെയാണ് ഇസ്രയേലിൽ ഒരു തൊഴിലവസരം വന്നപ്പോൾ അവിടേക്കു വിമാനംകയറിയത്. നല്ല ജോലിയും ശന്പളവുമൊക്കെയായിരുന്നു വാഗ്ദാനം. അവിടെച്ചെന്നപ്പോഴാണ് താൻ പെട്ടത് തട്ടിപ്പുസംഘത്തിന്റെ വലയിലാണെന്ന് ഷാന്റി അറിയുന്നത്. മാലിന്യം കോരിവൃത്തിയാക്കുന്നിടത്ത് പകലന്തിയോളം പണിയെടുത്ത് മൂന്നുമാസത്തോളം കഴിച്ചുകൂട്ടി. വീട്ടിൽ അറിയിക്കാൻപോലും കഴിയാത്തവിധമുള്ള ജീവിതം. ആ ദുരിതക്കടലിൽ ഇരുന്നാണ് ഷാന്റി ആദ്യമായി ഒരു ഭക്തിഗാനമെഴുതിയത്.
ചെറുപ്പംമുതൽ പള്ളിയിലെ ഗായകസംഘത്തിലും ധ്യാനകേന്ദ്രങ്ങളിലും പാടിയതും, പ്ലസ്ടു പഠനകാലത്ത് ഫാ. അഗസ്റ്റിൻ പുത്തൻപുരയ്ക്കലിന്റെ സഹായത്തോടെ കീബോർഡ് അഭ്യസിച്ചതും മാത്രമാണ് സംഗീതരംഗത്തുള്ള പരിചയം. പാട്ടെഴുത്തും ഈണമൊരുക്കലും ഷാന്റിക്ക് ദുരിതജീവിതത്തിൽ വലിയ ആശ്വാസമായിരുന്നു.
എങ്ങനെയോ രക്ഷപ്പെട്ട് ഇസ്രയേലിൽനിന്നു നാട്ടിലെത്തി. വീടിന്റെ ആധാരംവരെ പണയപ്പെടുത്തി നൽകിയ വലിയ തുക നഷ്ടമായി. തിരിച്ചുവരുന്പോൾ കൈയിലുണ്ടായിരുന്നത് നൂറു രൂപയിൽതാഴെ മാത്രം. പാട്ടുകളുണ്ടാക്കിവച്ച കാര്യം ഫാ. സെബാസ്റ്റ്യൻ പോളേത്തറ എംസിബിഎസിനോടു പറഞ്ഞതാണ് ഷാന്റിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. അദ്ദേഹത്തിന്റെ സഹായത്തോടെ 2015ൽ എന്റെ ദൈവം എന്ന ആദ്യത്തെ ആൽബം പുറത്തിറങ്ങി. പിന്നീട് പത്തോളം ആൽബങ്ങളിൽ ഷാന്റിയുടെ സംഗീതമെത്തി. 230ലേറെ പാട്ടുകളൊരുക്കി. അതിൽ ഇരുനൂറോളം എണ്ണം ഭക്തിഗാനങ്ങളായിരുന്നു. മലയാളത്തിലെ പ്രമുഖ ഗായകരെല്ലാം ഷാന്റിക്കുവേണ്ടി പാടി- പി. ജയചന്ദ്രൻ, ചിത്ര, ഹരിഹരൻ, എം.ജി. ശ്രീകുമാർ, സിതാര, ഹരിചരണ് എന്നിവരടക്കം!
സ്വപ്നതുല്യം ഒരു പാട്ട്
താനൊരുക്കിയ ഈണത്തിൽ യേശുദാസ് പാടുക എന്നത് ഏതൊരു സംഗീതസംവിധായകന്റെയും സ്വപ്നമാണ്. താൻ അങ്ങനെയൊരു സ്വപ്നംപോലും കണ്ടിരുന്നില്ലെന്ന് ഷാന്റി പറയുന്നു. എന്നിട്ടും ഷാന്റിയുടെ പാട്ട് യേശുദാസ് പാടി. പിപ്പലാന്ത്രി എന്ന സിനിമയ്ക്കുവേണ്ടി ഒരുക്കിയ പാട്ട് സംവിധായകൻ ഷോജി സെബാസ്റ്റ്യൻ യേശുദാസിന്റെ സെക്രട്ടറിക്ക് അയച്ചുകൊടുത്തിരുന്നു. പാട്ടുകേട്ട് ഇഷ്ടപ്പെട്ട ഗാനഗന്ധർവൻ പിറ്റേന്നുതന്നെ റെക്കോർഡിംഗിനു ചെന്നൈയിലെത്താൻ ഷാന്റിക്കും ഷോജിക്കും നിർദേശം നൽകുകയായിരുന്നു. വാനം മേലെ കാറ്റ് എന്ന ആ പാട്ട് ശ്രദ്ധനേടിക്കഴിഞ്ഞു. ഗ്രാമീണത നിറയുന്ന ഈണമാണ് ഷാന്റി പാട്ടിനു നൽകിയിരിക്കുന്നത്. സ്റ്റുഡിയോയിൽനിന്നല്ല, പിപ്പലാന്ത്രി എന്ന സ്ഥലത്തെ പുൽത്തകിടിയിൽ ഇരുന്നാണ് താൻ ആ പാട്ടുപാടിയതെന്നായിരുന്നു പിന്നീട് പാട്ടിനെക്കുറിച്ചുള്ള യേശുദാസിന്റെ പ്രതികരണം. ഒരു തുടക്കക്കാരൻ എന്ന പരിമിതിയൊന്നും യേശുദാസ് തന്നോടു കാണിച്ചില്ലെന്ന് ഷാന്റിയും പറയുന്നു.
ഗായകരുടെയും ശ്രോതാക്കളുടെയും പ്രതികരണങ്ങൾക്കാണ് ഷാന്റി ഏറെ വിലകല്പിക്കുന്നത്. മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദനയെക്കുറിച്ചുള്ള ഭക്തിഗാനത്തിന്റെ പല്ലവി പാടിയതോടെ ഗായിക ചിത്ര കണ്ണീരണിഞ്ഞു. മറ്റൊരിക്കൽ മരക്കുരിശ് എന്ന ആൽബത്തിലെ പാട്ടുപാടിയശേഷം ജയചന്ദ്രൻ ഷാന്റിയോടു പറഞ്ഞു- ഇതുപോലുള്ള പാട്ടുകളാണ് എന്റെ മനസിനു സന്തോഷം തരുന്നത്!
പാട്ടുകൊണ്ട് ജീവിതം
കഴിഞ്ഞ മൂന്നര വർഷമായി പാട്ടുകൊണ്ടുമാത്രമാണ് ഞാൻ ജീവിക്കുന്നത്. അത് എല്ലാവർക്കും അദ്ഭുതമാണ്. കടങ്ങൾ വീട്ടാനോ സാന്പത്തിക നേട്ടമുണ്ടാക്കാനോ കഴിഞ്ഞിട്ടില്ലെങ്കിലും ദുഃഖങ്ങൾ മറക്കാൻ പാട്ടുകൾ സഹായിക്കുന്നുണ്ട്. സംഗീതം പഠിച്ചിട്ടില്ലാത്ത ഞാൻ എങ്ങനെയാണ് പാട്ടുണ്ടാക്കുന്നത് എന്നു പലപ്പോഴും ഓർക്കും. പക്ഷേ പാട്ടിന്റെ വരികൾ കൈയിൽ കിട്ടുന്പോൾ സംഗീതം എവിടെനിന്നോ വന്നു നിറയുകയാണ്- ഷാന്റി ആന്റണി പറയുന്നു.
അങ്കമാലി കരയാംപറന്പിനടുത്ത് ഞാലൂക്കരയിലാണ് കുടുംബസമേതം ഷാന്റിയുടെ താമസം. ഭാര്യയും ഗായികയാണ്. ഇപ്പോഴും സമയമുള്ളപ്പോഴെല്ലാം ഞാലൂക്കര സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഷാന്റി പാടാനെത്തും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും 32-കാരനായ ഷാന്റി സമയം കണ്ടെത്തുന്നു. കടങ്ങളെക്കുറിച്ചോർക്കുന്പോൾ പലപ്പോഴും നഴ്സിംഗ് ജോലിയിലേക്കു തിരിച്ചുപോയാലോ എന്നു ചിന്തിക്കും. അപ്പോഴാവും ആരെങ്കിലും വിളിച്ച് ആ പാട്ടു നന്നായിരുന്നു എന്നു പറയുക. ഉടനെ ഈണങ്ങളുടെ ലോകത്തേക്കു മടങ്ങും. അടുത്തൊരാൽബത്തിനുള്ള പത്തു പാട്ടുകൾ റെഡിയാണെന്ന് പറഞ്ഞുനിർത്തുകയാണ് ഈ യുവ സംഗീതസംവിധായകൻ. ഈണങ്ങൾ സംഗീതസംവിധായകനു നൽകുന്ന തൃപ്തിയാണ് കേൾവിക്കാരുടെയും മനസിലേക്കെത്തുക.
ഹരിപ്രസാദ്
പാട്ടുകൾ നൽകുന്ന സംതൃപ്തി
02:44 AM Nov 03, 2019 | Deepika.com