മിഡിൽ, ഹൈസ്കൂൾ കുട്ടികളെ കോട്ട് ധരിപ്പിക്കുന്നതിന്റെ ആവശ്യകതയും ഔചിത്യവും എന്താണ്. കട്ടിയുള്ള സിന്തറ്റിക് തുണിയിൽ ഉണ്ടാക്കിയ വലിയ കോട്ടിന് ഉള്ളിലുള്ള പാളി ഏതാണ്ട് പ്ലാസ്റ്റിക് പോലെ ഉള്ളതാണ്. ബ്ലെയ്സർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഏതാണ്ട് രണ്ടായിരം രൂപ വിലവരുന്ന ഈ കുപ്പായം ധരിച്ചാൽ ചൂടും ആവിയും വിയർപ്പും മൂലം കുട്ടികൾക്ക് ശ്വാസംമുട്ടും. ക്ലാസ്സ് റൂമിൽ ഫാൻ കുറച്ചുനേരത്തേക്ക് നിലച്ചുപോയാൽ പറയാനുമില്ല. കളിക്കളത്തിൽ ഓടിവിയർക്കുന്പോഴും അസ്വസ്ഥത. ശനിയാഴ്ച ക്ലാസ്സ് ഉള്ള മഴക്കാലത്ത് ഈ ചാക്ക് ഒന്ന് കഴുകി ഉണക്കാൻ പറ്റുമോ? ബ്ലെയ്സറും ഭാരമേറിയ ബാക്ക്പാക്കും കാലിൽ സോക്സും (നനഞ്ഞതോ വിയർത്തതോ) കഴുത്തിൽ ടൈയുമായി സ്കൂൾ കുട്ടികൾ പൊതു വാഹനങ്ങളിൽ കയറുമ്പോൾ യാത്രക്കാർക്കും വീർപ്പുമുട്ടൽ.
എന്തു പ്രത്യേക നേട്ടമാണ് ഈ വേഷം കെട്ടലിൽക്കൂടി ഒരു വിദ്യാർത്ഥിക്ക് ഉണ്ടാകുക. പാശ്ചാത്യ നാടുകളിലെ കാലാവസ്ഥയും സാമൂഹ്യവ്യവസ്ഥിതിയും നാം മറന്നുപോകുന്നു. അനുകരണത്തിനും വേണ്ടേ ന്യായീകരണം. നമ്മുടെ കുഞ്ഞുങ്ങളെ അന്യഗ്രഹ ജീവികളാക്കാൻ ചെലവാക്കുന്ന പണവും സമയവും കണ്ണുതുറപ്പിക്കുന്ന ക്വാളിറ്റി വിദ്യാഭ്യാസം നൽകാനായി ഉപയോഗപ്പെടുത്തിയാൽ നല്ല ഭാഷ - ഇംഗ്ലീഷാകട്ടെ മലയാളം ആകട്ടെ - സംസാരിക്കുന്ന ഭവ്യതയും ലാളിത്യവും ഉള്ള ഉത്തമ പൗരന്മാരെ സൃഷ്ടിച്ചെടുക്കാൻ നമുക്ക് കഴിയില്ലേ? ബർഗറും കോട്ടും മാത്രമല്ല പയറുകറിയും പരുത്തി വസ്ത്രവും നമുക്ക് അഭിമാനിക്കാവുന്ന ശൈലികൾ ആണെന്ന് ഇളം തലമുറ മനസ്സിലാക്കട്ടെ.
സിസിലിയാമ്മ പെരുന്പനാനി
കോട്ട് ധരിച്ച കുട്ടികൾ
02:40 AM Nov 03, 2019 | Deepika.com